പുതിയ പാർട്ടിയിലേക്ക് പ്രശാന്തിന്റെ പദയാത്ര?; നിതീഷ്–മോദി കൂട്ട് തകർക്കുമോ ജൻ സുരാജ്?
പഞ്ചാബിൽ ആം ആദ്മി പാർട്ടി കൈവരിച്ച അദ്ഭുത വിജയമാണ് ബിഹാറിൽ പ്രശാന്ത് കിഷോറിനു പ്രതീക്ഷ പകരുന്നത്. എഎപി ഡൽഹിയിൽ പരീക്ഷിച്ച തന്ത്രങ്ങൾ ഗ്രാമങ്ങളിലും വിജയകരമാണെന്നു പഞ്ചാബ് തെളിയിച്ചു. തിരഞ്ഞെടുപ്പ് വിജയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കു വലിയ പാരമ്പര്യമൊന്നും വേണ്ടെന്ന പാഠവും കേജ്‌രിവാളിൽനിന്നു പ്രശാന്ത് കിഷോർ പഠിച്ചു. പക്ഷേ ജാതി രാഷ്ട്രീയം ആഴത്തിൽ വേരോടിയ ബിഹാറിൽ പ്രശാന്തിന്റെ തന്ത്രങ്ങൾ വിജയിക്കുമോ?
പഞ്ചാബിൽ ആം ആദ്മി പാർട്ടി കൈവരിച്ച അദ്ഭുത വിജയമാണ് ബിഹാറിൽ പ്രശാന്ത് കിഷോറിനു പ്രതീക്ഷ പകരുന്നത്. എഎപി ഡൽഹിയിൽ പരീക്ഷിച്ച തന്ത്രങ്ങൾ ഗ്രാമങ്ങളിലും വിജയകരമാണെന്നു പഞ്ചാബ് തെളിയിച്ചു. തിരഞ്ഞെടുപ്പ് വിജയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കു വലിയ പാരമ്പര്യമൊന്നും വേണ്ടെന്ന പാഠവും കേജ്‌രിവാളിൽനിന്നു പ്രശാന്ത് കിഷോർ പഠിച്ചു. പക്ഷേ ജാതി രാഷ്ട്രീയം ആഴത്തിൽ വേരോടിയ ബിഹാറിൽ പ്രശാന്തിന്റെ തന്ത്രങ്ങൾ വിജയിക്കുമോ?
പഞ്ചാബിൽ ആം ആദ്മി പാർട്ടി കൈവരിച്ച അദ്ഭുത വിജയമാണ് ബിഹാറിൽ പ്രശാന്ത് കിഷോറിനു പ്രതീക്ഷ പകരുന്നത്. എഎപി ഡൽഹിയിൽ പരീക്ഷിച്ച തന്ത്രങ്ങൾ ഗ്രാമങ്ങളിലും വിജയകരമാണെന്നു പഞ്ചാബ് തെളിയിച്ചു. തിരഞ്ഞെടുപ്പ് വിജയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കു വലിയ പാരമ്പര്യമൊന്നും വേണ്ടെന്ന പാഠവും കേജ്‌രിവാളിൽനിന്നു പ്രശാന്ത് കിഷോർ പഠിച്ചു. പക്ഷേ ജാതി രാഷ്ട്രീയം ആഴത്തിൽ വേരോടിയ ബിഹാറിൽ പ്രശാന്തിന്റെ തന്ത്രങ്ങൾ വിജയിക്കുമോ?
