ഉത്തര കൊറിയയെ തകർക്കുമോ ആ ‘പനി’? മാസ്കിട്ട് കിം: ‘സ്ഥിതി സ്ഫോടനാത്മകം’
രാജ്യത്തെ ഏകദേശം മൂന്നര രക്ഷം പേരെ ഒരുതരം ‘പനി’ ബാധിച്ചിരിക്കുന്നു. ഏപ്രിൽ മുതൽ 6 പേർ ഈ ‘പനി’ ബാധിച്ചു മരിച്ചിട്ടുണ്ട്. അതില്‍ ഒരാളുടെ ടെസ്റ്റിൽ ഒമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം കണ്ടെത്തി– കിമ്മിന്റെ ഈ തുറന്നുപറച്ചിൽ ചില ചോദ്യങ്ങളിലേക്കാണ് നയിക്കുന്നത്. ഇതുവരെ കോവിഡിനെ അതിർത്തക്കപ്പുറത്ത് നിർത്തിയെന്ന് അവകാശപ്പെട്ട ഉത്തര കൊറിയയിൽ ഈ മഹാമാരി എങ്ങനെയെത്തി? ഇതു നേരിടാൻ കിമ്മിന് സാധിക്കുന്നില്ലേ?
രാജ്യത്തെ ഏകദേശം മൂന്നര രക്ഷം പേരെ ഒരുതരം ‘പനി’ ബാധിച്ചിരിക്കുന്നു. ഏപ്രിൽ മുതൽ 6 പേർ ഈ ‘പനി’ ബാധിച്ചു മരിച്ചിട്ടുണ്ട്. അതില്‍ ഒരാളുടെ ടെസ്റ്റിൽ ഒമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം കണ്ടെത്തി– കിമ്മിന്റെ ഈ തുറന്നുപറച്ചിൽ ചില ചോദ്യങ്ങളിലേക്കാണ് നയിക്കുന്നത്. ഇതുവരെ കോവിഡിനെ അതിർത്തക്കപ്പുറത്ത് നിർത്തിയെന്ന് അവകാശപ്പെട്ട ഉത്തര കൊറിയയിൽ ഈ മഹാമാരി എങ്ങനെയെത്തി? ഇതു നേരിടാൻ കിമ്മിന് സാധിക്കുന്നില്ലേ?
രാജ്യത്തെ ഏകദേശം മൂന്നര രക്ഷം പേരെ ഒരുതരം ‘പനി’ ബാധിച്ചിരിക്കുന്നു. ഏപ്രിൽ മുതൽ 6 പേർ ഈ ‘പനി’ ബാധിച്ചു മരിച്ചിട്ടുണ്ട്. അതില്‍ ഒരാളുടെ ടെസ്റ്റിൽ ഒമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം കണ്ടെത്തി– കിമ്മിന്റെ ഈ തുറന്നുപറച്ചിൽ ചില ചോദ്യങ്ങളിലേക്കാണ് നയിക്കുന്നത്. ഇതുവരെ കോവിഡിനെ അതിർത്തക്കപ്പുറത്ത് നിർത്തിയെന്ന് അവകാശപ്പെട്ട ഉത്തര കൊറിയയിൽ ഈ മഹാമാരി എങ്ങനെയെത്തി? ഇതു നേരിടാൻ കിമ്മിന് സാധിക്കുന്നില്ലേ?
