പണമെറിഞ്ഞ് പണം വാരി അദാനി; കഴുത്തറ്റം കടം, ബ്രഹ്മാണ്ഡ പ്രോജക്ടിൽ ലാഭം ആർക്ക്?
ശ്രീലങ്ക ചൈനയുമായി അമിതമായ ബന്ധം സ്ഥാപിച്ച കാലം. ചൈന അവിടെ തുറമുഖവും വിമാനത്താവളവും പണിതു- കപ്പലുകൾ അടുക്കാത്ത, വിമാനങ്ങൾ ഇറങ്ങാത്ത രണ്ട് പദ്ധതികൾ. ചൈനീസ് നീരാളിയുടെ പിടി മുറുകിയപ്പോൾ ചൈനയെ വിട്ട് ഇന്ത്യയുമായി അടുക്കേണ്ട ആവശ്യം പ്രസിഡന്റ് ഗോട്ടബയരാജപക്‌സെയ്ക്ക് ഉണ്ടായി. നരേന്ദ്ര മോദിയുമായി അടുക്കണമെങ്കിൽ അദാനിയാണ് റൂട്ട് എന്നു സകലർക്കും അറിയാം. അങ്ങനെ അദാനിക്ക് കൊളംബോയുടെ പശ്ചിമ തീരത്ത്.. Adani
ശ്രീലങ്ക ചൈനയുമായി അമിതമായ ബന്ധം സ്ഥാപിച്ച കാലം. ചൈന അവിടെ തുറമുഖവും വിമാനത്താവളവും പണിതു- കപ്പലുകൾ അടുക്കാത്ത, വിമാനങ്ങൾ ഇറങ്ങാത്ത രണ്ട് പദ്ധതികൾ. ചൈനീസ് നീരാളിയുടെ പിടി മുറുകിയപ്പോൾ ചൈനയെ വിട്ട് ഇന്ത്യയുമായി അടുക്കേണ്ട ആവശ്യം പ്രസിഡന്റ് ഗോട്ടബയരാജപക്‌സെയ്ക്ക് ഉണ്ടായി. നരേന്ദ്ര മോദിയുമായി അടുക്കണമെങ്കിൽ അദാനിയാണ് റൂട്ട് എന്നു സകലർക്കും അറിയാം. അങ്ങനെ അദാനിക്ക് കൊളംബോയുടെ പശ്ചിമ തീരത്ത്.. Adani
ശ്രീലങ്ക ചൈനയുമായി അമിതമായ ബന്ധം സ്ഥാപിച്ച കാലം. ചൈന അവിടെ തുറമുഖവും വിമാനത്താവളവും പണിതു- കപ്പലുകൾ അടുക്കാത്ത, വിമാനങ്ങൾ ഇറങ്ങാത്ത രണ്ട് പദ്ധതികൾ. ചൈനീസ് നീരാളിയുടെ പിടി മുറുകിയപ്പോൾ ചൈനയെ വിട്ട് ഇന്ത്യയുമായി അടുക്കേണ്ട ആവശ്യം പ്രസിഡന്റ് ഗോട്ടബയരാജപക്‌സെയ്ക്ക് ഉണ്ടായി. നരേന്ദ്ര മോദിയുമായി അടുക്കണമെങ്കിൽ അദാനിയാണ് റൂട്ട് എന്നു സകലർക്കും അറിയാം. അങ്ങനെ അദാനിക്ക് കൊളംബോയുടെ പശ്ചിമ തീരത്ത്.. Adani
ധനപ്രമത്തതയിൽ മുകേഷ് അംബാനിയെ ഗൗതം അദാനി കടത്തിവെട്ടിയത് ഇക്കൊല്ലമാണ്. അംബാനി ഏറ്റവും ധനികരായ ഇന്ത്യക്കാരിൽ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. അംബാനിയുടെ സമ്പത്തുവളർച്ചാ നിരക്കിനേക്കാൾ വേഗത്തിലാണിന്ന് അദാനിയുടെ വളർച്ച. അംബാനിയെപ്പോലെ വ്യവസായ ഉൽപാദനവും റീട്ടെയ്ൽ പോലുള്ള ഉപഭോക്തൃ ബിസിനസുമല്ല അദാനിയുടെ വിഹാരരംഗം, മറിച്ച് അടിസ്ഥാന സൗകര്യ വികസന രംഗത്തെ വമ്പൻ പദ്ധതികളാണ്. ഒരു വർഷത്തിനിടെ അദാനിയുടെ സമ്പത്ത് 3000 കോടി ഡോളറാണു വർധിച്ചത്. രൂപയിൽ പറഞ്ഞാൽ രണ്ടേകാൽ ലക്ഷം കോടി രൂപ. ആരു കേട്ടാലും തലകറങ്ങുന്ന സംഖ്യ. ആകെ സ്വത്തിന്റെ മൂല്യം 10,600 കോടി ഡോളർ. രൂപയിൽ കണക്ക് പറയാൻ തന്നെ പ്രയാസം!! അംബാനിയേക്കാൾ 1000 കോടി ഡോളർ കൂടുതൽ! ലോകത്തു തന്നെ ആറാമത്തെ വലിയ കോടീശ്വരനാണ് ഗൗതം അദാനി. അടുത്തിടെ സാമൂഹിക സദസ്സിൽ വച്ച് അദാനിയും മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയും കണ്ടുമുട്ടി കൊച്ചുവർത്തമാനം പറഞ്ഞു നിന്നത് ഫൊട്ടോഗ്രാഫർമാരുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. ലോകത്തു തന്നെ സമ്പത്തിന്റെ കാര്യത്തിൽ ഞാനോ നീയോ വലിയവൻ എന്ന മൽസരം നടത്തുന്ന രണ്ടുപേരുടെ സൗഹൃദം! പണക്കാർ തമ്മിലുള്ള കൂട്ടുകെട്ട്!
∙ പന പോലെ വളരുന്നതെങ്ങനെ?
എങ്ങനെയാണ് അദാനി വളർന്നു കയറുന്നത്? ഇന്ത്യയുടെ ആകെ തുറമുഖചരക്കു നീക്കത്തിന്റെ 24% അദാനിയുടെ കയ്യിലാണ്. ഗുജറാത്തിലെ മുന്ധ്ര തുറമുഖത്തിലാണു തുടക്കം. രാജ്യത്തെ വിമാനത്താവളങ്ങളും പിടിച്ചു. വൈദ്യുതോൽപ്പാദനം, വിതരണം, സിറ്റി ഗ്യാസ്, ഭക്ഷ്യ എണ്ണ സംസ്ക്കരണം, സ്റ്റോറേജ് സൗകര്യങ്ങൾ... ഓഹരി വിപണി അദാനിയുടെ കമ്പനി ഓഹരികളെ താലോലിക്കുന്നു. അദാനിയുടെ ഓഹരി മൂല്യം വച്ചടി കേറുന്നു.
നമുക്കറിയാവുന്ന അദാനി വിഴിഞ്ഞം തുറമുഖം നിർമിക്കുന്ന, തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്ത അദാനിയാണ്. വിഴിഞ്ഞം തുറമുഖ വികസനത്തിനു പണമിറക്കാൻ പതിറ്റാണ്ടുകളോളം ടെൻഡർ ചെയ്തിട്ടും ആരെയും കിട്ടാതിരുന്ന സ്ഥാനത്ത് (ഒരിക്കൽ ചൈനീസ് കമ്പനി വന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ കേന്ദ്രം അനുവദിച്ചില്ല) അദാനി കൂളായി കൈകൊടുത്തു. കാരണം അദ്ദേഹത്തിന് അറബിക്കടൽ തീരത്തും ബംഗാൾ ഉൾക്കടൽ തീരത്തും നിരവധി തുറമുഖങ്ങളുടെ നടത്തിപ്പുണ്ട്. വിഴിഞ്ഞത്തെ മദർ പോർട്ട് ആക്കിയാൽ വൻകിട കപ്പലുകളെ ഇവിടെ കൊണ്ടു വന്ന് ചരക്കും കണ്ടെയ്നറുകളും ഇറക്കി മറ്റു തുറമുഖങ്ങളിലേക്ക് ചെറു കപ്പലുകളിൽ വിടാം. മുടക്കിയ കാശ് അങ്ങനെ അദാനിക്ക് മുതലാക്കാൻ കഴിയും. വേറെ ആരെക്കൊണ്ട് ഇതു പറ്റും?
