മധുവിന്റെ അമ്മ ചോദിക്കുന്നു: ‘എന്നോട് അത് പറഞ്ഞവർക്കാണോ കൂറു മാറ്റാൻ പറ്റാത്തത്?’
മധുവിനെ മുക്കാലിയില്‍ ജനക്കൂട്ടം ആക്രമിക്കുന്നതിന് നേരിട്ട് സാക്ഷികളായവരാണ് കൂറു മാറിയത്. അവര്‍ക്ക് ഒന്നും ഓര്‍മയില്ലത്രേ. അല്ലെങ്കില്‍ കണ്ടിട്ടില്ലെന്നാണു പറയുന്നത്. രഹസ്യ മൊഴി നല്‍കിയവര്‍ പോലും സാക്ഷി വിസ്താരത്തില്‍ മറിച്ചു പറയണമെങ്കില്‍ അതിനര്‍ഥം എന്താണ്? മധു കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത സാക്ഷികള്‍ പോലും അവനെ അറിയില്ലെന്നു പറഞ്ഞപ്പോൾ നെഞ്ച് തകര്‍ന്നു പോയി...
മധുവിനെ മുക്കാലിയില്‍ ജനക്കൂട്ടം ആക്രമിക്കുന്നതിന് നേരിട്ട് സാക്ഷികളായവരാണ് കൂറു മാറിയത്. അവര്‍ക്ക് ഒന്നും ഓര്‍മയില്ലത്രേ. അല്ലെങ്കില്‍ കണ്ടിട്ടില്ലെന്നാണു പറയുന്നത്. രഹസ്യ മൊഴി നല്‍കിയവര്‍ പോലും സാക്ഷി വിസ്താരത്തില്‍ മറിച്ചു പറയണമെങ്കില്‍ അതിനര്‍ഥം എന്താണ്? മധു കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത സാക്ഷികള്‍ പോലും അവനെ അറിയില്ലെന്നു പറഞ്ഞപ്പോൾ നെഞ്ച് തകര്‍ന്നു പോയി...
മധുവിനെ മുക്കാലിയില്‍ ജനക്കൂട്ടം ആക്രമിക്കുന്നതിന് നേരിട്ട് സാക്ഷികളായവരാണ് കൂറു മാറിയത്. അവര്‍ക്ക് ഒന്നും ഓര്‍മയില്ലത്രേ. അല്ലെങ്കില്‍ കണ്ടിട്ടില്ലെന്നാണു പറയുന്നത്. രഹസ്യ മൊഴി നല്‍കിയവര്‍ പോലും സാക്ഷി വിസ്താരത്തില്‍ മറിച്ചു പറയണമെങ്കില്‍ അതിനര്‍ഥം എന്താണ്? മധു കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത സാക്ഷികള്‍ പോലും അവനെ അറിയില്ലെന്നു പറഞ്ഞപ്പോൾ നെഞ്ച് തകര്‍ന്നു പോയി...
മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ സംഭവം നടന്നു നാലു വർഷം പിന്നിട്ടിരിക്കുന്നു. കേസ് വിചാരണ മണ്ണാര്‍ക്കാട് പട്ടികജാതി–വര്‍ഗ പ്രത്യേക കോടതിയില്‍ പുരോഗമിക്കുകയാണ്. സാക്ഷികളുടെ കൂറുമാറ്റവും മധുവിന്റെ കുടുംബത്തില്‍ അതുണ്ടാക്കിയ ആശങ്കയുമെല്ലാം വാർത്തകളായി. ആ ആശങ്ക ശരിവയ്ക്കും വിധം കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണിപ്പോൾ. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതിൽ നടപടി ഉണ്ടാകും വരെ വിചാരണ തടയണം എന്ന മധുവിന്റെ അമ്മ മല്ലിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരിക്കുകയാണ്. മധുവിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ കുടുംബത്തില്‍ സംഭവിച്ചത് എന്താണ്? എന്തുകൊണ്ടാണ് കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് അമ്മ മല്ലി ആവശ്യപ്പെട്ടത്? കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടോ? എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയുകയാണ് അമ്മ മല്ലിയും സഹോദരി സരസുവും. മനോരമ ഓൺലൈനിനോട് ഇരുവരും മനസ്സു തുറന്നപ്പോൾ...
