സ്വപ്ന വിളിച്ചു 'ഹെൽപ് മി': രാഷ്ട്രീയദല്ലാളോ മുഖ്യമന്ത്രിയുടെ ദൂതനോ, ആരാണീ ഷാജ്?
പഠനകാലത്തോ, മാധ്യമപ്രവർത്തനകാലത്തോ ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ആളായിരുന്നില്ല ഷാജ്. എന്നാൽ ഓരോ പാർട്ടിക്കാരിലും അവരുടെ പാർട്ടി നേതാവിന്റെ ആളാണു താനെന്ന തോന്നലുണ്ടാക്കി. എംജി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥിയായിരുന്നിട്ടും ഒരു വിദ്യാർഥി സംഘടനയുടെയോ സമരത്തിന്റെയോ ഭാഗമായി നിന്നില്ല. മറിച്ച്, അധ്യാപകരോടായിരുന്നു കൂടുതൽ അടുപ്പമിട്ടത്... Swapna . Shaj Kiran
പഠനകാലത്തോ, മാധ്യമപ്രവർത്തനകാലത്തോ ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ആളായിരുന്നില്ല ഷാജ്. എന്നാൽ ഓരോ പാർട്ടിക്കാരിലും അവരുടെ പാർട്ടി നേതാവിന്റെ ആളാണു താനെന്ന തോന്നലുണ്ടാക്കി. എംജി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥിയായിരുന്നിട്ടും ഒരു വിദ്യാർഥി സംഘടനയുടെയോ സമരത്തിന്റെയോ ഭാഗമായി നിന്നില്ല. മറിച്ച്, അധ്യാപകരോടായിരുന്നു കൂടുതൽ അടുപ്പമിട്ടത്... Swapna . Shaj Kiran
പഠനകാലത്തോ, മാധ്യമപ്രവർത്തനകാലത്തോ ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ആളായിരുന്നില്ല ഷാജ്. എന്നാൽ ഓരോ പാർട്ടിക്കാരിലും അവരുടെ പാർട്ടി നേതാവിന്റെ ആളാണു താനെന്ന തോന്നലുണ്ടാക്കി. എംജി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥിയായിരുന്നിട്ടും ഒരു വിദ്യാർഥി സംഘടനയുടെയോ സമരത്തിന്റെയോ ഭാഗമായി നിന്നില്ല. മറിച്ച്, അധ്യാപകരോടായിരുന്നു കൂടുതൽ അടുപ്പമിട്ടത്... Swapna . Shaj Kiran
തിരുവനന്തപുരം∙ കെ.കരുണാകരന്റെ ‘പാവം പയ്യൻ’ മുതൽ വി.എസ്.അച്യുതാനന്ദന്റെ ‘ജുഡീഷ്യൽ ദല്ലാൾ’ വരെ. മുഖ്യമന്ത്രിമാരെയോ പ്രതിപക്ഷ നേതാക്കളെയോ ചുറ്റിപ്പറ്റുന്ന രാഷ്ട്രീയ ഇടനിലക്കാർ കേരള രാഷ്ട്രീയത്തിൽ മുൻപുമുണ്ടായിട്ടുണ്ട്. അവരിലൊരാളാണോ ഈ ഷാജ് കിരൺ? സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ദൂതനെന്നാണു ഷാജ് കിരണിനുള്ള വിശേഷണം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കോടതിയിൽ നൽകിയ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ സമ്മർദം ചെലുത്തിയെന്നും, അതു ചെയ്തില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്ന പറയുന്നത്. എന്നാൽ സ്വപ്നയുമായി സൗഹൃദത്തിലായിട്ട് 52 ദിവസമേ ആയിട്ടുള്ളൂവെന്നു പറയുന്നു ഷാജ്. ജയിലിൽനിന്നിറങ്ങിയതിനു ശേഷമാണ് അവരെ പരിചയപ്പെട്ടതുതന്നെ. ആരാണീ ഷാജ് കിരൺ? ഇത്രയും വലിയ രാഷ്ട്രീയ വിവാദം നിലനിൽക്കേ എന്തിനാണു ഷാജ് കിരൺ സ്വപ്നയെ സന്ദർശിച്ചത്?
