വേദന കണ്ണടയുന്നത് വരെ സഹിക്കണ്ടേ? നെഞ്ചുലച്ച് ഒരു വീട്, അവിടെ രണ്ടു പേർ
അച്ഛനെയോ ചേട്ടനെയോ വിളിക്കാൻ അനുവദിച്ചിരുന്നില്ല. വിളിക്കാതിരുന്നാൽ സ്ത്രീധനത്തെക്കുറിച്ചുള്ള ചർച്ച ഒഴിവാക്കാം എന്നായിരുന്നുവത്രേ കിരൺ പറഞ്ഞിരുന്നത്. എല്ലാ ദിവസവും അൽപസമയം അമ്മയെ വിളിക്കാൻ മാത്രമായിരുന്നു അനുമതി. കിരൺ നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് വിസ്മയ അമ്മയോടു പറഞ്ഞിരുന്നു... Vismaya Case, Crime, Dowry, Manorama News
അച്ഛനെയോ ചേട്ടനെയോ വിളിക്കാൻ അനുവദിച്ചിരുന്നില്ല. വിളിക്കാതിരുന്നാൽ സ്ത്രീധനത്തെക്കുറിച്ചുള്ള ചർച്ച ഒഴിവാക്കാം എന്നായിരുന്നുവത്രേ കിരൺ പറഞ്ഞിരുന്നത്. എല്ലാ ദിവസവും അൽപസമയം അമ്മയെ വിളിക്കാൻ മാത്രമായിരുന്നു അനുമതി. കിരൺ നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് വിസ്മയ അമ്മയോടു പറഞ്ഞിരുന്നു... Vismaya Case, Crime, Dowry, Manorama News
അച്ഛനെയോ ചേട്ടനെയോ വിളിക്കാൻ അനുവദിച്ചിരുന്നില്ല. വിളിക്കാതിരുന്നാൽ സ്ത്രീധനത്തെക്കുറിച്ചുള്ള ചർച്ച ഒഴിവാക്കാം എന്നായിരുന്നുവത്രേ കിരൺ പറഞ്ഞിരുന്നത്. എല്ലാ ദിവസവും അൽപസമയം അമ്മയെ വിളിക്കാൻ മാത്രമായിരുന്നു അനുമതി. കിരൺ നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് വിസ്മയ അമ്മയോടു പറഞ്ഞിരുന്നു... Vismaya Case, Crime, Dowry, Manorama News
ഒച്ചയും അനക്കവുമില്ലാതെ നിശബ്ദത കൊണ്ട് വിങ്ങിപ്പൊട്ടുന്ന കൊല്ലം നിലമേലിലെ ‘സീ വില്ല’യെന്ന വീടിനു നോവിന്റെ ഛായയാണ്. കുറച്ചു നാൾ മുൻപ് നടന്ന കല്യാണത്തിന്റെയും ഹൽദിയുടെയുമൊക്കെ ആഘോഷങ്ങളിൽ പകിട്ടോടെ നിറഞ്ഞ വീടല്ല ഇന്നത്. അകത്തു നിറയുന്ന കണ്ണീരിനെ പൊതിഞ്ഞു പിടിച്ചു ക്ഷീണിച്ചു പോയ വീടാണ്. വിസ്മയയുടെ ചിത്രങ്ങൾ നിറയെ ഫ്രെയിം ചെയ്തു വച്ച ആ വീട്ടിൽ മകളുടെ ഓർമകൾ മാത്രം ശ്വസിച്ചു ജീവിക്കുന്ന രണ്ടു പേരുണ്ട്; വിസ്മയയുടെ അച്ഛനും അമ്മയും. മകൾ പോയിട്ടിന്നേവരെ താടിയും മുടിയും എടുത്തിട്ടില്ല അച്ഛൻ ത്രിവിക്രമൻ. കയറിയും ഇറങ്ങിയും ഒതുക്കമില്ലാതെ വളർന്ന താടി പഴയ രൂപത്തിന്റെ നിഴലെന്നു തോന്നിപ്പിക്കും. എങ്കിലും മകൾ പോയപ്പോൾ നിലച്ച സമയത്തിൽ നിന്ന് പുറത്തേക്കു കടക്കാൻ അച്ഛന് വയ്യ. വിസ്മയ കാണാതെ പോയ സഹോദരൻ വിജിത്തിന്റെ കുട്ടിയെ വിസ്മയ എടുത്തു നിൽക്കുന്നതായി വരപ്പിച്ച ഒരു വലിയ ചിത്രമുണ്ട് ചുമരിൽ. നടക്കാതെ പോയ കാഴ്ചയെ ഇങ്ങനെയെങ്കിലും തിരിച്ചു പിടിച്ചു നെടുവീർപ്പിടുകയാണ് ഇവർ.