മിസൈൽ പരീക്ഷണത്തിന്റെയും ആണവായുധ നിർമാണത്തിന്റെയും വാർത്ത മാത്രം പുറത്തുവന്നിരുന്ന ഉത്തര കൊറിയയിൽനിന്ന് മേയ് 12ന് ഒരു ഞെട്ടിക്കുന്ന വിവരം കൂടി ലോകമറിഞ്ഞു – രാജ്യത്ത് ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചിരിക്കുന്നു! കോവിഡ് തുടങ്ങിയ ശേഷം, ഇതാദ്യമായാണ് ‘കിമ്മിന്റെ കിങ്ഡത്തിൽ’ നിന്ന് ആ രോഗം സംബന്ധിച്ച എന്തെങ്കിലും കാര്യത്തിൽ ഒരു സ്ഥിരീകരണമുണ്ടാകുന്നത്. ഇതുവരെ കേട്ടത്, ഉത്തര കൊറിയയിൽ കൊറോണ വൈറസിനു കടക്കാൻ പോലും സാധിച്ചില്ലെന്നായിരുന്നു. അഥവാ ആർക്കെങ്കിലും രോഗം വന്നാൽത്തന്നെ അവരെ ഏകാധിപതി കിം ജോങ് ഉൻ വെടിവച്ചു കൊലപ്പെടുത്തുമെന്നും. എന്നാൽ ഇപ്പോൾ കിം തന്നെ പറയുന്നു– ‘രാജ്യത്തെ സ്ഥിതി സ്ഫോടനാത്മകമാണ്’. രാജ്യത്തെ ഔദ്യോഗിക മാധ്യമം, കൊറിയൻ സെൻട്രൽ ന്യൂസ് ഏജന്‍സിയും (കെസിഎൻഎ) പറഞ്ഞു– ഉത്തരകൊറിയയിൽ ഒമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നു. മേയ് എട്ടിനായിരുന്നു ആദ്യ കേസ് കണ്ടെത്തിയത്. ഇതിനു തൊട്ടുപിന്നാലെ അടുത്ത റിപ്പോർട്ടുമെത്തി–രാജ്യത്തെ ഏകദേശം മൂന്നര രക്ഷം പേരെ ഒരുതരം ‘പനി’ ബാധിച്ചിരിക്കുന്നു. ഏപ്രിൽ അവസാനത്തോടെ ആരംഭിച്ചതാണ് ഈ പനി. അവിടെയും കോവിഡ് എന്നു പേരെടുത്തു പറയുന്നില്ലെങ്കിലും ഇതാദ്യമായി മാസ്കിട്ട് മാധ്യമങ്ങൾക്കു മുന്നിലെത്തിയ കിമ്മിന്റെ വാക്കുകളിൽനിന്നു തന്നെ എല്ലാം വ്യക്തം. ഏപ്രിൽ മുതൽ ആറു പേർ ഈ പ്രത്യേക ‘പനി’ ബാധിച്ചു മരിച്ചിട്ടുണ്ട്. അതില്‍ ഒരാളുടെ ടെസ്റ്റിൽ ഒമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം കണ്ടെത്തി. കിമ്മിന്റെ ഈ തുറന്നുപറച്ചിൽ ചില ചോദ്യങ്ങൾക്കും വഴിവച്ചു. ഇത്രയും കാലം കോവിഡിനെ അതിർത്തിക്കപ്പുറത്ത് നിർത്തിയ ഉത്തര കൊറിയയിൽ ഈ മഹാമാരി എങ്ങനെയെത്തി? ഇതിനു മുൻപും കോവിഡ് കേസുകൾ ഉണ്ടായിരുന്നുവെങ്കിൽ, അത് മറച്ചുവയ്ക്കുകയും ഇപ്പോഴത്തേത് പുറത്തുവിടുകയും ചെയ്തതെന്തിനാണ്? കോവിഡിനെ നേരിടാൻ കിം ജോങ് ഉന്നിന് സാധിക്കുന്നില്ലേ? ഇനിയെങ്കിലും രാജ്യത്തെ ജനത്തിനു വാക്സീന്‍ നൽകുമോ? അതിന് ലോക രാജ്യങ്ങളുടെ സഹായം തേടുമോ? 2019ന്റെ അവസാനത്തിൽ ചൈനയിൽനിന്നു തുടങ്ങി പിന്നീട് ലോകമെമ്പാടും പടർന്നുപിടിച്ച മഹാമാരിയെ ഇതുവരെ തടഞ്ഞു നിർത്താൽ കഴിഞ്ഞുവെന്ന ഉത്തര കൊറിയയുടെ വാദത്തിൽ ഇന്നും സംശയമുണ്ട്. രാജ്യത്തു കുറച്ച് കാലമായി കോവിഡ് സാന്നിധ്യമുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. നിലവിൽ ലോകരാജ്യങ്ങൾക്കിടയിൽ, കോവിഡ് വ്യാപനം ചെറിയ തോതിലെങ്കിലും കുറഞ്ഞിട്ടുണ്ട്. അപ്പോഴും ചൈന പോലുള്ള രാജ്യങ്ങളിൽ രോഗം വ്യാപിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതിനിടെയാണ് ഞെട്ടലായി കിമ്മിന്റെ വെളിപ്പെടുത്തൽ? ലോകത്തിൽ നിന്ന് ഏകാധിപത്യത്തിന്റെ പുതപ്പിട്ടു കിം മൂടി വച്ചിരിക്കുന്ന ഉത്തരകൊറിയയിൽ എന്താണു സംഭവിക്കുന്നത്?
