ശതകോടീശ്വരന്മാരെ 'സൃഷ്ടിച്ച്' മോദിസർക്കാർ, ദരിദ്രരും കൂടി; ധനികർക്കെന്താ നികുതിയില്ലേ?
അധികാരത്തിന്റെ എട്ടാം വാർഷികം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. ലോക സാമ്പത്തിക രംഗം തകർത്തു തരിപ്പണമാക്കിയ മഹാമാരിയുടെ ആ രണ്ടു വർഷത്തിൽ പുതിയതായി 64 ശതകോടീശ്വരന്മാരെ കൂടി സൃഷ്ടിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. ഫോബ്സ് റിച്ച് ലിസ്റ്റിന്റെയും.. Narendra Modi, Mukesh Ambani, Gautam Adani
അധികാരത്തിന്റെ എട്ടാം വാർഷികം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. ലോക സാമ്പത്തിക രംഗം തകർത്തു തരിപ്പണമാക്കിയ മഹാമാരിയുടെ ആ രണ്ടു വർഷത്തിൽ പുതിയതായി 64 ശതകോടീശ്വരന്മാരെ കൂടി സൃഷ്ടിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. ഫോബ്സ് റിച്ച് ലിസ്റ്റിന്റെയും.. Narendra Modi, Mukesh Ambani, Gautam Adani
അധികാരത്തിന്റെ എട്ടാം വാർഷികം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. ലോക സാമ്പത്തിക രംഗം തകർത്തു തരിപ്പണമാക്കിയ മഹാമാരിയുടെ ആ രണ്ടു വർഷത്തിൽ പുതിയതായി 64 ശതകോടീശ്വരന്മാരെ കൂടി സൃഷ്ടിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. ഫോബ്സ് റിച്ച് ലിസ്റ്റിന്റെയും.. Narendra Modi, Mukesh Ambani, Gautam Adani
അധികാരത്തിന്റെ എട്ടാം വാർഷികം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. ലോക സാമ്പത്തിക രംഗം തകർത്തു തരിപ്പണമാക്കിയ മഹാമാരിയുടെ ആ രണ്ടു വർഷത്തിൽ പുതിയതായി 64 ശതകോടീശ്വരന്മാരെ കൂടി സൃഷ്ടിക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞു. ഫോബ്സ് റിച്ച് ലിസ്റ്റിന്റെയും ബ്ലൂംബെർഗ് ബില്യനർ ലിസ്റ്റിന്റെയും കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തിൽ, പ്രമുഖ സന്നദ്ധ സംഘടനയായ ഓക്സ്ഫാം തയാറാക്കിയ റിപ്പോർട്ട് അനുസരിച്ച്, 2020ൽ 102 ശതകോടീശ്വരന്മാർ ഉണ്ടായിരുന്ന ഇന്ത്യയിൽ, 2022ൽ അത് 166 ആയി. അങ്ങനെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയ്ക്കു മുന്നിൽ അമേരിക്കയും (736 പേർ) ചൈനയും (539) മാത്രമേയുള്ളൂ. കോവിഡിന്റെ അവസാന വർഷം 11 ദിവസത്തിൽ ഒരു ശതകോടീശ്വരനെ സൃഷ്ടിച്ചുകൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. നേട്ടങ്ങൾ അവിടെയും തീരുന്നില്ല. ഇക്കാലയളവിൽ ലോകത്തെ ആറാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും സമ്പന്നനായ ഗൗതം അദാനിയുടെയും (ആകെ സ്വത്തിന്റെ മൂല്യം 10,600 കോടി ഡോളർ) ലോകത്തെ എട്ടാമത്തെയും രാജ്യത്തെ രണ്ടാമത്തെയും സമ്പന്നനായ മുകേഷ് അംബാനിയുടെയും (9540 കോടി ഡോളർ), ലോകത്തെ നാൽപത്തിരണ്ടാമത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും കോടീശ്വരനായ അസിം പ്രേംജിയുടെയും (2820 കോടി ഡോളർ) മൊത്തം മിച്ച മൂല്യം (Net worth) രാജ്യത്തിന്റെ ജിഡിപിയുടെ 8.6 ശതമാനത്തിനു തുല്യമായി വളർന്നു. തീർന്നില്ല, മഹാമാരിയുടെ കാലത്തു വാക്സീനുകൾ നിർമിച്ച് കോടികൾ കൊയ്ത സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപക ചെയർമാനായ സൈറസ് പൂനെവാല ആരോഗ്യ പരിപാലന മേഖയിലെ ഏറ്റവും സമ്പന്നനായ ശതകോടീശ്വരനായി ഹുറൂൺ ഗ്ലോബൽ ഹെൽത്ത്കെയർ റിച്ച് ലിസ്റ്റ് 2022ൽ സ്ഥാനം പിടിച്ചു. മഹാമാരിക്കാലത്തെ രണ്ടുവർഷംകൊണ്ടു ‘വാക്‌സീൻ ഭീമന്റെ’ മിച്ച മൂല്യം 217 ശതമാനം വർധിച്ച് 2600 കോടി ഡോളറായി.