∙ഞങ്ങൾക്കൊരിക്കലും നീതി കിട്ടില്ല
‘ഞങ്ങൾക്ക് നീതി കിട്ടിയെന്നു പറയാൻ കഴിയുമോ? മകൾ പോയ വേദന കണ്ണടയുന്നത് വരെ സഹിക്കണ്ടേ?.. എന്റെ കുഞ്ഞ് പോയി.. എനിക്ക് ഒരിക്കലും നീതി കിട്ടില്ല’ വാക്കുകൾ മുറിഞ്ഞാണ് ത്രിവിക്രമൻ സംസാരിക്കുന്നത്. ഇത്രയും വേഗം അന്വേഷണവും വിചാരണയും പൂർത്തിയാക്കി വിധി പറയുന്നതിന്റെ ആശ്വാസത്തിലും പ്രതീക്ഷയിലുമാണു മാതാപിതാക്കൾ. വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും കഴിയുമ്പോഴാണു വിധി വരുന്നത്. ‘മകൾ നഷ്ടപ്പെട്ടു വിചാരണയ്ക്കായി നാലു ദിവസം കോടതിയിൽ ആ കൂട്ടിൽ ഇരിക്കേണ്ടി വന്നത് എനിക്കൊരിക്കലും മറക്കാനാവില്ല. ഒരച്ഛൻ മകളെ നഷ്ടപ്പെട്ടു നിൽക്കുകയാണ്. നെഞ്ചിൽ കുത്തിക്കയറുന്നതു പോലെയായിരുന്നു പ്രതിഭാഗം വക്കീലിന്റെ ചോദ്യങ്ങൾ. എനിക്ക് നാലു ദിവസവും സജിതയ്ക്ക് മൂന്നു ദിവസവും വിചാരണയുണ്ടായിരുന്നു.. ഒരച്ഛനും അമ്മയ്ക്കും ഇൗ ഗതി വരരുതെന്നാണ് പ്രാർഥന’ അച്ഛൻ പറയുന്നു.
∙വില്ലനായത് സമൂഹം എന്തു പറയുമെന്ന പേടി
അന്വേഷണ സംഘം കണ്ടെത്തിയത് പോലെ മകളുടേത് ആത്മഹത്യയാണെന്ന അഭിപ്രായത്തിൽ തന്നെയാണ് വിസ്മയയുടെ അച്ഛനും അമ്മയും. പക്ഷേ, ബോൾഡായ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറയുന്നു വിസ്മയയുടെ അമ്മ സജിത.