∙ വാദം പൊളിയുന്നു
രണ്ടു വർഷത്തിനിടെ രാജ്യത്ത് ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തില്ലെന്നായിരുന്നു ഉത്തര കൊറിയയുടെ വാദം. കോവിഡിനെ അകറ്റിനിർത്തുന്നതിൽ ഉത്തര കൊറിയ ‘തിളങ്ങുന്ന വിജയം’ നേടിയെന്നുമായിരുന്നു അവകാശവാദം. എന്നാൽ നിലവിൽ ‘അജ്ഞാത പനി’ ബാധിച്ച് ഏകദേശം 187,800 പേർ ഐസലേഷനിൽ ചികിത്സയിലാണ്. 18,000 പേർ ഉൾപ്പെടെ ഏകദേശം 3,50,000 പേർക്ക് ‘പനി’യുടെ ലക്ഷണമുണ്ട്. അതിൽ ഏകദേശം 1.62 ലക്ഷം പേർ ഇതുവരെ ചികിത്സ തേടി. ശനിയാഴ്ച 21 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഇതുവരെയുള്ള ആകെ മരണം 27 ആയി ഉയർന്നു. രോഗബാധിതർ 5,24,440 ആയി വർധിച്ചു. 2,43,630 പേർ രോഗമുക്തരായി. 2,80,810 പേർ ക്വാറന്റീനിൽ തുടരുകയാണെന്നും കെസിഎൻഎ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ ‘പനി’ക്കേസുകളിൽ എത്ര കോവിഡ് കേസുകൾ ഉണ്ടെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ ‘പനി’ ബാധിച്ചവരിൽനിന്ന് ശേഖരിച്ച സാംപിളിലാണ് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. പ്യോങ്‌യാങ്ങിൽ ഒമിക്രോണിന്റെ ‘പൊട്ടിത്തെറി’യുണ്ടായെന്നും സമീപ നഗരങ്ങളിലേക്ക് വ്യാപിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.
∙ മാസ്ക് ധരിച്ച് കിം!
ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെ, ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ പുതിയ കോവിഡ് നിയന്ത്രണങ്ങൾ വിശദീകരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. യോഗത്തിൽ കിമ്മും ഉദ്യോഗസ്ഥരും മാസ്ക് ധരിച്ചാണ് എത്തിയത്. ഇതിനു മുൻപ് കിം മാസ്ക് ധരിച്ചുനിൽക്കുന്നതിന്റെ ഒരു ചിത്രം പോലും പുറത്തുവന്നിരുന്നില്ല. യോഗം തുടർന്നപ്പോൾ കിം മാസ്ക് മാറ്റിയെങ്കിലും മറ്റ് ഉദ്യോസ്ഥർ മാസ്ക് വച്ചു തന്നെ തുടർന്നു.