∙ കേരള മനസ്സാക്ഷിയെ ഞെട്ടിച്ചതാണ് മധുവിന്റെ മരണം. അതിനു ശേഷം അമ്മയുടെ ജീവിതം എങ്ങിനെ മാറി?
മധുവിനൊപ്പം ഞങ്ങളും മരിച്ചെന്നു വേണം പറയാന്‍. അവന്‍ പോയതിനു ശേഷം ശരിക്കൊന്ന് ഉറങ്ങിയിട്ടു പോലുമില്ല. ജീവിതം തന്നെ മാറി. പരാതിയും പൊലീസ് സ്റ്റേഷനുകളും കോടതിയും മറ്റുമായാണ് കഴിയുന്നത്. മകനു നീതിക്കു വേണ്ടിയുള്ള അലച്ചിലാണിത്. അതിനിടയില്‍ എന്ത് ജീവിതം? ഞങ്ങളുടെ നഷ്ടത്തിന്റെയും വേദനയുടെയും ആഴം ഞങ്ങള്‍ക്കു മാത്രമേ അറിയൂ. ഞങ്ങളുടെ അവസാനം വരെ നീതിക്കായുള്ള ഈ പോരാട്ടം തുടരുക തന്നെ ചെയ്യും.
∙ സുരക്ഷാ ഭീതിയുണ്ടോ?
മധു മരിച്ചയുടന്‍ വലിയ തോതില്‍ ഭീഷണികളുണ്ടായിരുന്നു. വീട്ടില്‍ കഴിയാന്‍ പോലും ഭയമായിരുന്നു. വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്ന സംഭവം വരെയുണ്ടായി. ഇത് പൊലീസിനും അറിയാം. ഇപ്പോള്‍ അത്തരത്തിലുള്ള ഭീഷണികളൊന്നുമില്ല.
∙ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ?
കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ വലിയ ശ്രമമാണ് നടക്കുന്നത്. മധുവിനെ ആക്രമിക്കുന്നത് കണ്ട സാക്ഷികള്‍ കൂറു മാറിയത് അതിന്റെ ഭാഗമായാണ്. ഒപ്പം നില്‍ക്കുമെന്ന് കരുതി ഉറപ്പിച്ച സാക്ഷികള്‍ പോലും കൂറു മാറിയത് കണ്ടതല്ലേ?. ഇതിനര്‍ഥം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നു തന്നെയാണ്. ഇല്ലെങ്കില്‍ ബന്ധുകൂടിയായ സാക്ഷി പോലും കൂറു മാറുമോ? സാക്ഷികളെ സ്വാധീനിക്കാനുള്ള കഴിവും ശേഷിയുമൊന്നും ഞങ്ങള്‍ക്കില്ല. അവരൊക്കെ പണവും സ്വാധീനവുമുള്ളവരാണ്. സാക്ഷികളെ വിലയ്ക്ക് വാങ്ങാന്‍ പോലും അവര്‍ക്കാവും.
മധുവിനെ അട്ടപ്പാടിയിലെ മുക്കാലിയില്‍ ജനക്കൂട്ടം ആക്രമിക്കുന്നതിന് നേരിട്ട് സാക്ഷികളായവരാണ് കൂറു മാറിയത്. അവര്‍ക്ക് ഒന്നും ഓര്‍മയില്ലത്രേ. അല്ലെങ്കില്‍ കണ്ടിട്ടില്ലെന്നാണു പറയുന്നത്. മജിസ്ട്രേട്ടിനു മുന്‍പില്‍ രഹസ്യ മൊഴി നല്‍കിയവര്‍ പോലും സാക്ഷി വിസ്താരത്തില്‍ മറിച്ചു പറയണമെങ്കില്‍ അതിനര്‍ഥം എന്താണ്? ഇത്തരത്തില്‍ കോടതിയില്‍ പച്ചക്കള്ളം പറഞ്ഞാല്‍ എന്റെ മകന് എങ്ങനെ നീതി കിട്ടും? മധു കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത സാക്ഷികള്‍ പോലും അവനെ അറിയില്ലെന്നു പറഞ്ഞപ്പോൾ നെഞ്ച് തകര്‍ന്നു പോയി. മല്ലീശ്വരനിലും കോടതിയിലുമാണ് ഇനി പ്രതീക്ഷ.