ഗുജറാത്തിൽ നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽ ‘വിജയിപ്പിച്ചതിന്റെ’ ഉൾപ്പെടെ ചരിത്രമുണ്ട് പ്രശാന്ത് കിഷോറിന്. അരവിന്ദ് കേജ്‌രിവാൾ, എം.കെ.സ്റ്റാലിൻ, മമത ബാനർജി തുടങ്ങി പ്രശാന്തിന്റെ ‘സഹായം’ ലഭിച്ച നേതാക്കൾ പിന്നെയുമേറെ. ഏതു സംസ്ഥാനത്ത്, ആരെ അധികാരത്തിലേറ്റണമെന്നു പ്രശാന്ത് കിഷോർ തീരുമാനിക്കുമെന്നു രാഷ്ട്രീയച്ചൊല്ലുകളിറങ്ങിയ നാളുകളുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം ഒരു ചോദ്യം ബാക്കിനിന്നു. ഇങ്ങിനെ മറ്റു നേതാക്കളെ ജയിപ്പിക്കുന്നതിനേക്കാൾ സ്വന്തമായി ഒരു പാർട്ടിയുണ്ടാക്കി അധികാരത്തിലേറാൻ സാധിക്കില്ലേ പ്രശാന്തിന്? അതിനുള്ള ഉത്തരമായിരുന്നു ഇന്ന്, മേയ് അഞ്ചിന് ഈ രാഷ്ട്രീയ തന്ത്രജ്ഞൻ നൽകിയത്. ബിഹാറിന്റെ മകനായ പ്രശാന്ത് കിഷോർ വീണ്ടും സ്വദേശം തട്ടകമാക്കുകയാണ്. ബിഹാറിലെ റോഹ്താസ് ജില്ലക്കാരനായ ഈ നാൽപത്തിയഞ്ചുകാരൻ സംസ്ഥാന രാഷ്ട്രീയ കളത്തിലിറങ്ങുന്നത് ഇതു രണ്ടാം വട്ടം. ജനതാദളിലെ (യു) ആദ്യ പരീക്ഷണം പരാജയപ്പെട്ടതിനു ശേഷം ഇത്തവണ ജൻ സുരാജ് എന്ന സ്വന്തം പ്രസ്ഥാനത്തിലൂടെയാണു പ്രശാന്ത് കിഷോറിന്റെ കരുനീക്കം. ഈ വർഷം ഒക്ടോബർ രണ്ടു മുതൽ ബിഹാറിലുടനീളം 3000 കിലോമീറ്റർ പദയാത്ര നടത്തും. തിരക്കിട്ട് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹാറിലെ മുഖ്യമന്ത്രിക്കസേരയാണോ പ്രശാന്തിന്റെ ലക്ഷ്യം? എന്തെല്ലാം തന്ത്രങ്ങളായിരിക്കും ജൻ സുരാജിലൂടെ പ്രശാന്ത് ബിഹാറിൽ നടപ്പാക്കുക? പുതിയൊരു പാർട്ടിയിലേക്കുള്ള പ്രശാന്തിന്റെ ചുവടുവയ്പാണോ ഒക്ടോബറിൽ ആരംഭിക്കുന്ന പദയാത്ര?
∙ പുകച്ചു പുറത്തുചാടിച്ച നാളുകൾ
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി കുറച്ചു നാൾ ജനതാദളിലെ (യു) രണ്ടാമനായി ഉപാധ്യക്ഷ സ്ഥാനം വഹിച്ചിരുന്നു പ്രശാന്ത്. അന്ന് സ്വപ്നം കണ്ടത് മുഖ്യമന്തിക്കസേര. തന്റെ പിൻഗാമി പ്രശാന്ത് കിഷോറാണെന്ന നിതീഷിന്റെ പ്രഖ്യാപനം പക്ഷേ വിപരീത ഫലം ചെയ്തു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ ഒന്നടങ്കം പ്രശാന്ത് കിഷോറിനെതിരായി. പയറ്റിത്തെളിഞ്ഞ ആർ.സി.പി.സിങും ലലൻ സിങ്ങും ഏറെ വൈകാതെ പ്രശാന്ത് കിഷോറിനെ പുകച്ചു പുറത്താക്കി.
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കാനുള്ള നിതീഷ് കുമാറിന്റെ തീരുമാനത്തെ പരസ്യമായി എതിർത്തതിന്റെ പേരിലാണു പുറത്തു പോകേണ്ടി വന്നതെന്നായിരുന്നു ന്യായീകരണം. യഥാർഥത്തിൽ പാർട്ടിയിലും ഭരണത്തിലും പിടിമുറുക്കാൻ പ്രശാന്ത് കിഷോർ ആവിഷ്കരിച്ച തന്ത്രങ്ങൾ ഏശാത്തതിനെ തുടർന്നു രാഷ്ട്രീയ നൈരാശ്യം ബാധിച്ചായിരുന്നു പടിയിറക്കം. പ്രശാന്ത് കിഷോർ പാർട്ടി വിട്ടതിനു പിന്നാലെ ആർ.സി.പി.സിങ് നിതീഷിന്റെ പിൻഗാമിയായി പാർട്ടി അധ്യക്ഷ സ്ഥാനത്തെത്തി. ആർ.സി.പി. സിങ് കേന്ദ്രമന്ത്രിയായതോടെ ലലൻ സിങ് പാർട്ടി അധ്യക്ഷ സ്ഥാനമേറ്റെടുത്തു.
