കാണേണ്ടതൊന്നും കാണില്ല, എകെജി സെന്റർ ആക്രമണവും കണ്ടില്ല; ‘കണ്ണടച്ചിരിക്കും’ ക്യാമറ
സിറ്റി പൊലീസിന്റെ സ്ട്രൈക്ക് ഫോഴ്സിന്റെ ഏഴു പേരാണ് ഏകെജി സെന്ററിന്റെ പ്രധാന ഗേറ്റിൽ ഡ്യൂട്ടിയ്ക്കുണ്ടായിരുന്നത്. ഇവർക്കു കാണാനാകുന്നത്ര അടുത്താണു സ്ഫോടകവസ്തു എറിഞ്ഞ ഏകെജി ഹാളിലേക്കുള്ള ഗേറ്റ്. ഏഴു പേരുണ്ടായിട്ടും ഇൗ ഗേറ്റിൽ ഡ്യൂട്ടിക്ക് ആളുണ്ടായിരുന്നില്ല. ഇതു തിരിച്ചറിഞ്ഞാണ് അക്രമി അവിടെ വന്നു സ്ഫോടകവസ്തു എറിഞ്ഞു തിരികെ പോയത്... AKG Centre, CPM, Police
സിറ്റി പൊലീസിന്റെ സ്ട്രൈക്ക് ഫോഴ്സിന്റെ ഏഴു പേരാണ് ഏകെജി സെന്ററിന്റെ പ്രധാന ഗേറ്റിൽ ഡ്യൂട്ടിയ്ക്കുണ്ടായിരുന്നത്. ഇവർക്കു കാണാനാകുന്നത്ര അടുത്താണു സ്ഫോടകവസ്തു എറിഞ്ഞ ഏകെജി ഹാളിലേക്കുള്ള ഗേറ്റ്. ഏഴു പേരുണ്ടായിട്ടും ഇൗ ഗേറ്റിൽ ഡ്യൂട്ടിക്ക് ആളുണ്ടായിരുന്നില്ല. ഇതു തിരിച്ചറിഞ്ഞാണ് അക്രമി അവിടെ വന്നു സ്ഫോടകവസ്തു എറിഞ്ഞു തിരികെ പോയത്... AKG Centre, CPM, Police
സിറ്റി പൊലീസിന്റെ സ്ട്രൈക്ക് ഫോഴ്സിന്റെ ഏഴു പേരാണ് ഏകെജി സെന്ററിന്റെ പ്രധാന ഗേറ്റിൽ ഡ്യൂട്ടിയ്ക്കുണ്ടായിരുന്നത്. ഇവർക്കു കാണാനാകുന്നത്ര അടുത്താണു സ്ഫോടകവസ്തു എറിഞ്ഞ ഏകെജി ഹാളിലേക്കുള്ള ഗേറ്റ്. ഏഴു പേരുണ്ടായിട്ടും ഇൗ ഗേറ്റിൽ ഡ്യൂട്ടിക്ക് ആളുണ്ടായിരുന്നില്ല. ഇതു തിരിച്ചറിഞ്ഞാണ് അക്രമി അവിടെ വന്നു സ്ഫോടകവസ്തു എറിഞ്ഞു തിരികെ പോയത്... AKG Centre, CPM, Police
തിരുവനന്തപുരം∙ ഭരിക്കുന്ന പാർട്ടിയുടെ കേരളത്തിലെ ആസ്ഥാനമായ ഏകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ പ്രതികളെ പിടിക്കാനാകാതെ പൊലീസ് ബുദ്ധിമുട്ടുന്നത് എന്തുകൊണ്ടാണ്? ഏകെജി സെന്ററിൽ പൂർണ സുരക്ഷയൊരുക്കാതെ പേരിനൊരു സുരക്ഷയൊരുക്കിയത് ആരുടെ വീഴ്ചയാണ്? സിസിടിവികൾ കഥ പറയാതെ ഒളിച്ചുവച്ചാൽ കേരളത്തിലെ പൊലീസ് എന്തുചെയ്യും? പ്രതി നഗരത്തിൽ തന്നെ ഉണ്ടെന്നു സംശയം പറയുന്ന പൊലീസിന് അറസ്റ്റു ചെയ്യാൻ തടസമെന്താണ്?
