ഡോളറിന്മേൽ വരും നിർണായക തീരുമാനം; ജൂണിൽ കിട്ടുമോ സ്വർണം കുറഞ്ഞ വിലയ്ക്ക്?
ഇപ്പോൾ അമേരിക്കൻ ഡോളർ പടക്കുതിരെയെപ്പോലെ കരുത്തുകാട്ടുമ്പോൾ, കേന്ദ്രബാങ്ക് പലിശ നിരക്കു കൂട്ടി ഡോളറിനു വീണ്ടും വീണ്ടും ശക്തി പകരുമ്പോൾ നിക്ഷേപകർ സ്വർണത്തെ കൈവിടുകയാണോ? അങ്ങനെയെങ്കിൽ വീണ്ടും സ്വർണവില കുറയുമോ? സ്വർണം വാങ്ങാൻ ജൂൺ പകുതിവരെ കാത്തിരിക്കണോ?...Gold Rate | Dollar | Manorama News
ഇപ്പോൾ അമേരിക്കൻ ഡോളർ പടക്കുതിരെയെപ്പോലെ കരുത്തുകാട്ടുമ്പോൾ, കേന്ദ്രബാങ്ക് പലിശ നിരക്കു കൂട്ടി ഡോളറിനു വീണ്ടും വീണ്ടും ശക്തി പകരുമ്പോൾ നിക്ഷേപകർ സ്വർണത്തെ കൈവിടുകയാണോ? അങ്ങനെയെങ്കിൽ വീണ്ടും സ്വർണവില കുറയുമോ? സ്വർണം വാങ്ങാൻ ജൂൺ പകുതിവരെ കാത്തിരിക്കണോ?...Gold Rate | Dollar | Manorama News
ഇപ്പോൾ അമേരിക്കൻ ഡോളർ പടക്കുതിരെയെപ്പോലെ കരുത്തുകാട്ടുമ്പോൾ, കേന്ദ്രബാങ്ക് പലിശ നിരക്കു കൂട്ടി ഡോളറിനു വീണ്ടും വീണ്ടും ശക്തി പകരുമ്പോൾ നിക്ഷേപകർ സ്വർണത്തെ കൈവിടുകയാണോ? അങ്ങനെയെങ്കിൽ വീണ്ടും സ്വർണവില കുറയുമോ? സ്വർണം വാങ്ങാൻ ജൂൺ പകുതിവരെ കാത്തിരിക്കണോ?...Gold Rate | Dollar | Manorama News
വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്കോ ലോകം എന്ന ആശങ്കയിൽ നിൽക്കുമ്പോൾ സ്വർണവിലയുടെ ഭാവി എന്താകും എന്നറിയാൻ കാത്തിരിക്കുന്നവരുമേറെ. പണപ്പെരുപ്പം രാജ്യങ്ങളെ വിഴുങ്ങുമ്പോൾ എന്തുവില കൊടുത്തും അതിനെ പ്രതിരോധിക്കാനുള്ള നടപടികളിലാണ് രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ. പണപ്പെരുപ്പവും അതുമൂലമുണ്ടാകുന്ന മാന്ദ്യവും മാന്ദ്യത്തെ പ്രതിരോധിക്കാനുള്ള കേന്ദ്ര ബാങ്കുകളുടെ നടപടികളുമൊക്കെ സ്വർണവിലയെ എങ്ങനെയാകും ബാധിക്കുന്നത്? നിലവിൽ രണ്ടു മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രാജ്യാന്തര വിപണിയിൽ സ്വർണവില. കേരളത്തിലും സ്വർണവില 37,000 രൂപയുടെ പരിസരത്തെത്തി. മാസങ്ങൾക്കു മുൻപ് പവന് വില 40,000 രൂപ കടന്നിരുന്നു. യുദ്ധം തുടരുകയും മാന്ദ്യഭീഷണി നിലനിൽക്കുകയും ചെയ്യുമ്പോൾ, സുരക്ഷിത സ്വർഗമെന്ന് ഓമനപ്പേരുള്ള സ്വർണത്തിലേക്ക് വൻകിട നിക്ഷേപകർ കൂട്ടത്തോടെ എത്തുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ അമേരിക്കൻ ഡോളർ പടക്കുതിരെയെപ്പോലെ കരുത്തുകാട്ടുമ്പോൾ, കേന്ദ്രബാങ്ക് പലിശ നിരക്കു കൂട്ടി ഡോളറിനു വീണ്ടും വീണ്ടും ശക്തി പകരുമ്പോൾ നിക്ഷേപകർ സ്വർണത്തെ കൈവിടുകയാണോ? അങ്ങനെയെങ്കിൽ വീണ്ടും സ്വർണവില കുറയുമോ? സ്വർണം വാങ്ങാൻ ജൂൺ പകുതി വരെ കാത്തിരിക്കണോ?
