അദ്ഭുതശക്തിയല്ല, വീടിന് അതിമാരക ദോഷം; ഇറിഡിയം ക്ഷണിച്ചു വരുത്തുക ‘ലോഹദുരന്തം’
ഇറിഡിയം എന്ന ലോഹം സൗഭാഗ്യം നൽകുമെന്നാണ് ചിലരുടെ വിശ്വാസം. എന്നാൽ ഇതുവരെ കേട്ട കഥകൾ അനുസരിച്ച് ഇറിഡിയം സൗഭാഗ്യമല്ല മറിച്ച് ദൗർഭാഗ്യമാണ് നൽകിയിട്ടുള്ളത്. വർഷങ്ങൾക്കു മുൻപ് മല്ലപ്പിള്ളിയിൽ ക്ഷേത്രത്തിലെ താഴികക്കുടത്തിലെ ഇറിഡിയം വീണ്ടെടുക്കാനായി വാച്ചറെ കൊലപ്പെടുത്തി. താഴികക്കുടം ഉരുക്കി നോക്കിയെങ്കിലും ഇറിഡിയം ലഭിച്ചില്ല. കെട്ടുകഥകളുടെ പിന്നാലെ പായുന്ന ഈ ഭാഗ്യാന്വേഷികളുടെ ലാഭക്കൊതിക്കു മുന്നിൽ..
ഇറിഡിയം എന്ന ലോഹം സൗഭാഗ്യം നൽകുമെന്നാണ് ചിലരുടെ വിശ്വാസം. എന്നാൽ ഇതുവരെ കേട്ട കഥകൾ അനുസരിച്ച് ഇറിഡിയം സൗഭാഗ്യമല്ല മറിച്ച് ദൗർഭാഗ്യമാണ് നൽകിയിട്ടുള്ളത്. വർഷങ്ങൾക്കു മുൻപ് മല്ലപ്പിള്ളിയിൽ ക്ഷേത്രത്തിലെ താഴികക്കുടത്തിലെ ഇറിഡിയം വീണ്ടെടുക്കാനായി വാച്ചറെ കൊലപ്പെടുത്തി. താഴികക്കുടം ഉരുക്കി നോക്കിയെങ്കിലും ഇറിഡിയം ലഭിച്ചില്ല. കെട്ടുകഥകളുടെ പിന്നാലെ പായുന്ന ഈ ഭാഗ്യാന്വേഷികളുടെ ലാഭക്കൊതിക്കു മുന്നിൽ..
ഇറിഡിയം എന്ന ലോഹം സൗഭാഗ്യം നൽകുമെന്നാണ് ചിലരുടെ വിശ്വാസം. എന്നാൽ ഇതുവരെ കേട്ട കഥകൾ അനുസരിച്ച് ഇറിഡിയം സൗഭാഗ്യമല്ല മറിച്ച് ദൗർഭാഗ്യമാണ് നൽകിയിട്ടുള്ളത്. വർഷങ്ങൾക്കു മുൻപ് മല്ലപ്പിള്ളിയിൽ ക്ഷേത്രത്തിലെ താഴികക്കുടത്തിലെ ഇറിഡിയം വീണ്ടെടുക്കാനായി വാച്ചറെ കൊലപ്പെടുത്തി. താഴികക്കുടം ഉരുക്കി നോക്കിയെങ്കിലും ഇറിഡിയം ലഭിച്ചില്ല. കെട്ടുകഥകളുടെ പിന്നാലെ പായുന്ന ഈ ഭാഗ്യാന്വേഷികളുടെ ലാഭക്കൊതിക്കു മുന്നിൽ..
