‘പുതിയ കൊറോണ വകഭേദം ഉറപ്പ്; പക്ഷേ ഈ രണ്ട് കാര്യങ്ങൾ സംഭവിച്ചാല്‍ മാത്രം പ്രശ്നം’
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പാറ്റേൺ പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാക്കാം. ആദ്യം ഡൽഹിയിലാണു കേസുകൾ കൂടുക. പിന്നീട് മഹാരാഷ്ട്രയിലും തുടർന്ന് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും. ഇതു വരെയുള്ള തരംഗങ്ങളിൽ അങ്ങനെയാണ് ഉണ്ടായിട്ടുള്ളത്. പുതിയ വകഭേദം വരികയാണെങ്കിൽ അത് ഏതു വഴിക്കു പോകുമെന്ന് ഇപ്പോൾ പറയാനാകില്ല. നിലവിൽ പുതിയൊരു വകഭേദത്തെ കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ എവിടെയെങ്കിലും രൂപപ്പെട്ടിട്ടുണ്ടാകാം
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പാറ്റേൺ പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാക്കാം. ആദ്യം ഡൽഹിയിലാണു കേസുകൾ കൂടുക. പിന്നീട് മഹാരാഷ്ട്രയിലും തുടർന്ന് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും. ഇതു വരെയുള്ള തരംഗങ്ങളിൽ അങ്ങനെയാണ് ഉണ്ടായിട്ടുള്ളത്. പുതിയ വകഭേദം വരികയാണെങ്കിൽ അത് ഏതു വഴിക്കു പോകുമെന്ന് ഇപ്പോൾ പറയാനാകില്ല. നിലവിൽ പുതിയൊരു വകഭേദത്തെ കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ എവിടെയെങ്കിലും രൂപപ്പെട്ടിട്ടുണ്ടാകാം
രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പാറ്റേൺ പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാക്കാം. ആദ്യം ഡൽഹിയിലാണു കേസുകൾ കൂടുക. പിന്നീട് മഹാരാഷ്ട്രയിലും തുടർന്ന് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും. ഇതു വരെയുള്ള തരംഗങ്ങളിൽ അങ്ങനെയാണ് ഉണ്ടായിട്ടുള്ളത്. പുതിയ വകഭേദം വരികയാണെങ്കിൽ അത് ഏതു വഴിക്കു പോകുമെന്ന് ഇപ്പോൾ പറയാനാകില്ല. നിലവിൽ പുതിയൊരു വകഭേദത്തെ കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ എവിടെയെങ്കിലും രൂപപ്പെട്ടിട്ടുണ്ടാകാം
കൊച്ചി ∙ ലോകത്തിന്റെ പല ഭാഗങ്ങളിലും ചെറിയ ഇടവേളയ്ക്കു ശേഷം കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. ചൈനയിൽ ഷാങ്‌ഹായ്ക്കു പിന്നാലെ ബെയ്ജിങ്ങിലും കോവിഡ് ബാധിതരുടെ എണ്ണം കൂടി. ദക്ഷിണാഫ്രിക്കയിലും കൂടുതൽ പേർ രോഗബാധിതരാകുന്നു. അവിടെ രാജ്യം അഞ്ചാം തരംഗത്തോട് അടുക്കുകയാണെന്നാണ് അധികൃതർ പറയുന്നത്. ഇന്ത്യയിൽ ഡൽഹി ഉൾപ്പെടെയുള്ള ഇടങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നുണ്ട്. എന്നാൽ രാജ്യത്ത് ചിലയിടങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് നാലാം തരംഗമായി കണക്കാക്കാനാവില്ലെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) വ്യക്തമാക്കുന്നത്. എങ്കിലും