പയ്യന്നൂർ സഖാക്കൾ ഒരിക്കൽ കൂടി തലയുയർത്തി നിന്നു. സാമ്പത്തിക ക്രമക്കേടിനെതിരായ പോരാട്ടത്തിനു നേതൃത്വം നൽകിയ ഏരിയ സെക്രട്ടറിക്കു നടപടി നേരിടേണ്ടി വന്നെങ്കിലും ക്രമക്കേടുകളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കുന്നവർ സിപിഎമ്മിലുണ്ടെന്ന ശക്തമായ സന്ദേശം നൽകിയാണു പയ്യന്നൂർ സഖാക്കളുടെ പോരാട്ടത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്. എന്താണ് പയ്യന്നൂരിൽ യഥാർഥത്തിൽ സംഭവിച്ചത്? CPM . Payyannur . Kannur Politics

പയ്യന്നൂർ സഖാക്കൾ ഒരിക്കൽ കൂടി തലയുയർത്തി നിന്നു. സാമ്പത്തിക ക്രമക്കേടിനെതിരായ പോരാട്ടത്തിനു നേതൃത്വം നൽകിയ ഏരിയ സെക്രട്ടറിക്കു നടപടി നേരിടേണ്ടി വന്നെങ്കിലും ക്രമക്കേടുകളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കുന്നവർ സിപിഎമ്മിലുണ്ടെന്ന ശക്തമായ സന്ദേശം നൽകിയാണു പയ്യന്നൂർ സഖാക്കളുടെ പോരാട്ടത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്. എന്താണ് പയ്യന്നൂരിൽ യഥാർഥത്തിൽ സംഭവിച്ചത്? CPM . Payyannur . Kannur Politics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ സഖാക്കൾ ഒരിക്കൽ കൂടി തലയുയർത്തി നിന്നു. സാമ്പത്തിക ക്രമക്കേടിനെതിരായ പോരാട്ടത്തിനു നേതൃത്വം നൽകിയ ഏരിയ സെക്രട്ടറിക്കു നടപടി നേരിടേണ്ടി വന്നെങ്കിലും ക്രമക്കേടുകളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കുന്നവർ സിപിഎമ്മിലുണ്ടെന്ന ശക്തമായ സന്ദേശം നൽകിയാണു പയ്യന്നൂർ സഖാക്കളുടെ പോരാട്ടത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്. എന്താണ് പയ്യന്നൂരിൽ യഥാർഥത്തിൽ സംഭവിച്ചത്? CPM . Payyannur . Kannur Politics

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ പയ്യന്നൂർ സഖാക്കൾ ഒരിക്കൽ കൂടി തലയുയർത്തി നിന്നു. സാമ്പത്തിക ക്രമക്കേടിനെതിരായ പോരാട്ടത്തിനു നേതൃത്വം നൽകിയ ഏരിയ സെക്രട്ടറിക്കു നടപടി നേരിടേണ്ടി വന്നെങ്കിലും ക്രമക്കേടുകളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിക്കുന്നവർ സിപിഎമ്മിലുണ്ടെന്ന ശക്തമായ സന്ദേശം നൽകിയാണു പയ്യന്നൂർ സഖാക്കളുടെ പോരാട്ടത്തിന്റെ ആദ്യഘട്ടം അവസാനിക്കുന്നത്. രക്തസാക്ഷി ധനരാജ് കുടുംബസഹായ ഫണ്ട്, സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട നിർമാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിലെ ക്രമക്കേടുകളും പൊരുത്തക്കേടുകളുമാണ് ഇന്നലെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട വി.കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ ചൂണ്ടിക്കാട്ടിയത്. ആരോപണ വിധേയരായ 5 പേർക്കെതിരെ നടപടിയെടുത്തപ്പോൾ, ക്രമക്കേട് പരാതി വിഭാഗീയതയിലേക്ക് വളർന്നുവെന്ന വിചിത്രമായ വാദമുന്നയിച്ചാണു ജില്ലാ നേതൃത്വം വി.കുഞ്ഞികൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയത്. ഏറ്റവും കടുത്ത നടപടി നേരിട്ടതു കുഞ്ഞികൃഷ്ണനാണെന്നതും പയ്യന്നൂരിലെ പാർട്ടി നടപടിയെ വിചിത്രമാക്കുന്നു. ഒടുവിൽ, സിപിഎമ്മിനൊപ്പം അൻപതാണ്ടോളം നീണ്ട പൊതുജീവിതം വി.കുഞ്ഞികൃഷ്ണൻ ഇന്നലെ അവസാനിപ്പിക്കുകയും ചെയ്തു. എന്താണ് പയ്യന്നൂരിൽ യഥാർഥത്തിൽ സംഭവിച്ചത്? വിഭാഗീയതയാണോ അതോ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ തട്ടിപ്പാണോ പ്രശ്നങ്ങൾക്കു കാരണം? പയ്യന്നൂരിൽ സിപിഎമ്മിനെ നിയന്ത്രിക്കുന്നത് ആരാണ്?

