അന്ന് ശമ്പളം നൽകാൻ സ്വന്തം ഇന്നോവ വിറ്റു; ഇന്ന് ജീവനക്കാർക്ക് സമ്മാനം ബിഎംഡബ്ല്യു
സ്വന്തം കമ്പനിയിലെ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം കൊടുക്കാൻ മറ്റു വഴിയില്ലാതെ വന്നപ്പോൾ തന്റെ ഇന്നോവ കാർ വിറ്റ കഥ പറയാനുണ്ട് കടലൂർ സ്വദേശി സുരേഷ് സംബന്ധത്തിന്. എന്നാൽ ഇന്ന് അദ്ദേഹം ജീവനക്കാർക്ക് സമ്മാനമായി കൊടുത്തത് കോടികൾ വിലയുള്ള ബിഎംഡബ്ല്യു കാറുകൾ. ചെന്നൈയിലെ മറ്റൊരു ഐടി കമ്പനി തങ്ങളുടെ ജീവനക്കാർക്ക് കൊടുത്തത് 100 കാർ! ഈ വിഷുവിന് വായനക്കാർക്ക് വിഷുക്കണിയായി ആ ‘ഐടിക്കൈനീട്ട’ത്തിന്റെ കഥ...
സ്വന്തം കമ്പനിയിലെ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം കൊടുക്കാൻ മറ്റു വഴിയില്ലാതെ വന്നപ്പോൾ തന്റെ ഇന്നോവ കാർ വിറ്റ കഥ പറയാനുണ്ട് കടലൂർ സ്വദേശി സുരേഷ് സംബന്ധത്തിന്. എന്നാൽ ഇന്ന് അദ്ദേഹം ജീവനക്കാർക്ക് സമ്മാനമായി കൊടുത്തത് കോടികൾ വിലയുള്ള ബിഎംഡബ്ല്യു കാറുകൾ. ചെന്നൈയിലെ മറ്റൊരു ഐടി കമ്പനി തങ്ങളുടെ ജീവനക്കാർക്ക് കൊടുത്തത് 100 കാർ! ഈ വിഷുവിന് വായനക്കാർക്ക് വിഷുക്കണിയായി ആ ‘ഐടിക്കൈനീട്ട’ത്തിന്റെ കഥ...
സ്വന്തം കമ്പനിയിലെ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം കൊടുക്കാൻ മറ്റു വഴിയില്ലാതെ വന്നപ്പോൾ തന്റെ ഇന്നോവ കാർ വിറ്റ കഥ പറയാനുണ്ട് കടലൂർ സ്വദേശി സുരേഷ് സംബന്ധത്തിന്. എന്നാൽ ഇന്ന് അദ്ദേഹം ജീവനക്കാർക്ക് സമ്മാനമായി കൊടുത്തത് കോടികൾ വിലയുള്ള ബിഎംഡബ്ല്യു കാറുകൾ. ചെന്നൈയിലെ മറ്റൊരു ഐടി കമ്പനി തങ്ങളുടെ ജീവനക്കാർക്ക് കൊടുത്തത് 100 കാർ! ഈ വിഷുവിന് വായനക്കാർക്ക് വിഷുക്കണിയായി ആ ‘ഐടിക്കൈനീട്ട’ത്തിന്റെ കഥ...
ന്യൂഡൽഹി∙ വർഷങ്ങൾക്കു മുൻപ് സ്വന്തം കമ്പനിയിലെ ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം കൊടുക്കാൻ മറ്റു വഴിയില്ലാതെ വന്നപ്പോൾ കടലൂർ സ്വദേശിയായ സുരേഷ് സംബന്ധം തന്റെ ഇന്നോവ കാർ വിറ്റു. അതിൽനിന്ന് കിട്ടിയ 6 ലക്ഷം കൊണ്ടാണ് അന്ന് ശമ്പളം നൽകിയത്. ആ സുരേഷ് കഴിഞ്ഞ ദിവസം തന്റെ കിസ്ഫ്ലോ എന്ന ഐടി കമ്പനിയിലെ ഏറ്റവും വിശ്വസ്തരായ 5 ജീവനക്കാർക്ക് സമ്മാനമായി നൽകിയത് ഒരു കോടി രൂപയോളം വില വരുന്ന 5 ബിഎംഡബ്ല്യു 530ഡി കാറുകൾ!