∙ കൊളംബോ തുറമുഖം ‘കബൂലാക്കി’
ഇതിനെല്ലാം പുറമേ ശ്രീലങ്കയുടെ തുറമുഖവും അദാനി സ്വന്തമാക്കിയ കാര്യം അധികമാരും അറിഞ്ഞിട്ടില്ല. ഇന്ത്യയ്ക്ക് വിദേശനയം നടപ്പാക്കാനുള്ള ഉപകരണം കൂടിയായി മാറിയിരിക്കുകയാണ് അദാനി. ശ്രീലങ്ക ചൈനയുമായി അമിതമായ ബന്ധം സ്ഥാപിച്ച കാലം. ചൈന അവിടെ തുറമുഖവും വിമാനത്താവളവും പണിതു. കപ്പലുകൾ അടുക്കാത്ത, വിമാനങ്ങൾ ഇറങ്ങാത്ത രണ്ട് പദ്ധതികൾ. ചൈനീസ് നീരാളിയുടെ പിടി മുറുകിയപ്പോൾ ചൈനയെ വിട്ട് ഇന്ത്യയുമായി അടുക്കേണ്ട ആവശ്യം പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയ്ക്ക് ഉണ്ടായി. നരേന്ദ്ര മോദിയുമായി അടുക്കണമെങ്കിൽ അദാനിയാണ് റൂട്ട് എന്നു സകലർക്കും അറിയാം. അങ്ങനെ അദാനിക്ക് കൊളംബോയുടെ പശ്ചിമ തീരത്ത് പുതിയ തുറമുഖത്തിന്റെ 51% ഓഹരി കൊടുത്തു. ഈ സ്വത്തുക്കളൊക്കെ ആകെ സ്വത്തിന്റെ കണക്കെടുപ്പിൽ കയറുമെന്ന് ഓർക്കുക.
∙ ഓസ്ട്രേലിയയിലെ കൽക്കരി ഖനി
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ വാണിജ്യ കരാറുണ്ടാക്കിയത് അടുത്തിടെയാണ്. അതനുസരിച്ച് ഓസ്ട്രേലിയയിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളിൽ 96% ഇറക്കുമതിച്ചുങ്കമില്ലാതെ അവിടെ ചെന്നിറങ്ങും. തിരിച്ച് ഓസ്ട്രേലിയയിൽനിന്ന് ഇന്ത്യയിലേക്കു വരുന്ന 70% ഉൽപന്നങ്ങൾക്കും ചുങ്കം കുറച്ചു. ഓസ്ട്രേലിയൻ കൽക്കരിക്ക് ഇറക്കുമതിച്ചുങ്കം ഇന്ത്യ പൂജ്യമാക്കി. നേട്ടം ആർക്ക്? അദാനിക്ക്. കാരണം? ഒരു മുഴമല്ല എത്രയോ മുഴം മുൻപേ അദാനി എറിഞ്ഞിരുന്നു. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിലെ കാർമൈക്കേൽ കൽക്കരി ഖനി അദാനി സ്വന്തമാക്കിയിരുന്നു. പക്ഷേ ഖനനം ചെയ്യാൻ അവിടുത്തെ പരിസ്ഥിതി പ്രവർത്തകർ സമ്മതിച്ചിരുന്നില്ല. വർഷങ്ങളോളം പരിശ്രമിച്ചാണ് അനുമതികൾ നേടിയത്.
ഇനി ഇന്ത്യയിലേക്ക് ചുങ്കമില്ലാതെ കൽക്കരി അദാനിക്ക് കയറ്റുമതി ചെയ്യാം. അതിനായി ഖനിയിൽ നിന്ന് റയിൽവേ ലൈൻ തുറമുഖത്തേക്ക് സ്ഥാപിച്ചു അദാനി. ഓസ്ട്രേലിയയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയുടെ 75% കൽക്കരിയാകുന്നു. 5 കൊല്ലം കൊണ്ട് ഇന്ത്യ–ഓസ്ട്രേലിയ വാണിജ്യം നിലവിലുള്ള 2700 കോടി ഡോളറിൽ നിന്ന് 5000 കോടി ഡോളറാക്കുകയാണ് കരാർ ലക്ഷ്യമിടുന്നത്. അതായത് കൽക്കരി ഇറക്കുമതി ഇനിയും വർധിക്കും. നേട്ടം ആർക്ക്?
അദാനിക്ക് ഇതു പണമെറിഞ്ഞ് പണം വാരുന്ന ബ്രഹ്മാണ്ഡ കളിയാണെന്നു മനസ്സിലായില്ലേ?
