പുതിയ ആസ്ഥാനത്തുണ്ടോ ബിജെപിക്ക് കേരള മുഖ്യമന്ത്രി ഓഫിസ്? ‘ഉയരം കൂട്ടി’ സിപിഎമ്മും
പ്രൗഢിയിലും സൗകര്യത്തിലും ഒന്നിനോടൊന്നു കിട പിടിക്കുമെങ്കിലും വലുപ്പത്തിൽ നേരിയ മുൻതൂക്കം ബിജെപി ഓഫിസിനാണ്. സിപിഎം ഓഫിസിനേക്കാൾ 2090 ചതുരശ്ര അടി അധികമാണു ബിജെപി ഓഫിസിന്റെ വിസ്തീർണം. സിപിഎം ഓഫിസ് വിസ്തീർണം 57,910 ചതുരശ്ര അടിയാണെങ്കിൽ ബിജെപി ഓഫിസ് 60,000 ചതുരശ്ര അടിയാണ്. എന്നാൽ ഉയരത്തിൽ മുൻപിൽ സിപിഎം ഓഫിസായിരിക്കും... CPM . BJP
പ്രൗഢിയിലും സൗകര്യത്തിലും ഒന്നിനോടൊന്നു കിട പിടിക്കുമെങ്കിലും വലുപ്പത്തിൽ നേരിയ മുൻതൂക്കം ബിജെപി ഓഫിസിനാണ്. സിപിഎം ഓഫിസിനേക്കാൾ 2090 ചതുരശ്ര അടി അധികമാണു ബിജെപി ഓഫിസിന്റെ വിസ്തീർണം. സിപിഎം ഓഫിസ് വിസ്തീർണം 57,910 ചതുരശ്ര അടിയാണെങ്കിൽ ബിജെപി ഓഫിസ് 60,000 ചതുരശ്ര അടിയാണ്. എന്നാൽ ഉയരത്തിൽ മുൻപിൽ സിപിഎം ഓഫിസായിരിക്കും... CPM . BJP
പ്രൗഢിയിലും സൗകര്യത്തിലും ഒന്നിനോടൊന്നു കിട പിടിക്കുമെങ്കിലും വലുപ്പത്തിൽ നേരിയ മുൻതൂക്കം ബിജെപി ഓഫിസിനാണ്. സിപിഎം ഓഫിസിനേക്കാൾ 2090 ചതുരശ്ര അടി അധികമാണു ബിജെപി ഓഫിസിന്റെ വിസ്തീർണം. സിപിഎം ഓഫിസ് വിസ്തീർണം 57,910 ചതുരശ്ര അടിയാണെങ്കിൽ ബിജെപി ഓഫിസ് 60,000 ചതുരശ്ര അടിയാണ്. എന്നാൽ ഉയരത്തിൽ മുൻപിൽ സിപിഎം ഓഫിസായിരിക്കും... CPM . BJP
തിരുവനന്തപുരം∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു സിപിഎമ്മിന്റെയും ബിജെപിയുടെയും തന്ത്രങ്ങൾ ഒരുങ്ങുന്നത് ‘വേറെ ലെവലിൽ’ ആകും. പുത്തൻ ആസ്ഥാന മന്ദിരങ്ങളിൽ ഇരുന്നാകും നേതാക്കൾ സംസ്ഥാന രാഷ്ട്രീയത്തിലെ കൂട്ടിക്കിഴിക്കലുകൾ നടത്തുക. ആദ്യം പൂർത്തിയാകാനുള്ള മത്സരത്തിൽ മുന്നേറുകയാണ് ഇരു പാർട്ടികളുടെയും സംസ്ഥാന ഓഫിസ് മന്ദിരങ്ങൾ. അഞ്ചുവർഷം മുൻപു നിർമാണം തുടങ്ങിയ ബിജെപി ഓഫിസ് ഈ ഒക്ടോബറിലെ വിജയദശമി ദിനത്തിൽ ഉദ്ഘാടനം ചെയ്തേക്കും. കൃത്യമായ കണക്കുകൂട്ടലിൽ മുന്നേറിയാൽ സിപിഎം ഓഫിസ് 2024 ഫെബ്രുവരിയിൽ യാഥാർഥ്യമാകും. പ്രൗഢിയിലും സൗകര്യത്തിലും ഒന്നിനോടൊന്നു കിട പിടിക്കുമെങ്കിലും വലുപ്പത്തിൽ നേരിയ മുൻതൂക്കം ബിജെപി ഓഫിസിനാണ്. സിപിഎം ഓഫിസിനേക്കാൾ 2090 ചതുരശ്ര അടി അധികമാണു ബിജെപി ഓഫിസിന്റെ വിസ്തീർണം. സിപിഎം ഓഫിസ് വിസ്തീർണം 57,910 ചതുരശ്ര അടിയാണെങ്കിൽ ബിജെപി ഓഫിസ് 60,000 ചതുരശ്ര അടിയാണ്. എന്നാൽ ഉയരത്തിൽ മുൻപിൽ സിപിഎം ഓഫിസായിരിക്കും. 9 നിലകളാണു നിർമിക്കുന്നത്. ബിജെപി ഓഫിസ് 7 നിലകളിലാണ്.