യോഗത്തിൽ അടിയന്തര നിയന്ത്രണങ്ങൾക്ക് ഉത്തരവിട്ട കിം, നഗരങ്ങളും ഗ്രാമങ്ങളും അടച്ചിട്ട് പ്രാദേശിക ലോക്ഡൗൺ പ്രഖ്യാപിക്കുകയും ജോലി സ്ഥലങ്ങളിൽ ഉൾപ്പെടെ സാമൂഹിക അകലം പോലുള്ളവ പാലിക്കാൻ നിർദേശിക്കുകയും ചെയ്തു. ‘മിന്നൽ വേഗതയിൽ’ ശാസ്ത്രീയ ചികിത്സാ രീതികളും തന്ത്രങ്ങളും ആവിഷ്കരിക്കാനും മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ‘പനി’യുള്ള ആളുകളെ ഐസലേഷനിലാക്കാനും നിർദേശം നൽകി. പരിശോധന, ചികിത്സാ സംവിധാനങ്ങൾ, സാനിറ്റേഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും നിർദേശിച്ചു.
മേയ് 11ന് കിം രാജ്യത്തെ ഒരു ആരോഗ്യ കേന്ദ്രം സന്ദർശിക്കുകയും, രോഗം രാജ്യവ്യാപകമായി പടരുന്നതിനെക്കുറിച്ച് വിലയിരുത്തുകയും നിലവിലെ സാഹചര്യത്തെ ‘പൊതുജനാരോഗ്യ പ്രതിസന്ധി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ശനിയാഴ്ചയും അടിയന്തര യോഗം ചേർന്നിരുന്നു. യോഗത്തിൽ രോഗവ്യാപനത്തെ, രാജ്യം സ്ഥാപിതമായതിനു ശേഷമുള്ള ‘ഏറ്റവും വലിയ ദുരന്ത’മെന്നാണ് കിം വിശേഷിപ്പിച്ചത്. ഈ യോഗത്തിലും കിം മാസ്ക് ധരിച്ചാണെത്തിയത്.
∙ എത്തിയത് ചൈനയിൽ നിന്നോ?
കോവിഡിനെ അകറ്റി നിർത്താൻ 2020 ജനുവരി മുതൽ ഉത്തര കൊറിയ അതിർത്തികൾ അടച്ചിരിക്കുന്നു. കോവിഡ് ‘പേടി’ കാരണം ടോക്കിയോ, ബെയ്ജിങ് ഒളിംപിക്സുകളിൽ മത്സരിക്കാൻ താരങ്ങളെ അയയ്ക്കാനുള്ള ക്ഷണം പോലും നിരസിച്ചു. പുതിയ കൊറോണ വകഭേദങ്ങൾ ഉണ്ടായപ്പോൾ നിയന്ത്രണങ്ങൾ ഒന്നു കൂടി കർശമനമാക്കുകയും ചെയ്തു. ഇതിനിടയിലൂടെ എങ്ങനെയാണ് കോവിഡ് എത്തിയത്?
കൊറിയൻ പീപ്പിൾസ് റവല്യൂഷണറി ആർമിയുടെ 90-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 25ന് നടത്തിയ സൈനിക പരേഡ് ആണ് രാജ്യത്തെ നിലവിലെ ‘കോവിഡ്’ വ്യാപനത്തിനു പിന്നിലെന്നാണ് നിഗമനം. സൈന്യത്തിന്റെ സ്ഥാപക വാർഷികം ആഘോഷിക്കുന്നതിനായി തലസ്ഥാനമായ പ്യോങ്‌യാങ്ങിൽ ഉത്തര കൊറിയ വൻ സൈനിക പരേഡ് നടത്തിയിരുന്നു. ആയിരക്കണക്കിന് ആളുകൾ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പ്യോങ്‌യാങ്ങിലെ കിം ഇൽ സുങ് സ്‌ക്വയറിൽ പരേഡ് കാണാനെത്തി. പരേഡിൽ 20,000 സൈനികരാണ് അണിനിരന്നത്. പരേഡിനായി രണ്ടു മാസം മുൻപേ തയാറെടുപ്പ് തുടങ്ങിയ ഈ സൈനികരെല്ലാം പ്യോങ്‌യാങിലാണ് താമസിച്ചിരുന്നത്.