കിസ്ഫ്ലോ മാത്രമല്ല, ചെന്നൈയിലെ തന്നെ മറ്റൊരു കമ്പനിയായ ഐഡിയാസ്2ഐടി എന്ന കമ്പനി അവരുടെ 100 ജീവനക്കാർക്ക് മാരുതിയുടെ കാറുകൾ നൽകി. 15 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. കമ്പനിയെ മുന്നോട്ടു വളരാൻ പ്രാപ്തമാക്കിയ ജീവനക്കാർ വഴി ലഭിച്ച സമ്പത്താണ് അവർക്കൊപ്പം പങ്കിടുന്നതെന്നാണ് സ്ഥാപകനും ചെയർമാനുമായ മുരളി വിവേകാനന്ദനും ഭാര്യയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗായത്രിയും പറയുന്നത്. കോവിഡിനു ശേഷം ഐടി രംഗത്ത് മികച്ച ടാലന്റുകളെ ആകർഷിക്കാനും മികവുള്ളവരെ നിലനിർത്താനും ഐടി കമ്പനികൾ പരക്കംപായുമ്പോൾ ഇത്തരം ഗിഫ്റ്റിങ് ട്രെൻഡുകൾ സാധാരണമാകുമോ? ഈ വിഷുദിനത്തിൽ മനോരമ ഓൺലൈനിനോട് മനസ്സുതുറക്കുകയാണ് ‘കിസ്ഫ്ലോ’ സിഇഒ സുരേഷ് സംബന്ധവും ഐഡിയാസ്ട2ഐടി സീനിയർ മാർക്കറ്റിങ് മാനേജർ ഹരി സുബ്രഹ്മണ്യനും.
വെറുമൊരു ബിഎംഡബ്ല്യു അല്ല!
കടലൂർ ഗ്രാമത്തിൽ ജനിച്ച സുരേഷ് 12–ാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. ബാക്കിയൊക്കെ പഠിച്ചത് സ്വന്തം നിലയിൽ. എൻജിനീയറിങ് അഡ്മിഷൻ കിട്ടാൻ എൻട്രൻസ് പരീക്ഷ എഴുതണമെന്നു പോലും അറിയാതിരുന്ന ഒരു പശ്ചാത്തലത്തിൽ നിന്നാണ് വന്നതെന്ന് സുരേഷ് തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഒരു പ്രഫഷനൽ കോഴ്സിൽ ക്യാപിറ്റേഷൻ ഫീസായി ചോദിച്ചത് 5 ലക്ഷം രൂപ. പൈസ തരുന്നതിൽ പ്രശ്നമില്ലെങ്കിലും പണം തന്നാൽ വീട് കാലിയാകുമെന്നുമായിരുന്നു അച്ഛന്റെ പക്ഷം. അതുകൊണ്ട് അന്നു മുതൽ അച്ഛന്റെ റിയൽ എസ്റ്റേറ്റ് ബിസിനസിനൊപ്പം ചേർന്നു. കുറച്ചുനാൾ കഴിഞ്ഞ് ടൈപ്പ്റൈറ്റിങ് പഠിക്കാൻ സുഹൃത്തുക്കൾക്കൊപ്പം ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു.