∙ എങ്ങനെ കൂടി കോടീശ്വരന്മാർ?
ഭക്ഷ്യ എണ്ണ, മരുന്നുനിർമാണ, സാങ്കേതിക മേഖലകളാണ് കോവിഡിന്റെ കാലത്തെ വേദനയിൽനിന്ന് ലാഭം കൊയ്തു കൂട്ടിയതെന്നാണ് ഓക്സ്ഫാം റിപ്പോർട്ട് പറയുന്നുന്നത്. മരുന്ന് മേഖലയിൽത്തന്നെ മഹാമാരിക്കാലത്തു പുതിയ 40 ശതകോടീശ്വരന്മാർ ഉയർന്നു വന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡ് നൽകിയ അവസരങ്ങൾ ബുദ്ധിപൂർവം ഉപയോഗിച്ചതുകൊണ്ടുമാത്രമല്ല മുകളിൽ പറഞ്ഞ മേഖലയിലെ നിക്ഷേപകരുടെ മിച്ച മൂല്യം ആകാശത്തേക്കു കുതിച്ചത്.
മഹാമാരിയുടെ കാലത്തു സാമ്പത്തിക രംഗത്തിന്റെ ചക്രങ്ങളുടെ ചലനം നിലച്ചുപോകാതിരിക്കാൻ, ലോകത്തിലെ മറ്റേതു കേന്ദ്ര ബാങ്കിനെയും പോലെ, നമ്മുടെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ലക്ഷക്കണക്കിനു കോടി ഡോളർ വിപണിയിലേക്ക് ഒഴുക്കിയിരുന്നു. ഇതിന്റെ വലിയ നേട്ടം കൊയ്തത് രാജ്യത്തെ ശതകോടീശ്വരന്മാരും വലിയ നിലയിൽ ആസ്തികൾ ഉള്ള സമ്പന്ന വിഭാഗവുമാണ്. മഹാമാരിക്കാലത്തു ശതകോടീശ്വരന്മാരുടെ സ്വത്തിൽ വമ്പിച്ച വർധന വരാൻ കാരണം റിസർവ് ബാങ്ക് വിപണിയിലേക്ക് ഒഴുക്കി വിട്ട ഈ പണത്തിന്റെ മലവെള്ളപ്പാച്ചിൽ തന്നെയാണ്.
∙ കുതിച്ച് ദരിദ്രരുടെ എണ്ണവും
മോദിയുടെ തൊപ്പിയിലെ പുതിയ പൊൻതൂവലിന്റെ തിളക്കം ഇവിടെയും അവസാനിക്കുന്നില്ല. അത് മഹാനഗരങ്ങൾ മുതൽ കുഗ്രാമങ്ങളിലേക്കു വരെ എത്തുന്നു. മഹാമാരിയുടെ കാലത്തു രാജ്യം അതിസമ്പന്നരെ മാത്രമല്ല സൃഷ്ടിച്ചത്, കോടിക്കണക്കിനു ദരിദ്രരെയും സൃഷ്ടിച്ചു. അസിം പ്രേംജി യൂണിവേഴ്സിറ്റിയുടെ ഒരു പഠനം അനുസരിച്ച്, കോവിഡിനെ തുടർന്നുള്ള അടച്ചിടീലും അതിന്റെ ഫലമായുണ്ടായ സാമ്പത്തിക തകർച്ചയും മഹാമാരിയുടെ ആദ്യവർഷത്തിൽ രാജ്യത്തെ 23 കോടി ജനങ്ങളെയാണ് ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടത്. ഇതുമൂലം ദരിദ്രരുടെ എണ്ണം ഗ്രാമങ്ങളിൽ 15 ശതമാനവും നഗരങ്ങളിൽ 20 ശതമാനവും കൂടി. കേന്ദ്ര തൊഴിൽ മന്ത്രാലയം രാജ്യത്തെ ഏറ്റവും കുറഞ്ഞ ദിവസക്കൂലി നിശ്ചയിക്കാൻ നിയമിച്ച അനൂപ് സത്പതി കമ്മിറ്റി ശുപാർശ അനുസരിച്ച്, ദിവസം ഏറ്റവും കുറഞ്ഞത് 375 രൂപ കിട്ടിയെങ്കിലേ ഒരു വ്യക്തിക്ക് ദാരിദ്ര്യമില്ലാതെ ജീവിക്കാൻ കഴിയൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് പഠനം, കോവിഡ് മൂലം ദാരിദ്ര്യത്തിൽ വീണുപോയവരുടെ എണ്ണത്തിൽ എത്തിച്ചേർന്നത്.