വാസ്തവത്തിൽ ഇറിഡിയത്തിന് അദ്ഭുത ശക്തിയുണ്ടോ? ഇറിഡിയം എന്ന ലോഹം സൗഭാഗ്യം നൽകുമെന്നാണ് വിശ്വാസം. എന്നാൽ ഇതുവരെ കേട്ട കഥകൾ അനുസരിച്ച് ഇറിഡിയം സൗഭാഗ്യമല്ല മറിച്ച് ദൗർഭാഗ്യമാണ് നൽകിയിട്ടുള്ളത്. ഭാഗ്യാന്വേഷികൾക്കു മാത്രമല്ല ദൗർഭാഗ്യം, ഏതാനും ഹതഭാഗ്യർക്കും ഇറിഡിയം എന്ന ലോഹം ദുരന്തമാണു നൽകുന്നത്. ധർമപുരിയിൽ അടുത്തിടെ രണ്ടു മലയാളികൾ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഇറിഡിയം ലോഹ വിൽപനയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. വർഷങ്ങൾക്കു മുൻപ് മല്ലപ്പിള്ളിയിൽ ക്ഷേത്രത്തിലെ താഴികക്കുടത്തിലെ ഇറിഡിയം വീണ്ടെടുക്കാനായി വാച്ചറെ കൊലപ്പെടുത്തി. താഴികക്കുടം ഉരുക്കി നോക്കിയെങ്കിലും ഇറിഡിയം ലഭിച്ചില്ല. പകരം അൽപം സ്വർണം ലഭിച്ചെന്നു മാത്രം. ചെങ്ങന്നൂരിൽ ഇറിഡിയമുണ്ടെന്ന വിശ്വാസം മൂലം താഴികക്കുടം മോഷ്ടിച്ച സംഭവമുണ്ട്. സത്യത്തിൽ ഇതുവരെ ഈ ഭാഗ്യാന്വേഷികൾക്ക് ഇറിഡിയം ലഭിച്ചിട്ടില്ല. എന്നിട്ടും ഇവർ ഇറിഡിയത്തിനായുള്ള അന്വേഷണം തുടരുന്നു. കാന്തം പോലെ ഭാഗ്യാന്വേഷികളെ ഇറിഡിയം ആകർഷിക്കുന്നത് എന്തുകൊണ്ടായിരിക്കും. കെട്ടുകഥകളുടെ പിന്നാലെ പായുന്ന ഈ ഭാഗ്യാന്വേഷികളുടെ ലാഭക്കൊതിക്കു മുന്നിൽ പലർക്കും ജീവൻ നഷ്ടപ്പെടുന്നു. എന്തു കൊണ്ടാണ് പൊലീസിന് ഇറിഡിയം വേട്ടക്കാരെ തടയാൻ കഴിയാത്തത്?
∙ തട്ടിപ്പ് നാസയ്ക്ക് വേണ്ടിയാണോ!
അങ്ങനെയാണ് തട്ടിപ്പുകാർ വിശ്വസിക്കുന്നത്. ഇറിഡിയം നൽകാമെന്നു വിശ്വസിപ്പിച്ച് പണം തട്ടുന്ന നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോർട്ടു ചെയ്തത്. ഇടക്കാലത്ത് കുറഞ്ഞിരുന്ന ഇറിഡിയം വേട്ട പിന്നീട് കൂടി. ഇറിഡിയം അടങ്ങിയ ഉപകരണം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയ്ക്കു വിറ്റ് കോടീശ്വരനാകാമെന്ന് വിശ്വസിപ്പിച്ച് 80 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ 2020 ൽ പൊലീസ് പിടികൂടിയിരുന്നു. നാസ അടക്കമുള്ള ബഹിരാകാശ ഏജൻസികൾക്ക് ഇറിഡിയം ആവശ്യമുണ്ടെന്നും അവർക്കു വിറ്റാൽ കോടികൾ ലഭിക്കുമെന്നു പറഞ്ഞാണു തട്ടിപ്പ്.
ഇറിഡിയം നൽകാമെന്നു പറഞ്ഞു പണം തട്ടുന്ന ഇടനിലക്കാർ കേരളത്തിൽ സജീവമാണെന്നാണ് പൊലീസിന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ കാര്യമായ ഒരു നടപടിയും എടുത്തില്ല. ഇറിഡിയം ലോഹം വീട്ടിൽ പ്രത്യേക രീതിയിൽ സൂക്ഷിച്ചാൽ ഐശ്വര്യമുണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് വേറൊരു വിഭാഗം തട്ടിപ്പ് നടത്തുന്നത്. ഒരു കാര്യം ഉറപ്പാണ് ഇറിഡിയം നിങ്ങളുടെ വീട്ടിലുണ്ടെന്ന് തട്ടിപ്പുകാർ അറിഞ്ഞാൽ, അല്ലെങ്കിൽ തെറ്റിദ്ധരിച്ചാലും മതി, ദുരന്തം നിങ്ങളെ തേടിയെത്തും.