ഇൗ ചോദ്യങ്ങൾക്കു പ്രസക്തി കൂടിയതു സുരക്ഷയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്ന തലസ്ഥാന നഗരത്തിൽ സംഭവിച്ചപ്പോഴാണ്. ഭരണസിരാകേന്ദ്രം, പൊലീസിന്റെ ആസ്ഥാനം അങ്ങനെ തലസ്ഥാന നഗരത്തിന്റെ കിരീടത്തിൽ ഒരുപാട് രത്നങ്ങളുണ്ട്. ഒപ്പം ചില നാണക്കേടിന്റെ കഥകളുമുണ്ട്. നിർണായക ഘട്ടത്തിലൊക്കെ സിസിടിവി കേടാവുകയും തെളിയാത്തതുമായ കഥകൾ. പക്ഷേ ആ കേസുകളിലൊക്കെ സിസിടിവിയിൽ പ്രതികളുടെ ചിത്രം തെളിയല്ലേ എന്ന് പൊലീസ് പ്രാർഥിച്ചതുപോലെയുണ്ടെന്നു പിന്നാമ്പുറകഥകളുമുണ്ട്.
നാലുവർഷം പിന്നിട്ടിട്ടും സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ് എങ്ങുമെത്തിയില്ല, സിറ്റി പൊലീസിന്റെ പ്രത്യേക സംഘവും ക്രൈംബ്രാഞ്ചുമൊക്കെ മാറി മാറി അന്വേഷിച്ചിട്ടും രക്ഷയില്ല. കുണ്ടമൺ കടവിലെ ആ ആശ്രമം കത്തിച്ചപ്പോൾ മുന്നു കാറുകളും കത്തിച്ചു. ആശ്രമത്തിലെ സിസിടിവി അന്ന് കേടായിരുന്നു. ആശ്രമത്തിലെ ആറു കിലോമീറ്റർ ചുറ്റളവിലെ സിസിടിവി ക്യാമറകളുടെ ദൃശ്യം ശേഖരിച്ചു പരിശോധിച്ചെങ്കിലും പ്രതികളെക്കുറിച്ചു സൂചനയില്ല. ഒരാളുടെ രേഖാ ചിത്രം തയാറാക്കിയെങ്കിലും പൊലീസ് അതു പുറത്തുവിട്ടില്ല. ശബരിമല സംഭവം കത്തി നിൽക്കുമ്പോൾ യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിനെ അനുകൂലിച്ചയാളാണ് സന്ദീപാനന്ദഗിരി. സ്വാഭാവികമായും ആശ്രമം കത്തിയതിന് സംഘപരിവാറാണ് ഉത്തരവാദികളെന്ന് ആക്ഷേപം നിറഞ്ഞെങ്കിലും പൊലീസ് പിടിക്കാൻ മടിച്ചു. എന്തിനേറെ ആശ്രമം കത്തിയ ദിവസം രാവിലെ തന്നെ മുഖ്യമന്ത്രി നേരിട്ടെത്തുകയും ചെയ്തു. പക്ഷേ പൊലീസ് പ്രതികളെ പിടിക്കാൻ മടിച്ചതിന്റെ കാരണമെന്തായിരുന്നുവെന്നതിന് ഇപ്പോഴും ഉത്തരം അജ്ഞാതം.
സിസിടിവി കണ്ണടച്ച മറ്റൊരു സംഭവമാണ് തിരുവനന്തപുരത്തെ പത്രപ്രവർത്തകൻ ബഷീറിന്റെ മരണം. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ചിരുന്ന കാറിടിച്ചാണ് അപകടമുണ്ടായത്. ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ അല്ലെന്നു വാദവും ഉയർത്തി. അതിന് ഉത്തരം പറയേണ്ടിയിരുന്ന അവിടത്തെ നിരീക്ഷണ ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ലത്രെ. തലസ്ഥാനത്തെ ഏറ്റവും പ്രധാന റോഡായ മ്യൂസിയം റോഡിലെ സിസിടിവി പ്രവർത്തിച്ചില്ലെന്നു പറയുമ്പോൾ പിന്നെ എന്തിനാണ് ഇൗ സിസിടിവികൾ ഇങ്ങനെ പണം ചെലവാക്കി സ്ഥാപിക്കുന്നതെന്ന ചോദ്യമുയർന്നു. വേണ്ടിടത്തൊന്നും കണ്ണു തുറക്കാത്ത സിസിടിവി ക്യാമറകൾ. അതോ കണ്ണടപ്പിക്കുന്നതോയെന്നത് അവശേഷിക്കുന്ന ചോദ്യം.
