'കെണി'യാണോ ക്യാപ്റ്റൻ വിളി? എങ്കിൽ സാറും ഒസി–കെസിയും ആർസിയുമെല്ലാം എന്താകും?
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് കേരളത്തിൽ പുതിയൊരു ‘ക്യാപ്റ്റൻ’ ഉദയം കൊണ്ടത്. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ നയിച്ച മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് എൽഡിഎഫ് പ്രവർത്തകർ സ്നേഹപൂർവം സമ്മാനിച്ച പേരായിരുന്നു ക്യാപ്റ്റൻ. മുഖ്യമന്ത്രി പരസ്യമായി അംഗീകരിച്ചിട്ടില്ലെങ്കിലും ആ വിളിയെ പരസ്യമായി എതിർത്തതുമില്ല. എന്നാൽ, തൃക്കാക്കരയിലെ വലിയ പരാജയം ഏറ്റുവാങ്ങിയതോടെ ആരാണു യഥാർഥ ക്യാപ്റ്റൻ..
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് കേരളത്തിൽ പുതിയൊരു ‘ക്യാപ്റ്റൻ’ ഉദയം കൊണ്ടത്. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ നയിച്ച മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് എൽഡിഎഫ് പ്രവർത്തകർ സ്നേഹപൂർവം സമ്മാനിച്ച പേരായിരുന്നു ക്യാപ്റ്റൻ. മുഖ്യമന്ത്രി പരസ്യമായി അംഗീകരിച്ചിട്ടില്ലെങ്കിലും ആ വിളിയെ പരസ്യമായി എതിർത്തതുമില്ല. എന്നാൽ, തൃക്കാക്കരയിലെ വലിയ പരാജയം ഏറ്റുവാങ്ങിയതോടെ ആരാണു യഥാർഥ ക്യാപ്റ്റൻ..
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് കേരളത്തിൽ പുതിയൊരു ‘ക്യാപ്റ്റൻ’ ഉദയം കൊണ്ടത്. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ നയിച്ച മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് എൽഡിഎഫ് പ്രവർത്തകർ സ്നേഹപൂർവം സമ്മാനിച്ച പേരായിരുന്നു ക്യാപ്റ്റൻ. മുഖ്യമന്ത്രി പരസ്യമായി അംഗീകരിച്ചിട്ടില്ലെങ്കിലും ആ വിളിയെ പരസ്യമായി എതിർത്തതുമില്ല. എന്നാൽ, തൃക്കാക്കരയിലെ വലിയ പരാജയം ഏറ്റുവാങ്ങിയതോടെ ആരാണു യഥാർഥ ക്യാപ്റ്റൻ..
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപാണ് കേരളത്തിൽ പുതിയൊരു ‘ക്യാപ്റ്റൻ’ ഉദയം കൊണ്ടത്. പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തെ നയിച്ച മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് എൽഡിഎഫ് പ്രവർത്തകർ സ്നേഹപൂർവം