∙ വലുപ്പത്തിൽ മൂന്നാമത്
ഒരു എംഎൽഎ പോലുമില്ലാത്ത സംസ്ഥാനമാണെങ്കിലും കേരളത്തിലെ ബിജെപി ആസ്ഥാന മന്ദിരം അഞ്ചു മാസത്തിനകം പൂർത്തിയാകുമ്പോൾ അതിന്റെ പ്രൗഢി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെപ്പോലും അസൂയപ്പെടുത്തും. കാരണം ഗുജറാത്തും കർണാടകവും കഴിഞ്ഞാൽ പാർട്ടിയുടെ ഏറ്റവും വലിയ സംസ്ഥാന കമ്മിറ്റി ഓഫിസ് മന്ദിരം എന്ന വിശേഷണത്തോടെയാണു കേരളത്തിലെ ഓഫിസ് പൂർത്തിയാകുന്നത്. 2017 ജൂണിലായിരുന്നു ശിലാസ്ഥാപനമെങ്കിലും കോവിഡ് പ്രതിസന്ധിയിൽ നിർമാണം നിലച്ചിരുന്നു. ആറു മാസം മുൻപാണു വീണ്ടും ഊർജിതമായത്.
തിരുവനന്തപുരം അരിസ്റ്റോ ജംക്‌ഷനു സമീപം നിർമിക്കുന്ന കെട്ടിടത്തിന് രണ്ടു ബേസ്മെന്റ് സഹിതമാണ് ഏഴു നിലകൾ. ഇതിൽ ബേസ്മെന്റ് ഉൾപ്പെടെ അഞ്ചു നിലകളുടെ നിർമാണം പൂർത്തിയായി. ഇവിടെ ഇലക്ട്രിക്കൽ, പ്ലമിങ്, ഫ്ലോറിങ് പണികൾ അന്തിമഘട്ടത്തിലാണ്. തറയിൽ ടൈൽ പാകാൻ ബാക്കിയുണ്ട്. ബേസ്മെന്റ് നിലകൾ പാർക്കിങ്ങിനും സെക്യൂരിറ്റി സംവിധാനത്തിനുമായി ഉപയോഗപ്പെടുത്തും.