∙ ചോദ്യമുയർന്നതു പാർട്ടി സമ്മേളനങ്ങളിൽ

ADVERTISEMENT

പയ്യന്നൂരിലെ പാർട്ടി ഫണ്ടിലെ തിരിമറികളെ പറ്റി ആദ്യം ചോദ്യമുയർന്നതു പയ്യന്നൂർ ഏരിയയിലെ സിപിഎം ലോക്കൽ സമ്മേളനങ്ങളിലായിരുന്നു. പിന്നീടത് ജില്ലാ സമ്മേളനത്തിൽ വരെയെത്തി. തുടർന്നാണ് പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ നേതൃത്വത്തിനു പരാതി നൽകുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലെ ക്രമക്കേട് ആരോപണങ്ങളെ പറ്റി അന്വേഷിക്കാൻ 2 അംഗ കമ്മിറ്റിയെ നിയോഗിച്ചു. ഏരിയ കമ്മിറ്റി കെട്ടിട നിർമാണ ഫണ്ടിലെ ക്രമക്കേട് ആരോപണങ്ങളെ പറ്റി അന്വേഷണം നടത്തിയതു പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ തന്നെ 3 അംഗങ്ങളാണ്.

Representative Image: AFP

∙ ഫണ്ട് തിരിമറി ആരോപണം, തെളിവുകൾ, ദുരൂഹതകൾ...

ഇതുവരെ പുറത്തു വന്ന തെളിവുകൾ പ്രകാരമുള്ള തിരിമറികളുടെ രൂപം ഇങ്ങനെ:

1) തിരഞ്ഞെടുപ്പു ഫണ്ടിൽ 2 ഒറിജിനൽ രസീത് ബുക്കുകളുടെ കുറ്റി തിരിച്ചെത്തിയില്ല. ഒറിജിനലിന്റെ കുറ്റി ലഭിക്കാത്തതിനാൽ തിരിമറി എത്രയെന്നു കൃത്യമായി കണ്ടെത്താൻ കഴിയില്ല. ഇതേക്കുറിച്ച് അന്നത്തെ ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണൻ സംശയം ഉന്നയിച്ചപ്പോൾ, 2 രസീത് ബുക്കുകളുടെയും കുറ്റി പാർട്ടി ഓഫിസിലെത്തി. പക്ഷേ, വ്യാജനായിരുന്നുവെന്നു മാത്രം. 

ADVERTISEMENT

2) തിരഞ്ഞെടുപ്പ് ഫണ്ടിന്റെ ഒറിജിനൽ അച്ചടിച്ചത് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ പ്രസിലായിരുന്നുവെങ്കിൽ, വ്യാജന്റെ പിറവി സ്വകാര്യ പ്രസിലായിരുന്നു. രസീതിയുടെ കളറും ഡിസൈനുമൊക്കെ ഒരുപോലെയായിരുന്നു. പക്ഷേ, ‘ഇടത്പക്ഷ ജനാധിപത്യ മുന്നണി’ എന്നായിരുന്നു ഒറിജിനലിലെങ്കിൽ, ‘ഇടതുപക്ഷ ജനാധിപത്യ മുന്നണി’ എന്നാണ് വ്യാജനിൽ. 