ആ സമയത്ത് അവിടെയൊരു കംപ്യൂട്ടർ വന്നു. ഒരുപക്ഷേ കടലൂരിലെ ആദ്യ കംപ്യൂട്ടറായിരിക്കുമത്. 30 രൂപയായിരുന്നു ടൈപ്പ്‍റൈറ്റിങ് പഠിക്കാൻ. 50 രൂപ കൂടി കൊടുത്താൽ കംപ്യൂട്ടർ കൂടി പഠിപ്പിക്കാമെന്ന് അവിടെയുള്ളവർ പറഞ്ഞു. അങ്ങനെയാണ് സുരേഷ് ആദ്യമായി കംപ്യൂട്ടറിൽ തൊടുന്നത്. പിന്നീടെല്ലാം സ്വന്തം നിലയിലായി പഠനം. ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്വന്തമായി തുടങ്ങി. പിന്നീട് എച്ച്പി കമ്പനിയിലെത്തി. ഒടുവിൽ കിസ്‍ഫ്ലോ എന്ന കോടികൾ മൂല്യമുള്ള സ്ഥാപനത്തിന്റെ ഉടമയായി. 160 രാജ്യങ്ങളിലായി പതിനായിരത്തോളം ക്ലയന്റുകൾ. ജീവനക്കാരെ ഒപ്പം നിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സുരേഷ് തന്നെ പറയുന്നു.
∙ ശമ്പളം കൊടുക്കാനായി ഇന്നോവ കാർ വിറ്റയാൾ വർഷങ്ങൾക്കു ശേഷം ജീവനക്കാർക്ക് സമ്മാനമായി നൽകുന്നത് ബിഎംഡബ്ല്യു കാറുകൾ. ഇതുവരെയുള്ള യാത്രയെക്കുറിച്ച്?
ആദ്യ ജനറേഷനിൽപ്പെട്ട സംരംഭകൻ എന്ന നിലയിൽ സാമ്പത്തിക പിൻബലം തീർത്തുമില്ലായിരുന്നു. ആകെയുണ്ടായിരുന്നത് എന്റെ പഴയ ബോസ് നൽകിയ സാമ്പത്തികസഹായം മാത്രമാണ്. 2000ലാണ് മെച്ചപ്പെട്ട ശമ്പളമുള്ള ജോലി വിട്ടിട്ട് സ്വന്തം കമ്പനി തുടങ്ങുന്നത്. സേവിങ്സ് ആയി കാര്യമായി ഒന്നുമുണ്ടായിരുന്നില്ല. പലപ്പോഴും എന്റെ ക്രെഡിറ്റ് കാർഡ് ആണ് ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നത്! അങ്ങനെ ഒരു ഘട്ടത്തിലാണ് എന്റെ കാർ തന്നെ വിൽക്കേണ്ടി വന്നത്. അങ്ങനെ കിട്ടിയ പണം വച്ചാണ് പ്രതിസന്ധി നിറഞ്ഞ ഒരു മാസം ശമ്പളം നൽകിയത്. പക്ഷേ ഇക്കാര്യമൊക്കെ സ്വകാര്യമായി വയ്ക്കേണ്ടതുണ്ടായിരുന്നു. അല്ലെങ്കിൽ ജീവനക്കാരുടെ ആത്മവീര്യത്തെ അതു ബാധിക്കും. സംരംഭക ലോകത്ത് സ്ഥാപകന്റെ മുഖമാണ് സ്ഥാപനത്തിന്റെ ബാരോമീറ്റർ. അതിൽനിന്നാണ് ജീവനക്കാർ വിശ്വാസം ആർജിക്കുന്നത്. അതുകൊണ്ടുതന്നെ ഏതു പ്രതിസന്ധി വന്നാലും കമ്പനിയെ മുന്നോട്ടു നയിക്കുകയെന്നതാണ് പ്രധാനം.
∙ കാർ സമ്മാനമായി നൽകാനുള്ള കാരണമെന്തായിരുന്നു? എങ്ങനെയാണ് അതിലേക്കെത്തിയത്?