∙ സ്വർണം പിന്നിൽ, ഇറിഡിയം മുന്നിൽ
അദ്ഭുത സിദ്ധിയില്ലെങ്കിലും ഇറിഡിയത്തിന് സ്വർണത്തേക്കാൾ വിലയുണ്ട്. ലാബ് ആവശ്യങ്ങൾക്ക് വാങ്ങിക്കുന്ന ഇറിഡിയത്തിന് ഗ്രാമിന് 7000 മുതൽ 9000 രൂപ വരെ വില വരും. സ്വർണം പോലെ പവൻ കണക്കിൽ പറഞ്ഞാൽ 8 ഗ്രാമിന് 56,000 രൂപയ്ക്കു മുകളിൽ വരും. നിലവാരവും ആവശ്യവും അനുസരിച്ച് വിലയിലും ഏറ്റക്കുറച്ചിലുണ്ട്. രാജ്യാന്തര കമ്പനി ഗ്രാമിന് 4.12 ലക്ഷം രൂപയ്ക്കാണ് ഇറിഡിയം വിൽക്കുന്നത്. പ്ലാറ്റിനം, ഇറിഡിയം, സ്വർണം എന്നിവ ഒരേ വിഭാഗത്തിൽ പെട്ട ലോഹങ്ങളാണ്. സാന്ദ്രതയിൽ രണ്ടാം സ്ഥാനം ഇറിഡിയത്തിനാണ്. ഓസ്മിയം ആണ് സാന്ദ്രതകൂടിയ ലോഹം.
ഇറിഡിയത്തിന്റെയും പ്ലാറ്റിനത്തിന്റെയും വലുപ്പവും കെമിക്കൽ ഘടനയും സാമ്യമുള്ളതാണ്. പ്ലാറ്റിനംപോലെ കാഠിന്യമേറിയതും വെള്ള നിറത്തിലുമുള്ളതാണ് ഇറിഡിയം. ഇറിഡിയം കഴിഞ്ഞാൽ സാന്ദ്രത കൂടിയ ലോഹമാണ് പ്ലാറ്റിനം. ഒരു സെന്റീമീറ്റർ ക്യൂബ് അളവിൽ ഇറിഡിയം എടുത്താൽ 22.56 ഗ്രാം തൂക്കം വരും. സാന്ദ്രത മൂലം നല്ല സ്റ്റെബിലിറ്റിയുണ്ട്. അതിനാൽ ഇറിഡിയത്തിന് ഉപയോഗങ്ങൾ ഏറെയാണ്. ഖനികളിൽ നിന്ന് അയിര് രൂപത്തിൽ ഖനനം ചെയ്താണ് ഇറിഡിയം എടുക്കേണ്ടത്. സംസ്കരണ പ്രക്രിയ സങ്കീർണമാണ്. ഭൂമിയുടെ പുറംതോടിൽ ഇറിഡിയത്തിന്റെ സാന്നിധ്യം വളരെ കുറവായതിനാലാണ് വില കൂടുന്നത്. ആഫ്രിക്ക, ഓസ്ട്രേലിയ, മ്യാൻമാർ തുടങ്ങിയ രാജ്യങ്ങളിലാണ് ഇറിഡിയം കൂടുതലായി കാണുന്നത്. ഭൂമിയിലുള്ള ഇറിഡിയം പ്ലാറ്റിനത്തേക്കാൾ 10 മടങ്ങ് കുറവാണ്. സ്വർണം ഇതിനേക്കാൾ 40 മടങ്ങ് കൂടുതലായി ഭൂമിയിലുണ്ട്. ഭൂമിയുടെ പുറംതോടിൽ ഇറിഡിയത്തിന്റെ അളവ് കുറവാണെങ്കിൽ ഭൂമിയുടെ ഉള്ളിൽ ഇറിഡിയം കൂടുതലായുണ്ട്. ഭൂമിയുടെ പുറംതോടിലുള്ളതാണ് കുഴിച്ചെടുക്കുന്നത്.
∙ നാസയ്ക്ക് ഇറിഡിയം വേണോ, സത്യമെന്ത് ?