സമ്മാനിച്ച പേരായിരുന്നു ക്യാപ്റ്റൻ. മുഖ്യമന്ത്രി പരസ്യമായി അംഗീകരിച്ചിട്ടില്ലെങ്കിലും ആ വിളിയെ പരസ്യമായി എതിർത്തതുമില്ല. എന്നാൽ, തൃക്കാക്കരയിലെ വലിയ പരാജയം ഏറ്റുവാങ്ങിയതോടെ ആരാണു യഥാർഥ ക്യാപ്റ്റൻ എന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ‘പിന്നിൽ േചർന്നു നിൽക്കാൻ ഇഷ്ടമാണ്... ക്യാപ്റ്റൻ (ഒറിജിനൽ)’ എന്ന ക്യാപ്ഷനോടു കൂടി ഹൈബി ഈഡൻ എംപി പ്രതിപക്ഷ നേതാവിനോടൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് ആ ചർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. ആരാധകർ സ്നേഹപൂർവം ക്യാപ്റ്റനെന്നും ലീഡറെന്നും വിളിച്ചപ്പോൾ അതിനു പിന്നിലെ കെണി മനസ്സിലാക്കി അതിനെയെല്ലാം പരസ്യമായി തള്ളിക്കളയുകയായിരുന്നു വി.ഡി.സതീശൻ. മക്കൾ തിലകം, കലൈജ്ഞർ, തലൈവി എന്നിങ്ങനെ തമിഴ്നാട്ടിൽ എല്ലാ പ്രധാന നേതാക്കൾക്കും വിളിപ്പേരുകൾ ആരാധകർ സമ്മാനിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ വളരെ കുറച്ചു പേർക്കു മാത്രമേ ഹൃദയത്തിൽ പതിഞ്ഞ ഇരട്ടപ്പേരുകൾ ഉള്ളൂ. മറ്റു ചിലർക്ക് സ്വന്തം പേരു തന്നെ ചുരുക്കി വിളിപ്പേരായിട്ടുണ്ട്. ചിലർ അറിയപ്പെടുന്നത് അവരുടെ സ്ഥലനാമത്തിന്റെ പേരിലാണ്. കേരള രാഷ്ട്രീയത്തിലെ വിളിപ്പേരുകളിലെ ആ കൗതുകങ്ങളാണ് ഇനി...
∙ ഒരേയൊരു സഖാവ്
കമ്യൂണിസ്റ്റുകാരെല്ലാം പരസ്പരം ‘സഖാവ്’ എന്ന് അഭിസംബോധന ചെയ്യാറുണ്ടെങ്കിലും ആരെങ്കിലും ‘സഖാവ്’ എന്ന പേര് മാത്രമായി പറഞ്ഞാൽ അതിന് ഒരർഥമേ കമ്യൂണിസ്റ്റുകാർ കണക്കാക്കാറുള്ളൂ – പി.കൃഷ്ണപിള്ള. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായ പി.കൃഷ്ണപിള്ളയാണ് ചുരുങ്ങിയ ജീവിത കാലയളവിനുള്ളിൽ കേരളത്തിലാകെ പാർട്ടിയെ പടുത്തുയർത്തിയത്. കമ്യൂണിസ്റ്റ് പാർട്ടി ഇന്നും ആദരവോടെ കാണുന്ന പല നേതാക്കളെയും കണ്ടെത്തി നേതൃത്വത്തിലേക്കു വളർത്തിയെടുത്തത് കൃഷ്ണപിള്ളയായിരുന്നു. സഖാക്കളുടെ സഖാവ് എന്നും പി.കൃഷ്ണപിള്ള അറിയപ്പെടുന്നുണ്ട്. പി.കൃഷ്ണപിള്ളയെക്കുറിച്ചുള്ള ജീവചരിത്ര ഗ്രന്ഥത്തിനുപോലും ‘സഖാവ്’ എന്നു മാത്രമാണ് തലക്കെട്ട്.