∙ ഉന്നതബന്ധങ്ങളുടെ ആഘോഷം
മാധ്യമപ്രവർത്തകൻ, പിആർ ഏജൻസി നടത്തിപ്പുകാരൻ, റിയൽ എസ്റ്റേറ്റ് കച്ചവടക്കാരൻ ഇങ്ങനെ പല വിലാസങ്ങളുണ്ടു ഷാജ് കിരണിന്. കൊട്ടാരക്കരയാണു സ്വദേശം. പിതാവ് സെക്രട്ടേറിയറ്റിൽ അണ്ടർ സെക്രട്ടറിയായാണു വിരമിച്ചത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ ബിരുദം പാസായശേഷം കോട്ടയത്ത് എംജി സർവകലാശാലാ ക്യാംപസിലാണു ജേണലിസം പിജി ചെയ്തത്. 2009ൽ ഷാജ് കിരൺ സ്വകാര്യ ചാനലിൽ റിപ്പോർട്ടറായി തിരുവനന്തപുരത്തെത്തി. ഇന്നു മുഖ്യധാരാ മാധ്യമങ്ങളിൽ പ്രധാന തസ്തികയിൽ ഇരിക്കുന്ന പല ജേണലിസ്റ്റുകൾക്കുമൊപ്പമായിരുന്നു തിരുവനന്തപുരത്തെ വാസം. പിന്നീട് പല ചാനലുകളിലും മാറിമാറി ജോലി നോക്കി. എന്നാൽ ജേണലിസ്റ്റായിരിക്കുമ്പോഴും അതിനു പുറത്തായിരുന്നു ഷാജിന്റെ ലോകം.
മാധ്യമമേഖല വിട്ട് ബിസിനസ് രംഗത്തു വളരാൻ ആഗ്രഹിച്ചു. ഉന്നത സ്ഥാനത്തിരിക്കുന്നവരുമായി ബന്ധം പുലർത്താൻ ആഗ്രഹിക്കുകയും ആ ബന്ധത്തെ സുഹൃത്തുക്കൾക്കിടയിൽ ആഘോഷിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മാർഗമെന്ന നിലയിൽ കൂടിയാണു 2016ൽ പബ്ലിക് റിലേഷൻസ് ബിസിനസ് തിരഞ്ഞെടുത്തത്. സെലിബ്രിറ്റികളുടെ പിആർ പരിപാടികൾ ഏറ്റെടുത്തു. ആലപ്പുഴയിലെ ഒരു രാഷ്ട്രീയ നേതാവിനൊപ്പമായിരുന്നു ഏറെക്കാലം. എന്നാൽ ജില്ലാതലം വിട്ടു മുകളിലേക്കു ഷാജിന്റെ രാഷ്ട്രീയ ബന്ധങ്ങൾ വളർന്നില്ല. മാധ്യമപ്രവർത്തകനെന്ന നിലയിലുണ്ടാക്കിയ ബന്ധവും വിലാസവും ഷാജ് പിന്നെ പരീക്ഷിച്ചതു റിയൽ എസ്റ്റേറ്റ് രംഗത്താണ്. വിവിധ ജില്ലകളിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായി.
∙ രാഷ്ട്രീയക്കാരനല്ല!