യുഎസ് ബഹിരാകാശ പഠന കേന്ദ്രമായ നാസ (നാഷനൽ എയ്റോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ) ഇറിഡിയം ഉപയോഗിക്കുന്നുണ്ടോ? ‘ബഹിരാകാശ ഗവേഷണത്തിന് ഇറിഡിയം ഉപയോഗിക്കുന്നുണ്ടെന്നും അതാകാം നാസയ്ക്ക് ഇറിഡിയം വേണമെന്ന കഥയുടെ പിന്നിലെന്നും എംജി സർവകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദ കുമാർ പറയുന്നു. ‘ലോഹമെന്ന നിലയിൽ ഇറിഡിയത്തിന് ഒത്തിരി ഗുണങ്ങളുണ്ട്. നല്ല സ്റ്റെബിലിറ്റിയുണ്ട്, പെട്ടെന്ന് തീപിടിക്കില്ല. അതിനാൽ ബഹിരാകാശ പേടകത്തിലും മറ്റ് ബഹികാരാശ യാത്രയ്ക്കുള്ള ഉപകരണങ്ങളിലും ഇറിഡിയമുണ്ട്. സ്പാർക്ക് പ്ലഗ് പോലുള്ള ഇലക്ട്രിക്കൽ ഉപകരണ ഭാഗങ്ങളിലും തീപിടിത്ത സാധ്യത കുറയ്ക്കാൻ ഇറിഡിയം ഉപയോഗിക്കുന്നു. ഇതാകാം നാസയ്ക്ക് വേണമെന്ന കഥയുടെ പിന്നിലെന്ന് കരുതാം’– അരവിന്ദ കുമാർ പറഞ്ഞു.
ഉയർന്ന താപനിലയിൽ പ്രവർത്തിക്കേണ്ട ഉപകരണങ്ങളിൽ തുരുമ്പിനെ പ്രതിരോധിക്കാനും പെട്ടെന്ന് ഉരുകാതിരിക്കാനുമാണ് ഇറിഡിയം പ്രധാനമായും ഉപയോഗിക്കുന്നത്. ഉയർന്ന താപനിലയിൽ ലോഹങ്ങൾ ഉരുക്കേണ്ട പാത്രങ്ങൾ നിർമിക്കാനും ഇത് ഉപയോഗിക്കും. ബഹിരാകാശ വാഹനങ്ങളിലെ ഉപകരണങ്ങൾ, ആഭരണങ്ങൾ, ഇലക്ട്രോണിക് സ്ക്രീനുകൾ, സ്പാർക്ക് പ്ലഗുകൾ, സെമി കണ്ടക്ടറുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ എന്നിവ നിർമിക്കാനും ചില പേനകളുടെ നിബ്ബുകൾ നിർമിക്കാനും ഇറിഡിയം ഉപയോഗിക്കുന്നുണ്ട്. കെമിക്കൽ കമ്പനികളിൽനിന്നാണ് കോളജുകൾ പഠനാവശ്യത്തിനായി ഇറിഡിയം വാങ്ങുന്നത്.
∙ ഇളകില്ല, ഉരുകില്ല ഇറിഡിയം
ഇരുമ്പു പോലെ കരുത്ത് എന്നതിനു പകരം ഇറിഡിയം പോലെ കരുത്ത് എന്നു പറയണോ! അത്ര കേമമാണ് ഇറിഡിയം. മറ്റു രാസവസ്തുക്കളുമായി സമ്പർക്കമുണ്ടായാലും കാര്യമായ മാറ്റമുണ്ടാകാത്ത ലോഹമാണ് ഇറിഡിയം. സ്വർണവും ഇതേ രീതിയിലുള്ള ലോഹമാണ്. എന്നാൽ, ഇരുമ്പ് പോലുള്ള ലോഹങ്ങൾ ഓക്സിജനുമായും ലവണങ്ങളുമായും സമ്പർക്കം ഉണ്ടാകുമ്പോഴും ഉയർന്ന താപനിലയിലും തുരുമ്പ് പിടിച്ച് മാറ്റങ്ങൾ സംഭവിക്കും. ഇറിഡിയം തുരുമ്പിനെ വളരെയധികം പ്രതിരോധിക്കുന്ന ലോഹമാണ്. ഉയർന്ന താപനിലയിൽപോലും ഇറിഡിയം തുരുമ്പെടുക്കില്ല. 2446 ഡിഗ്രി ചൂടിൽ മാത്രമേ ഉരുകൂ.