∙ ഒരേയൊരു ലീഡർ
കമ്യൂണിസ്റ്റുകാർക്ക് ഒരേയൊരു സഖാവ് മാത്രമേയുള്ളൂവെങ്കിൽ കേരളത്തിലാകെ ഒരു ലീഡറേയുള്ളൂ– കെ.കരുണാകരൻ. തൃക്കാക്കര തിരഞ്ഞെടുപ്പിനു പിന്നാലെ തന്നെ പലരും ലീഡർ എന്നു വിളിച്ചപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രഖ്യാപിച്ചതും അതു തന്നെ– ലീഡർ എന്നാൽ കെ.കരുണാകരൻ മാത്രം. കണ്ണൂരുകാരനായിരുന്ന കരുണാകരൻ തൃശൂരിലെ തട്ടിൽ എസ്റ്റേറ്റിലേക്ക് എത്തിയതിനു ശേഷമാണ് ചരിത്രത്തിൽ പതിഞ്ഞ ആ പേരു കിട്ടിയത്. എസ്റ്റേറ്റ് തൊഴിലാളി യൂണിയനുകളുടെ നേതാവായി കരുണാകരൻ അലയുമ്പോൾ അറിയപ്പെട്ടിരുന്നത് ‘നേതാവ്’ എന്നായിരുന്നു. അന്നാട്ടുകാരുടെ കുടുംബകാര്യങ്ങളിൽ പോലും ‘നേതാവ്’ അഭിഭാജ്യഘടകമായി. പി.പി.ജോർജ് ആണ് ആദ്യമായി ‘ലീഡർ’ എന്നു വിളിച്ചത് എന്നാണ് കഥ. അത് അന്നാട്ടുകാരുടെയും പിന്നീട് കോൺഗ്രസ് നേതാവായപ്പോൾ കേരളക്കരയുടെയും വിളിപ്പേരായി മാറിയതു ചരിത്രം.
∙ കേരളത്തിന്റെ ‘ആശാൻ’മാർ
‘ആശാൻ’മാരുടെ പാർട്ടി ഏതെന്നു ചോദിച്ചാൽ അത് സിപിഐ ആണ്. മൂന്ന് ആശാന്മാരാണ് സിപിഐക്കുണ്ടായിരുന്നത്. അതിൽ മൂത്താശാൻ ടി.വി.തോമസ് ആണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവും ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗവുമായിരുന്ന ടി.വി.തോമസിനെ ആദരപൂർവവും സ്നേഹപൂർവവും പാർട്ടി പ്രവർത്തകർ വിളിച്ച പേരായിരുന്നു ആശാൻ. ആശയ ഗംഭീരനായ ടി.വി.തോമസ് ഭരണത്തിലും സ്പോർട്സിലും എന്നു വേണ്ട, കൈവച്ച മേഖലകളിലെല്ലാം പ്രതിഭ തെളിയിച്ച് ശരിക്കും ‘ആശാൻ’ തന്നെയായിരുന്നു. ലാളിത്യത്തിന്റെ പ്രതീകമായിരുന്ന, ഗാന്ധിയൻ കമ്യൂണിസ്റ്റെന്നു വിളിപ്പേരു കേട്ട സിപിഐ നേതാവ് കെ.വി.സുരേന്ദ്രനാണ് ‘ആശാൻ’ എന്ന വിളിപ്പേരിൽ ഏറെ പ്രശസ്തൻ. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവനാണ് ഒടുവിലെ ആശാൻ. മൂന്നാമത്തെ ആശാനും വിടപറഞ്ഞ ശേഷം സിപിഐക്ക് പുതിയ ആശാന്മാരുണ്ടായിട്ടുമില്ല.
ആശാനെക്കുറിച്ചു പറഞ്ഞാൽ മണിയാശാനെക്കുറിച്ചു കൂടി പറയാതെ അവസാനിപ്പിക്കാനാകില്ല. ഇടുക്കിക്കാരുടെ സ്വന്തം മണിയാശാൻ, എം.എം.മണി കഴിഞ്ഞ എൽഡിഎഫ് സർക്കാരിൽ വൈദ്യുതി മന്ത്രിയായതിനു ശേഷം കേരളക്കരക്കാരുടെ മൊത്തം ആശാനായി മാറി. കുറിക്കു കൊള്ളുന്ന വാക്കേറുകളുടെയും വേറിട്ട പ്രയോഗങ്ങളുടെയും ആശാൻ കൂടിയാണ് മണിയാശാൻ.