∙ കൽക്കരി വന്നാൽ സിമന്റും വേണം
എസിസി സിമന്റ്, അംബുജ സിമന്റ് എന്നീ രണ്ട് കമ്പനികളെ അടുത്തിടെ അദാനി സ്വന്തമാക്കി. കൽക്കരി കത്തിക്കുമ്പോൾ കിട്ടുന്ന ഫ്ളൈ ആഷ് സിമന്റ് നിർമാണത്തിൽ അടിസ്ഥാന ഘടകമാണ്. ഓസ്ട്രേലിയൻ കൽക്കരിക്ക് നിലവാരം കൂടുതലായതിനാൽ ഫ്ളൈ ആഷിനും ഗുണനിലവാരം കൂടുതൽ. സ്വന്തമാക്കിയ സിമന്റ് ഫാക്ടറികൾക്കു വേണ്ട അസംസ്കൃത വസ്തു അദാനിയുടെ കയ്യിലുണ്ടെന്നു ചുരുക്കം.
∙ ഏറ്റെടുക്കൽ കൂടി കടത്തിൽ മുങ്ങി
ലോകമാകെ കമ്പനികളെ ‘കബൂലാക്കുന്ന’ ഓട്ടപ്പാച്ചിലിലാണ് അദാനി. കഴിഞ്ഞ വർഷം മാത്രം 1700 കോടി ഡോളർ ചെലവഴിച്ച് 32 കമ്പനികളെയാണ് ഏറ്റെടുത്തത്. ഇതിനൊക്കെ കാശെവിടുന്ന്? മുന്നും പിന്നും നോക്കാതെ കടമെടുക്കുകയാണ് അദാനി. അംബാനിയുടെ സഞ്ചിത കടം 2000 കോടി ഡോളറാണ്. ഒന്നരലക്ഷം കോടി രൂപ! സ്വന്തം കമ്പനികളുടെ വാർഷിക വരുമാനത്തിന്റെ നാലിരട്ടി വരുന്ന തുക. വാർഷിക വരുമാനത്തിൽനിന്ന് പലിശയും നികുതിയും മറ്റനേകം ചെലവുകളും ഉണ്ടെന്നോർക്കുക. അതുമായി തട്ടിച്ചു നോക്കിയാൽ അംബാനിയുടെ കടം കുറവാണ്. ബിസിനസ് ചെയ്യാൻ എല്ലാവരും വായ്പയെടുക്കും. പക്ഷേ മൂക്കുമുങ്ങുന്ന കടമെടുപ്പ് അപകടത്തിലേക്കു നയിച്ചേക്കാം. അദാനി പവറിനും അദാനി എന്റർപ്രൈസസിനും 500 കോടി ഡോളറിലേറെ കടമുണ്ട്. അദാനി പോർട്സ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്... കോടികളുടെ കടമാണ്. പക്ഷേ തിരിച്ചടവ് മുടങ്ങിയിട്ടില്ല. നിഷ്ക്രിയ ആസ്തിയായിട്ടുമില്ല.
∙ ദേശീയതയുമായി കൂട്ടിക്കെട്ടിയ ബിസിനസ്!
രാജ്യത്തിന്റെ വളർച്ചയ്ക്കാണ് തന്റെ ബിസിനസ് എന്ന് അദാനി പറയുന്നുണ്ട്. അതായത് വെറും റീട്ടെയ്ൽ പലവ്യഞ്ജന കച്ചവടവും മറ്റുമല്ല, മറിച്ച് രാജ്യത്തിനാകെ പുരോഗതി ഉണ്ടാക്കുന്ന തരം വമ്പൻ പശ്ചാത്തല സൗകര്യ പദ്ധതികൾ. അതെന്തായാലും അദാനിയുടെ പന പോലെയുളള വളർച്ച ലോകമാകെ ശ്രദ്ധിക്കുന്നുണ്ട്. പണത്തെ പണം ബഹുമാനിക്കും. അതങ്ങനെയാണല്ലോ! അദാനി കേറിക്കേറി പോകുമ്പോൾ നമുക്ക് വിഴിഞ്ഞം തുറമുഖവും കൂടി കിട്ടുന്നുണ്ടെങ്കിൽ നല്ലത്. കേരളത്തിന്റെ തന്നെ വളർച്ചയ്ക്ക് പ്രധാന നാഴികക്കല്ലാണ് വിഴിഞ്ഞം തുറമുഖം എന്നു പറയാൻ തുടങ്ങിയിട്ട് എത്ര നാളായി! അത് യാഥാർഥ്യമാക്കാനും അദാനി വേണ്ടി വന്നു!
English Summary: How Adani is Emerging as India's Richest Man and Central Govt's Top Aide?