ഇനി എകെജി സെന്ററിലെ സംഭവത്തിലേക്കു വരാം. എകെജി സെന്ററിലേക്കു സ്ഫോടക വസ്തുവെറിഞ്ഞ പ്രതിയെ കിട്ടാതെ വന്നപ്പോഴാണ് സിസിടിവിയിൽ നിന്നോ മൊബൈൽ ഫോണിൽ നിന്നോ തെളിവ് കിട്ടിയില്ലെങ്കിൽ എത്ര സ്പെഷൽ ടീം അന്വേഷിച്ചാലും കേസു തെളിയാത്ത അവസ്ഥയാണെന്ന ബോധ്യം വരുന്നത്. എകെജി സെന്ററിൽ തന്നെ സിസിടിവിയുടെ ദൃഷ്ടിയിൽ അഞ്ചു മീറ്ററിനകത്താണു പ്രതി വരുന്നതും സ്ഫോടക വസ്തു എറിയുന്നതും. പക്ഷേ ദൃശ്യങ്ങളിൽ നിന്ന് പ്രതിയിലേക്ക് എത്താനുള്ള ഒന്നും ലഭിച്ചില്ല. മറ്റെന്തെങ്കിലും വാർത്തകളിലേക്ക് മാധ്യമങ്ങൾ ഉൗളിയിടുമ്പോൾ ഇൗ കേസുകളും സിസിടിവിയും ഒക്കെ കാണാ മറയത്തേക്കു പോകും.
നോക്കുകുത്തിയാകരുത് സിസിടിവി, വയ്ക്കേണ്ടത് നൈറ്റ് വിഷൻ ക്യാമറ
എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞു. പക്ഷേ, ഫലമെന്ത്? ആളുടെ മുഖം ദൃശ്യങ്ങളിൽ വ്യക്തമല്ല, സ്കൂട്ടറിന്റെ നമ്പർ കാണാനാകുന്നില്ല. ലോകമെങ്ങും കുറ്റകൃത്യങ്ങൾക്കു തുമ്പുണ്ടാക്കാൻ പൊലീസിന്റെ ഏറ്റവും വലിയ സഹായി സിസിടിവി ക്യാമറയാണെങ്കിലും നമ്മുടെ നാട്ടിൽ പലപ്പോഴും ഇക്കാര്യത്തിൽ വില്ലനാകുന്നത് സിസിടിവിയുടെ രാത്രിക്കാഴ്ചയിലെ പോരായ്മകളാണ്. നൈറ്റ് വിഷൻ സൗകര്യമുള്ള നിലവാരമേറിയ സിസിടിവി ക്യാമറകളാണു പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കേണ്ടത്. കടകളുടെ ഉള്ളിലും ഇടനാഴിയിലുമൊക്കെ സ്ഥാപിക്കുന്ന നിലവാരം കുറഞ്ഞ ക്യാമറ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചാൽ ഉപകാരപ്പെട്ടെന്നുവരില്ല. മികച്ച നിലവാരമുള്ള 10,000 സിസിടിവി ക്യാമറകളുടെ സുരക്ഷിതത്വമുള്ള മുംബൈ നഗരത്തെയാണ് ഇക്കാര്യത്തിൽ മാതൃകയാക്കേണ്ടത്. സാംസങ്, ഇൻഫിനോവ, പാനസോണിക്, ബോഷ് എന്നിവയാണ് ഇക്കാര്യത്തിൽ ലോകോത്തര ബ്രാൻഡുകൾ.
പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കാവുന്ന സിസിടിവി ക്യാമറകൾ ഇവയാണ്:
∙പിടിഇസഡ് ക്യാമറ: പാൻ ടിൽറ്റ് സൂം ക്യാമറ. 360 ഡിഗ്രി ചുറ്റിത്തിരിഞ്ഞു ദൃശ്യങ്ങൾ പകർത്തും. 250 മീറ്റർ വരെ വ്യക്തമായി പതിയും. ദൃശ്യങ്ങൾ വീണ്ടും സൂം ചെയ്തു കാണാൻ സൗകര്യം. രാത്രിക്കാഴ്ചയിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കൃത്യമായി കാണാം.