∙ പ്രസിഡന്റുമാർ
കെപിസിസി ഓഫിസിൽ ചെന്നു പ്രസിഡന്റേ എന്നു വിളിച്ചാൽ മിനിമം മൂന്നു പേർ തിരിഞ്ഞു നോക്കും. എ.കെ.ആന്റണി, രമേശ് ചെന്നിത്തല, ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എന്നിവരാണവർ. ഏറെക്കാലം മുൻപാണ് കെപിസിസി പ്രസിഡന്റ് പദവി വഹിച്ചതെങ്കിലും കോൺഗ്രസിലെ ഒരു തലമുറയ്ക്ക് എ.കെ.ആന്റണി ഇപ്പോഴും പ്രസിഡന്റാണ്. പിന്നീട് മുഖ്യമന്ത്രിയും കോൺഗ്രസിന്റെ പ്രവർത്തകസമിതി അംഗവും കേന്ദ്രമന്ത്രിയും വരെയായെങ്കിലും പ്രസിഡന്റേ എന്നു പഴയ സുഹൃത്തുക്കൾ വിളിച്ചാൽ ആന്റണി ഇപ്പോഴും വിളി കേൾക്കും. ദീർഘകാലം കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്നതിനാൽ ഇപ്പോഴുള്ള വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർക്കും രമേശ് ചെന്നിത്തലയുടെ വിളിപ്പേര് പ്രസിഡന്റ് എന്നാണ്. ഐ ഗ്രൂപ്പിലെ ചില നേതാക്കളെങ്കിലും ചെന്നിത്തലയെ ലീഡറേ എന്നു വിളിക്കാറുണ്ട് – ഗ്രൂപ്പ് ലീഡർ എന്നാണെന്നു മാത്രം.
∙ രണ്ടു മാഷുമ്മാരും ഒരു സാറും
‘മാഷ്’ എന്നു മാത്രം പറഞ്ഞാൽ കോൺഗ്രസുകാർ മനസ്സിലാക്കുക കെ.വി.തോമസ് എന്നാണ്. ഈ അടുത്തകാലത്ത് കെ.വി.തോമസുമായി കോൺഗ്രസുകാർക്ക് കാര്യമായ മാനസിക അകലമുണ്ടാവുകയും മറ്റു ചില പേരുകൾ വിളിക്കുകയും ചെയ്യുന്നുണ്ടെങ്കിലും തേവര എസ്എച്ച് കോളജിലെ പഴയ മാഷിനെ ‘മാഷ്’ എന്നാണ് ഇപ്പോഴും മുതിർന്ന കോൺഗ്രസ് നേതാക്കളുൾപ്പെടെ വിളിക്കുന്നത്. സിപിഎമ്മുകാർക്ക് മാഷ് എന്നു പറഞ്ഞാൽ മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ ആണ്. സ്കൂളിലെ കായികാധ്യപകനായിരുന്നെങ്കിലും പാർട്ടി ക്ലാസുകള്‍ നയിച്ചാണ് എം.വി.ഗോവിന്ദൻ പാർട്ടി പ്രവർത്തകരുടെ സ്വന്തം മാഷ് ആയത്.
മാഷന്മാർക്കിടയിൽ ഒരു സാറുണ്ട് കേരള രാഷ്ട്രീയത്തിൽ – മാണി സാർ. അന്തരിച്ച കേരള കോൺഗ്രസ് എം നേതാവ് കെ.എം.മാണി സ്വന്തം പേരു പറയുന്നതു പോലും ‘മാണി സാർ’ എന്നായിരുന്നു. കെ.എം.ജോർജ് കേരള കോൺഗ്രസ് ചെയർമാനായപ്പോൾ നിയമസഭയിലേക്കു ജയിച്ചെത്തിയ കെ.എം.മാണിയായിരുന്നു പാർലമെന്ററി പാർട്ടി ലീഡർ. ആദ്യകാലത്ത് പാർട്ടി ലീഡർ എന്ന വിളിപ്പേരു കേട്ട മാണിയെ പാലാക്കാർ വിളിച്ചു തുടങ്ങിയതാണ് ‘മാണിസ്സാർ’ എന്ന പേര്. ആ പേര് മാണി സാറും ഏറ്റെടുക്കുകയായിരുന്നു.