മാസ്‌ക് ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ കേരളം ഉൾപ്പെടെ നിർദേശിച്ചു കഴിഞ്ഞു. ഇന്ത്യയ്ക്കു മുന്നിൽ ഇനിയൊരു നാലാം തരംഗ ഭീഷണിയുണ്ടോ? ചോദ്യം സ്വാഭാവികം. എന്നാൽ അതിനുള്ള ഉത്തരം അത്ര എളുപ്പമല്ല. 2021 മേയിലാണ് കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം വൻ ശക്തിയോടെ ആഞ്ഞടിച്ചത്. വീണ്ടുമൊരു മേയ് മാസമെത്തുമ്പോൾ ഇനിയൊരു പുതിയ വകഭേദം വരുമോയെന്ന സംശയം ഗവേഷകരും ഡോക്ടർമാരുമെല്ലാം പങ്കുവയ്ക്കുന്നുണ്ട്. ആരോഗ്യ വിദഗ്ധർ ഇതിതെപ്പറ്റി പറയുന്നതിങ്ങനെ: കോവിഡ് ബാധയെന്നത് ഒരു സീസണൽ കാര്യമല്ല (പ്രത്യേക കാലത്ത് സംഭവിക്കുന്നത്). മറിച്ച് അത് സൈക്ലിക്കൽ ആണ് (ചാക്രികമായി സംഭവിക്കുന്നത്). അതായത്, ഇടവേളകൾക്കു ശേഷം കോവിഡ് ബാധ വന്നു കൊണ്ടേയിരിക്കും. പിന്നീട് എപ്പോഴാണ് അതൊരു തരംഗമായി മാറുന്നത്? കോവിഡിന്റെ ആദ്യ തരംഗങ്ങളെ നേരിട്ട നമുക്ക് രോഗബാധ വഴി ലഭിച്ച പ്രതിരോധവും വാക്സീൻ എടുത്തതു വഴിയുള്ള പ്രതിരോധവും ചേർന്നുള്ള സങ്കര പ്രതിരോധ ശേഷിയുണ്ട് (ഹൈബ്രിഡ് ഇമ്യൂണിറ്റി). അതിനാൽ പെട്ടെന്ന് കൊറോണ വൈറസിനു നമ്മുടെ പ്രതിരോധ ശേഷിയെ മറികടക്കാനാകില്ല. പക്ഷേ, ഈ വർഷം തന്നെ കൊറോണ വൈറസിന്റെ തീർത്തും വ്യത്യസ്തമായ പുതിയൊരു വകഭേദം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതു വരുമ്പോൾ അതൊരു വലിയ തരംഗമായി മാറാനുള്ള സാധ്യത രണ്ടു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.
1. നമ്മുടെ പ്രതിരോധ ശേഷിയുടെ ശക്തി: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള നമ്മുടെ ശേഷി പടിപടിയായി കുറഞ്ഞു വരും. പുതുതായി എത്തുന്ന വകഭേദത്തെ പ്രതിരോധിക്കാനാകാത്ത വിധം നമ്മുടെ പ്രതിരോധ ശേഷി ദുർബലമായാൽ പുതിയൊരു തരംഗമുണ്ടാകും.
2. കൊറോണ വൈറസിന്റെ ശക്തി: വൈറസിന്റെ തീർത്തും വ്യത്യസ്തവും ശക്തവുമായ ഒരു വകഭേദമാണു പുതുതായി ഉണ്ടാകുന്നതെങ്കിൽ അതിന് ഒരുപക്ഷേ നമ്മുടെ പ്രതിരോധ ശേഷിയെ മറികടക്കാൻ കഴിഞ്ഞേക്കും.
ഈ സാഹചര്യത്തിൽ അടുത്ത തരംഗം വരാനുള്ള സാധ്യതകളെ കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും കോവിഡ് രോഗബാധയുടെ തുടക്കം മുതൽ ഇക്കാര്യങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുന്ന ആരോഗ്യ വിദഗ്ധരായ ഡോ. രാജീവ് ജയദേവനും ഡോ. പത്മനാഭ ഷേണായിയും ‘മനോരമ ഓൺലൈനുമായി’ സംസാരിക്കുന്നു. ആദ്യം ഡോ. രാജീവ് ജയദേവന്റെ അഭിപ്രായത്തിലേക്ക്...
‘പുതിയ വകഭേദം വരും, 100 ശതമാനം ഉറപ്പ്’
∙ കോവിഡിനെ കുറിച്ചൊക്കെ ആളുകൾ ഇപ്പോൾ മറന്നു തുടങ്ങിയിരിക്കുന്നു. എന്നാൽ, പലയിടങ്ങളിലും കേസുകൾ വീണ്ടും കൂടിക്കൂടി വരുന്നുണ്ട്?
