മൃതദേഹം കണ്ട പൊലീസ് ഉറപ്പിച്ചു, ഇതവരാണ്; വെൺമണി കൊലപാതകം തെളിഞ്ഞതെങ്ങനെ?
രാവിലെ വീട്ടിൽ പതിവുപോലെ ലൈറ്റുകൾ തെളിഞ്ഞില്ല. ഫോൺ വിളിച്ചപ്പോൾ ആരും എടുത്തില്ല. ഇതേത്തുടർന്നാണു രാവിലെ ആറരയോടെ, രണ്ടു ബന്ധുക്കളെയും കൂട്ടി അയൽവാസി ആഞ്ഞിലിമൂട്ടിൽ വീട്ടിലെത്തിയത്. സിറ്റ്ഔട്ടിലെ ഗ്രില്ലിന്റെ വാതിൽ അകത്തു നിന്നു താഴിട്ടു പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടു മറുപടിയുണ്ടാകാത്തതിനാൽ പിൻവാതിലിലെത്തി. അതു ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ. അകത്തു കടന്നപ്പോൾ ലില്ലി...Venmony Twin Murder Case
രാവിലെ വീട്ടിൽ പതിവുപോലെ ലൈറ്റുകൾ തെളിഞ്ഞില്ല. ഫോൺ വിളിച്ചപ്പോൾ ആരും എടുത്തില്ല. ഇതേത്തുടർന്നാണു രാവിലെ ആറരയോടെ, രണ്ടു ബന്ധുക്കളെയും കൂട്ടി അയൽവാസി ആഞ്ഞിലിമൂട്ടിൽ വീട്ടിലെത്തിയത്. സിറ്റ്ഔട്ടിലെ ഗ്രില്ലിന്റെ വാതിൽ അകത്തു നിന്നു താഴിട്ടു പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടു മറുപടിയുണ്ടാകാത്തതിനാൽ പിൻവാതിലിലെത്തി. അതു ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ. അകത്തു കടന്നപ്പോൾ ലില്ലി...Venmony Twin Murder Case
രാവിലെ വീട്ടിൽ പതിവുപോലെ ലൈറ്റുകൾ തെളിഞ്ഞില്ല. ഫോൺ വിളിച്ചപ്പോൾ ആരും എടുത്തില്ല. ഇതേത്തുടർന്നാണു രാവിലെ ആറരയോടെ, രണ്ടു ബന്ധുക്കളെയും കൂട്ടി അയൽവാസി ആഞ്ഞിലിമൂട്ടിൽ വീട്ടിലെത്തിയത്. സിറ്റ്ഔട്ടിലെ ഗ്രില്ലിന്റെ വാതിൽ അകത്തു നിന്നു താഴിട്ടു പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടു മറുപടിയുണ്ടാകാത്തതിനാൽ പിൻവാതിലിലെത്തി. അതു ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ. അകത്തു കടന്നപ്പോൾ ലില്ലി...Venmony Twin Murder Case
കേരളത്തെ ഞെട്ടിച്ചതായിരുന്നു ആലപ്പുഴ വെൺമണിയിലെ ഇരട്ടക്കൊലപാതകം. വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ.പി.ചെറിയാൻ (കുഞ്ഞുമോൻ–76), ഭാര്യ ഏലിക്കുട്ടി ചെറിയാൻ (ലില്ലി–68) എന്നിവരാണ് 2019 നവംബർ 11നു വീട്ടിൽ കൊല്ലപ്പെട്ടത്. പ്രതികളായത് ബംഗ്ലദേശ് സ്വദേശികൾ. കൊലപാതകം നടന്ന് രണ്ടര വർഷത്തിനിപ്പുറം ഒന്നാം പ്രതി ലബിലു ഹസന് (39) വധശിക്ഷയും രണ്ടാം പ്രതി ജുവലിന് (24) ജീവപര്യന്തവും മാവേലിക്കര അഡിഷനൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെന്നത്ത് ജോർജ് വിധിച്ചു. പ്രതികൾ രണ്ടുപേരും 4 ലക്ഷം രൂപ വീതം പിഴയടയ്ക്കുകയും വേണം. നന്മയുള്ള മനസ്സുകളായി മാത്രം നാട്ടുകാർ അറിഞ്ഞ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ അറസ്റ്റിലായത് കേരള പൊലീസിന്റെ കൃത്യതയാർന്ന അന്വേഷണത്തിലൂടെയാണ്.