3) തിരഞ്ഞെടുപ്പ് ഫണ്ടിൽ ആദ്യം നടന്ന പിരിവിൽ, ഒരു ലക്ഷം രൂപ പിരിവു നൽകിയ സ്ഥാപനത്തിനും സഹോദര സ്ഥാപനത്തിനും 50,000 രൂപയുടെ വീതം 2 രസീതുകൾ നൽകിയപ്പോൾ, വ്യാജ രസീത് ബുക്കിന്റെ കുറ്റിയിൽ ഈ സ്ഥാപനത്തിന് ഒരു ലക്ഷം രൂപയുടെ ഒറ്റ രസീത് നൽകിയതായാണു കണ്ടെത്തിയത്.  

4) ഈ പിരിവു നൽകിയ പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയും പാർട്ടി അംഗവുമായ വ്യക്തി ഉന്നയിച്ച പരാതിയിൽ നിന്നാണു ഫണ്ട് തിരിമറി പുറത്താകുന്നത്. പാർട്ടി നേതാക്കളോ അംഗങ്ങളോ അല്ല, ഈ പിരിവു തുക തന്നിൽ നിന്നു കൈപ്പറ്റിയതെന്നും സ്ഥാപന ഉടമ പറയുന്നു. അപ്പോൾ, സിപിഎമ്മിനു വേണ്ടി പയ്യന്നൂരിൽ പിരിവു നടത്തുന്നവർ ആരാണ്? 

5) തിരഞ്ഞെടുപ്പു ഫണ്ടിൽ ക്രമക്കേടില്ലെന്നാണു ജില്ലാ കമ്മിറ്റി നിയോഗിച്ച 2 അംഗ സമിതിയുടെ കണ്ടെത്തൽ. എങ്കിൽ പിന്നെ, വ്യാജ രസീത് അച്ചടിച്ചതെന്തിനാണ്? 

ADVERTISEMENT

6) ധനരാജ് കുടുംബസഹായ ഫണ്ടിലെ 42 ലക്ഷത്തോളം രൂപ കാണാനില്ല. ഒരുകോടിയോളം രൂപയാണു ധനരാജ് ഫണ്ടിലേക്കു പിരിച്ചെടുത്തത്. ഇതിൽ കുടുംബത്തിനു വീടുണ്ടാക്കാൻ ചെലവാക്കിയത് 25 ലക്ഷത്തോളം രൂപ. ധനരാജിന്റെ ഭാര്യയുടെയും 2 മക്കളുടെയും പേരിൽ 5 ലക്ഷം രൂപ വീതം സ്ഥിര നിക്ഷേപം. അമ്മയുടെ പേരിൽ 3 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം. അതായത്, സ്ഥിരനിക്ഷേപം ആകെ 18 ലക്ഷം രൂപ. ബാക്കി 42 ലക്ഷം രൂപ പയ്യന്നൂരിലെ 2 നേതാക്കളുടെ പേരിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങി നിക്ഷേപിച്ചു. 

7) ധനരാജിനുണ്ടായിരുന്ന 15 ലക്ഷത്തോളം രൂപയുടെ ബാധ്യത, ഫണ്ടിൽ നിന്നു വീട്ടാനാണു തുടക്കത്തിൽ തീരുമാനിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. 

8) 42 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം പിന്നീടു പിൻവലിക്കപ്പെട്ടു. ഇതിന്റെ പലിശയിനത്തിൽ ലഭിച്ച 5 ലക്ഷം രൂപ പോയത് നേതാക്കളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക്. 

സിപിഎം ആസ്ഥാനമായ എകെജി സെന്ററിനു മുന്നിലെ കാഴ്ച (ഫയൽ ചിത്രം)

9) ഏരിയ കമ്മിറ്റി കെട്ടിടനിർമാണം പൂർത്തിയായിട്ട് 4 വർഷമായിട്ടും വരവു ചെലവു കണക്കുകൾ ഇതുവരെ പൂർണമായി അവതരിപ്പിച്ചിട്ടില്ല. അവതരിപ്പിച്ച ചെലവു കണക്കിലാകട്ടെ, 26 ലക്ഷത്തോളം രൂപയുടെ പൊരുത്തക്കേടുകളുണ്ട്. ചില ഇടപാടുകൾക്കു രസീതില്ല. 