രാജ്യത്തുടനീളമുള്ള കര, നാവിക, വ്യോമ സേനയിൽനിന്ന് തിരഞ്ഞെടുത്ത ഉദ്യോഗസ്ഥരും അതിർത്തി കാവൽക്കാരും പരേഡിൽ പങ്കെടുത്തിരുന്നു. നിലവിൽ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും സൈനിക പരേഡിൽ പങ്കെടുത്ത ഉദ്യോഗസ്ഥരും സൈനികരുമാണ്. പരേഡിൽ പങ്കെടുത്ത സൈനികരിൽനിന്ന് അതിർത്തി കാവൽക്കാർക്ക് രോഗം ബാധിച്ചിരിക്കാമെന്നും ഇത് മറ്റുള്ളവരിലേക്ക് പടർന്നതാകാമെന്നുമാണ് നിഗമനം. ചൈനയിൽ നിന്ന് യാലു നദിക്ക് കുറുകെ സ്ഥിതിചെയ്യുന്ന അതിർത്തി നഗരമായ സിനുയിജുവിൽ അതിർത്തി കാവൽക്കാരായിരുന്ന നിരവധി സൈനികർ ഈ മാസം ആദ്യം കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയിരുന്നു. പലർക്കും കടുത്ത പനിയും ശ്വാസതടസവും ഉണ്ടായി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അതിർത്തി ഗാർഡ് യൂണിറ്റുകൾ തമ്മിൽ നേരിട്ടുള്ള ആശയവിനിമയം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
എന്നാൽ, പരേഡിലൂടെയല്ല കോവിഡ് വ്യാപനം ഉണ്ടായതെന്നും വാദമുണ്ട്. 2021 സെപ്റ്റംബറിലും പ്യോങ്‌യാങ്ങിൽ പരേഡ് നടത്തിയിരുന്നു. അന്ന് കോവിഡ് വ്യാപനമൊന്നും ഉണ്ടായില്ല. പക്ഷേ, അന്ന് പരേഡ് കാണാനെത്തിയവർ മാസ്ക് ധരിച്ചിരുന്നു. മാത്രമല്ല, അപ്പോൾ ചൈനയിൽ നിന്നും ചൈനയിലേക്കും ഉള്ള ആളുകളുടെ യാത്രയ്ക്കും ചരക്കു നീക്കത്തിനും നിയന്ത്രണമുണ്ടായിരുന്നു. എന്നാൽ ഈ വർഷമാദ്യം, ചൈനയുമായുള്ള അതിർത്തി കടന്നുള്ള വ്യാപാര നിയന്ത്രണത്തിൽ ഉത്തര കൊറിയ ഇളവു വരുത്തി. അതോടെ, ചൈനയിൽ നിന്ന് റെയിൽ, റോഡ്, കടൽ മാർഗങ്ങളിലേതെങ്കിലും വഴി കോവിഡ് എത്തിയിരിക്കാമെന്നാണ് നിഗമനം. നിലവിൽ, ചൈനയിലെ പല നഗരങ്ങളിലും കോവിഡ് വ്യാപനമുണ്ട്. പലയിടങ്ങളിലും ലോക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
∙ ആദ്യ കോവിഡ് രോഗിയെ വെടിവച്ചു കൊന്നു?
കേവിഡിന്റെ തുടക്കത്തിൽ, കോവിഡ് ആദ്യമായി ബാധിച്ചയാളെ ഉത്തര കൊറിയൻ സൈനികർ വെടിവച്ചു കൊന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈനയിൽ സന്ദർശനം നടത്തി തിരിച്ചുവന്നയാളിലാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്. കിം ജോങ് ഉന്നിന്റെ നിർദേശപ്രകാരം ഇയാളെ വെടിവച്ചു കൊന്നെന്നായിരുന്നു റിപ്പോർട്ടുകൾ. തുടക്കത്തിൽ, കോവിഡ് ബാധിച്ച് ഇരുന്നൂറോളം ഉത്തര കൊറിയൻ സൈനികർ മരിച്ചതായും 4000ത്തോളം പേരെ ഐസലേഷനിലാക്കിയതായും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യങ്ങളൊന്നും ഉത്തര കൊറിയ അംഗീകരിച്ചിരുന്നില്ല.