താമസിക്കാൻ ഇടം തേടിയെന്ന വ്യാജേന എത്തിയ കൊലയാളികൾ ഇരുമ്പുവടിയും മൺവെട്ടിയുംകൊണ്ട് ചെറിയാനെയും ഏലിക്കുട്ടിയെയും ആക്രമിക്കുകയായിരുന്നു. ചെറിയാനെ വീടിനു പുറത്തുള്ള സ്റ്റോർ മുറിയിൽ വച്ചും ഏലിക്കുട്ടിയെ അടുക്കളയിൽ വച്ചും കൊലപ്പെടുത്തിയത് പിറ്റേന്നു പകലാണ് നാട്ടുകാർ അറിഞ്ഞത്. അപ്പോഴേക്കും പ്രതികൾ സംസ്ഥാനം വിട്ടിരുന്നെങ്കിലും പൊലീസിന്റെയും റെയിൽവേ സുരക്ഷാ സേനയുടെയും ഒന്നിച്ചുള്ള, സമർഥമായ നീക്കങ്ങളിലൂടെ വിശാഖപട്ടണത്തുവച്ച് ട്രെയിനിൽനിന്നു തന്നെ പ്രതികളെ പിടികൂടുകയായിരുന്നു. വീട്ടിൽനിന്നു മോഷ്ടിച്ച 45 പവൻ സ്വർണവും പണവും പ്രതികളിൽനിന്നു കണ്ടെടുത്തിരുന്നു.
ഞായറാഴ്ചയിലെ ആ അപ്രതീക്ഷിത വരവ്!
ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ചെറിയാനും ഏലിക്കുട്ടിയും മാത്രമായിരുന്നു താമസിച്ചിരുന്നത്. അബുദാബിയിലെ ഔദ്യോഗികജീവിതത്തിൽ നിന്നു വിരമിച്ചതിനു ശേഷം നാട്ടിലെ സാമൂഹിക രംഗത്തു സജീവമായിരുന്നു ചെറിയാൻ. സിപിഐ സ്ഥാനാർഥിയായി വെൺമണി പഞ്ചായത്തിലേക്കു മത്സരിച്ചിട്ടുണ്ട്. മക്കൾ സ്ഥലത്തുണ്ടായിരുന്നില്ല. ഈ സൗകര്യം മുതലെടുത്തായിരുന്നു പ്രതികളുടെ പദ്ധതി. കൊലപാതകത്തിന് പ്രതികൾ ഒരുക്കിയ പദ്ധതിയെക്കുറിച്ച് പൊലീസ് ഉന്നതർ പറയുന്നതിങ്ങനെ:
‘പറമ്പിലെ ജോലിക്കായി ലബിലുവിനോടും ജുവലിനോടും വരാൻ പറഞ്ഞത് ചെറിയാനായിരുന്നു. നവംബർ 10നു ഞായറാഴ്ച വരേണ്ടെന്നു പറഞ്ഞിരുന്നു. എന്നാൽ പ്രതികൾ രാവിലെത്തന്നെ എത്തി. പള്ളിയിലേക്കു പോകുന്നതിനിടെ ലില്ലിയുടെ ആഭരണങ്ങൾ ഉൾപ്പെടെ നോട്ടമിട്ടു. പറമ്പ് വൃത്തിയാക്കിയതിനൊപ്പം ആരും പറയാതെതന്നെ തെങ്ങുകളിൽ കയറി തേങ്ങയുമിട്ടു. കൂടുതൽ സമയം വീടിന്റെ പരിസരം നിരീക്ഷിക്കാൻ വേണ്ടിയായിരുന്നു ഇത്. 650 രൂപയായിരുന്നു ഇരുവരുടെയും ദിവസക്കൂലി. തെങ്ങു കയറിയതിന് കൂടുതൽ തുക വാങ്ങുകയും ചെയ്തു.