∙ കേസിൽനിന്ന് പിന്മാറണമെന്ന ആവശ്യം നിങ്ങൾക്കു നേരെയും ഉണ്ടായിരുന്നോ? ആരെങ്കിലും അക്കാര്യം പറഞ്ഞു സമീപിച്ചിരുന്നോ?
കേസില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു ചിലര്‍ വീട്ടില്‍ വന്നിരുന്നു. 40 ലക്ഷം രൂപയുടെ വീട് നല്‍കാമെന്നാണ് അവര്‍ പറഞ്ഞത്. സാര്‍ ഞങ്ങള്‍ ആദിവാസികളാണ്. മണ്ണിലും മലയിലുമാണ് ഞങ്ങളുടെ ജീവിതം. വലിയ വീടും കൊട്ടാരവുമൊന്നും ഞങ്ങളുടെ സ്വപ്നങ്ങളല്ല. കേസിന്റെ കാര്യം പറഞ്ഞ് ആരും ഇങ്ങോട്ട് വരരുതെന്നു പറഞ്ഞു. എനിക്ക് നഷ്ടപ്പെട്ടത് മകനെയാണ്. അതിനു വില പറയാനാവില്ല. അവര്‍ പറഞ്ഞ കൊട്ടാരത്തേക്കാള്‍ എനിക്ക് വലുത് ഞാന്‍ പ്രസവിച്ച എന്റെ മകനാണ്. പണവും സൗകര്യവും സ്വാധീനവുമുള്ളവരാണ് വന്നത്. കേസില്‍നിന്ന് ഞങ്ങളെ പിന്മാറ്റാന്‍ വന്നതാണ്. പട്ടിണി കിടന്നാലും നീതി ലഭിക്കും വരെ പോരാട്ടം തുടരും. വന്നവരെ അറിയാം. കൊല്ലപ്പെട്ട മധുവിന്റെ അമ്മയോട് കേസില്‍നിന്ന് പിന്‍മാറണം എന്ന് ആവശ്യപ്പെടാന്‍ ധൈര്യമുള്ളവര്‍ക്ക് സാക്ഷികളെ കൂറുമാറ്റാന്‍ എന്തു പ്രയാസമാണുള്ളത്.
∙ കേസിന്റെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെടാന്‍ കാരണമെന്താണ്?
സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.രാജേന്ദ്രന്‍ സാറിനെ മാറ്റണമെന്ന് ഞങ്ങള്‍ തന്നെയാണ് ആവശ്യപ്പെട്ടത്. മധു മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വിചാരണ ആരംഭിച്ചതു തന്നെ. ഞങ്ങളുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ എറണാകുളത്തെ രഘുനാഥന്‍ സാറിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു. എന്നാല്‍ ആരോഗ്യ കാരണങ്ങളാല്‍ അദ്ദേഹം തുടര്‍ന്നു പോയില്ല. പിന്നീട് ഞങ്ങള്‍തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി സി.രാജേന്ദ്രനെയും അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടറായി രാജേഷ് എം.മേനോനെയും സര്‍ക്കാര്‍ നിയമിച്ചത്. ഇവര്‍ വന്നതിനു ശേഷമാണ് വിചാരണ ആരംഭിച്ചത്.