∙ പാളം തെറ്റിയ പരീക്ഷണങ്ങൾ
ജെഡിയു ഉപാധ്യക്ഷ സ്ഥാനത്തിരിക്കെ പാർട്ടി വളർത്താൻ പ്രശാന്ത് കിഷോർ ആവിഷ്കരിച്ച പദ്ധതിയായിരുന്നു ബാത് ബിഹാർ കി. ഒരു കോടി യുവജനങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുകയായിരുന്നു ലക്ഷ്യം. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം തുടങ്ങിയെങ്കിലും പാർട്ടി കീഴ്ഘടകങ്ങൾ നിസഹകരിച്ചതോടെ പദ്ധതി പാളി. പട്നയിൽ പ്രശാന്ത് കിഷോർ വിളിച്ച യോഗങ്ങളിലേക്ക് വിദ്യാർഥി പ്രവാഹമുണ്ടായെങ്കിലും ഗ്രാമ മേഖലയിൽ സംഗതി ക്ലച്ചു പിടിച്ചില്ല.
ഭരണരംഗത്തു വികസന സ്വപ്നങ്ങളുമായി പ്രശാന്ത് കിഷോർ തയാറാക്കായിയ ബിഹാർ വികാസ് മിഷനു മുഖ്യമന്ത്രി നിതീഷ് കുമാർ പിന്തുണ നൽകിയെങ്കിലും ഉദ്യോഗസ്ഥ ലോബിക്കു താൽപര്യമുണ്ടായില്ല. സർക്കാരിനു പുറത്തു നിന്നു ഭരണം നിയന്ത്രിക്കാനുള്ള പ്രശാന്ത് കിഷോറിന്റെ ശ്രമം വിജയിച്ചതുമില്ല. ജെഡിയു തട്ടകത്തിൽ നടപ്പാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട പദ്ധതികൾ ജൻ സുരാജിന്റെ പുതിയ കുപ്പിയിലാക്കിയാണു പ്രശാന്ത് കിഷോർ വീണ്ടും ബിഹാറിൽ അരക്കൈ നോക്കാനെത്തുന്നത്.
∙ പഞ്ചാബ് കണ്ടു കൊതിക്കാമോ?
പഞ്ചാബിൽ ആം ആദ്മി പാർട്ടി കൈവരിച്ച അദ്ഭുത വിജയമാണ് ബിഹാറിൽ പ്രശാന്ത് കിഷോറിനു പ്രതീക്ഷ പകരുന്നത്. അരവിന്ദ് കേജ്‌രിവാൾ ഡൽഹിയിൽ പരീക്ഷിച്ച നവരാഷ്ട്രീയ തന്ത്രങ്ങൾ ഗ്രാമങ്ങളിലും വിജയകരമാണെന്നു പഞ്ചാബ് തെളിയിച്ചു. തിരഞ്ഞെടുപ്പു വിജയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കു പതിറ്റാണ്ടുകളുടെ പാരമ്പര്യമൊന്നും വേണ്ടെന്ന പാഠമാണു കേജ്രിവാളിൽനിന്നു പ്രശാന്ത് കിഷോർ പഠിച്ചത്. പക്ഷേ പഞ്ചാബിലെ കലങ്ങി മറിഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തിൽ ആം ആദ്മി പാർട്ടി നേടിയ വിജയം ജാതി രാഷ്ട്രീയം ആഴത്തിൽ വേരോടിയ ബിഹാറിൽ ആവർത്തിക്കാൻ കഴിയുമോയെന്നതാണു ചോദ്യം.