ജൂണിൽ സ്വർണവില 35,000 എത്തുമോ?
സ്വർണം വാങ്ങാനാഗ്രഹിക്കുന്നവർ കുറച്ചുകൂടി കാത്തിരിക്കൂ എന്നാണ് വിപണിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ പറയുന്നത്. അമേരിക്കൻ ഫെഡറൽ റിസർവ് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മേയ് 5ന് അര ശതമാനം പലിശ കുറച്ചത് ലോകത്താകമാനമുള്ള ഓഹരി, നാണ്യ, കമ്മോഡിറ്റി വിപണികളിൽ കാര്യമായ പ്രതിഫലനം സൃഷ്ടിച്ചിരുന്നു. വിപണിയിലെ പണലഭ്യത കുറച്ചു പണപ്പെരുപ്പത്തെ നേരിടാനും വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാനുള്ള ഈ പലിശ ഉയർത്തൽ തീരുമാനത്തോടെ ഓഹരി വിപണികളിൽ കാര്യമായ ഇടിവുകളുണ്ടായി. അമേരിക്കൻ വിപണികളുടെ വീഴ്ച ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളുടെ ഓഹരി വിപണികളെയെല്ലാം ബാധിച്ചു. എന്നാൽ പലിശ നിരക്കിലെ വർധന ഡോളറിനെ കൂടുതൽ ശക്തമാക്കി.
2008 ലെ പ്രതിസന്ധിയെത്തുടർന്ന് കുറയുകയും ഒരു ഘട്ടത്തിൽ നെഗറ്റീവിലേക്കു വരെ പോകുകയും ചെയ്ത പലിശ നിരക്ക് 0.75 മുതൽ ഒരു ശതമാനം വരെ എത്തിച്ചിട്ടുണ്ട്, അമേരിക്ക. പണം നിക്ഷേപിക്കാൻ അങ്ങോട്ടു പണം കൊടുക്കേണ്ട സ്ഥിതിയിൽനിന്ന് ഒരു ശതമാനം പലിശ നൽകുന്ന തീരുമാനത്തിലേക്ക് അമേരിക്ക കടന്നു. വരുന്ന ജൂണിൽ നടക്കുന്ന ഫെഡറൽ റിസർവിന്റെ പണനയ അവലോകന യോഗത്തിലും പലിശ നിരക്കുകൾ വർധിപ്പിക്കുമെന്ന സൂചന തന്നെയാണ് ഇപ്പോൾ ലഭിക്കുന്നത്. 50 ബേസിസ് പോയിന്റ് (അര ശതമാനം) കൂടി ജൂൺ മാസത്തിൽ ഫെഡറൽ റിസർവ് ഉയർത്തിയേക്കും.
അങ്ങനെയെങ്കിൽ ഡോളർ ഇനിയും ശക്തി പ്രാപിക്കും. വിപണിയിലെ പണലഭ്യത വീണ്ടും കുറയുകയും ചെയ്യും. പലിശ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർന്നാൽ സ്വർണവില വീണ്ടും കുറയാനാണു സാധ്യത. ഡോളർ വീണ്ടും ശക്തമായാൽ നിക്ഷേപകർ സ്വർണത്തിലേക്കു തിരിയാനുള്ള സാധ്യത കുറവാണ്. പണലഭ്യത കുറയുന്നതിനാൽ ഓഹരി വിപണികളിൽ വീണ്ടും നഷ്ടം വരികയും അത് ആഗോള വിപണികളെയെല്ലാം ബാധിക്കുകയും ചെയ്യുമെങ്കിലും ഡോളർ കൂടുതൽ ശക്തിപ്പെടുന്നത് നിക്ഷേപകരെ സ്വർണത്തിലേക്കു തിരിയാൻ പ്രേരിപ്പിച്ചേക്കില്ലെന്നതാണു വാസ്തവം.
സാധാരണ ഓഹരി വിപണികളിൽ ഇടിവുണ്ടാകുമ്പോൾ വൻകിട നിക്ഷേപകർ സ്വർണത്തിലേക്കു ചുവടുമാറുക പതിവായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഡോളർ ശക്തമായതിനാൽ അതിനുള്ള സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ ജൂണിൽ 50 ബേസിസ് പോയിന്റ് പലിശ ഉയർത്തിയാൽ സ്വർണവില കേരളത്തിൽ പവന് 2000 രൂപയെങ്കിലും കുറഞ്ഞേക്കും. അങ്ങനെയെങ്കിൽ വില പവന് 35,000 രൂപയെത്തുമെന്നാണ് കണക്കുകൂട്ടൽ.