ചീഫ് പ്രൊഡക്റ്റ് ഓഫിസർ ദിനേശ്, ഡയറക്ടർമാരായ കൗശിക്റാം, വിവേക്, ആദി, വൈസ് പ്രസിഡന്റ് പ്രസന്ന എന്നിങ്ങനെ 5 പേർക്കാണ് ബിഎംഡബ്ല്യു നൽകിയത്. എന്റെയും കമ്പനിയുടെയും എല്ലാ ഉയർച്ചകളിലും താഴ്ചകളിലും ഉണ്ടായിരുന്നുവരാണ് ഇവർ. ഇവരില്ലായിരുന്നെങ്കിൽ കിസ്ഫ്ലോ ഇപ്പോഴത്തെ നിലയിലെത്തില്ലായിരുന്നു. അവരുടെ പ്രയത്നത്തിനുള്ള ചെറിയൊരു സമ്മാനം മാത്രമാണിത്. കുടുംബത്തോടൊപ്പം അവർ ആഹ്ലാദിക്കുന്നത് കാണുമ്പോൾ വലിയ സന്തോഷമാണ്.
∙ എന്തുകൊണ്ട് ബിഎംഡബ്ല്യു പോലെ ഇത്രയും വില കൂടിയ ഒരു ബ്രാൻഡ് തിരഞ്ഞെടുത്തു?
ഏതെങ്കിലുമൊരു ബിഎംഡബ്ല്യു നൽകുകയായിരുന്നില്ല ലക്ഷ്യം. 5 സീരീസിലെ 530ഡി എം–സ്പോർട്സ് എഡിഷൻ തന്നെ നൽകണമെന്ന് തീരുമാനിച്ചിരുന്നു. ഇതു ലഭിക്കുന്നതോടെ അവർ പുതിയൊരു സോഷ്യൽ ഓർഡറിലേക്ക് ഉയരും. ചെന്നൈയിൽ തന്നെ ഈ മോഡൽ ഉള്ളത് വളരെ കുറച്ചുപേർക്ക് മാത്രമാണ്. അതിൽ പലരും കമ്പനി സ്ഥാപകരും മാനേജിങ് ഡയറക്ടർമാരുമാണ്. ഇവർ 5 പേരും ഒരു കണക്കിൽ പറഞ്ഞാൽ ഞങ്ങളുടെ സ്ഥാപക ടീം തന്നെയാണ്. അതുകൊണ്ട് അവരും ആ നിരയിലേക്ക് ഉയരണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അതുകൊണ്ടാണ് ഇത്തരമൊരു സമ്മാനം തീരുമാനിച്ചത്.
∙ കാർ നൽകൽ ചടങ്ങിനു ശേഷം ജീവനക്കാരുടെ ഇടയിൽനിന്ന് കേട്ട ഏറ്റവും രസകരമായ കമന്റ്?
നിങ്ങൾക്കറിയാവുന്നതുപോലെ ഇതിപ്പോൾ ദേശീയ തലത്തിൽ തന്നെ വാർത്തയാണ്. ഒരു ജീവനക്കാരൻ കഴിഞ്ഞ ദിവസം എനിക്കൊരു മെസേജ് അയച്ചു. അതിങ്ങനെയായിരുന്നു–‘എന്റെ അമ്മ എനിക്ക് വേണ്ടി പെണ്ണിനെ നോക്കിക്കൊണ്ടിരിക്കുകയാണ്. മോൻ എവിടെയാണ് ജോലി ചെയ്യുന്നതെന്നു ചോദിക്കുമ്പോൾ കഴിഞ്ഞ ആഴ്ച വരെ ഇവരോടൊക്കെ കിസ്ഫ്ലോ എന്ന പേര് പറയാൻ അമ്മയ്ക്കൊരു മടിയായിരുന്നു. ഇന്ന് അമ്മ വളരെ അഭിമാനത്തോടെ പറയുന്നതുകേട്ടു–‘മനസ്സിലായില്ലേ, നമ്മുടെ ബിഎംഡബ്ല്യു കമ്പനി’ എന്ന്!’
∙ ഐടി കമ്പനികൾക്കിടയിൽ കാർ നൽകുന്നത് ഒരു ഫാഷനായി മാറുമോ? പലരും ഇതിനെ ബന്ധിപ്പിക്കുന്നത് കോവിഡ് കഴിഞ്ഞ ശേഷം ഐടി മേഖലയ്ക്കുണ്ടായ വളർച്ചയുമായിട്ടാണ്...