10) ധനരാജ് ഫണ്ടിലെ 42 ലക്ഷം രൂപ എവിടെപ്പോയെന്നതിന് ഇപ്പോഴും കൃത്യമായ കണക്കില്ലെന്നു പറയുന്നു പയ്യന്നൂരിലെ പാർട്ടി സഖാക്കൾ. ഈ തുക, കെട്ടിട നിർമാണ ഫണ്ടിലേക്കു വക മാറ്റിയെന്നാണ് ഒരുവിഭാഗം നൽകുന്ന വിശദീകരണം. പക്ഷേ, ധനരാജ് ഫണ്ടിന്റെ വരവു–ചെലവ് കണക്ക് ഇപ്പോഴും പൂർണമല്ല. അവതരിപ്പിച്ച കണക്കുകളിൽ ഈ 42 ലക്ഷം രൂപ ചേർത്തിട്ടുമില്ല. 

11) ഏരിയ കമ്മിറ്റി കെട്ടിട നിർമാണത്തിനായി ചിട്ടി നടത്തിയും പാർട്ടി പണം സ്വരൂപിച്ചിരുന്നു. ഇതിൽ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നതായി ആരോപണമുണ്ട്. ഇതിന്റെ കണക്കുകളിലും പൊരുത്തക്കേടുകളും ദുരൂഹതകളുമുണ്ട്. കെട്ടിട നിർമാണത്തിന്റെ വരവു ചെലവു കണക്കുകൾ പൂർണമായി ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്തതിനാൽ, ചിട്ടിയുടെ കണക്കുകളും പുറത്തു വന്നിട്ടില്ല. 

12) ധനരാജ് ഫണ്ട്, കെട്ടിടനിർമാണ ഫണ്ട് എന്നിവയിൽ ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം, രണ്ടും ചേർത്ത് 51 ലക്ഷം രൂപ മിച്ചം വേണം. പക്ഷേ, ഈ തുക കാണാനില്ല. അതെവിടെപ്പോയി? 

13) സിപിഎമ്മിനെ പോലെ സുശക്തമായ ചട്ടക്കൂടുളള പാർട്ടിയിൽ എന്തു കൊണ്ട് ഇത്തരം കണക്കുകളിൽ വ്യക്തതയില്ലാതെ പോകുന്നു? എന്തു കൊണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും കണക്കുകൾ പൂർണമായി അവതരിപ്പിക്കപ്പെടുന്നില്ല?

സിപിഎം സമ്മേളനത്തിന്റെ ഭാഗമായി കൊച്ചി മറൈൻ ഡ്രൈവിൽ സ്ഥാപിച്ച പാർട്ടി പതാകകൾ.

ഇത്രയും കാര്യങ്ങളും ആരോപണങ്ങളുമൊക്കെ ഇതിനകം മാധ്യമങ്ങളിൽ വന്നതാണ്. പക്ഷേ, എല്ലാക്കാര്യത്തിലും അക്കമിട്ടു മറുപടി പറയുന്ന സിപിഎം ഇതിനൊന്നും കൃത്യമായ മറുപടി ഇതുവരെ നൽകിയിട്ടില്ല. പാർട്ടിക്കെതിരെ കുത്തക മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുന്നുവെന്നും വാർത്തകൾ അടിസ്ഥാനരഹിതമാണെന്നുമൊക്കെയുള്ള പതിവു വിശദീകരണക്കുറിപ്പുകൾ മാത്രമേയുളളൂ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോ‍ട്, ‘എല്ലാം പാർട്ടിക്കകത്തു ചർച്ച ചെയ്തു തീരുമാനിക്കും’ എന്നു മാത്രമാണ് ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ പ്രതികരണം. നേതാക്കളുടെ പേരെടുത്ത്, ക്രമക്കേട് ആരോപണത്തെ പറ്റി ചോദിച്ചപ്പോഴും ഇതായിരുന്നു പ്രതികരണം. അങ്ങനെയൊരു സംഭവമേയില്ലെന്ന് ഇതുവരെ എം.വി.ജയരാജൻ പറഞ്ഞിട്ടില്ല. പൊതുപ്രവർത്തനം അവസാനിപ്പിച്ചതായി കുഞ്ഞികൃഷ്ണൻ തുറന്നു പറയുക കൂടി ചെയ്തതോടെ സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണമില്ലാതെ തന്നെ അണികൾക്കും ജനങ്ങൾക്കും മുന്നിൽ യാഥാർഥ്യം വെളിവാക്കപ്പെടുകയായിരുന്നു. ഇനി ആരുടെയും വിശദീകരണങ്ങൾക്ക് സ്ഥാനമുണ്ടെന്നു തോന്നുന്നുമില്ല. 