പഠനകാലത്തോ, മാധ്യമപ്രവർത്തനകാലത്തോ ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ ആളായിരുന്നില്ല. എന്നാൽ ഓരോ പാർട്ടിക്കാരിലും അവരുടെ പാർട്ടി നേതാവിന്റെ ആളാണു താനെന്ന തോന്നലുണ്ടാക്കി. രാഷ്ട്രീയക്കാരനല്ലെങ്കിലും രാഷ്ട്രീയ നേതാക്കളേക്കാൾ മെയ്‌വഴക്കം ഇക്കാര്യത്തിലുണ്ടായിരുന്നു. എംജി സർവകലാശാലാ ക്യാംപസിലെ വിദ്യാർഥിയായിരുന്നിട്ടും ഒരു വിദ്യാർഥി സംഘടനയുടെയോ സമരത്തിന്റെയോ ഭാഗമായി നിന്നില്ല. മറിച്ച്, അധ്യാപകരോടായിരുന്നു കൂടുതൽ അടുപ്പമിട്ടത്. തനിക്കു സമൂഹത്തിലെയും രാഷ്ട്രീയത്തിലെയും പല ഉന്നതരുമായും ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ ഷാജ് ശ്രമം നടത്തിയിരുന്നെന്ന് അന്നു ഷാജിനൊപ്പം പഠിച്ചിരുന്ന പലരും ഓർമിക്കുന്നു. ‘ബഡായി’ എന്നു പറഞ്ഞു ഷാജിന്റെ പല അവകാശവാദങ്ങളെയും സുഹൃത്തുക്കൾ പൊളിക്കുകയും ചെയ്തിരുന്നു.
∙ ‘52 ദിവസത്തെ സൗഹൃദം’
ഇപ്പോൾ ഷാജ് ആരാണ്, മുഖ്യമന്ത്രിയുടെ ദൂതനാണോ? ‘അഞ്ചും പത്തും സെന്റ് സ്ഥലം വിൽപന നടത്തുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാത്രമാണിപ്പോൾ ഞാൻ’– ഷാജ് കിരണിന്റെ മറുപടി ഇതാണ്. പിന്നെങ്ങനെ സ്വപ്നയുടെ സുഹൃത്തായി എന്ന ചോദ്യത്തിനു ഷാജ് കിരൺ നൽകിയ ഉത്തരം ഇങ്ങനെ: സ്വപ്നയുമായി സൗഹൃദത്തിലായിട്ട് കൃത്യമായി പറഞ്ഞാൽ 52 ദിവസമേ ആയുള്ളൂ. ജയിലിൽനിന്നിറങ്ങിയതിനു ശേഷമാണ് ഞാൻ അവരെ പരിചയപ്പെട്ടതെന്നർഥം. ഞാൻ കൂടി മുൻകയ്യെടുത്ത് ആലോചിക്കുന്ന ഒരു പ്രോജക്ടിന്റെ ഭാഗമാകാൻ അവരെ ക്ഷണിച്ചിരുന്നു. അപ്പോഴേക്കും അവർ പാലക്കാട്ടെ സ്ഥാപനത്തിൽ ജോലിക്കു കയറി. പരിചയം തുടങ്ങിയത് അങ്ങനെയാണ്. അതു പിന്നീട് സൗഹൃദമായി.
സ്വപ്നയ്ക്കു വ്യക്തിപരമായ ആവശ്യത്തിനു കുറച്ചു പണം ആവശ്യമായി വന്നു. ഞാൻ റിയൽ എസ്റ്റേറ്റ് രംഗത്തുള്ളത് അറിയാമെന്നതിനാൽ, അവരുടെ ഒരു സ്വത്ത് വിറ്റുകൊടുക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ഇതിനു വേണ്ടി പലപ്പോഴും ബന്ധപ്പെട്ടു. സ്വത്ത് വിൽപന നടന്നില്ല. പക്ഷേ, സൗഹൃദം അവസാനിച്ചില്ല. എന്റെ വീട്ടിലുള്ളവർക്കെല്ലാം ഞങ്ങളുടെ സൗഹൃദം അറിയാം. സ്വപ്നയുടെ ഫ്ലാറ്റിൽ ഒരുതവണ ഞാൻ പോയിട്ടുണ്ട്. അവർ കൊച്ചിയിൽ എന്നെ വന്നു കണ്ടിട്ടുമുണ്ട്.