പിറ്റേന്ന് തിങ്കളാഴ്ച വൈകിട്ട് പ്രതികൾ വീണ്ടുമെത്തി. താമസിക്കാന്‍ സ്ഥലമുണ്ടോ എന്നു ചോദിച്ചായിരുന്നു വരവ്. വീടിനു പുറത്തെ സ്റ്റോർ മുറി കണ്ടപ്പോൾ ‘ഇത് ഞങ്ങൾക്കു താമസിക്കാൻ കൊള്ളാമോ എന്നു നോക്കട്ടെ, തുറന്നു കാണിക്കാമോ’ എന്നു ചെറിയാനോടു ചോദിച്ചു. ചെറിയാൻ ആ കെണിയിൽ വീണു. സ്റ്റോർ മുറി തുറന്നയുടൻ പ്രതികൾ തൂമ്പയും മൺവെട്ടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
പിന്നീടാണ് അടുക്കളയിലെത്തി ലില്ലിയെ കൊലപ്പെടുത്തിയത്. പ്രതികളുടെ പരിചയക്കാരനായ മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി ഇരുവർക്കും താമസിക്കാൻ നേരത്തേതന്നെ മറ്റൊരു സ്ഥലം കണ്ടെത്തിയിരുന്നു. അവിടെയെത്തി ഇരുവരോടും സ്ഥലം വൃത്തിയാക്കാൻ പറഞ്ഞിരുന്നെങ്കിലും ചെയ്തില്ല. കൊലയും കൊള്ളയും നടത്തി വേഗം നാട്ടിലേക്കു കടക്കാനായിരുന്നു പ്രതികളുടെ പദ്ധതി. കൊലപാതകത്തിനു ശേഷം ഇരുവരും മുങ്ങി.
പൊലീസ് മനസ്സിലാക്കി, ‘ഇത് അവരാണ്’
കുഞ്ഞുമോനച്ചായൻ എന്നായിരുന്നു അടുപ്പക്കാർ ചെറിയാനെ വിളിച്ചിരുന്നത്. നവംബർ 12 ചൊവ്വാഴ്ച രാവിലെ വീട്ടിൽ പതിവുപോലെ ലൈറ്റുകൾ തെളിഞ്ഞില്ല. ഫോൺ വിളിച്ചപ്പോൾ ആരും എടുത്തില്ല. ഇതേത്തുടർന്നാണു രാവിലെ ആറരയോടെ, രണ്ടു ബന്ധുക്കളെയും കൂട്ടി അയൽവാസി ആഞ്ഞിലിമൂട്ടിൽ വീട്ടിലെത്തിയത്. സിറ്റ്ഔട്ടിലെ ഗ്രില്ലിന്റെ വാതിൽ അകത്തു നിന്നു താഴിട്ടു പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടു മറുപടിയുണ്ടാകാത്തതിനാൽ പിൻവാതിലിലെത്തി. അതു ചാരിയിട്ടേയുണ്ടായിരുന്നുള്ളൂ. അകത്തു കടന്നപ്പോൾ ലില്ലി ചോരയിൽ കുളിച്ചു കിടക്കുന്നു. അടുത്തു മൺവെട്ടിയും തൂമ്പയുമുണ്ടായിരുന്നു.
കിടപ്പുമുറിയിലെ അലമാരയിൽ നിന്നു സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലായിരുന്നു. ഹാളിലെ കസേര മറിഞ്ഞു കിടന്നു. ചെറിയാനെ കണ്ടില്ല. മൂവരും ഉടൻ പുറത്തിറങ്ങി പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി നടത്തിയ തിരച്ചിലിലാണ് സ്റ്റോർ മുറിയിൽ കുഞ്ഞുമോനച്ചായന്റെ മൃതദേഹം കണ്ടത്.’ കൊലപാതക ശേഷം വീട്ടിൽനിന്നു സ്വർണവും പണവും കൊള്ളയടിച്ചെന്നു വ്യക്തമായിരുന്നു. ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടപ്പോൾ തന്നെ കൃത്യത്തിനു പിന്നിൽ ഇതര സംസ്ഥാനക്കാരാകാമെന്ന് പൊലീസ് ഊഹിച്ചു. കൊലപാതകത്തിന്റെ രീതിയാണ് ആ നിഗമനത്തിനു കാരണമായത്.