∙ഫിക്സഡ് ക്യാമറ: റോഡിന്റെ നീളക്കാഴ്ച പകർത്താൻ സൗകര്യമൊരുക്കുന്ന ക്യാമറ. ഫോക്കസ് ചെയ്ത ദൃശ്യങ്ങളാണു ലഭിക്കുക. 40 മീറ്റർ വരെ വ്യക്തമായ കാഴ്ച. ഓട്ടോസൂം മോഡിൽ പ്രവർത്തിക്കും.
നഗരം നിറയെ ക്യാമറകൾ, എന്തു കാര്യം?
മോട്ടർ വാഹനവകുപ്പും പൊലീസും കൂടി നിരീക്ഷണ ക്യാമറ വയ്പിലാണു കഴിഞ്ഞ കുറേക്കാലമായി ശ്രദ്ധ. ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ (എഐ) വരെയാണ് 700 എണ്ണത്തോളം സ്ഥാപിക്കുന്നത്. പൊലീസ് തിരുവനന്തപുരം നഗരത്തെ മുഴുവൻ ക്യാമറയ്ക്കുള്ളിലാക്കിയെന്നൊക്കെ മേനി പറയാറുമുണ്ട്. ഇനി ഒരു കുറ്റവും റോഡിൽ വച്ചു നടക്കില്ല എല്ലാം ക്യാമറ പിടിക്കുമെന്നൊക്കെയാണ് ക്യാമറ സ്ഥാപിക്കൽ ചടങ്ങുകളിൽ മന്ത്രിമാർ പറയാറുള്ളതും. പക്ഷേ കേരളത്തിലെ ശ്രദ്ധാകേന്ദ്രമായ ഏകെജി സെന്റർ ജംക്ഷനിൽ പൊലീസിനു ക്യാമറയില്ലേയെന്നു ചോദിച്ചാലും കൃത്യമായൊരു ഉത്തരമില്ല. ഒരിക്കൽ സ്ഥാപിച്ചെന്നും കേടായെന്നുമൊക്കെ പറഞ്ഞൊഴിയും. ഇനി സ്മാർട് സിറ്റി പദ്ധതിയിൽ തിരുവനന്തപുരം നിറയെ ക്യാമറ വയ്ക്കാൻ പോകുകയാണെന്നാണ് ഇപ്പോൾ മറുപടി.
സുരക്ഷയൊരു ചടങ്ങിനു വേണ്ടിയല്ല
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ടു രാഷ്ട്രീയ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി ഓഫിസുകൾക്കു നേരെ ആക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പു നൽകിയിരുന്നു. എകെജി സെന്ററിനു മുന്നിൽ സുരക്ഷ ഉണ്ടായിരുന്നെങ്കിലും സുരക്ഷ ഇല്ലാത്ത സ്ഥലത്താണു സ്ഫോടകവസ്തു എറിഞ്ഞത്. ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും ഭരണസിരാകേന്ദ്രത്തിനു തൊട്ടടുത്തുള്ള എകെജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞതു സർക്കാരിനു നാണക്കേടായി. ഇക്കാര്യത്തിൽ പൊലീസിന്റെ വീഴ്ചയും വ്യക്തമാണ്. സിറ്റി പൊലീസിന്റെ സ്ട്രൈക്ക് ഫോഴ്സിന്റെ ഏഴു പേരാണ് ഏകെജി സെന്ററിന്റെ പ്രധാന ഗേറ്റിൽ ഡ്യൂട്ടിയ്ക്കുണ്ടായിരുന്നത്. ഇവർക്കു കാണാനാകുന്നത്ര അടുത്താണു സ്ഫോടകവസ്തു എറിഞ്ഞ ഏകെജി ഹാളിലേക്കുള്ള ഗേറ്റ്. ഏഴു പേരുണ്ടായിട്ടും ഇൗ ഗേറ്റിൽ ഡ്യൂട്ടിക്ക് ആളുണ്ടായിരുന്നില്ല. ഇതു തിരിച്ചറിഞ്ഞാണ് അക്രമി അവിടെ വന്നു സ്ഫോടകവസ്തു എറിഞ്ഞു തിരികെ പോയത്.
English Summary: AKG Centre bombing, no hint about culprit in CCTV visuals