വിചാരണ തുടങ്ങുന്നത് നീണ്ടു പോകുന്നതിന് എതിരെ ഞങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുകയും സമയബന്ധിതമായി കേസ് തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ കോടതിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അനുമതി വാങ്ങിയതും പ്രദര്‍ശിപ്പിച്ചതുമെല്ലാം സ്പെഷല്‍ പബ്ലിക് പ്രോസിക്യുട്ടാര്‍ രാജേന്ദ്രനാണ്. എന്നാല്‍ കേസിലെ നിര്‍ണായക സാക്ഷികളായ ഉണ്ണിക്കൃഷ്ണനെയും ചന്ദ്രനെയും വിസ്തരിച്ചപ്പോള്‍ അവര്‍ കൂറുമാറി. ഇത് ഞങ്ങളുടെ എല്ലാ പ്രതീക്ഷയും തകര്‍ത്തു. സാക്ഷി വിസ്താരത്തില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രകടനം മോശമായി തോന്നി. കൂറു മാറിയ സാക്ഷിയെ പ്രോസിക്യൂഷന് അനുകൂലമാക്കി മൊഴി പറയിപ്പിക്കാനുള്ള ശ്രമം പോലും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
ഒന്നാം പ്രതി ഹുസൈന്‍ മധുവിനെ ചവിട്ടുന്നത് കണ്ടുവെന്നാണ് നേരത്തേ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ വിചാരണ വേളയില്‍ കാല്‍ പൊക്കുന്നതേ കണ്ടുള്ളൂവെന്നാണു സാക്ഷി പറഞ്ഞത്. മറ്റ് വക്കീലന്‍മാരും ഇതേ കാര്യം പറഞ്ഞപ്പോള്‍ ഞങ്ങളുടെ തോന്നല്‍ ശരിയാണെന്നു ബോധ്യമായി. ഇദ്ദേഹം തന്നെ തുടര്‍ന്നും കേസ് വാദിച്ചാല്‍ കേസില്‍ ഞങ്ങള്‍ തോറ്റു പോകുമെന്ന് ആശങ്കയുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ മാറ്റി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന് ചുമതല നല്‍കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്. മറ്റൊരാള്‍ വന്ന് കേസ് പഠിച്ച് വിചാരണ പുനരാരംഭിക്കുമ്പോള്‍ വീണ്ടും കാലതാമസമുണ്ടാകും. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ടതിനു പിന്നില്‍ മാറ്റാരുമില്ല. മറിച്ചുള്ള ആരോപണങ്ങള്‍ ആവശ്യത്തില്‍ നിന്ന് ഞങ്ങളെ പിന്‍മാറ്റാനാണ്.
∙ കേസുമായി ബന്ധപ്പെട്ടഡ് ആരെങ്കിലും സഹായിക്കാനുണ്ടോ?
മധു കൊല്ലപ്പെട്ട സമയത്ത് ഒട്ടേറെ സംഘടനകളും രാഷ്ട്രീയക്കാരും നിരന്തരം വന്നിരുന്നു. പൊതുസമൂഹവും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ കേട്ടിട്ടു പോലുമില്ലാത്ത സംഘടനകള്‍ വരെ മധുവിനു വേണ്ടി അട്ടപ്പാടിയിലെത്തി. ഇപ്പോള്‍ ആരുമില്ല. അവരൊക്കെ എവിടെപ്പോയെന്ന് അറിയില്ല. അവരൊക്കെ പിന്‍മാറിയ മട്ടാണ്. ഇപ്പോള്‍ കേസിന്റെ കാര്യങ്ങള്‍ക്കായി ഞാനും മകള്‍ മല്ലിയും ഓടിപ്പായുകയാണ്. ഇതിനെല്ലാം സാമ്പത്തിക സഹായം ആവശ്യമാണ്. വിചാരണ നടക്കുന്ന ദിവസങ്ങളിലെല്ലാം മണ്ണാര്‍ക്കാട് കോടതിയില്‍ വരാറുണ്ട്. വാഹനം എടുത്താണു വരുന്നത്. രാവിലെ വന്നാല്‍ വൈകിട്ടാണ് തിരിച്ചു പോകാറുള്ളത്. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എറണാകുളത്തു രണ്ട് തവണ പോയി. ഇതിനൊക്കെ ചെലവില്ലേ. പൊതുപ്രവര്‍ത്തകന്‍ മാര്‍സനാണ് കേസിന്റെ കാര്യങ്ങള്‍ക്ക് ഒപ്പം നിന്നു സഹായിക്കുന്നത്.