∙ ഉദ്ഘാടനത്തിനു മോദി എത്തും
കെ.ജി.മാരാരുടെ പേരിലുള്ളതാണു പുതിയ ഓഫിസ് മന്ദിരം. ആദ്യത്തെ നിലയിൽ പ്രവേശനകവാടത്തിൽ തന്നെ കെ.ജി.മാരാരുടെ പ്രതിമ സ്ഥാപിക്കും. പ്രതിമ നിർമാണ ഘട്ടത്തിലാണ്. ഈ നിലയിൽ തന്നെയാണു പ്രസിഡന്റ്, സംഘടനാ സെക്രട്ടറിമാർ, ജനറൽ സെക്രട്ടറിമാർ എന്നിവർക്കുള്ള മുറികൾ. പത്രസമ്മേളന ഹാളും ഇവിടെത്തന്നെ. തൊട്ടുമുകളിലെ നിലയിൽ 350 പേർക്കിരിക്കാവുന്ന സമ്മേളനഹാൾ. പോഷകസംഘടനാ പ്രസിഡന്റുമാർക്കുള്ള മുറികൾ, സമൂഹ മാധ്യമ ഇടപെടലിനുള്ള വാർ റൂമുകൾ എന്നിവയെല്ലാം മറ്റു നിലകളിലായുണ്ട്. പതിനഞ്ചോളം വരുന്ന ഓഫിസ് ജീവനക്കാരുടെ താമസ സൗകര്യവും ഇവിടെത്തന്നെയാണ്. പുതിയ മന്ദിരത്തിൽ പാർട്ടിയുടെ മുഖ്യമന്ത്രിക്ക് ഓഫിസ് മുറിയുണ്ടാകുമെന്നു വാർത്തകളുണ്ടായിരുന്നു. ഇതേക്കുറിച്ച് ഇപ്പോൾ ബിജെപി നേതാക്കൾ പ്രതികരണത്തിനു തയാറല്ല. കണ്ടറിഞ്ഞോളൂ എന്ന നിലപാടിലാണ്.
അവസാനവട്ട ചെലവുകൾക്കായി ഒരിക്കൽക്കൂടി സംസ്ഥാന വ്യാപകമായി പ്രവർത്തകരിൽനിന്നു സംഭാവന സ്വീകരിക്കും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു കഴിയുന്നതോടെ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധ ഒന്നാകെ ഓഫിസ് മന്ദിര പൂർത്തീകരണത്തിലാകും. വിജയദശമി ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോദിയെ എത്തിച്ച് ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പുകളാണ്. സ്വന്തമായി നല്ല ഓഫിസ് ഇല്ലാത്ത ജില്ലാകമ്മിറ്റികൾക്കും ഓഫിസ് നിർമിച്ചുവരികയാണ്. ഏറ്റവുമൊടുവിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ജില്ലാ കമ്മിറ്റി ഓഫിസ് നാലു കോടി രൂപ ചെലവിൽ നിർമിച്ച കണ്ണൂരിലേതായിരുന്നു. ഉദ്ഘാടനത്തിന് അമിത് ഷായാണെത്തിയത്. സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ആകെ നിർമാണച്ചെലവ് ബിജെപി പുറത്തുവിട്ടിട്ടില്ല.
∙ ഇനി ‘സിപിഎം ജംക്‌ഷൻ’
പാളയം –ജനറൽ ആശുപത്രി റോഡിൽ എകെജി സെന്ററിനു നേരെ എതിർവശത്തുതന്നെ 32 സെന്റ് സ്ഥലം കിട്ടിയതിന്റെ മെച്ചമുണ്ടു സിപിഎമ്മിന്. എകെജി സെന്ററിന്റെ ജനാലയ്ക്കൽ നിന്നു കയ്യുയർത്തിക്കാണിച്ചാൽ പുതിയ ഓഫിസിലുള്ളവർക്കു കാണാം. പാർട്ടി നേതാക്കൾ താമസിക്കുന്ന ക്വാർട്ടേഴ്സ് രണ്ടു കെട്ടിടത്തിനുമിടയിലാണ്. അങ്ങനെ വരുമ്പോൾ ഈ ജംക്‌ഷൻ സിപിഎമ്മിന്റെ ‘സ്വന്തം ജംക്‌ഷനാ’യി മാറും.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ശിലാസ്ഥാപനം. രണ്ടു ബേസ്മെന്റ് നിലകൾക്കു പുറമേ, ഒൻപതു നിലകളിലായാണു പുതിയ കെട്ടിടം നിർമിക്കുന്നത്. ബേസ്മെന്റിൽ 60ലധികം കാർ പാർക്ക് ചെയ്യാം. വൈദ്യുതി സ്വയംപര്യാപ്തത ഉറപ്പാക്കാൻ സോളർ പാനലുകൾ സ്ഥാപിക്കും. ഹരിത കെട്ടിടം എന്ന ആശയത്തിലാണു നിർമാണം. നിലവിൽ ആറുനിലയ്ക്കാണു കോർപറേഷന്റെ അനുമതിയുള്ളത്. ഇവ ആദ്യം പൂർത്തിയാക്കും. ഏറ്റവും മുകളിലെ മൂന്നു നിലയ്ക്ക് എയർപോർട്ട് അതോറിറ്റിയുടെ അനുമതി വേണം. അതിനുള്ള ശ്രമം നടന്നുവരികയാണ്. കെട്ടിട നിർമാണത്തിനുള്ള പൈലിങ് ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എസ്റ്റിമേറ്റ് തുക സിപിഎം പുറത്തുവിട്ടിട്ടില്ല. പുതിയ ഓഫിസ് ഉയരുമ്പോൾ പഴയ ഓഫിസ് മന്ദിരം പാർട്ടിയുടെ പഠന–ഗവേഷണ കേന്ദ്രമായി മാറും.