∙ പരാതി വിഭാഗീയതയോ?

മറ്റൊരു പ്രധാന പ്രശ്നം കൂടി പയ്യന്നൂരിലെ സിപിഎം നടപടി ഉയർത്തുന്നു. ഫണ്ട് തിരിമറി പരാതി, വിഭാഗീയതയുടെ തലത്തിലേക്ക് കൊണ്ടുവന്നു എന്നതാണു വി.കുഞ്ഞികൃഷ്ണനെതിരായ നടപടിക്കു കാരണമായി പാർട്ടി പറയുന്നത്. ആരോപണ വിധേയനായ ഒരു നേതാവിന്റെ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് എടുത്തു എന്നതാണു മറ്റൊരു ആരോപണം. ലോക്കൽ, ഏരിയ, ജില്ലാ സമ്മേളനങ്ങളിൽ ചർച്ച ചെയ്ത വിഷയമാണു ഫണ്ട് തിരിമറി. തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ പിരിവു നൽകിയ പാർട്ടി അംഗമായ വ്യാപാരിയാണ് തിരിമറി സംബന്ധിച്ച ആക്ഷേപം ആദ്യമുന്നയിക്കുന്നത്. താഴേത്തട്ടിൽ നിന്നാണ് തിരിമറി പരാതി ഉയർന്നു വന്നതെന്നു വ്യക്തം. ഏരിയ സെക്രട്ടറിക്ക് അതന്വേഷിക്കേണ്ട ബാധ്യതയും മേൽഘടകത്തെ അറിയിക്കേണ്ട ചുമതലയമുണ്ട്. ഇതിലെവിടെയാണു വിഭാഗീയ പ്രവർത്തനം? 

ഏരിയ കമ്മിറ്റി അംഗമായിരിക്കെത്തന്നെ വി.കുഞ്ഞികൃഷ്ണൻ ധനരാജ് ഫണ്ടിലെ പൊരുത്തക്കേടുകളെ പറ്റി ഏരിയ കമ്മിറ്റിയിൽ നിരന്തരം പരാതി ഉന്നയിച്ചതാണ്. പയ്യന്നൂർ സിപിഎമ്മിലെ, സാമ്പത്തികമായി പ്രബലമായ ഒരു വിഭാഗത്തിനെതിരെയാണു പരാതി. പാർട്ടിയിലെ ചില ഉന്നതരുടെ പിന്തുണ ഈ വിഭാഗത്തിനുണ്ടായിരുന്നു. പക്ഷേ, തെളിവുകൾ ശക്തമായതിനാലും പയ്യന്നൂരിൽ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളുടെയും ആദർശധീരരായ നേതാക്കളുടെയും നിലപാട് ശക്തവും കർക്കശവുമായതിനാലും കുറ്റാരോപിതർക്കെതിരെ നടപടിയില്ലാതെ ഒതുക്കാൻ പറ്റില്ലെന്ന നില വന്നു.  എന്നാൽ, പൂർണമായി കീഴടങ്ങാൻ ഒരുവിഭാഗം തയാറായില്ല. മാത്രമല്ല, വി.കുഞ്ഞികൃഷ്ണൻ ഏരിയ സെക്രട്ടറി സ്ഥാനത്തു തുടരുന്നതു തങ്ങളുടെ നിലനിൽപിനു തന്നെ ഭീഷണിയാണെന്നും അവർ തിരിച്ചറിഞ്ഞു. ഇതോടെ, കുഞ്ഞികൃഷ്ണനെ വെട്ടാനുള്ള പദ്ധതിയുടെ ഭാഗമായി വിഭാഗീയതയെന്ന ആരോപണം അവർ ഉയർത്തിക്കൊണ്ടു വന്നു. 