മഹാമാരി തീർത്ത സാമ്പത്തിക ആഘാതം സമൂഹത്തിന്റെ എല്ലാ ശ്രേണികളിലേക്കും വ്യാപിച്ചെങ്കിലും സമൂഹത്തിന്റെ അടിത്തട്ടിനെയാണ് അത് ഉലച്ചുകളഞ്ഞത്. അതിലോല വിഭാഗത്തിലെ 20 ശതമാനത്തിന്റെ എല്ലാ വിധ വരുമാന മാർഗങ്ങളും കഴിഞ്ഞവർഷം (2021) ഏപ്രിൽ, മേയ് മാസത്തിൽ പൂർണമായും നിലച്ചുപോയിരുന്നു. പാരിസ് സ്കൂൾ ഓഫ് ഇക്കണോമിക്സിന്റെ വേൾഡ് ഇനിക്വാളിറ്റി റിപ്പോർട്ട്- 2022 അനുസരിച്ച്, സമ്പത്തിന്റെയും വരുമാനത്തിന്റെയും വിതരണത്തിൽ ഏറ്റവും അധികം അസമത്വം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. റിപ്പോർട്ട് അനുസരിച്ചു ജനസംഖ്യയുടെ 50 ശതമാനത്തിനു താഴെയുള്ളവർക്കു സ്വത്തെന്നു പറയാൻ കാര്യമായൊന്നുമില്ല. എന്നാൽ ജനസംഖ്യയുടെ മുകൾത്തട്ടിലുള്ള 10 ശതമാനം, ദേശീയ വരുമാനത്തിന്റെ 57 ശതമാനവും, ഒരു ശതമാനം ദേശീയവരുമാനത്തിന്റെ 22 ശതമാനവും കയ്യാളുന്നു.
∙ നികുതിയും വിലക്കയറ്റവും പാവങ്ങളുടെ ചുമലിൽ
ഇത്രയും വലിയ സാമ്പത്തിക അസമത്വം നിലനിൽക്കുമ്പോഴാണ് ഡീസലിന്റയും പെട്രോളിന്റെയും മേൽ തീർത്തും അശാസ്ത്രീയമായ ചുങ്കങ്ങൾ ചുമത്തി സമസ്ത മേഖലയിലും വിലക്കയറ്റം സൃഷ്ടിച്ച് കേന്ദ്ര സർക്കാർ രാജ്യത്തിന്റെ നടുവൊടിക്കുന്നത്. നിത്യോപയോഗ വസ്തുക്കൾക്ക് വലിയ തോതിൽ ജിഎസ്ടി ചുമത്തുകയും സമ്പന്നർ മാത്രം ഉപയോഗിക്കുന്ന വജ്രം, സ്വർണം എന്നിവക്ക് നിസ്സാര ജിഎസ്ടി ചുമത്തുകയും ചെയ്യുന്നത്. നമ്മുടെ പാവം പപ്പടം പോലും വലിയ ഇടപെടലിലൂടെയാണ് ജിഎസ്‌ടിയുടെ പിടിയിൽനിന്ന് രക്ഷപ്പെട്ടതെന്ന് ഓർക്കുക.