∙ ടീച്ചർമാർ
കേരള രാഷ്ട്രീയത്തിൽ ടീച്ചർമാർ ഒരുപാടുപേരുണ്ടെങ്കിലും സമകാലിക രാഷ്ട്രീയത്തിൽ ‘ടീച്ചർ’ എന്നു പറഞ്ഞാൽ അതു മുൻ മന്ത്രി കെ.കെ.ശൈലജയാണ്. നിപ്പയും കോവിഡും വന്നപ്പോൾ ആരോഗ്യരംഗത്തെ നയിക്കുകയും വാത്സല്യവും അനുകമ്പയും നിറഞ്ഞ പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കുകയും ചെയ്ത കെ.കെ.ശൈലജ ടീച്ചർ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പുതിയ തലമുറയ്ക്ക് ഇപ്പോൾ ‘ടീച്ചറമ്മ’യാണ്. സിപിഎമ്മിന്റെ മറ്റൊരു ടീച്ചറാണ് പി.കെ.ശ്രീമതി ടീച്ചർ.
∙ കുഞ്ഞൂഞ്ഞും കുഞ്ഞാപ്പയും
കേരളത്തിൽ ഉമ്മൻചാണ്ടി എന്നു പേരുള്ള ഒരാളേയുള്ളൂ എന്നാണു കഥ; അതുപോലെയാണ് കുഞ്ഞൂഞ്ഞും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുംബക്കാർ വിളിച്ചിരുന്ന കുഞ്ഞൂഞ്ഞ് എന്ന പേര് പുതുപ്പള്ളിക്കാരും ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായതോടെ കേരളത്തിനു മുഴുവൻ ഒറ്റ കുഞ്ഞൂഞ്ഞായി അദ്ദേഹം മാറി. മുഖ്യമന്ത്രിയായിരുന്നപ്പോൾ കുഞ്ഞൂഞ്ഞിന്റെ മന്ത്രിസഭാംഗമായിരുന്നു ‘കുഞ്ഞാപ്പ’. കുഞ്ഞാപ്പ എന്നു മാത്രം പറഞ്ഞാൽ വേങ്ങരക്കാരും മലപ്പുറത്തുകാരും മുസ്‍ലിം ലീഗുകാരും മാത്രമല്ല, മലയാളികൾക്കാകെ ഇപ്പോഴറിയാം അതു പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്ന്.
∙ ഒരേയൊരു കുഞ്ഞമ്മ
കേരള രാഷ്ട്രീയത്തിന്റെ അമ്മയായ കെ.ആർ. ഗൗരിയമ്മയ്ക്കും ഒരു വിളിപ്പേരുണ്ടായിരുന്നു- കുഞ്ഞമ്മ . രാഷ്ട്രീയക്കാരും മാധ്യമ പ്രവർത്തകരും അടുപ്പമുള്ള മറ്റാളുകളും ഗൗരിയമ്മയെ സ്നേഹപൂർവം വിളിച്ച് ‘കുഞ്ഞമ്മേ’ എന്നായിരുന്നു. പുറമേ ഗൗരവം നടിക്കുമെങ്കിലും ഗൗരിയമ്മ ആ വിളിപ്പേര് ആസ്വദിച്ചിരുന്നു. ഗൗരിയമ്മയുടെ സ്വന്തം സഹോദരിമാരുടെ മക്കൾ വിളിച്ച പേര് മറ്റുള്ളവരും ഏറ്റു വിളിക്കുകയായിരുന്നു. മക്കളില്ലെന്ന വിഷമം ഗൗരിയമ്മ മറന്നിരുന്നതും ഈ വിളിയിലൂടെയായിരുന്നു.