അടുത്ത മാസവും പലിശ കൂട്ടുമോ അമേരിക്ക?
അമേരിക്കയിൽ പണപ്പെരുപ്പം 40 വർഷത്തെ ഉയർന്ന നിലവാരത്തിലാണ്. ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളെല്ലാം ഇപ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഉയർന്ന പണപ്പെരുപ്പം തന്നെ. യുകെയിൽ പണപ്പെരുപ്പം ചരിത്രത്തിലാദ്യമായി രണ്ടക്കം കടന്നു. യുദ്ധം വരുത്തിവച്ച പണപ്പെരുപ്പ ഭീഷണി യൂറോസോണിനെ ആകെ ഞെരുക്കുന്നുണ്ട്. കാനഡയിലും ഇരട്ടിയിലേറെ ഉയർന്ന പണപ്പെരുപ്പ കണക്കുകളാണുള്ളത്. ഉയരുന്ന പണപ്പെരുപ്പ ഭീഷണിയെ നേരിടാൻ പണലഭ്യത കുറയ്ക്കുകയെന്നതാണ് ലോകരാജ്യങ്ങൾക്കു മുന്നിലുള്ള ഏറ്റവും ഫലപ്രദമായ മാർഗം. എല്ലാ രാജ്യങ്ങളും ഈ നടപടി സ്വീകരിച്ചു തുടങ്ങിയിട്ടുമുണ്ട്.
അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 0.4 ശതമാനം പലിശ കൂട്ടിയിരുന്നു. ബ്രിട്ടൻ, ഓസ്ട്രേലിയ, യുഎഇ, ഹോങ്കോങ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളൊക്കെ അടിസ്ഥാന നിരക്കു കൂട്ടി. വീണ്ടും പലിശനിരക്കു കൂട്ടുമെന്ന സൂചനകൾ എല്ലാ രാജ്യങ്ങളും നൽകുന്നുമുണ്ട്. അതേസമയം അമേരിക്കയുടെ ഏറ്റവും ഒടുവിൽ പുറത്തുവന്ന പണപ്പെരുപ്പ റിപ്പോർട്ടിൽ നേരിയ ഒരു ആശ്വാസം കാണുന്നുണ്ട്. പക്ഷേ, പണപ്പെരുപ്പം കുറയുന്നതു വരെ ശക്തമായ നടപടിയെടുക്കുമെന്നാണ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ വ്യക്തമാക്കുന്നത്. അതുകൊണ്ട് ജൂണിൽ 50 ബിപിഎസ് വർധന പ്രതീക്ഷിക്കണം. അതേസമയം രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാലും ഡോളറിന്റെ മൂല്യം ഉയരുന്നതിനാൽ രാജ്യത്ത് സ്വർണവില കൂടാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്.
ഡോളർ ഉയർന്നാൽ സ്വർണവില കൂടും?
ഡോളറിന്റെ മൂല്യം കൂടുന്നതനുസരിച്ച് രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയാണ് പതിവ്. അതാണ് ഡോളർ കരുത്താർജിക്കുമ്പോൾ സ്വർണവില സ്വാഭാവികമായും കുറയാനുള്ള കാരണം. എന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞാലും ഇന്ത്യയിൽ കൂടാം. ഇന്ത്യ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാലാണിത്. ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഇറക്കുമതിക്കാരാണ് ഇന്ത്യ. പ്രതിവർഷം ഏതാണ്ട് 800–900 ടൺ വരെ സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്യാറുണ്ട്. ഡോളർ കരുത്താർജിക്കുന്നതോടെ ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയും.
ഇറക്കുമതിയുടെ പണം ഡോളറിൽ നൽകേണ്ടതിനാൽ കൂടുതൽ രൂപ നാം നൽകേണ്ടിവരും. ഇത് ഇറക്കുമതിയുടെ ചെലവു കൂട്ടും. ഈ അധികച്ചെലവ് ഉപയോക്താക്കളിലേക്കുമെത്തും. നിലവിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ 77.70 എന്ന എക്കാലത്തെയും വലിയ താഴ്ചയിലാണ്. സ്വർണത്തിനു മാത്രമല്ല, അസംസ്കൃത എണ്ണ ഉൾപ്പെടെ ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങൾക്കും രാജ്യം ഇപ്പോൾ നൽകേണ്ടിവരുന്നത് വലിയ വിലയാണ്. ഇതുമൂലം രാജ്യാന്തര വിപണിയിൽ സ്വർണവിലയിലുണ്ടാകുന്ന കുറവ് അതേപടി ഇന്ത്യൻ വിപണിയിലും കേരളത്തിലും പ്രതിഫലിക്കാൻ ഇടയില്ല.