‘കിരൺ അടിക്കുകയും ചീത്ത പറയുകയും ഒക്കെ ചെയ്യുമെന്നു മോൾ പറഞ്ഞിരുന്നു. ഇങ്ങു പോരാൻ പറഞ്ഞതാണ്. ചേട്ടനും ചേച്ചിയും അവിടെയില്ലേ. ഞാൻ വന്നു നിന്നാൽ ആളുകൾ എന്തു പറയും അമ്മാ..എന്ന് അവൾ ചോദിക്കുമായിരുന്നു. അച്ഛൻ പൊതുപ്രവർത്തകൻ ഒക്കെയല്ലേ. അച്ഛന്റെ പേര് പോകരുത് എന്നായിരുന്നു അവൾക്ക്..’ അമ്മ പറയുന്നു.ഇനി അവിടേക്കു പോകണ്ട എന്നു പറഞ്ഞ് വിസ്മയയെ വീട്ടിൽ നിർത്തിയ ശേഷം കോളജിൽ നിന്ന് അവസാന പരീക്ഷ ദിവസം കിരൺ വിളിച്ചു കൊണ്ടു പോകുകയായിരുന്നു. അതിനു ശേഷം അച്ഛനെയോ ചേട്ടനെയോ വിളിക്കാൻ അനുവദിച്ചിരുന്നില്ല. വിളിക്കാതിരുന്നാൽ സ്ത്രീധനത്തെക്കുറിച്ചുള്ള ചർച്ച ഒഴിവാക്കാം എന്നായിരുന്നുവത്രേ കിരൺ പറഞ്ഞിരുന്നത്. എല്ലാ ദിവസവും അൽപസമയം അമ്മയെ വിളിക്കാൻ മാത്രമായിരുന്നു അനുമതി. കിരൺ നിരന്തരം മർദ്ദിച്ചിരുന്നുവെന്ന് വിസ്മയ അമ്മയോടു പറഞ്ഞിരുന്നു. ‘‘തിരിച്ചു വന്നാലും വേറേ വിവാഹം കഴിക്കില്ലെന്ന് അവൾ പറയുമായിരുന്നു. കിരണിനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. നല്ല നിലയിൽ അവന്റെ കൂടെ ജീവിക്കാൻ അവൾ അവസാനം വരെ കൊതിച്ചിരുന്നു.’’ പറയുമ്പോൾ അമ്മയ്ക്കു കണ്ണീര് തോരുന്നില്ല.
∙സ്ത്രീധനത്തിന് എതിരായിരുന്ന വിസ്മയ
സ്വർണം ഇടാൻ തീരെ ഇഷ്ടമല്ലാത്ത അമ്മ നിർബന്ധിച്ചാൽ മാത്രം കമ്മൽ പോലും ഇടുന്ന കുട്ടിയായിരുന്നു വിസ്മയ. സ്ത്രീധനം നൽകി കല്യാണം കഴിക്കില്ലെന്നായിരുന്നു സ്കൂൾ കാലം മുതലേ വിസ്മയയുടെ അഭിപ്രായം. പക്ഷേ, എന്നിട്ടും സ്വന്തം ജീവിതത്തിൽ വിസ്മയയ്ക്കു സ്ത്രീധനം വില്ലനായി. 101 പവനും കാറും 1.2 ഏക്കർ സ്ഥലവുമായിരുന്നു പറഞ്ഞുറപ്പിച്ചിരുന്ന സ്ത്രീധനം. കോവിഡ് കാരണം 80 പവനേ കൊടുക്കാനായുള്ളൂ. അതിലായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. കല്യാണം കഴിഞ്ഞ് ആദ്യദിനം മുതൽ കുറഞ്ഞു പോയ സ്ത്രീധനത്തിന്റെ പേരിൽ വിസ്മയ പഴികേട്ടു. നിരന്തരം അപമാനിക്കപ്പെട്ടു. മർദ്ദിക്കപ്പെട്ടു. വീട്ടിൽ നിന്നു പുറത്തേക്കു നീണ്ട ആ ശകാരത്തിന് ഹോസ്റ്റൽ വാർഡൻ മുതൽ വിസ്മയ ഓടിക്കയറിയ വഴിയരികിലെ വീടു വരെ സാക്ഷികളായി. സ്ത്രീധനമായി നൽകിയ കാർ ഇഷ്ടപ്പെടാത്തതായിരുന്നു പ്രധാന കാരണം. ‘സർക്കാർ ഉദ്യോഗസ്ഥനായ തനിക്ക് ഇതിലുമധികം സ്ത്രീധനം ലഭിക്കും’ എന്നായിരുന്നു കിരൺ പറഞ്ഞിരുന്നത്.