കോവിഡ് ഇവിടെനിന്നു പോയി എന്നു വലിയൊരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നുണ്ട്. ചില ഡോക്ടർമാർ പോലും അങ്ങനെ പറയുന്നുണ്ട്. ‘ഹോപ്പിയം’ ഇഫക്ട് എന്നു വേണമെങ്കിൽ പറയാം. പ്രതീക്ഷകൊണ്ട് മയക്കുകയാണു ചെയ്യുന്നത്. മഹാമാരിക്കാലത്ത് നമ്മൾ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. പക്ഷേ, ഇപ്പോൾ ആളുകൾ അതെല്ലാം മറന്ന്, കൂടിച്ചേരുന്ന പ്രവണതയാണുള്ളത്. രാജ്യമെമ്പാടും ഇത്തരത്തിൽ കൂടിച്ചേരലുകൾ നടക്കുമ്പോൾ പടിപടിയായാണു കേസുകൾ കൂടുന്നത്.
∙ ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ചെറിയ ഇടവേളയ്ക്കു ശേഷം കോവിഡ് കേസുകൾ വീണ്ടും കൂടി. ഇതു കോവിഡിന്റെ നാലാം തരംഗത്തിലേക്കു നയിക്കുമോ?
മൂന്നാം തരംഗം കഴിഞ്ഞു മൂന്നു മാസം തികയുകയാണ്. ഒരു മാസത്തിനകം ഒമിക്രോണിന്റെ ഇതേ വകഭേദംകൊണ്ടു വലിയൊരു തരംഗമുണ്ടാകാൻ സാധ്യത കുറവാണ്. കാരണം നമുക്കു ഹൈബ്രിഡ് ഇമ്യൂണിറ്റിയുണ്ട്. എന്നാൽ, വർഷം മുന്നോട്ടു പോകുമ്പോൾ പുതിയൊരു വകഭേദം വരികയാണെങ്കിൽ അത് ഏതു വഴിക്കു പോകുമെന്ന് ഇപ്പോൾ പറയാനാകില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പുതിയൊരു വകഭേദത്തെ കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ, എവിടെയെങ്കിലും രൂപപ്പെട്ടിട്ടുണ്ടാകാം. കേസുകൾ വളരെ കൃത്യമായി റിപ്പോർട്ട് ചെയ്താൽ മാത്രമേ പുതിയ വകഭേദം രൂപപ്പെട്ടോയെന്നു വ്യക്തമായി കണ്ടെത്താൻ കഴിയൂ. ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇപ്പോൾ കേസുകളിലുണ്ടായ വർധന ഒരു നാലാം തരംഗമായി മാറുമെന്നു കരുതാനാകില്ല.
∙ ഒമിക്രോണിന്റെ എക്സ്‌ഇ വകഭേദത്തെ ഭയപ്പെടേണ്ടതുണ്ടോ?
ഒമിക്രോൺ കുടുംബത്തിൽ കുറേ അംഗങ്ങളുണ്ട്. അതിൽ ഒരാളാണ് എക്സ്‌ഇ വകഭേദം. ഒമിക്രോൺ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ഏകദേശ സ്വഭാവം ഒരു പോലെയാണ്. ചിലർക്ക് ഇത്തിരി വേഗം കൂടുതലുണ്ടെന്നു മാത്രം. അതല്ലാതെ പ്രധാനപ്പെട്ട മറ്റു മാറ്റങ്ങളില്ല.
∙ അപ്പോൾ കൊറോണ വൈറസിന്റെ മറ്റൊരു വകഭേദം വരാനുള്ള സാധ്യതകൾ?
100% ഉറപ്പാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മറ്റൊരു വകഭേദം വരുമെന്ന കാര്യം ഉറപ്പാണ്. അങ്ങനെയൊരു വകഭേദം വരുമ്പോൾ നാലാം തരംഗ സാധ്യതകൾ കൂടി മുന്നിൽ കാണണം. പ്രതിരോധത്തിന്റെ അടിസ്ഥാന തത്വങ്ങൾ മറക്കാതിരിക്കുകയും അതിൽ നിന്നു വ്യതിചലിക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് കൊറോണ വൈറസിന്റെ ഏതു വകഭേദത്തെയും അതിജീവിക്കാനുള്ള മാർഗം. മാസ്ക് ധരിക്കുകയെന്ന അടിസ്ഥാന കാര്യം പൂർണമായും പാലിക്കണം. മാസ്ക് ധരിച്ചതു കൊണ്ടു നമുക്കൊരു ദോഷവും സംഭവിക്കാൻ പോകുന്നില്ല. ഗുണം മാത്രമേയുള്ളൂവെന്ന് ഓർക്കണം.