അങ്ങനെ ആരെങ്കിലും ഈ വീട്ടിൽ എത്തിയിരുന്നോ എന്നു പൊലീസ് അന്വേഷിച്ചു. ചിലർ ജോലിക്കായി എത്തിയിരുന്നു എന്നറിഞ്ഞപ്പോൾ തന്നെ തൊഴിലാളികൾ താമസിക്കുന്ന ക്യാംപുകളിൽ അന്വേഷണം നടത്തി. ആരെയെങ്കിലും കാണാതായിട്ടുണ്ടോ എന്നും അന്വേഷിച്ചു. നവംബർ 10നു വീട്ടിൽ ജോലിക്കെത്തിയ ലബിലുവിനെയും ജുവലിനെയും 11നു വൈകിട്ടു മുതൽ കാണാനില്ലെന്ന് മനസ്സിലായി. അതോടെ അന്വേഷണത്തിന്റെ വഴി തെളിഞ്ഞു തുടങ്ങി.
എവിടെപ്പോയി ആ രണ്ടു പേർ?
പല ഇതര സംസ്ഥാന തൊഴിലാളികളെയും ചോദ്യം ചെയ്തു. കോടുകുളഞ്ഞി കരോട്ടെ ലേബർ ക്യാംപിലുള്ള ബംഗ്ലദേശുകാരന്റെ ഫോണിൽ പ്രതികളുടെ ഫോട്ടോ ഉണ്ടായിരുന്നു. ഇവർ ബംഗ്ലദേശുകാരാണെന്ന് വ്യക്തമായത് അപ്പോഴാണ്. പൊലീസ് ഉടൻ തിരച്ചിൽ നോട്ടിസ് തയാറാക്കി. റെയിൽവേയിലും പൊലീസ് വെബ്സൈറ്റിലും രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം അറിയിച്ചു. ചെന്നൈയിൽ ജോലി കിട്ടിയെന്നു കൂട്ടുകാരെ അറിയിച്ചാണ് ഇരുവരും പോയതെന്നും മനസ്സിലായി.
നവംബർ 11ന് തിങ്കളാഴ്ച വൈകിട്ട് അടുത്തുള്ള വീട്ടിൽനിന്നു കൊണ്ടുവച്ച പാൽ ആഞ്ഞിലിമൂട്ടിൽ വീടിന്റെ സിറ്റൗട്ടിന്റെ അരഭിത്തിയിൽ ഇരിപ്പുണ്ടായിരുന്നു. കൊലപാതകം നടന്ന സമയത്തെപ്പറ്റി സൂചന നൽകുന്നതായിരുന്നു അത്. ദിവസവും വൈകിട്ട് അഞ്ചു മണിക്കാണു പാൽ കൊണ്ടുവരുന്നത്. അത് ആരും എടുത്തില്ലെന്നതു നൽകിയ സൂചന, കൊലപാതകം നടന്നത് അതിനു മുൻപാണെന്നായിരുന്നു.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞു ശക്തമായ മഴയുമുണ്ടായിരുന്നു. ആ സമയത്തായിരുന്നു കൊലപാതകം. രാവിലെ 11.30 വരെ ചെറിയാന്റെ വാട്സാപ് നമ്പരിൽ ആശയവിനിമയം നടന്നിരുന്നു. 12 മണിയോടെ ചെറിയാൻ അടുത്തുള്ള ജംക്‌ഷനിൽ പോയി വരുന്നതു കണ്ടവരുണ്ട്. ഉച്ചയ്ക്കു 12നും വൈകിട്ടു നാലിനും ഇടയ്ക്കായിരുന്നു പ്രതികൾ എത്തിയതും കൊലപാതകം നടത്തിയതും.
രാജ്യാതിർത്തി വരെ കാവൽ
ബംഗാൾ വഴി പ്രതികൾ അതിർത്തി കടക്കാനുള്ള സാധ്യതയും പൊലീസ് മുന്നിൽ കണ്ടു. കേരള പൊലീസിന്റെ ഒരു സംഘം 12നു രാത്രിതന്നെ കൊൽക്കത്തയിലെത്തി. ബംഗാൾ പൊലീസിന്റെ സഹായത്തോടെ ബംഗ്ലദേശ് അതിർത്തിയിലും നിരീക്ഷണം തുടങ്ങി. കുറ്റാന്വേഷണ മികവിനു പൊലീസ് മെഡൽ നേടിയവരെ ഉൾപ്പെടെ ചേർത്ത് 5 സംഘങ്ങളുണ്ടാക്കിയായിരുന്നു പൊലീസ് അന്വേഷണം. അവരുടെ കൃത്യമായ നീക്കങ്ങൾ ആർപിഎഫിനും സഹായമായി. 5 സ്ക്വാഡുകൾ പ്രവർത്തനം ഇപ്രകാരമായിരുന്നു:
∙ സ്ക്വാഡ് 1) മാന്നാർ സിഐ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ കൊൽക്കത്തയിലേക്കു വിമാനം കയറി.