പരാതി ഉന്നയിച്ചതും അതിനൊപ്പം അവസാനം വരെ നിലകൊണ്ടതും വിഭാഗീയതയാണെന്ന വിലയിരുത്തൽ നേതൃത്വം കൈക്കൊണ്ടു. ക്രമക്കേട് പരാതിയുടെയും ആദർശ നിലപാടുകളുടെയും ആത്മാർഥത കണക്കിലെടുക്കാതെയായിരുന്നു ഇത്. 2 വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് ആരോപണങ്ങൾക്കു പിറകിലെന്ന തരത്തിൽ, പരാതിയുടെ നിലയും വിലയും കുറയ്ക്കാൻ വേണ്ടിക്കൂടിയായിരുന്നു ഈ വിലയിരുത്തൽ. പക്ഷേ ഒരാൾ മാത്രമായി എങ്ങനെ വിഭാഗീയ പ്രവർത്തനം നടത്തുമെന്ന ചോദ്യം ബാക്കിയാകുന്നു. 50 വർഷമായി അഴിമതിയുടെയോ മറ്റെന്തെങ്കിലും തരത്തിലുള്ളതോ ആയ ആരോപണങ്ങളുടെ കറപുരളാത്ത ഒരാൾ എന്തിനു വേണ്ടി വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്ന സംശയത്തിനും ഉത്തരമുണ്ടാകാനിടയില്ല. പാർട്ടി ഏരിയ കമ്മിറ്റിയുടെ അറിവോടെയാണ് വി.കുഞ്ഞികൃഷ്ണനും ഏരിയ കമ്മിറ്റി അംഗങ്ങളും ഫണ്ട് തിരിമറി അന്വേഷിച്ചത്. ജില്ലാ നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ്, അന്വേഷണത്തിന്റെ ഭാഗമായി മറ്റൊരു നേതാവിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് വി.കുഞ്ഞികൃഷ്ണൻ ശേഖരിച്ചത്. അപ്പോൾ എവിടെയാണു വിഭാഗീയത?

ഫണ്ട് തിരിമറി സംബന്ധിച്ച്, പയ്യന്നൂരിലെ ചില നേതാക്കൾക്കെതിരെ മാധ്യമങ്ങൾക്കു വാർത്ത ചോർത്തിയെന്ന ആരോപണവും ഒരു വിഭാഗം ഉയർത്തിയിരുന്നു. ജില്ലാ കമ്മിറ്റി നിയോഗിച്ച 2 അംഗ സമിതിയുടെ റിപ്പോർട്ടിൽ, ഫണ്ട് തിരിമറി നടന്നതിനു തെളിവില്ലെന്നു കണ്ടെത്തിയെന്നു മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എങ്കിൽ, ഈ വാർത്ത ചോർത്തിയതും വിഭാഗീയതയല്ലേയെന്നു പയ്യന്നൂരിലെ ചില പാർട്ടി സഖാക്കൾ ചോദിക്കുന്നു. 

∙ കേട്ടുകേൾവിയില്ലാത്ത തിരിമറികൾ

സിപിഎമ്മിൽ, പ്രത്യേകിച്ച് ചെങ്കോട്ടയായ കണ്ണൂർ ജില്ലയിലെ സിപിഎമ്മിൽ കേട്ടുകേൾവിയില്ലാത്ത സാമ്പത്തിക തിരിമറി വിവാദങ്ങളാണു പയ്യന്നൂരിൽ ഉയർന്നത്. ധനരാജ് ഫണ്ടിലെ കണക്കുകളിലെ പൊരുത്തക്കേടുകൾ കൂടി പുറത്തു വന്നതോടെ അതു വൈകാരികമായി. പക്ഷേ, സിപിഎം ജില്ലാ കമ്മിറ്റി നിയോഗിച്ച 2 അംഗ സമിതിയുടെ കണ്ടെത്തലുകൾ ആക്ഷേപങ്ങളെയും പരാതികളെയും തീർത്തും അവഗണിക്കുന്ന തരത്തിലായിരുന്നു. തിരിമറി നടന്നിട്ടില്ലെന്നും മേൽനോട്ടത്തിൽ വീഴ്ച പറ്റിയെന്നുമൊക്കെ, ഒഴുക്കൻ മട്ടിൽ പറഞ്ഞു വയ്ക്കുകയായിരുന്നു റിപ്പോർട്ടിൽ. 