കല്യാണത്തിനു തലേന്നു വീട്ടിൽ വന്ന കിരൺ മറ്റൊരു കാർ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. വാഹന വായ്പയിൽ വാങ്ങിയ കാർ വിൽക്കാനുമാകില്ലെന്ന് അറിഞ്ഞതോടെ വാഹനത്തിനു പകരം പണം വേണമെന്നായി. വിസ്മയയുടെ വീട്ടിൽ വീട്ടുകാരുടെ മുന്നിൽ വച്ചും കിരൺ വിസ്മയയെ മർദ്ദിച്ചിട്ടുണ്ട്. ‘പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെ’ എന്നാണ് അന്ന് കിരൺ പറഞ്ഞതെന്ന് അച്ഛൻ കോടതിയിൽ മൊഴി നൽകിയിരുന്നു. മരണത്തിന്റ തൊട്ടടുത്ത ദിവസങ്ങളിലും മർദനമേറ്റതിന്റെ പാടുകളും നിലത്തിട്ട് ചവിട്ടിയതിന്റെ കണ്ണീരും വിസ്മയ കൂട്ടുകാരോടും ബന്ധുക്കളോടും പങ്കു വെച്ചിരുന്നു. സ്ത്രീധനം നൽകിയ മണ്ണിലാണു സ്ത്രീധനം ജീവനെടുത്ത വിസ്മയയുടെ കുഴിമാടവുമുള്ളത്. മകൾ ഉറങ്ങുന്നതു കാണാൻ ഇന്നേവരെ അതുവഴി പോകാൻ കഴിഞ്ഞിട്ടില്ല മാതാപിതാക്കൾക്ക്.
∙ജേണലിസ്റ്റ് ആകാനായിരുന്നു മോഹം
ചോറൂണ് മുതൽ ഓരോ പ്രായത്തിലെയും വിസ്മയയുടെ ചിത്രങ്ങൾ തൊട്ടും തലോടിയുമാണ് അമ്മ സജിതയുടെ ഓരോ ദിവസവും കടന്നു പോകുന്നത്. വിസ്മയയും ചേട്ടൻ വിജിത്തും ഒന്നിച്ചുള്ള കുട്ടിക്കാലത്തെ നൂറു കണക്കിനു ചിത്രങ്ങളാണ് ഇപ്പോൾ അവരുടെ ആശ്വാസം. ‘സ്കൂളിൽ പഠിക്കുമ്പോൾ നാടോടി നൃത്തം, മോണോ ആക്ട്, മിമിക്രി, മൈം തുടങ്ങി എല്ലാത്തിനും വിസ്മയ പങ്കെടുക്കുമായിരുന്നു. നൃത്തമൊന്നും പഠിച്ചിട്ടില്ല. പക്ഷേ, സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും പങ്കെടുക്കുക എന്നതായിരുന്നു വിസ്മയയ്ക്ക്. എല്ലാവരോടും വേഗം കൂട്ടാവൂം.’ അമ്മ പറയുന്നു. മുകൾനിലയിലെ വിസ്മയയുടെ മുറിയിലേക്ക് ഇടയ്ക്ക് അമ്മയെത്തും. അവിടെ ബിഎഎംഎസിനു പഠിച്ചിരുന്ന പുസ്തകങ്ങളും വിസ്മയ എഴുതിത്തീർത്ത റെക്കോഡുകളും അടുക്കി വച്ചിട്ടുണ്ട്. പാതി മുറിഞ്ഞു പോയ സ്വപ്നത്തിന്റെ ബാക്കിയായ സ്റ്റെതസ്കോപ്പും. വിസ്മയയുടെ ചിത്രത്തിനു മുന്നിലാണ് ആ സ്റ്റെതസ്കോപ്പ് വച്ചിരിക്കുന്നത്. പരീക്ഷകളെല്ലാം എഴുതി തീർത്ത ശേഷമായിരുന്നു മരണം. ഒപ്പം പഠിച്ചിറങ്ങിയ കൂട്ടുകാർ ഇടയ്ക്ക് വിളിക്കും.