∙ സ്ക്വാഡ് 2) സിഐ എം.സുധിലാലിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട അന്വേഷണസംഘം.
∙ സ്ക്വാഡ് 3) സിസിടിവി ദൃശ്യങ്ങൾ തേടാനുള്ള സംഘം.
∙ സ്ക്വാഡ് 4) സൈബർ സെല്ലുമായി ബന്ധപ്പെട്ടു പ്രതികളുടെ മൊബൈൽഫോൺ ലൊക്കേഷൻ അടക്കമുള്ളവ തിരയാനുള്ള സംഘം.
∙ സ്ക്വാഡ് 5) പ്രതികളുടെ താമസസ്ഥലം ഉൾപ്പെടെ ചുറ്റുപാടുകൾ പരിശോധിക്കാനായുള്ള സംഘം.
അതിനിടെ, പ്രതികളോടു സാദൃശ്യമുള്ള രണ്ടുപേർ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ, കോറമണ്ടൽ എക്സ്പ്രസിനു സമീപം നിൽക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തി. കൊൽക്കത്തയിലേക്കുള്ളതായിരുന്നു കോറമണ്ടൽ എക്സ്പ്രസ്. ബംഗാൾ ഭാഗത്തേക്കുള്ള ഏതെങ്കിലും ട്രെയിനിൽ ഇവർ കയറുമെന്ന പൊലീസിന്റെ ഊഹം തെറ്റിയില്ല. അതോടെ പൊലീസ് നീക്കം കൂടുതൽ ചടുലമായി. രാത്രി ഒൻപതരയോടെ വിശാഖപട്ടണത്ത് എത്തും കോറമണ്ടൽ എക്സ്പ്രസ്. ഉടൻത്തന്നെ വിജയവാഡ പൊലീസിനെും ആർപിഎഫ് ഉന്നതരെയും വിവരം അറിയിച്ചു.
പൊലീസിനെ കണ്ടയുടൻ ഒാടി
പ്രതികളെ പിടികൂടാനായി ആർപിഎഫും ലോക്കൽ പൊലീസും സജ്ജമായി. ഏതു സാഹചര്യവും നേരിടാൻ നൂറോളം ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. വിശാഖപട്ടണത്ത് എത്തിയ ട്രെയിന്റെ പുറപ്പെടൽ വൈകിച്ച് സംഘം അരിച്ചു പെറുക്കി. 24 കോച്ചുള്ള ട്രെയിനിന്റെ ജനറൽ കോച്ചിലാണു പ്രതികളുടെ യാത്രയെന്നാണ് ആദ്യം അറിഞ്ഞത്. അവിടം മുതൽ പരിശോധന തുടങ്ങി. ജനറൽ കോച്ചിൽ ഇവരെ കണ്ടില്ല. തുടർന്നു മറ്റു കോച്ചുകളിലേക്കു നീങ്ങി. എസ് 5 കോച്ചിലുണ്ടായിരുന്ന ലബിലുവും ജുവലും പൊലീസിനെ കണ്ട് എസ് 7 കോച്ചിലേക്ക് ഓടി, പിന്നാലെ സേനയും പൊലീസും. വൈകാതെ പിടികൂടുകയും ചെയ്തു.