കാർ എന്ന വിഷയത്തിലേക്ക് ഇതിനെ ചുരുക്കേണ്ടതില്ല. വിശ്വസ്തതയ്ക്ക് വലിയ അംഗീകാരം നൽകണമെന്ന ഒരു പ്രഖ്യാപനമാണിത്. വിശ്വസ്തത എന്നു പറയുമ്പോൾ സർവീസ് കാലാവധി മാത്രമല്ല, ഈ കാലാവധിയിൽ കമ്പനിക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ ആകെത്തുക കൂടിയാണ്. കോവിഡിനു ശേഷം ഐടി കമ്പനികളിൽ നിന്ന് ആളുകൾ കൊഴിഞ്ഞുപോകുന്നതിൽ എനിക്കും ആശങ്കയുണ്ടായിരുന്നു. ദ് ഗ്രേറ്റ് റെസിഗ്‍നേഷൻ എന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ പോയല്ലോ. ഏതായാലും അത് പരിഹരിക്കാനല്ല ഈ കാർ നൽകൽ. ചെറിയ ശമ്പള വർധനയ്ക്കു പിന്നാലെ പോകുന്നതിനു പകരം ലോങ് ടേം കരിയർ തിരഞ്ഞെടുക്കാൻ ആളുകളെ ഇത് സഹായിക്കുമെന്നതിൽ സന്തോഷമുണ്ട്. മറ്റൊരു കമ്പനിയും ഇതേ രീതി അവലംബിച്ചതും നമ്മൾ കണ്ടു.
∙ സമ്മാനം നൽകുന്നത് ഇനിയും തുടരുമോ?
തീർച്ചയായും തുടരും. ഇത് കിസ്ഫ്ലോയുടെ ഡിഎൻഎയുടെ ഭാഗമാണ്. നന്നായി ജോലി ചെയ്യുന്നവരെ പ്രശംസിക്കുന്ന രീതിയാണ് ഞങ്ങൾ എപ്പോഴും തുടർന്നിട്ടുള്ളത്.
100 കാറിൽ തീരില്ല, ഇനിയും വരും
ജീവനക്കാരിൽനിന്നു തന്നെ അഭിപ്രായം സ്വീകരിച്ചാണ് ഐഡിയാസ്2ഐടി എന്ന കമ്പനി 100 പേർക്ക് കാർ നൽകാൻ തീരുമാനിച്ചത്. ഈ കാറിൽ തീരുന്നില്ലെന്നും, നന്നായി ജോലി ചെയ്താൽ ഇതിലും കിടിലം സമ്മാനം വരുമെന്നാണ് ഐഡിയാസ്ട2ഐടി സീനിയർ മാർക്കറ്റിങ് മാനേജർ ഹരി സുബ്രഹ്മണ്യൻ പറയുന്നത്.
∙ 100 കാർ സമ്മാനമായി നൽകാനുള്ള ചിന്തയ്ക്കു പിന്നിൽ?
2009ൽ ഞങ്ങൾ കമ്പനി ആരംഭിച്ച ദിവസം മുതൽ ജീവനക്കാരിൽ കേന്ദ്രീകൃതമാണ് ഞങ്ങളുടെ കമ്പനി. ജീവനക്കാർക്ക് വേണ്ട പിന്തുണ നൽകിയതുപോലെ അവരും തിരിച്ചും പിന്തുണച്ചു. ഇതുവഴി കമ്പനി വലിയ ഉയരങ്ങൾ താണ്ടി. ജീവനക്കാർ മൂലം ഞങ്ങൾക്കുണ്ടായ ഉയർച്ച പരിഗണിച്ച് ഞങ്ങൾ വെൽത്ത്–ഷെയറിങ് ഇനിഷ്യേറ്റിവ് ആരംഭിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് 100 പേർക്ക് കാർ നൽകിയത്. ഇത് തുടക്കം മാത്രമാണ്. ഇതുപോലെ ഒരുപാട് പദ്ധതികൾ ഭാവിയിലുമുണ്ടാകും.