∙ ഒസി, ആർസി, കെസി
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും ഒരേസമയം കേരളത്തിലെ കോൺഗ്രസിന്റെ നേതൃത്വത്തിലേക്കെത്തിയപ്പോഴാണ് കോൺഗ്രസുകാർ മുദ്രാവാക്യം പോലെ ഈ ത്രയത്തിന് ചുരുക്കപ്പേര് നൽകിയത് – ഒസി, ആർസി, കേസി. ഉമ്മൻചാണ്ടിയുടെ ചുരുക്കപ്പേരാണ് ഒസി. രമേശ് ചെന്നിത്തലയുടേത് ആർസി. കെ.സി.വേണുഗോപാൽ കേസി. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വിഡി എന്നു മാത്രവും കെ.സുധാകരനെ കെഎസ് എന്നും വിളിക്കുന്നവരുണ്ട്. മുല്ലപ്പള്ളിയെന്നാൽ അതു മുല്ലപ്പള്ളി രാമചന്ദ്രനാണെന്നും കെഎം എന്നു പറഞ്ഞാൽ കെ.മുരളീധരനാണെന്നും വീയെം എന്നു പറഞ്ഞാൽ വി.എം.സുധീരനാണെന്നും കോൺഗ്രസുകാർക്കു മാത്രമല്ല, ഭൂരിഭാഗം മലയാളികൾക്കുമറിയാം.
∙ വിഎസും എസ്സാർപിയും
ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട് ഇഎംഎസും എ.കെ.ഗോപാലൻ എകെജിയും ആയ കമ്യൂണിസ്റ്റ് പാർട്ടിയിൽ പല നേതാക്കളും ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്നവരാണ്. വീയെസ് എന്നാൽ ഒരേയൊരു വി.എസ്.അച്യുതാനന്ദൻ. എസ്സാർപി എന്നാൽ എസ്.രാമചന്ദ്രൻപിള്ള. സിപിഐക്കാരുടെ ഒരേയൊരു പികെവി– പി.കെ.വാസുദേവൻ നായർ. പി.ഗോവിന്ദപ്പിള്ളയെ പീജി എന്നു മാത്രമാണ് പാർട്ടിക്കാരും വായനക്കാരും വിളിച്ചിരുന്നത്. പിണറായിയും കോടിയേരിയും വെറും സ്ഥലപ്പേരുകൾ മാത്രമല്ലാതായി, ആ സ്ഥലപ്പേരുകൾക്കു ശേഷമുള്ള യഥാർഥ പേരുകൾ ആവശ്യമില്ലാത്ത, തിരിച്ചറിയൽ നാമങ്ങളാണവ.
∙ കെഎസും കുമ്മനവും
‘രാജേട്ടാ’ എന്നു വിളിച്ചാൽ വിളി കേൾക്കുന്നവർ രണ്ടുപേരുണ്ട് ബിജെപിയിൽ – ഒ.രാജഗോപാലും കുമ്മനം രാജശേഖരനും. എന്നാൽ, മാധ്യമപ്രവർത്തകർക്കു രണ്ടാമത്തെ രാജേട്ടൻ എന്നാൽ ‘കുമ്മനം’ എന്ന സ്ഥലപ്പേരു മാത്രം മതി. എന്നാൽ, മുകുന്ദേട്ടാ എന്നു വിളിച്ചാൽ അതു പി.പി.മുകുന്ദനു മാത്രമുള്ള പേരാണ്. പ്രായഭേദമില്ലാതെ പലരും മുകുന്ദേട്ടൻ എന്നാണ് വിളിക്കുന്നത്. കോൺഗ്രസുകാർക്കു മാത്രമല്ല, ബിജെപിക്കാർക്കുമുണ്ട് കെഎസും വീയെമ്മും– കെ.സുരേന്ദ്രനും വി.മുരളീധരനും.
English Summary: From Captain, Leader, Teacher to VM, KS, KC, VS... Nicknames of Kerala Politicians