∙ പക്ഷേ, ഇപ്പോൾ കോവിഡുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെന്നു വ്യാപകമായ പരാതിയുണ്ട്?
നിഷേധിച്ചതു കൊണ്ട് കോവിഡ് ഇവിടെ ഇല്ലാകുന്നില്ലെന്ന കാര്യമാണ് ആദ്യം മനസ്സിലാക്കേണ്ടത്. കൃത്യമായി വിവരങ്ങൾ ശേഖരിക്കുന്നതും റിപ്പോർട്ടും ചെയ്യുന്നതും പൊതുജനാരോഗ്യത്തിന്റെ ഭാഗമാണ്. കോവിഡ് ഒരു പ്രാദേശിക പ്രശ്നമല്ലെന്നു മനസ്സിലാക്കണം. ഇതു കേരളത്തിന്റെ പ്രശ്നമല്ല, ലോകത്തിന്റെ പ്രശ്നമാണ്. നമ്മുടെ സംസ്ഥാനം, രാജ്യം എന്ന രീതിയിൽ കണ്ടാൽ മഹാമാരിയെ നേരിടാനാകില്ല. ലോകത്തെ മുഴുവൻ ഒരുപോലെ കണ്ടുള്ള പ്രതിരോധ നടപടികളാണു വേണ്ടത്.
(ഡോ. രാജീവ് ജയദേവൻ, കോ– ചെയർമാൻ, ദേശീയ ഐഎംഎ കോവിഡ് ദൗത്യസംഘം)
കോവിഡിന്റെ നാലാം തരംഗ സാധ്യതയെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും ഡോ. പത്മനാഭ ഷേണായി സംസാരിക്കുന്നു.
‘ചെറിയ തരംഗങ്ങൾ ഇനിയുമുണ്ടാകും, പക്ഷേ...’
∙ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് കേസുകൾ വീണ്ടും കൂടുന്നതായാണു റിപ്പോർട്ടുകൾ. എങ്ങനെ വിലയിരുത്തുന്നു?
അടിസ്ഥാനപരമായി ഒരു കാര്യമുണ്ട്. നേരത്തേയുള്ള കോവിഡും ഇപ്പോഴത്തേതും തമ്മിൽ വ്യത്യാസമുണ്ട്. മുൻപ് മരണനിരക്ക് വളരെ കൂടുതലായിരുന്നുവെന്നതാണു പ്രധാന വ്യത്യാസം. കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് മുൻപ് ഇൻഫ്ലുവൻസ ബാധിച്ചുള്ള മരണത്തേക്കാൾ പത്തിരട്ടിയായിരുന്നു. രോഗം ബാധിച്ച 100 പേരിൽ ഒന്നോ, രണ്ടോ പേർ മരിക്കുമായിരുന്നു. എന്നാൽ മരണ നിരക്ക് ഇപ്പോൾ വളരെയധികം കുറഞ്ഞു. ജലദോഷപ്പനി ബാധിച്ചുള്ള മരണ നിരക്കു മാത്രമേ ഇപ്പോൾ കോവിഡിലും ഉള്ളൂ. ഈ മാറ്റത്തിനുള്ള പ്രധാന കാരണം നമ്മുടെ പ്രതിരോധ ശക്തി വളരെയേറെ കൂടി എന്നതാണ്.