∙ സര്‍ക്കാരില്‍ നിന്നും സമൂഹത്തില്‍ നിന്നും എന്തു സഹായമാണു പ്രതീക്ഷിക്കുന്നത്?
സര്‍ക്കാര്‍ ഞങ്ങള്‍ ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെ നിയമിച്ചു. അവര്‍ക്ക് ഇതുവരെ വേതനം നല്‍കിയിട്ടില്ല. നേരത്തേ പറഞ്ഞതു പോലെ, കേസിന്റെ ഓരോ കാര്യങ്ങള്‍ക്കും വേണ്ടി ഓടിനടക്കുന്ന ഞങ്ങള്‍ക്ക് ഒരു സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇല്ല. ഞങ്ങള്‍ എങ്ങിനെ കഴിയുന്നുവെന്നു പോലും ആരും അന്വേഷിക്കുന്നില്ല. പൊതുസമൂഹത്തില്‍നിന്ന് മധു മരിച്ചപ്പോൾ ലഭിച്ചതു പോലുള്ള പിന്തുണ ലഭിക്കുന്നില്ല. അതിന് അവരെ കുറ്റം പറയാന്‍ പറ്റില്ല. കൊല്ലപ്പെട്ടത് ഞങ്ങളുടെ ചോരയല്ലേ? കൂറു മാറിയവരല്ലാത്ത സാക്ഷികളെ വിസ്തരിച്ചപ്പോഴും ഞങ്ങള്‍ കോടതിയിലുണ്ടായിരുന്നു. മധുവിനെ ഉപദ്രവിച്ച രീതി സാക്ഷികള്‍ കോടതിയില്‍ വിശദീകരിച്ചപ്പോള്‍ കേട്ടു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മരിക്കുന്നതിന് മുന്‍പ് അവന്‍ എത്ര വേദന അനുഭവിച്ചിട്ടുണ്ടാവും. അതോര്‍ക്കുമ്പോള്‍ ഇന്നും നെഞ്ചില്‍ പിടച്ചിലാണ്. ആ പിടച്ചിലാണ് നീതിക്കു വേണ്ടിയുള്ള ഓട്ടത്തിനുള്ള ഞങ്ങളുടെ ഊര്‍ജം.
∙ നീതി ലഭിക്കില്ലെന്ന തോന്നലുണ്ടോ?
വൈകിയാണെങ്കിലും നീതി ലഭിക്കുമെന്ന് തന്നെയാണു പ്രതീക്ഷ. കാരണം ഞങ്ങളുടെ മധു തെറ്റുകാരനല്ലായിരുന്നു. ആരൊക്കെ കൂറു മാറിയാലും സത്യം പുലരും. നീതി ലഭിക്കും. നീതി പുലരാനായി മല്ലീശ്വരന്‍ എന്തെങ്കിലും തെളിവ് ബാക്കി വച്ചിട്ടുണ്ടാവുമെന്നു തന്നെയാണ് വിശ്വാസം. കാടിന്റെ മക്കളായ ഞങ്ങളെ മല്ലീശ്വരന്‍ ദൈവം ഇതുവരെ കൈവിട്ടിട്ടില്ല. ഇക്കാര്യത്തിലും ഞങ്ങള്‍ക്കൊപ്പമുണ്ടാവും– നിറകണ്ണുകളോടെ അമ്മ മല്ലിയും സഹോദരി സരസുവും പറഞ്ഞു നിർത്തി.
English Summary: High Court Stays Trial in Madhu Murder Case: Interview with Madhu's Mother Malli and Sister Sarasu