∙ സ്വപ്ന വിളിച്ചു‘ ഹെൽപ് മി’
കഴിഞ്ഞ ദിവസം പാലക്കാട് തന്റെ ഓഫിസിലെത്തി ഷാജ് കിരൺ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചെന്നാണു സ്വപ്നയുടെ ആരോപണം. ഇത്രയും രാഷ്ട്രീയ വിവാദം നിലനിൽക്കേ എന്തിനാണു ഷാജ് കിരൺ സ്വപ്നയെ സന്ദർശിച്ചത്? അതിനുള്ള ഷാജിന്റെ ഉത്തരം ഇതാണ്: ഞാൻ തൃശൂരിലേക്കുള്ള യാത്രയിലായിരുന്നു. ഫോണിൽ സ്വപ്നയുടെ കോൾ. സരിത്തിനെ ആരോ തട്ടിക്കൊണ്ടുപോയി. പ്ലീസ് ഹെൽപ് മി... സ്വപ്ന അപേക്ഷിച്ചു. കാർ നേരേ പാലക്കാട്ടേക്കു വിട്ടു. സ്വപ്നയ്ക്കൊപ്പം എപ്പോഴുമുണ്ടായിരുന്ന സരിത്തിനെ എനിക്കറിയാം. 164 മൊഴി കൊടുത്തതിന്റെ പ്രത്യാഘാതങ്ങളല്ലേ ഇതൊക്കെയെന്നു ഞാൻ ചോദിച്ചതു നേരാണ്. മുന്നിട്ടിറങ്ങിയസ്ഥിതിക്ക് ഇതൊക്കെ അനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞു. എന്നാൽ ഭീഷണിപ്പെടുത്തിയിട്ടില്ല. മൊഴി പിൻവലിക്കാനും പറഞ്ഞിട്ടില്ല.
ഒരു മാസ്ക് പോലും വയ്ക്കാതെയാണു നട്ടുച്ചയ്ക്കു ഞാൻ സ്വപ്നയുടെ ഓഫിസിൽ ചെന്നത്. എന്തെങ്കിലും രഹസ്യനീക്കം നടത്തിയതാണെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നോ? ഞാനും സ്വപ്നയും തമ്മിൽ വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളത്. അതിൽ ഒരു രാഷ്ട്രീയവുമില്ല. ഒരു ചെറുകിട റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാത്രമായ എന്നെയാണോ, ഇത്രയും വലിയൊരു കാര്യത്തിനു മുഖ്യമന്ത്രിയെപ്പോലെ ഒരാൾ ഉപയോഗിക്കുക എന്നെങ്കിലും ചിന്തിക്കണ്ടേ? കുടുംബപരമായ ബിസിനസ് പോലും എന്നെ വീട്ടുകാർ ഏൽപിച്ചിട്ടില്ല. അതിനൊന്നും കഴിവുള്ളയാളല്ല ഞാനെന്ന് അവർക്കറിയാം. അപ്പോൾ പിന്നെ കേരളത്തിന്റെ മുഖ്യമന്ത്രി ഇങ്ങനെയൊരു കാര്യം ഏൽപിക്കുമോ? അല്ലെങ്കിൽ തന്നെ മുഖ്യമന്ത്രിയുമായി എനിക്കെന്തു ബന്ധം? നേരിയ ഒരു പരിചയം പോലുമില്ല...’
സ്വപ്നയുമായി വളരെ വ്യക്തിപരമായ കാര്യങ്ങളാണു താൻ കൂടിക്കാഴ്ചയിൽ സംസാരിച്ചതെന്നും അതേക്കുറിച്ചു പരസ്യമായി പറയേണ്ട കാര്യമില്ലെന്നുമാണു ഷാജ് കിരണിന്റെ നിലപാട്. എന്തായാലും സ്വപ്നയുടെ ഹർജിയിലെ പരാമർശത്തോടെ കേരള രാഷ്ട്രീയത്തിൽ വിവാദ പുരുഷന്റെ സ്ഥാനത്തേക്കു ഷാജ് കിരൺ ഉയർന്നിരിക്കുന്നു. പൊലീസിന്റെ അന്വേഷണം എന്തായാലും ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാത്രമേ, അതോ രാഷ്ട്രീയ ദൂതനുമാണോ എന്നതിന് ഉത്തരം വരാനിരിക്കുന്നതേയുള്ളൂ.
English Summary: Who is Shaj Kiran? The new name in Swapna Suresh-CM Controversy