ബിഹാറിൽ മുന്നണി മാറി നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തു തുടർന്നെങ്കിലും പ്രബല രാഷ്ട്രീയ കക്ഷികളുടെ ജാതി വോട്ടു ബാങ്കിൽ മാറ്റമുണ്ടായിട്ടില്ല. ആർജെഡി യാദവ – മുസ്‌ലിം അടിത്തറ ഉറപ്പിച്ചപ്പോൾ ജെഡിയുവിന് കുർമി തുടങ്ങിയ അതിപിന്നാക്ക വോട്ടു ബാങ്കുണ്ട്. സവർണ ഹിന്ദു സമുദായങ്ങൾ ബിജെപിക്കു പിന്നിലും ഉറച്ചു നിൽക്കുന്നു. ജാതിക്കോട്ടകൾ തകർത്തു ജനങ്ങളെ അണിനിരത്താനുള്ള മാസ്മരിക പ്രഭാവം പ്രശാന്ത് കിഷോറിനുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്.
∙ വിജയാസൂത്രണ സൂത്രങ്ങൾ
തിരഞ്ഞെടുപ്പു വിജയങ്ങൾ ആസൂത്രണം ചെയ്യാൻ രാഷ്ട്രീയ പാർട്ടികളെ സഹായിക്കാൻ പ്രത്യേക സംഘടനകൾ രൂപീകരിക്കുന്നതാണു പ്രശാന്ത് കിഷോറിന്റെ ശൈലി. യുഎന്നിൽ പൊതുജനാരോഗ്യ വിദഗ്ധനായി സേവനമനുഷ്ഠിച്ച ശേഷമാണു പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പു തന്ത്രജ്ഞനായി വേഷപ്പകർച്ച നടത്തിയത്. ഗുജറാത്തിൽ 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ വിജയത്തുടർച്ച ഉറപ്പാക്കിയ പ്രചരണ വിദഗ്ധനായാണ് അരങ്ങേറ്റം. നരേന്ദ്ര മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ മോദി തരംഗത്തിനുള്ള സാധ്യതകൾ സൃഷ്ടിക്കാൻ സിറ്റിസൻസ് ഫോർ അക്കൗണ്ടബിൾ ഗവേണൻസ് (സിഎജി) എന്ന പേരിൽ സമാന്തര പ്രചരണം തുടങ്ങി. ചായ് പേ ചർച്ച, ത്രീ ഡി റാലികൾ, റൺ ഫോർ യുണിറ്റി തുടങ്ങിയ പുതുമയാർന്ന പ്രചരണത്തിന്റെ ബുദ്ധികേന്ദ്രം പ്രശാന്ത് കിഷോർ ആയിരുന്നു.
നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിച്ച ശേഷം പ്രശാന്ത് കിഷോർ രാഷ്ട്രീയ പ്രതിഫലം ആവശ്യപ്പെട്ടതോടെയാണ് ബിജെപിയുമായി തെറ്റിയത്. അമിത് ഷാ ബിജെപി അധ്യക്ഷനായപ്പോൾ പ്രശാന്ത് കിഷോർ ജനറൽ സെക്രട്ടറി സ്ഥാനം ആവശ്യപ്പെട്ടെങ്കിലും ബിജെപി ഗൗനിച്ചില്ല. പാലം കടന്നതോടെ ബിജെപി ‘കൂരായണ’ ജപിച്ചെന്ന പരിഭവവുമായി കിഷോർ നേരെ പോയത് അന്നു മോദി വിരുദ്ധനായിരുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ക്യാംപിലേക്ക്. ജെഡിയു– ആർജെഡി സഖ്യം 2015ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങിയപ്പോൾ പ്രശാന്ത് കിഷോർ പുതിയ സംഘടനയുമായി അണിയറയിൽ തന്ത്രങ്ങളൊരുക്കി. അന്ന് പ്രശാന്ത് കിഷോർ രൂപീകരിച്ച ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി (ഐ–പാക്) നിതീഷ് കുമാറിനെ വികസന പ്രതീകമായി അവതരിപ്പിച്ച് പ്രചാരണം കൊഴുപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാവത്തെ അതിജീവിച്ചു ബിഹാറിൽ നിതീഷിനെ അധികാരത്തിലെത്തിക്കാനും പ്രശാന്ത് കിഷോറിനു കഴിഞ്ഞതോടെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും തന്ത്രങ്ങൾ കടമെടുക്കാൻ പിറകെയെത്തി. പഞ്ചാബിൽ അമരീന്ദർ സിങ്, ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാൾ, ബംഗാളിൽ മമതാ ബാനർജി തുടങ്ങിയവരെല്ലാം തിരഞ്ഞെടുപ്പു തന്ത്രത്തിനായി പ്രശാന്ത് കിഷോറിനെ ആശ്രയിച്ചു. അതിനിടെ 2017ൽ യുപി തിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോർ കോൺഗ്രസിന്റെ ഉപദേശകനായെങ്കിലും ബിജെപി വൻ വിജയം നേടിയതു തിരിച്ചടിയായി.