പ്രതിരോധം പല രീതിയിൽ ലഭിച്ചിട്ടുണ്ട്. കോവിഡ് ബാധ മൂലവും കുറേ പേർക്കു പ്രതിരോധ ശേഷി കിട്ടി. കോവിഡ് വാക്സീൻ വഴിയും പ്രതിരോധ ശക്തിയുണ്ടായി. ചിലരിൽ കോവിഡ് ബാധയും വാക്സീൻ എടുത്തതു വഴിയുമുള്ള സങ്കര പ്രതിരോധ ശേഷിയും (ഹൈബ്രിഡ് ഇമ്യൂണിറ്റി) ഉണ്ടായി. ഇങ്ങനെ പല കാര്യങ്ങൾ കൊണ്ടും കോവിഡ് മൂലമുള്ള മരണ നിരക്ക് ഗണ്യമായി കുറഞ്ഞു. എന്നാൽ, മറ്റൊരു പ്രധാനപ്പെട്ട വ്യത്യാസമുണ്ട്. കോവിഡനന്തര ആരോഗ്യ പ്രശ്നങ്ങൾ വളരെയേറെ കൂടുതലാണ്. ഇൻഫ്ലുവൻസ ഇത്രയധികം അനന്തര പ്രശ്നങ്ങളുണ്ടാക്കാറില്ല. കോവിഡ് ബാധ മൂലമുള്ള മരണം കുറഞ്ഞെങ്കിലും ജീവിത നിലവാരത്തെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ അതുമൂലമുണ്ടാകുന്നുണ്ട്. ശ്വാസം മുട്ടൽ, ശരീരവേദന തുടങ്ങി പല രീതികളിൽ ഇതു ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്.
∙ നാലാം കോവിഡ് തരംഗത്തിനുള്ള സാധ്യത എത്രത്തോളമാണ്?
കോവിഡ് തരംഗങ്ങളെക്കുറിച്ചു പറയുമ്പോൾ, ചെറിയ തരംഗങ്ങൾ ഇനിയുമുണ്ടാകും. എന്നാൽ അതിന്റെ തീവ്രത എത്രത്തോളമുണ്ടാകുമെന്നു തീരുമാനിക്കുന്നതു നമ്മുടെ പ്രതിരോധ ശേഷിയാണ് (ഹൈബ്രിഡ് ഇമ്യൂണിറ്റി). ഒമിക്രോണോ അതിന്റെ വകഭേദങ്ങളോ ആണ് ഇപ്പോൾ ഇന്ത്യയിൽ കോവിഡ് രോഗബാധയുണ്ടാക്കുന്നത്. എന്നാൽ അതൊരു ശക്തമായ തരംഗമായി മാറിയിട്ടില്ല. അതിനു കാരണം നമുക്കു ഹൈബ്രിഡ് ഇമ്യൂണിറ്റി ഉണ്ടെന്നുള്ളതാണ്. രാജ്യത്ത് ഇനിയുണ്ടാകാൻ സാധ്യതയുള്ള കോവിഡ് തരംഗത്തിന്റെ തീവ്രതയും ഹൈബ്രിഡ് ഇമ്യൂണിറ്റിയെ ആശ്രയിച്ചിരിക്കുന്നു. കോവിഡ് ബാധിച്ചതിലൂടെയും വാക്സീൻ എടുത്തതു വഴിയും ലഭിച്ച ഈ സങ്കര പ്രതിരോധ ശേഷി പടിപടിയായി കുറയും. അതുകൊണ്ടു തന്നെ ഇനിയുള്ള കോവിഡ് തരംഗം പ്രധാനമായും 2 കാര്യങ്ങളെ ആശ്രയിച്ചായിരിക്കും. 1. നമ്മുടെ ഹൈബ്രിഡ് ഇമ്യൂണിറ്റി. 2. കൊറോണ വൈറസിന്റെ വ്യത്യസ്തവും ശക്തവുമായ പുതിയൊരു വകഭേദം രൂപപ്പെടുക.
∙ ഹൈബ്രിഡ് ഇമ്യൂണിറ്റി കുറയാൻ എത്രകാലമെടുക്കും?