∙ എന്തിന് പുറത്തറിയിച്ചു?
ഇതിനു മുൻപ് കോവിഡ് കേസുകള്‍ ഉണ്ടെന്ന കാര്യം സ്ഥിരീകരിക്കുകയോ, പുറംലോകത്തെ അറിയിക്കുകയോ ചെയ്യാത്ത ഉത്തര കൊറിയ ഇപ്പോൾ എന്തിന് ഇക്കാര്യം പുറത്തറിയിച്ചുവെന്നത് നിർണായക ചോദ്യമാണ്. കോവിഡ് സ്ഥിരീകരിക്കുകയും അത് പുറത്തറിയിക്കുകയും ചെയ്തത്, രാജ്യത്തിന്റെ പകർച്ചവ്യാധി പ്രതിരോധ സംവിധാനം ദുർബലമായതിനാലാണ് എന്നാണ് വിവരം. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പരിശോധനയുടെ അപര്യാപ്തതയും രോഗം നിയന്ത്രിക്കാൻ രാജ്യത്തിന് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന കാര്യം കിം ‘തുറന്നു പറച്ചിലി’ലൂടെ സൂചിപ്പിക്കുന്നു.
രാജ്യം ഇതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി ഒരു ‘പൊട്ടിത്തെറി’ നേരിടുന്നുണ്ടെന്നാണ് വാർത്തകൾ. ഏകദേശം 2.5 കോടി ആളുകളുള്ള രാജ്യത്ത് ഒരാള്‍ക്കു പോലും കോവിഡ് വാക്സീൻ നൽകിയിട്ടില്ല. പലരും പോഷകാഹാരക്കുറവുള്ളവരാണ്. കോവിഡ് ഉണ്ടാകുന്നതിന് മുൻപുതന്നെ, രാജ്യത്തെ 11 ദശലക്ഷം ആളുകൾ (ജനസംഖ്യയുടെ 40 ശതമാനത്തിലധികം പേർ) പോഷകാഹാരക്കുറവുള്ളവരാണെന്ന് വേൾഡ് ഫൂഡ് പ്രോഗ്രാമിന്റെ കണക്കുകൾ പറയുന്നു. രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനവും മോശമാണ്. ലോകാരോഗ്യ സംഘടനയുടെ 2019ലെ കണക്കനുസരിച്ച്, രാജ്യത്തുടനീളം 12 ബ്ലഡ് ബാങ്കുകൾ മാത്രമേയുള്ളൂ.
രോഗം നിയന്ത്രിക്കാനായി വീണ്ടും കടുത്ത ലോക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഉത്തര കൊറിയൻ സാമ്പത്തിക മേഖലയെ ബാധിക്കും. രണ്ട് വർഷത്തിലേറെയായി രാജ്യത്തിന്റെ അതിർത്തികൾ അടച്ചിട്ടതിന്റെ ഫലമായി ഭക്ഷണവും മരുന്നും അപര്യാപ്തമാണ്. മാർക്കറ്റുകൾ അടച്ചിടുന്നതും യാത്രകൾക്കും നിയന്ത്രണമേർപ്പെടുത്തുന്നതും ജനജീവിതം വീണ്ടും ദുസ്സഹമാക്കും. ലോക്ഡൗൺ നടപടികൾ അവശ്യ സാധനങ്ങൾ രാജ്യത്തേക്ക് എത്തിക്കുന്നത് ബുദ്ധിമുട്ടിലാക്കും.