വി.കു‍ഞ്ഞികൃഷ്ണൻ നൽകിയ പരാതിയിലെ വിശദാംശങ്ങളും കണക്കുകളും പിന്നീട് ചർച്ച ചെയ്യപ്പെട്ടില്ല. ധനരാജ് ഫണ്ടിലെ 42 ലക്ഷം രൂപ എവിടെപ്പോയെന്ന ചോദ്യവും അവഗണിക്കപ്പെട്ടു. മാത്രമല്ല, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ തുടങ്ങിയ സംസ്ഥാന നേതാക്കൾ കൂടി ഫണ്ട് ക്രമക്കേട് പരാതിയും അന്വേഷണ റിപ്പോർട്ടുമൊക്കെ ചർച്ച ചെയ്ത ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്തതോടെ സംഭവം ജില്ലാ നേതൃത്വത്തിന്റെ പിടിയിൽ നിൽക്കാതാവുകയും ചെയ്തു. 

∙ പോരാടി പയ്യന്നൂർ സഖാക്കൾ

ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റുമൊക്കെ ഫണ്ട് തിരിമറി പരാതിയും അതിന്മേലെടുക്കേണ്ട നടപടികളും പലതവണ ചർച്ച ചെയ്തതാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ തന്നെ 3 തവണ ചർച്ച നടന്നു. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനും പലതവണ ഈ വിഷയത്തിലുള്ള ചർച്ചകളിൽ പങ്കെടുത്തിരുന്നു. ഏറ്റവുമൊടുവിൽ ഇ.പി.ജയരാജന്റെ സാന്നിധ്യത്തിൽ നടന്ന ജില്ലാ കമ്മിറ്റിയിൽ കുറ്റാരോപിതർക്കെതിരെ പേരിനു മാത്രം നടപടിയെടുത്തു മുന്നോട്ടു പോകാൻ പോലും നിർദേശമുയർന്നു. എന്നാൽ, പയ്യന്നൂുരിൽ നിന്നുള്ള 3 ജില്ലാ കമ്മിറ്റി അംഗങ്ങൾ ശക്തമായ നിലപാടെടുത്തു. പയ്യന്നൂർ സഖാക്കൾ കണ്ടെത്തിയ ക്രമക്കേടിൽ നടപടിയുണ്ടായില്ലെങ്കിൽ അവിടെ പാർട്ടിയുണ്ടാകില്ലെന്ന് അവർ മുന്നറിയിപ്പു നൽകി. അതോടെയാണ്, കുറച്ചെങ്കിലും ഗൗരവമുള്ള നടപടിയെടുക്കാൻ സിപിഎം നിർബന്ധിതമായത്. 

ഇ.പി.ജയരാജൻ

∙ രൂക്ഷമായി പ്രതികരിച്ച് പയ്യന്നൂർ സഖാക്കൾ

അച്ചടക്ക നടപടി ജൂൺ 16ന് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. കുഞ്ഞികൃഷ്ണനെതിരായ നടപടിക്കെതിരെ രൂക്ഷമായ വിമർശനമുയർന്നു. 21 ഏരിയ കമ്മിറ്റി അംഗങ്ങളിൽ 16 പേരും നടപടി പാടില്ലെന്നു പറഞ്ഞു. പക്ഷേ, ജില്ലാ കമ്മിറ്റിയുടെ തീരുമാനമെന്ന നിലയിൽ അതു നടപ്പാക്കുകയായിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ജില്ലാ സെക്രട്ടറിയടക്കമുള്ള ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ തുടങ്ങിയ റിപ്പോർട്ടിങ് യോഗം അവസാനിച്ചത് അർധരാത്രിക്കു ശേഷമാണ്. രൂക്ഷമായ വാഗ്വാദവും വിശദീകരണങ്ങളും വിമർശനവുമുയർന്നു. വെളളിയാഴ്ച, പയ്യന്നൂർ ഏരിയയിലെ ലോക്കൽ കമ്മിറ്റികളിൽ നടന്ന റിപ്പോർട്ടിങ്ങുകളിലും ഇതേ എതിർശബ്ദങ്ങളാണുയർന്നത്. കുഞ്ഞികൃഷ്ണനെതിരായ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അംഗങ്ങൾ തുറന്നു പറഞ്ഞു. 