∙ കാർ തന്നെ നൽകണമെന്ന് തീരുമാനിക്കാൻ എന്തെങ്കിലും കാരണമുണ്ടോ? 100 പേരെ എങ്ങനെയാണ് തിരഞ്ഞെടുത്തത്?
ഇത് ഞങ്ങളുടെ ജീവനക്കാരുടെ കൂടി തീരുമാനമായിരുന്നു. വെൽത്ത്–ഷെയറിങ് പദ്ധതിയെക്കുറിച്ച് അവരോട് പങ്കുവച്ചപ്പോൾ അവർ തന്നെ റിസർച്ച് ചെയ്ത പല ഓപ്ഷനുകളും കണ്ടെത്തി. അവർ തന്നെയാണ് കാർ എന്ന ആശയം മാനേജ്മെന്റിനു മുന്നിൽ വച്ചത്. ആദ്യഘട്ടമെന്ന നിലയിൽ കമ്പനിയിൽ 5 മുതൽ 12 വർഷം ജോലിചെയ്തവർക്കാണ് കാർ നൽകിയത്. കമ്പനിയുടെ പ്രായവും 12 ആണ്.
∙ എത്ര രൂപ മൊത്തം ചെലവായി?
15 കോടി രൂപ
∙ കഠിനാധ്വാനികളും വിശ്വസ്തരുമായ ജീവനക്കാർക്ക് അംഗീകാരം നൽകുന്നത് സംബന്ധിച്ച് മറ്റ് കമ്പനികളോടു എന്താണ് പറയാനുള്ളത്?
ഇതൊരു ഉപദേശമല്ല. നിലവിലെ ഐടി വ്യവസായത്തെക്കുറിച്ച് ഞാനൊന്നു പറയാം. മികച്ച ടാലന്റിന് ഏറ്റവും വലിയ ഡിമാൻഡ് ഉള്ള സമയമാണിത്. മികച്ച ആളുകടെ ആകർഷിക്കാനും മികവുള്ളവരെ നിലനിർത്താനുമുള്ള യുദ്ധത്തിലാണ് ഐടി കമ്പനികൾ. ശമ്പളം വർധിപ്പിച്ചാണ് പലരും ഈ യുദ്ധം നയിക്കുന്നത്, എന്നിട്ടും പലരും ബുദ്ധിമുട്ടുകയാണ്. തുടക്കം മുതൽ ജീവനക്കാരെ ഒപ്പം നിർത്തിയ കമ്പനികളാണ് ഈ യുദ്ധത്തിൽ ജയിക്കുന്നത്.
ഞങ്ങളെ സംബന്ധിച്ച് ഇത്തരമൊരു പ്രശ്നമേയില്ല. 12 വർഷത്തിനിടയിൽ 6 പേരിൽ നിന്ന് 600 ആയി ഞങ്ങൾ വളർന്നു. 4 വർഷത്തിനിടയിൽ വരുമാനത്തിൽ 53 ശതമാനത്തിന്റെയും ജീവനക്കാരുടെ എണ്ണത്തിൽ 37 ശതമാനത്തിന്റെ വർധന കൈവരിച്ചു. ആളുകൾ കൊഴിഞ്ഞുപോകുന്നതുമായി ബന്ധപ്പെട്ട attrition റേറ്റ് ഞങ്ങളെ സംബന്ധിച്ച് 2.7 ശതമാനം മാത്രമാണ്. 2 നിലകളിൽ പ്രവർത്തനം തുടങ്ങിയ ഞങ്ങളുടെ കമ്പനി ഇക്കഴിഞ്ഞ ദിവസം 9 നിലയുള്ള പ്രീമിയം ഓഫിസ് ഉദ്ഘാടനം ചെയ്തു.
English Summary: IT Companies Gifts Cars to Employees; 2 Heart-Touching Stories