രണ്ടു വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങളെ കൂടുതൽ വഷളാക്കിയിരുന്നു. ആയുധാഭ്യാസങ്ങളെ തുടർന്നുള്ള രാജ്യാന്തര ഉപരോധങ്ങളും കോവിഡിനെ തുടർന്ന് ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയുമായുള്ള അതിർത്തി അടച്ചതും സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. ഈ മാസം ആരംഭിച്ച, നീണ്ടുനിൽക്കുന്ന വരണ്ട കാലാവസ്ഥ കാർഷിക മേഖലയെ ഏറെ ആശ്രയിക്കുന്ന ഉത്തര കൊറിയിൽ ഭക്ഷ്യക്ഷാമവും രൂക്ഷമാക്കും. രാസവളങ്ങൾ, അസംസ്കൃത വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവയുടെ വിതരണത്തിലും ലോക്ഡൗൺ നടപടികൾ തടസ്സമുണ്ടാകും. ഭക്ഷ്യക്ഷാമം വഷളാകുകയും സമ്പദ്‌വ്യവസ്ഥ തകരുകയും ചെയ്യും. പകർച്ചവ്യാധിയും കഴിഞ്ഞ വർഷത്തെ ചുഴലിക്കാറ്റും കാരണം ഭക്ഷ്യവിതരണത്തിൽ ഇപ്പോൾ തന്നെ പിരിമുറുക്കമുണ്ട്.
∙ നേരിടാനാകുമോ കിമ്മിന്?
യുഎന്നിന്റെ റിപ്പോർട്ട് അനുസരിച്ച് കോവിഡ് വാക്‌സിനേഷൻ ഇന്നേവരെ നടത്തിയിട്ടില്ലാത്ത രണ്ട് രാജ്യങ്ങളിൽ ഒന്നാണ് ഉത്തര കൊറിയ. മറ്റൊന്ന് എറിത്രിയ. 2020ലെ കണക്കനുസരിച്ച് 2.58 കോടിയാണ് ഉത്തര കൊറിയയിലെ ജനസംഖ്യ. ഏകദേശം മുംബൈ (രണ്ടു കോടി) നഗരത്തിന്റെ അത്ര വരും രാജ്യത്തെ ജനം. കഴിഞ്ഞ വർഷം അസ്ട്രസെനകയും ചില ചൈനീസ് വാക്സീൻ കമ്പനികളും രാജ്യാന്തര സമൂഹവും കോവിഡ് വാക്സീൻ നൽകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ഉത്തര കൊറിയ നിരസിക്കുകയായിരുന്നു.
കോവിഡിന്റെ തുടക്കത്തിൽ, 2020 ജനുവരിയിൽ തന്നെ അതിർത്തികൾ അടച്ച് കോവിഡിനെ നിയന്ത്രിച്ചുവെന്ന് രാജ്യം അവകാശപ്പെട്ടിരുന്നു. ദക്ഷിണ കൊറിയയുമായും ചൈനയുമായും ഉത്തര കൊറിയ കര അതിർത്തി പങ്കിടുന്നുണ്ട്. കോവിഡ് വ്യാപിക്കാന്‍ തുടങ്ങിയതോടെ ചൈനയുമായി പങ്കിടുന്ന 1500 കിലോമീറ്റർ അതിർത്തി അടച്ചിടുകയും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ, നിലവിലെ സാഹചര്യങ്ങളിൽ വീണ്ടും അതിർത്തികൾ അടച്ചിടുന്നത് ഉത്തര കൊറിയയ്ക്ക് തിരിച്ചടിയാകും. വാക്സീൻ നടപടികൾ സ്വീകരിച്ച് രോഗവ്യാപനം തടയുക മാത്രമേ മാർഗമുള്ളൂ.