‘അവൾക്ക് ജേണലിസ്റ്റ് ആവാനായിരുന്നു മോഹം. ടിവിയിൽ എന്നെ കാണണം എന്ന് പണ്ടേ പറയും. എങ്ങനെയാണ് കോഴ്സ് എന്നൊക്കെ അവൾ അന്വേഷിച്ചതാണ്. പക്ഷേ, അച്ഛന് ഇഷ്ടമല്ലാതിരുന്നതു കൊണ്ട് പോയില്ല. ബിഎഎംഎസിന് പോയപ്പോൾ മുതൽ പഠനം പൂർത്തിയാക്കണം. ക്ലിനിക് തുടങ്ങണം എന്നൊക്കെയായിരുന്നു ആഗ്രഹം. ഒരു ആഗ്രഹവും പൂർത്തിയാക്കാൻ നിൽക്കാതെ എന്റെ കുഞ്ഞ് പോയി..’ മകളുടെ ഓർമകളിൽ വിതുമ്പുകയാണ് അമ്മ സജിത.
∙എന്റെ ചേട്ടനെ കല്യാണം കഴിക്കുമോ?
ഒരേ ദിവസമാണ് വിസ്മമയയുടെയും ചേട്ടൻ വിജിത്തിന്റെയും ജന്മദിനം; മാർച്ച് 20. മൂന്ന് വയസ്സിന്റെ വ്യത്യാസത്തിൽ വളർന്ന ഇരുവരും തമ്മിൽ വലിയ കൂട്ടായിരുന്നു. വിസ്മയയെപ്പോലെ എല്ലാവരോടും വേഗം സംസാരിക്കാത്ത വിജിത്തിന് അനുജത്തി ഏറ്റവുമടുത്ത കൂട്ടുകാരിയായി. വിജിത്തിന്റെ കല്യാണം നടത്താൻ മുന്നിൽ നിന്നതും വിസ്മയയാണ്. മാട്രിമോണിയലിൽ നിന്നു കണ്ട് ഇഷ്ടപ്പെട്ട പ്രൊഫൈലിലേക്ക് വിസ്മയയാണ് വിളിച്ച് ‘എന്റെ ചേട്ടനെ കല്യാണം കഴിക്കുമോ?’ എന്ന് ആദ്യം ചോദിക്കുന്നത്. പിന്നീടാണു വീട്ടുകാർ ഇടപെടുന്നതും കല്യാണം നടത്തുന്നതും. വിജിത്തിന്റെ കല്യാണത്തിന് കിരണിന്റെ വീട്ടിൽ പോയി ക്ഷണിച്ചെങ്കിലും അവിടെ നിന്ന് ആരും പങ്കെടുത്തിരുന്നില്ല. ആ സങ്കടം മറച്ചു വെച്ചും ഏട്ടന്റെ കല്യാണത്തിന് പാട്ടും ഡാൻസും ഒക്കെയായി ആഘോഷത്തിലായിരുന്നു വിസ്മയ. അതായിരുന്നു അവസാനത്തെ സന്തോഷവും.
വിസ്മയ മരിക്കുമ്പോൾ 5 മാസം ഗർഭിണിയായിരുന്നു വിജിത്തിന്റെ ഭാര്യ. വിസ്മയ കാണാൻ കൊതിച്ച ആ കുഞ്ഞിനെ കാത്തുനിൽക്കാതെ വിസ്മയ മടങ്ങി. ‘നീലി’നെ വിസ്മയ എടുത്തു നിൽക്കുന്ന ചിത്രം വരച്ച് ഫ്രെയിം ചെയ്തിട്ടുണ്ട് ചുമരിൽ.. ഒരിക്കലും കാണാത്ത അപ്പച്ചി ഇങ്ങനെയായിരുന്നേനേ കുഞ്ഞേ നിന്നെ ചേർത്തുപിടിക്കുക എന്നു പറഞ്ഞു കൊടുക്കാനായി.
English Summary: Vismaya case: parents recounts torture and greed of husband Kiran