പ്ലാറ്റിനത്തിന്റെയും ചെമ്പിന്റെയും കൂടെ ഇറിഡിയം മണ്ണിനടിയിൽ കാണാറുണ്ട്. ഓസ്മിയത്തിന്റെയും ഇറിഡിയത്തിന്റെയും സങ്കരരൂപവും കാണാറുണ്ട്. ഇരുമ്പും ചെമ്പുമെല്ലാം ആസിഡുകളിലിട്ടാൽ ലയിക്കും. സ്വർണവും ഇറിഡിയവുമൊന്നും സാധാരണ ആസിഡിൽ ലയിക്കില്ല. അതിനാലാണ് നൈട്രിക് ആസിഡിന്റെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും മിശ്രിതമായ അക്വാറീജിയ സംവിധാനത്തിലൂടെ ഇത്തരം ലോഹങ്ങളെ ശുദ്ധീകരിക്കുന്നത്. 1803ൽ അക്വാറീജിയ സംവിധാനത്തിൽ ചില ലോഹങ്ങളെ ഇട്ടപ്പോൾ അത് പൂർണമായി ലയിച്ചില്ല. ആദ്യം കാർബൺ ആണെന്നാണ് ഗവേഷകർ കരുതിയത്. പിന്നീടത് ഓസ്മിയവും ഇറിഡിയവുമാണെന്നു തിരിച്ചറിഞ്ഞു. ചെമ്പും നിക്കലും ഖനനം ചെയ്ത് ശുദ്ധീകരിക്കുമ്പോൾ കിട്ടുന്ന ഉപോൽപ്പന്നമാണ് ഇറിഡിയം.
∙ നാസ മുതൽ റൈസ് പുള്ളർ വരെ നീളുന്ന തട്ടിപ്പ്
ഇറിഡിയം നാസയ്ക്ക് വിൽപ്പന നടത്തി കോടികൾ സമ്പാദിക്കാം എന്നു വിശ്വസിപ്പിച്ചാണ് 2020ൽ ബെംഗളൂരു സ്വദേശിയായ ജേക്കബ് അരുമൈരാജ് കൊച്ചി സ്വദേശികളെ പറ്റിച്ചത്. വാഷിങ്ടൻ കേന്ദ്രമായ ഗ്ലോബൽ സ്പേസ് മെറ്റൽസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണെന്നും ഭാഭാ അറ്റോമിക് റിസർച് സെന്ററിന്റെ അംഗീകാരം ഉണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ഇറിഡിയം അടങ്ങിയ റൈസ് പുള്ളര്‍ (അരിമണി വലിച്ചെടുക്കുന്ന മാന്ത്രിക ശക്തിയുള്ള ഉപകരണം) കോയമ്പത്തൂരിലെ വീട്ടിലുണ്ടെന്നായിരുന്നു ഇയാൾ വാങ്ങാനെത്തിയവരോട് പറഞ്ഞത്. സർട്ടിഫിക്കറ്റ് ലഭിച്ചാൽ സർക്കാര്‍ സഹായത്തോടെ നാസയ്ക്കു വിൽക്കാമെന്നും വാഗ്ദാനം നൽകി.
റൈസ് പുള്ളറിന് ആണവശക്തി ഉള്ളതിനാൽ ഉപകരണം പരിശോധിക്കാൻ ആന്റി റേഡിയേഷൻ കിറ്റ് വേണമെന്നു പറഞ്ഞ് 25 ലക്ഷംരൂപ ആദ്യം സ്വന്തമാക്കി. പരിശോധനയ്ക്കുശേഷം ആ റൈസ് പുള്ളറിന് ശക്തിയില്ലെന്നു പറഞ്ഞ് തമിഴ്നാടിന്റെ വിവിധയിടങ്ങളിൽ കൊണ്ടുപോയി നിരവധി റൈസ് പുള്ളർ ഉപകരണങ്ങൾ കാട്ടി. ഓരോ സ്ഥലത്തുപോകുമ്പോഴും പണം തട്ടി. സംശയംതോന്നിയതോടെ ഇടപാടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് പരിശോധനയിൽ ആന്റി റേഡിയേഷൻ കിറ്റെന്നപേരിൽ ജേക്കബ് അരുമൈരാജ് കൊണ്ടുവന്നത് ഫയർഫോഴ്സ് ഉപയോഗിക്കുന്ന ഫ്ളൂറസെന്റ് വസ്ത്രങ്ങളാണെന്നു വ്യക്തമായി.