ഇതെല്ലം ചെയ്യുന്നത് ശുചിമുറി പണിയുന്നതിനും പാവങ്ങൾക്ക് സൗജന്യമായി പാചകവാതകം നൽകുന്നതിനും ചികിത്സാ സൗകര്യങ്ങൾ നൽകുന്നതിനും കർഷകരെ സഹായിക്കുന്നതിനും കൂടുതൽ വിദ്യാലയങ്ങളും പാലങ്ങളും റോഡുകളും പണിയുന്നതിനും അതുപോലുള്ള ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കും വേണ്ടിയാണെന്നാണല്ലോ കേന്ദ്രം പറയുന്നത്. വളരെ വളരെ നല്ല കാര്യം. രാജ്യം ഒരു ക്ഷേമരാഷ്ട്രം ആകണം, ആക്കണം, ആർക്കും സംശയമില്ല. അതിനു ഭൂരിപക്ഷത്തിന്റെ നടുവൊടിച്ചു ചെറിയൊരു ന്യൂനപക്ഷത്തിന്റെ കീശ വീർപ്പിക്കുന്ന ‘മോദിനോമിക്‌സ്’ തന്നെ വേണമെന്നുണ്ടോ എന്നാണ് ഒരു വിഭാഗം നിരീക്ഷകരുടെ ചോദ്യം. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കാനാകില്ലേ? പാവപ്പെട്ടവരുടെ ജീവിതം ദുരിതത്തിലാക്കാതെ, ജനത്തിന്റെ ക്ഷേമം ഉറപ്പിക്കാൻ മാർഗമുണ്ടെന്നാണ് ഓക്സ്ഫാം റിപ്പോർട്ടും പറയുന്നത് .
∙ ധനികർക്ക് നികുതി ചുമത്തിയാൽ...
രാജ്യത്തെ അതിസമ്പന്നരിൽ 10 ശതമാനം പേരുടെ സ്വത്തിന് ഒരു ശതമാനം അധിക നികുതി ചുമത്തിയാൽ 17.7 ലക്ഷം ഓക്സിജൻ സിലിണ്ടർ വാങ്ങാൻ കഴിയും. അതല്ല രാജ്യത്തെ ഏറ്റവും സമ്പന്നമായ 98 ശതകോടീശ്വര കുടുംബങ്ങൾക്കാണ് ഈ നികുതി ബാധകമാക്കുന്നതെങ്കിൽ, അതിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരതിന്റെ 7 വർഷത്തെ പ്രവർത്തനത്തിനുള്ള ധനം സമാഹരിക്കാൻ കഴിയും. അല്ലെങ്കിൽ ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഒരു വർഷത്തെ ചെലവുകൾ നടത്താൻ കഴിയും. ഈ നികുതി 4 ശതമാനമാക്കി ഉയർത്തിയാൽ, 17 വർഷം മുടക്കമില്ലാതെ സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകാൻ സാധിക്കും. അല്ലെങ്കിൽ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിനും അധ്യയനത്തിന്റെയും അധ്യാപനത്തിന്റെയും ഗുണമേന്മ കൂട്ടാനുള്ള പദ്ധതിയായ സമഗ്രശിക്ഷ അഭിയാൻ ആറു വർഷത്തേക്ക് നടപ്പാക്കാനുമുള്ള പണം ലഭ്യമാകും
മഹാമാരിക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളി ആവശ്യത്തിനുള്ള ഓക്‌സിജൻ സിലിണ്ടർ വാങ്ങുക എന്നതും ആരോഗ്യ പരിരക്ഷ ക്ലെയിമുകൾ കൊടുത്തു തീർക്കുക എന്നതും ആയിരുന്നു. രാജ്യത്തെ 98 ശതകോടീശ്വരന്മാരുടെ സ്വത്തിനു 4 ശതമാനം നികുതി ഏർപ്പെടുത്തുകയാണെങ്കിൽ, ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ 2 വർഷത്തെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കിട്ടും. അല്ലെങ്കിൽ ഈ ഫണ്ടു കൊണ്ട് സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി 16 വർഷം നടത്തിക്കൊണ്ടു പോകാം.