ഈ പ്രതിരോധ ശേഷി എപ്പോൾ കുറയുന്നുവെന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ആ മേഖലയിൽ കൂടുതൽ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. അതു പോലെത്തന്നെ പുതിയ വകഭേദം ഉണ്ടാകുന്നുണ്ടോയെന്ന് അറിയാനും പഠനങ്ങൾ ആവശ്യമാണ്. നമുക്കിടയിൽ ഇപ്പോൾ തന്നെ ഒരു പുതിയ വകഭേദം വന്നിട്ടുണ്ടോയെന്ന് അറിയില്ല. ഇക്കാര്യങ്ങൾ സ്ഥിരമായി നിരീക്ഷിച്ചു കൊണ്ടിരിക്കണം. കോവിഡ് ഇനിയൊരു ഭീഷണിയല്ലെന്നു കരുതി നമ്മുടെ സർവൈലൻസ് സംവിധാനം പ്രവർത്തനം നിർത്തരുത്. ലഭ്യമാകുന്ന വിവരങ്ങൾ ഉപയോഗിച്ച് സമയാസമയങ്ങളിൽ ജനങ്ങളുമായി ആശയ വിനിമയം നടത്തണം. കോവിഡ് പോലെ പടർന്നു പിടിക്കുന്ന രോഗങ്ങളെ ജനകീയ പങ്കാളിത്തത്തോടെ മാത്രമേ നേരിടാൻ കഴിയൂവെന്നു നേരത്തേ തന്നെ വ്യക്തമായതാണ്. സമൂഹത്തിൽ കേസുകളുടെ എണ്ണം ക്രമാതീതമായി കൂടുന്നുണ്ടോ, ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നത് കൂടുന്നുണ്ടോ, പ്രായമായവർക്കു കൂടുതൽ രോഗം ബാധിക്കുന്നുണ്ടോ, നേരത്തേ കോവിഡ് ബാധിതരായവർക്കു വീണ്ടും വരുന്നുണ്ടോ തുടങ്ങി എല്ലാ കാര്യങ്ങളും നമ്മൾ സജീവമായി വിലയിരുത്തണം.
∙ ഡൽഹി പോലുള്ള സ്ഥലങ്ങളിൽ ഇപ്പോൾ കോവിഡ് കേസുകൾ കൂടി വരുന്നുണ്ടല്ലോ. നമ്മുടെ പ്രതിരോധ ശക്തി കുറയുന്നുവെന്നതിന്റെ സൂചനയാണോ അത്?
ചിലപ്പോൾ ആകാം. അത് ഇപ്പോൾ കൃത്യമായി പറയാൻ കഴിയില്ല. ആരൊക്കെയാണ് ഇപ്പോൾ രോഗബാധിതരാകുന്നതെന്നു പരിശോധിക്കണം. ഒരിക്കൽ വന്നു പോയവർക്കാണോ വീണ്ടും കോവിഡ് വരുന്നത്, രോഗം എത്രത്തോളം ഗുരതരമായി ബാധിക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പാറ്റേൺ പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാക്കാം. ആദ്യം ഡൽഹിയിലാണു കേസുകൾ കൂടുക. പിന്നീട് മഹാരാഷ്ട്രയിലും തുടർന്ന് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കൂടും. ഇതു വരെയുള്ള തരംഗങ്ങളിൽ അങ്ങനെയാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ ചിലപ്പോൾ ഇവിടെയും കേസുകൾ കൂടാൻ സാധ്യതയുണ്ട്.
∙ ഒമിക്രോണിന്റെ പുതിയ വകഭേദങ്ങളെ ഭയപ്പെടേണ്ടെന്നാണോ?
നമുക്കുള്ള സങ്കര പ്രതിരോധ ശേഷിയെ മറികടക്കാൻ ഒമിക്രോണിനു കഴിയാതിരുന്നതുകൊണ്ടാണു നമ്മൾ രക്ഷപ്പെട്ടത്. നമ്മുടെ പ്രതിരോധ ശേഷി കുറയുന്നതു മനസ്സിലാക്കി പ്രായമായവർക്കു കോവിഡ് വാക്സീന്റെ ബൂസ്റ്റർ ഡോസുകൾ നൽകി പ്രതിരോധം ശക്തിപ്പെടുത്തേണ്ടതു ചിലപ്പോൾ ആവശ്യമായി വരാം.
(ഡോ. പത്മനാഭ ഷേണായി, ആരോഗ്യ വിദഗ്ധൻ, മെഡിക്കൽ ഡയറക്ടർ, ഡോ. ഷേണായീസ് കെയർ ആശുപത്രി, കൊച്ചി)
English Summary: Covid Fourth Wave: Interview with Dr. Rajeev Jayadevan and Dr. Padhmanabha Shenoy