∙ സ്മരണകളിരമ്പും...
1977ൽ എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ അനുവദിച്ച 34 സെന്റിലാണു നിലവിലെ എകെജി സെന്റർ ഇരിക്കുന്നത്. ഇതിനു പുറമേ, കേരള സർവകലാശാല 15 സെന്റ് സ്ഥലവും നൽകി. അഞ്ചു സംസ്ഥാന സെക്രട്ടറിമാരാണു നാലു പതിറ്റാണ്ടിലേറെ എകെജി സെന്ററിലിരുന്നു സംസ്ഥാനത്തെ സിപിഎം രാഷ്ട്രീയം നിയന്ത്രിച്ചത്. ഏറ്റവുമധികം കാലമിരുന്നതു പിണറായി വിജയനാണ്. 17 വർഷം. രണ്ടു ടേം സെക്രട്ടറിമാരായിരിക്കാൻ അവസരം ലഭിച്ചത് ഇ.കെ.നായനാർക്കും കോടിയേരി ബാലകൃഷ്ണനുമായിരുന്നു. നായനാർ 1972 മുതൽ 1980 വരെയും 1992 മുതൽ 96 വരെയും എകെജി സെന്ററിലിരുന്നു സംസ്ഥാന സിപിഎമ്മിന്റെ സാരഥ്യം വഹിച്ചു. കോടിയേരി ബാലകൃഷ്ണൻ അൽപകാലം വിട്ടുനിന്നശേഷം തിരിച്ചെത്തിയതുകൊണ്ടാണു രണ്ടു ടേം ആയത്. വി.എസ്.അച്യുതാനന്ദനും ചടയൻ ഗോവിന്ദനുമാണ് ഇവർക്കു പുറമേ ഇപ്പോഴത്തെ എകെജി സെന്ററിൽ പാർട്ടി സെക്രട്ടറിമാരായി ഇരുന്നത്. ആക്ടിങ് സെക്രട്ടറി എന്ന ചുമതലയിൽ എത്തിയത് എ.വിജയരാഘവൻ മാത്രം.
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കേരളത്തിൽ പാർട്ടിയുടെ കയറ്റിറക്കങ്ങളിലും തിരഞ്ഞെടുപ്പുകളിലും വിവാദങ്ങളിലുമെല്ലാം കേന്ദ്രബിന്ദുവായത് ഈ ഓഫിസാണ്. കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ എത്രയോ വാർത്തകളും തീരുമാനങ്ങളും ഇവിടെനിന്നു പുറത്തുവന്നു! എകെജി സെന്റർ എന്ന കോട്ട വിട്ടു പുറത്തുവരാത്ത വാർത്തകളും തീരുമാനങ്ങളും അതിലും എത്രയോ ഇരട്ടി!
English Summary: New office for BJP and CPM in Thiruvananthapuram soon