അതിസമ്പന്ന ശതകോടീശ്വരന്മാരുടെയും കോടീശ്വരന്മാരുടെയും സ്വത്തിന് ഒരു ശതമാനം വാർഷിക നികുതി ഏർപ്പെടുത്തുകയാണെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഖജനാവിലേക്ക് ഒഴുകിയെത്തുന്നത് 7830 കോടി ഡോളറായിരിക്കും. ഇത് കേന്ദ്ര ആരോഗ്യ ബജറ്റിലെ ഫണ്ടിൽ 271 ശതമാനം വർധന ഉണ്ടാക്കും. അല്ലെങ്കിൽ രാജ്യത്തെ എല്ലാ കുടുംബങ്ങളും കൂടി ചികിത്സയ്ക്ക് ചെലവാകുന്ന പണം കൊടുത്തുകഴിഞ്ഞാലും 3050 കോടി ഡോളർ മിച്ചമുണ്ടാകും.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സുരക്ഷ എന്നീ മേഖലകളിൽ സർക്കാർ നിക്ഷേപം കുറഞ്ഞുപോയതാണ് ഇവിടേയ്ക്ക് സ്വകാര്യ നിക്ഷേപത്തിന് വഴി തെളിച്ചത്. അതിന്റെ തിക്തഫലം അനുഭവിച്ചത് സാധാരണക്കാരനും. ഇതുമൂലം കോവിഡിൽനിന്ന് പൂർണവും സുരക്ഷിതവുമായ ഒരു രക്ഷപെടൽ അവർക്ക് അപ്രാപ്യമായി. ഇന്ത്യയിലെ 142 ശതകോടീശ്വരന്മാരുടെ മൊത്തം സ്വത്ത് 71,900 കോടി ഡോളറാണ്, അതായത് 53 ലക്ഷം കോടി രൂപയിൽ അധികം. ഇതിൽ അതിസമ്പന്നരായ 98 ശതകോടീശ്വരന്മാരുടെ സ്വത്തുതന്നെ വരും 65,700 കോടി ഡോളർ (ഏകദേശം 49 ലക്ഷം കോടി രൂപ). ഇത് രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനം വരുന്ന താഴേത്തട്ടുകാരായ 55.5 കോടി ജനങ്ങളുടെ ആകെ സ്വത്തിനു തുല്യമാണ് .
നമ്മുടെ 10 അതിസമ്പന്ന ശതകോടീശ്വരന്മാരിൽ ഒരാൾ വീതം ദിവസവും 10 ലക്ഷം ഡോളർ ചെലവാക്കുകയാണെങ്കിൽ അവരുടെ സ്വത്ത് പൂർണമായി തീരാൻ 84 വർഷം എടുക്കും. 100 ശതകോടീശ്വരന്മാരുടെ സ്വത്തുണ്ടെങ്കിൽ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുന്നതിനും അതിന്റെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും മറ്റുമായി രൂപീകരിച്ച നാഷണൽ റൂറൽ ലൈവ്‌ലിഹുഡ് മിഷൻ 365 വർഷം നടത്തിക്കൊണ്ടു പോകാം. നമ്മുടെ രാജ്യത്തെ അതിസമ്പന്നരുടെ സ്വത്തിന്റെ വ്യാപ്തി ഇതിൽനിന്നുതന്നെ ഊഹിക്കാമല്ലോ.
ഓക്സ്ഫാം പറയുന്നത് പദ്ധതികളും പരിപാടികളും നടപ്പാക്കാൻ ഡീസൽ, പെട്രോൾ പോലുള്ള അവശ്യ സാധനങ്ങളുടെ നികുതി കുത്തനെ കൂട്ടി, ജനജീവിതം ദുസ്സഹമാക്കി, വിലക്കയറ്റം സൃഷ്ടിച്ച് അവസാനം രാജ്യത്തിന്റെ ഭാവിതന്നെ അപകടപ്പെടുത്തുന്ന തികച്ചും വിനാശകരമായ മാർഗങ്ങൾ സ്വീകരിക്കേണ്ട കാര്യമില്ലെന്നാണ്. രാജ്യത്തെ ശതകോടീശ്വരന്മാരുടെ സമ്പന്നതയുടെ വളരെ ചെറിയൊരു ഭാഗം സർക്കാരിന്റെ പരിപാടികൾക്കും പദ്ധതികൾക്കും ലഭ്യമാക്കുന്നതിന് വേണ്ടി സ്വത്തുനികുതി പുനഃസ്ഥാപിച്ചാൽ മാത്രം മതിയാകും. ഇത് സാധാരണക്കാരന്റെ ജീവിതം കൂടുതൽ മെച്ചപ്പെടുക മാത്രമല്ല, കൂടുതൽ സ്വത്തും ആസ്തികളും സൃഷ്ടിക്കുന്നതിന് സഹായമാവുകയും ചെയ്യും. ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്നതിൽ കാണിക്കുന്ന ഉത്സാഹം കേന്ദ്ര സർക്കാർ ഇതിൽ കാണിക്കുമോ?
(ലേഖകൻ പ്രമുഖ ഇംഗ്ലിഷ് ദിനപത്രങ്ങളിൽ ധനകാര്യ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു. അഭിപ്രായങ്ങള്‍ വ്യക്തിപരം)
English Summary: Analysing Oxfarm Report: India Added more Billionaires but Number of Poor Doubled