അടുത്ത കാലത്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള മൃതസഞ്ജീവനി തന്ത്രവുമായി ഹൈക്കമാൻഡിനെ സമീപിച്ചെങ്കിലും പ്രശാന്ത് കിഷോർ ആഗ്രഹിച്ച പ്രതികരണമുണ്ടായില്ല. നിലവിലെ രാഷ്ട്രീയ പാർട്ടികളിൽ തനിക്ക് ആഗ്രഹിക്കുന്ന സ്ഥാനം കിട്ടില്ലെന്നു ബോധ്യമായപ്പോഴാണ് പ്രശാന്ത് കിഷോർ ജൻ സുരാജ് (People's Good Governance) എന്ന സ്വന്തം പ്രസ്ഥാനവുമായി ബിഹാറിലെത്തുന്നത്. അതിന്റെ ഭാവിയെന്താകുമെന്നതാണ് വരുംനാളുകളിൽ ബിഹാർ രാഷ്ട്രീയം കാത്തുവച്ചിരിക്കുന്ന ഉത്തരം.
∙ ബിഹാറിനെ വിടാതെ...
നിതീഷിനെ വിട്ടു മറ്റു സംസ്ഥാനങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും ബിഹാറിലെ രാഷ്ട്രീയത്തിലേക്ക് എന്നും പ്രശാന്ത് കിഷോർ കണ്ണെറിഞ്ഞിരുന്നു. 2015ൽ കോൺഗ്രസ് ഉൾപ്പെടെ ആറു പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് ‘മഹാഗഡ്ബന്ധനി’ലൂടെ നിതീഷ് സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ 2017ൽ ഈ സഖ്യം വിട്ട നിതീഷ് ബിജെപിക്കൊപ്പം ചേർന്ന് മുഖ്യമന്ത്രിസ്ഥാനം നിലനിർത്തി. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഴുവൻ പിന്തുണയുമായി ഈ കൂട്ടുകെട്ടിന് ഒപ്പംനിന്നു.
2020ലും ബിജെപിക്കൊപ്പം സഖ്യമുണ്ടാക്കിയാണ് ജെഡി(യു) മത്സരിച്ചത്. ആ തിരഞ്ഞെടുപ്പിലാകട്ടെ ജെഡി(യു)വിന് ആകെ ലഭിച്ചത് 43 സീറ്റ്. അന്ന് 74 സീറ്റ് നേടി ബിജെപി രണ്ടാമതെത്തിയത് മറ്റെല്ലാവരെയും പോലെ നിതീഷിനെയും ഞെട്ടിച്ചു. കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് അദ്ദേഹമറിഞ്ഞു. അപ്പോഴും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി നിർദേശിച്ചത് നിതീഷിനെയായിരുന്നു. അതിനുപക്ഷേ അദ്ദേഹം വലിയ വില കൊടുക്കേണ്ടി വന്നു. ഇപ്പോഴും ബിജെപിയുടെ ‘കാരുണ്യ’ത്തിലാണ് നിതീഷ് ഭരിക്കുന്നതെന്ന മട്ടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാളിന്റെ പോലും പെരുമാറ്റം. ജെഡി(യു) പരിധി വിട്ടാൽ ബിജെപി പ്രവർത്തകർ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞത് അടുത്തിടെയാണ്. കലങ്ങിമറിഞ്ഞ ഈ രാഷ്ട്രീയാന്തരീക്ഷത്തിലേക്കാണ് ജൻ സുരാജുമായി പ്രശാന്ത് കിഷോറിന്റെ വരവ്.
English Summary: Prashant Kishor set for Plunge in Bihar Politics with Jan Suraj (People's Good Governance)