എറണാകുളം സ്വദേശിയായ ആർപിഎഫ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സംഘമാണ് ട്രെയിനിൽനിന്നു പ്രതികളെ പിടികൂടിയത്. പ്രതികൾ രക്ഷപ്പെടാവുന്ന എല്ലാ പഴുതും അടച്ചിരുന്നു. ഓടിപ്പോയാൽ എത്ര ദൂരവും പിന്തുടരാനും തയാറെടുത്തിരുന്നു. എന്നാൽ, സേനയ്ക്കു നല്ല അംഗബലമുണ്ടായിരുന്നതിനാൽ പ്രതികൾ കൂടുതൽ ചെറുത്തില്ല. ഇവരുടെ പക്കൽനിന്നു സ്വർണം കണ്ടെത്തുകയും ചെയ്തു. ഉച്ചയോടെ കേരള പൊലീസ് വിശാഖപട്ടണത്തെത്തി പ്രതികളെ ഏറ്റുവാങ്ങി.
എല്ലാം കൃത്യമായ പ്ലാനിങ്ങോടെ
കൊലപാതകങ്ങൾ നടത്തിയ ഉടൻ സ്ഥലം വിട്ട പ്രതികൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നു ചെന്നൈ മെയിലിൽ കയറുകയായിരുന്നു. ചെന്നൈയിലെത്തി ട്രെയിൻ മാറി കോറമണ്ടൽ എക്സ്പ്രസിൽ യാത്ര തുടർന്നു. കൊൽക്കത്തയിലിറങ്ങി നാട്ടിലേക്കു മുങ്ങുകയായിരുന്നു ലക്ഷ്യം. ചെന്നൈ മെയിലിന്റെയും കോറമണ്ടൽ എക്സ്പ്രസിന്റെയും സമയക്രമം കൃത്യമായി മനസ്സിലാക്കിയായിരുന്നു നീക്കം.
കുറ്റകൃത്യത്തിൽ ഇവർക്കു കൂട്ടാളികളുണ്ടോ എന്നും അന്വേഷിച്ചെങ്കിലും ഒന്നു തെളിഞ്ഞില്ല. ബംഗ്ല ഭാഷയിലായിരുന്നു സംസാരം. ഹിന്ദി അറിഞ്ഞിരുന്നത് വളരെ കുറച്ചു മാത്രം. പ്രതികൾ മറ്റു രാജ്യക്കാരാണെങ്കിലും ഇന്ത്യയിലെ നിയമ നടപടികൾക്ക് അതു തടസ്സമായില്ല. പിടികൂടിയത് ഇന്ത്യയിൽ നിന്നായതിനാൽ ഇവിടുത്തെ നിയമമാണു ബാധകമായത്. മറ്റു പരിഗണനകളും ലഭിച്ചില്ല. ഇവർ പിടിയിലായപ്പോൾതന്നെ ബംഗ്ലദേശ് അധികൃതരെ കുറ്റകൃത്യത്തിന്റെയും അറസ്റ്റിന്റെയും മറ്റും വിവരങ്ങൾ അറിയിക്കുകയും ചെയ്തു.
പ്രതികൾ എന്നാണ് ഇന്ത്യയിലെത്തിയത്, യാത്ര എങ്ങനെയായിരുന്നു, എവിടെയൊക്കെ പോയി, എന്തൊക്കെ ചെയ്തു, മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളെല്ലാം പൊലീസ് അന്വേഷിച്ചു. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും ഇവരുടെ ചിത്രങ്ങളും കേസിന്റെ വിവരങ്ങളുമെല്ലാം കൈമാറി. അതനുസരിച്ചു കിട്ടുന്ന വിവരങ്ങളെല്ലാം പരിശോധിച്ചു.
ഇരുവരുടെയും പക്കൽ പാസ്പോർട്ട് ഉണ്ടായിരുന്നെങ്കിലും നിയമപരമായ മാർഗത്തിലല്ല ഇവിടെയെത്തിയതെന്നും പൊലീസ് കണ്ടെത്തി. ഇന്ത്യ–ബംഗ്ലദേശ് അതിർത്തിക്കടുത്തുള്ള ഘോജഡംഗ എന്ന സ്ഥലത്തുനിന്നുള്ളവരാണ് പ്രതികളെന്നും ഇരുവരുടെയും പാസ്പോർട്ടിലുണ്ടായിരുന്നു. കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ റജിസ്ട്രേഷൻ ഉൾപ്പെടെ സർക്കാർ ശക്തമാക്കാനുള്ള കാരണങ്ങളിലൊന്നും വെൺമണി കൊലക്കേസായിരുന്നു.
English Summary: How Police Caught The Culprits of Venmony Twin Murder Case