∙ പയ്യന്നൂരിലെ ഗൂഢസംഘം?

പയ്യന്നൂർ കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു ഗൂഢസംഘം വളർന്നു നിൽപുണ്ട്. ഹക്കീം വധക്കേസിലാണ് ഈ ഗൂഢസംഘത്തിന്റെ പങ്ക് ആദ്യമായി പുറത്തു വന്നത്. ഈ സംഘത്തിനു ചില സിപിഎം നേതാക്കളുടെ തണലുണ്ടെന്ന്  അന്നേ ആരോപണമുയർന്നതുമാണ്. സിപിഎമ്മിലെ തന്നെ ഒരുവിഭാഗം ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശബ്ദമുയർത്തുകയും ഹക്കീം വധക്കേസിലെ യഥാർഥ പ്രതികളെ കണ്ടെത്തണമെന്ന ആവശ്യമുയർത്തി സമരം നടത്തുകയും ചെയ്തിരുന്നു. പക്ഷേ, ആ അവിശുദ്ധ കൂട്ടുകെട്ടും ഗൂഢസംഘവുമൊക്കെ ഇപ്പോഴും പയ്യന്നൂരിലുണ്ട്. കുഞ്ഞികൃഷ്ണനെ പോലെ ധൈര്യവും ആദർശവും ഒരുമിച്ചു ചേരുന്ന നേതാക്കൾ ഈ കൂട്ടുകെട്ടിനു ഭീഷണി തന്നെയാണ്. ആ ഭീഷണിയാണിപ്പോൾ അവർ തുടച്ചു മാറ്റിയിരിക്കുന്നതും. 

ഇതുവരെ പയ്യന്നൂർ സഖാക്കളുടെ നിയന്ത്രണത്തിലായിരുന്നു പയ്യന്നൂരിലെ പാർട്ടി. സത്യത്തിനു നിരക്കാത്തതെല്ലാം അവർ നിരസിച്ചിട്ടുണ്ട്. നിലവിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മുൻ എംഎൽഎ സി.കൃഷ്ണനെ രണ്ടാമതും നിയമസഭയിലേക്കു മത്സരിപ്പിക്കാതിരിക്കാനുള്ള നീക്കത്തെ എതിർത്തു തോൽപിച്ച പാർട്ടി ഘടകമാണു പയ്യന്നൂരിലേത്. പക്ഷേ, ഇപ്പോൾ അദൃശ്യരായ ചിലരുടെ നിയന്ത്രണത്തിലേക്ക് പയ്യന്നൂരിലെ സിപിഎം കൈമാറ്റം ചെയ്യപ്പെടുകയാണെന്ന ആശങ്ക പലരും ഉന്നയിക്കുന്നുണ്ട്. കുഞ്ഞികൃഷ്ണന്റെ പിന്മാറ്റം പയ്യന്നൂർ സഖാക്കൾക്ക് തിരിച്ചടി തന്നെയാണ്. പക്ഷേ, ഒരു കുഞ്ഞികൃഷ്ണൻ മാത്രമല്ല പയ്യന്നൂരിലുള്ളതെന്ന് അവർ പറയുന്നു. ഓരോ തുള്ളിച്ചോരയിൽ നിന്നും ഒരായിരം കുഞ്ഞികൃഷ്ണന്മാർ ഉയരുമെന്ന് അവർ പ്രതീക്ഷിക്കുന്നു. 

English Summary: Misappropriation of Party Fund: All You Need to Know about the Payyannur CPM's New Controversy