മുംബൈ നഗരത്തിലെ കണക്കനുസരിച്ച്, 2021 ജനുവരി മുതൽ 2022 മേയ് 12 വരെയുള്ള കണക്കനുസരിച്ച് അവിടുത്തെ 73 ശതമാനം പേരും ഒരു ഡോസ് വാക്സീനെങ്കിലും സ്വീകരിച്ചവരാണ്. 63 ശതമാനം പേർക്കും രണ്ടു ഡോസ് വാക്സീൻ ലഭിച്ചിട്ടുണ്ട്. രണ്ടു ശതമാനത്തോളം പേർക്ക് ബൂസ്റ്റർ ഡോസും ലഭിച്ചു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍, കിമ്മിന്റെ ‘മനസ്സിളകിയാൽ’ രാജ്യത്തെ 50 ശതമാനം പേർക്കെങ്കിലും ആദ്യ ഡോസ് വാക്സീന്‍ നൽകാൻ ആറു മാസത്തോളം മതിയാകും.
∙ കൈനീട്ടി രാജ്യങ്ങൾ, കൈ കൊടുക്കുമോ കിം?
ഉത്തര കൊറിയയിൽ കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്തയ്ക്കു പിന്നാലെ സഹായ വാഗ്ദാനവുമായി അയൽ രാജ്യമായ ദക്ഷിണ കൊറിയ ഉൾപ്പെടെ രംഗത്തെത്തി. എന്നാൽ ഉത്തര കൊറിയ ഇതുവരെ ആരോടും സഹായം അഭ്യർഥിച്ചിട്ടില്ല. വാക്സീനുകൾ നൽകുന്നതിൽ ഉൾപ്പെടെ സഹായിക്കാൻ ഉദ്ദേശിക്കുന്നതായും പ്രത്യേക നടപടികൾ ഉത്തര കൊറിയയുമായി ചർച്ച ചെയ്യുമെന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഉത്തര കൊറിയയ്ക്ക് മാനുഷിക സഹായം നൽകുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ചർച്ചകൾ രാജ്യാന്തര സമൂഹവുമായി തുടരാൻ യുഎസും സമ്മതിച്ചതായി ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ വിദേശകാര്യ മന്ത്രി പാർക്ക് ജിന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഫോണിൽ സംസാരിക്കുകയും ഉത്തര കൊറിയയിലെ കോവിഡ് സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവയ്ക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. ഇരു രാജ്യങ്ങളും ഉത്തര കൊറിയയുമായി ചർച്ചയ്ക്ക് തയാറാണെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ഉത്തര കൊറിയയുമായി കോവിഡ് വാക്സീനുകൾ പങ്കിടാൻ ഇപ്പോൾ പദ്ധതിയില്ലെന്ന് യുഎസ് അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു. കോവാക്സ് ഗ്ലോബൽ വാക്‌സീൻ ഷെയറിങ് പ്രോജക്ടുമായി ബന്ധപ്പെട്ടുള്ള വാക്സീൻ സംഭാവനകൾ ഉത്തര കൊറിയ ആവർത്തിച്ച് നിരസിച്ചതാണ്. എന്നാൽ ഉത്തര കൊറിയയ്ക്ക് മാനുഷിക സഹായം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള രാജ്യാന്തര ശ്രമങ്ങളെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അയൽക്കാർ, സുഹൃത്തുക്കൾ എന്ന നിലയിൽ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഉത്തര കൊറിയയ്ക്ക് പൂർണ പിന്തുണ നൽകാൻ ചൈന തയാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടത്തിൽ ഉത്തര കൊറിയയെ പിന്തുണയ്ക്കാൻ തയാറാണെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്. എന്നാൽ, കോവിഡുമായി ബന്ധപ്പെട്ട ഉത്തര കൊറിയൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്നും സംഘടന പറഞ്ഞു. വാക്സീൻ വാഗ്ദാനങ്ങൾ കിം സ്വീകരിക്കുമോ നിരസിക്കുമോ? ഉത്തര കൊറിയൻ ജനതയുടെ ഭാവി തന്നെ ഒരു പക്ഷേ ഈ ചോദ്യത്തിന്റെ ഉത്തരത്തെ ആശ്രയിച്ചായിരിക്കും ഇനി.
English Summary: Explosive Outbreak of Fever in North Korea: Is Covid-19 Gripping Kim's Country?