∙ ഷൈനും ക്രൂസും മരിച്ചതെങ്ങനെ?
കൊച്ചി വരാപ്പുഴ വലിയവീട്ടിൽ ശിവകുമാർ, തിരുവനന്തപുരം കുന്നുകുഴി ഷൈൻ വില്ലയിൽ നെവിൽ ജി.ക്രൂസ് എന്നിവരെയാണ് ജൂലൈ 19നു ധർമപുരി പെരിയല്ലി വനമേഖലയിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീടിത് കൊലപാതകമാണെന്നു സേലം ധർമപുരി പൊലീസ് സ്ഥിരീകരിച്ചു.
കസ്റ്റഡിയിലെടുത്ത സേലം മേട്ടൂർ സ്വദേശിയിൽനിന്ന് പൊലീസിനു നിർണായക വിവരങ്ങൾ ലഭിച്ചു. ഇയാൾ തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള രണ്ടുപേരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ ഫോണിലേക്കും വിളിച്ചിട്ടുണ്ട്. കൊലപാതകത്തിനുശേഷം ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആണ്. ഇറിഡിയം വിൽപ്പനയുമായി ബന്ധപ്പെട്ട ഇടപാടുകളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
∙ ഇറിഡിയം മുതൽ വെള്ളിമൂങ്ങ വരെ
ഇറിഡിയത്തിൽ ഒതുങ്ങുന്നതല്ല തട്ടിപ്പിന്റെ ലോകം. ഇറിഡിയം റൈസ് പുള്ളർ, നാഗമാണിക്യം, ഇരുതല മൂരി, വെള്ളിമൂങ്ങ തുടങ്ങിയയും വിവിധ സംഘങ്ങൾ തട്ടിപ്പിന് ഉപയോഗിക്കുമെന്ന് മുൻ എസ്ഐ കെ.ജെ. ചാക്കോ പറഞ്ഞു. ‘വർഷങ്ങളായി ഇത്തരം കേസുകൾ പിടിക്കുന്നുണ്ട്. ശുദ്ധമായ തട്ടിപ്പാണിത്. തട്ടിപ്പുകാർക്ക് വ്യക്തമായി അറിയാം ഇവയ്ക്ക് ശക്തിയില്ലെന്ന്. കേരളത്തിലെ ക്ഷേത്രത്തിലെ താഴികക്കുടങ്ങൾ, ഓട്ടു കമ്പനികളുടെ ലോഹ മേൽക്കൂരകൾ എന്നിവിടങ്ങളിൽ ഇത്തരം ലോഹ സാന്നിധ്യമുണ്ട്. ഇവയും സംഘം കൈക്കലാക്കും. വാങ്ങാനെത്തുവരെ വിശ്വസിപ്പിക്കാനുള്ള ചില വിദ്യകളും തട്ടിപ്പു സംഘത്തിന്റെ കൈയിലുണ്ട്. അരിമണി വച്ചാൽ ഇറിഡിയം അവ ആകർഷിച്ചെടുക്കുന്നതായി കാണിച്ചു നൽകും. അതെങ്ങനെ എന്ന് വ്യക്തമല്ല. എന്തോ തട്ടിപ്പാണ്. ഇവ വീട്ടിൽ വച്ചാൽ ഐശ്വര്യം വരുമെന്ന് പറഞ്ഞ് വാങ്ങാനെത്തുവരെ വിശ്വസിപ്പിക്കും. ഒടുവിൽ തട്ടിപ്പ് മനസ്സിലാകുമ്പോഴോ, പണം നൽകിയിട്ടും സാധനം കൈമാറാതെ വരുമ്പോഴോ വാങ്ങുന്നവരും തട്ടിപ്പുകാരും തമ്മിൽ തർക്കമാകും. അവ പലപ്പോഴും കൊലയിൽ എത്തും’– കെ.ജെ. ചാക്കോ പറയുന്നു.
English Summary: Iridium, Rice Puller, Barn Owl Scamsters Still Roaming in Kerala and Why?