രാജ്യാന്തര വിപണിയിൽ വില കുറയുന്നു
ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) 1800 ഡോളറിന്റെ പരിസരത്താണ് രാജ്യാന്തര വിപണിയിൽ സ്വർണവില. 1813 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം 1809 ഡോളറായിരുന്നു സ്വർണ വില. ഇതേത്തുടർന്ന് കേരളത്തിൽ പവനു വില 36,880 രൂപയായി താഴ്ന്നു. ഗ്രാമിന്റെ വില 4610 രൂപയായും കുറഞ്ഞിരുന്നു. കേരളത്തിലും രാജ്യാന്തര വിപണിയിലുമെല്ലാം രണ്ടു മാസത്തെ താഴ്ന്ന നിലവാരത്തിലാണു വില. 1836 ഡോളറിനു മുകളിൽ സ്വർണത്തിനു പിടിച്ചുനിൽക്കാനായിട്ടില്ല. ചില തിരുത്തലുകൾ ഉയർന്ന തലങ്ങളിൽ സംഭവിക്കുന്നുണ്ടെങ്കിലും ബോണ്ട് ആദായം ഉയർന്നതും ഡോളറിന്റെ കരുത്തു കൂട്ടുന്നതിനാൽ സ്വർണവില ഇടിയുകയാണ്.
രാജ്യാന്തര വിപണിയിൽ വില 1800 ഡോളറിനു താഴെ വന്നാൽ 1786 ഡോളർ വരെ ഇടിയാനാണു സാധ്യത. 1824ന് മുകളിലേക്കു പോയാൽ 1836 വരെ ഉയരാനും സാധ്യതയുണ്ട്. കഴിഞ്ഞ ജനുവരി 10ന് രാജ്യാന്തര വിപണിയിലെ സ്വർണവില 1786 ഡോളറായിരുന്നു. കേരളത്തിൽ വില ഗ്രാമിന് 4450 രൂപയും പവൻ വില 35600 രൂപയുമായിരുന്നു. അതിനു ശേഷം വില വളരെ ഉയർന്ന് 2000 ഡോളർ കടന്നതിനു ശേഷം വീണ്ടും താഴോട്ട് വരികയാണുണ്ടായത്. ഡോളറിന്റെ കരുത്തും അമേരിക്കയുടെ ബോണ്ട് ആദായത്തിലെ വർധനയുമാണ് ഇതിന്റെ കാരണം. ഇതിനിടെ റഷ്യ–യുക്രെയ്ൻ യുദ്ധം മൂലം വൻകിട നിക്ഷേപകർ സ്വർണത്തിലേക്കു തിരിച്ചെത്തിയതും വില ഉയരാൻ കാരണമായിരുന്നു. ഫെബ്രുവരിയിൽ വില ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ 2 ആഴ്ചയായി തുടർച്ചയായ വിലയിൽ കുറവ് രേഖപ്പെടുത്തുകയാണ്.
ചൈനയിലെ കോവിഡും സ്വർണവിലയും
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഇറക്കുമതിക്കാർ ചൈനയാണ്. എന്നാൽ ചൈനയിൽ നിന്നുള്ള സ്വർണ ഡിമാൻഡ് ഇപ്പോൾ വളരെ കുറവാണ്. കോവിഡ് കേസുകൾ ഉയരുന്നതിനാൽ ചൈനയിലെ പ്രധാന നഗരങ്ങളെല്ലാം അടച്ചിട്ടതാണ് കാരണം. രാജ്യം പൂർണമായി തുറന്നിട്ടില്ലാത്തതിനാൽ ബെയ്ജിങ്, ഷാങ്‌ഹായ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം നിന്നുള്ള ഉൽപന്ന ഡിമാൻഡ് കുത്തനെ കുറഞ്ഞു. ചൈനയുടെ സീറോ കോവിഡ് നയം ആഗോള വിതരണ ശൃംഖലയെത്തന്നെ ബാധിക്കുന്നുണ്ട്. പണപ്പെരുപ്പം ഉയരുന്നതും പണലഭ്യത കുറയ്ക്കാനുള്ള കേന്ദ്ര ബാങ്കുകളുടെ നീക്കങ്ങളുമെല്ലാം സ്വർണത്തിന്റെ ആഭ്യന്തര ഡിമാൻഡും കുറയ്ക്കും. ഇതും സ്വർണവില വീണ്ടും കുറയാൻ കാരണമാകും.
English Summary :Gold prices may decline as dollar strength slams demand. Is June month Suitable to buy gold?