കടലിലും ആകാശത്തും വൻസ്ഫോടനങ്ങൾ സംഭവിക്കാം; ‘ദേഷ്യം പിടിച്ച’ ചൈനയെ ആരു തടയും?
തയ്‌വാനിലെ ജനാധിപത്യഭരണകൂടത്തെയും അവിടെത്തെ ചൈനാവിരുദ്ധ രാഷ്ട്രീയനേതൃത്വത്തെയും വരുതിയിലാക്കാനുള്ള വലിയ പദ്ധതികൾ ചൈന തയാറാക്കിയിട്ടുണ്ട്. വിഘടിച്ചുപോയ പ്രവിശ്യയെ തിരികെയെത്തിക്കാനുള്ള ‘പുനർവിദ്യാഭ്യാസ’ പദ്ധതിയാണ് ഇതിൽ മുഖ്യം.ഉയിഗുർ മുസ്ലിംകൾക്കിടയിലാണു ചൈന നേരത്തേ പുനർവിദ്യാഭ്യാസം പ്രയോഗിച്ചത്. ഇതുപ്രകാരം കുട്ടികളടക്കം ലക്ഷക്കണക്കിനു ഉയിഗുർ മുസ്ലിംകളെയാണു തടവിലാക്കി ബ്രെയ്ൻവാഷിങ് നടത്തിവരുന്നത്..
തയ്‌വാനിലെ ജനാധിപത്യഭരണകൂടത്തെയും അവിടെത്തെ ചൈനാവിരുദ്ധ രാഷ്ട്രീയനേതൃത്വത്തെയും വരുതിയിലാക്കാനുള്ള വലിയ പദ്ധതികൾ ചൈന തയാറാക്കിയിട്ടുണ്ട്. വിഘടിച്ചുപോയ പ്രവിശ്യയെ തിരികെയെത്തിക്കാനുള്ള ‘പുനർവിദ്യാഭ്യാസ’ പദ്ധതിയാണ് ഇതിൽ മുഖ്യം.ഉയിഗുർ മുസ്ലിംകൾക്കിടയിലാണു ചൈന നേരത്തേ പുനർവിദ്യാഭ്യാസം പ്രയോഗിച്ചത്. ഇതുപ്രകാരം കുട്ടികളടക്കം ലക്ഷക്കണക്കിനു ഉയിഗുർ മുസ്ലിംകളെയാണു തടവിലാക്കി ബ്രെയ്ൻവാഷിങ് നടത്തിവരുന്നത്..
തയ്‌വാനിലെ ജനാധിപത്യഭരണകൂടത്തെയും അവിടെത്തെ ചൈനാവിരുദ്ധ രാഷ്ട്രീയനേതൃത്വത്തെയും വരുതിയിലാക്കാനുള്ള വലിയ പദ്ധതികൾ ചൈന തയാറാക്കിയിട്ടുണ്ട്. വിഘടിച്ചുപോയ പ്രവിശ്യയെ തിരികെയെത്തിക്കാനുള്ള ‘പുനർവിദ്യാഭ്യാസ’ പദ്ധതിയാണ് ഇതിൽ മുഖ്യം.ഉയിഗുർ മുസ്ലിംകൾക്കിടയിലാണു ചൈന നേരത്തേ പുനർവിദ്യാഭ്യാസം പ്രയോഗിച്ചത്. ഇതുപ്രകാരം കുട്ടികളടക്കം ലക്ഷക്കണക്കിനു ഉയിഗുർ മുസ്ലിംകളെയാണു തടവിലാക്കി ബ്രെയ്ൻവാഷിങ് നടത്തിവരുന്നത്..
സമീപദിവസങ്ങളിൽ യുഎസ് ബലതന്ത്രം അരങ്ങേറിയ 2 സംഭവങ്ങളുണ്ടായി. ആദ്യത്തേത് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളില്‍ ഡ്രോൺ ആക്രമണം നടത്തി അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരിയെ വധിച്ചെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം. രാജ്യത്തിന്റെ പരമാധികാരം ലംഘിച്ച ഈ നടപടി ദോഹ കരാറിന്റെ ലംഘനമാണെന്നു താലിബാൻ പ്രതിഷേധിച്ചെങ്കിലും ഭീകരനേതാവിനു താലിബാൻ അഭയം നൽകിയതാണു യഥാർഥ കരാർലംഘനമെന്നായിരുന്നു യുഎസിന്റെ പ്രതികരണം. സവാഹിരി കൊല്ലപ്പെട്ടെന്ന യുഎസ് പ്രഖ്യാപനം താലിബാൻ സ്ഥിരീകരിച്ചില്ല. ഡ്രോൺ പതിച്ച വീട്ടിൽ ആരുമില്ലായിരുന്നുവെന്നാണു വിശദീകരണം. അഫ്ഗാൻ വിട്ടെങ്കിലും അമേരിക്കയുടെ ശത്രുക്കളെ വകവരുത്താൻ വേണ്ടിവന്നാൽ തിരിച്ചെത്തുമെന്ന കഴിഞ്ഞ ഓഗസ്റ്റിലെ യുഎസ് പ്രഖ്യാപനമാണ് ഈ സന്ദർഭത്തിൽ ഓർക്കേണ്ടത്. രണ്ടാമത്തെ സംഭവം യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറും ബൈഡന്റെ കക്ഷിയായ ഡമോക്രാറ്റിക് പാർട്ടിയിലെ മുതിർന്ന നേതാവുമായ നാൻസി പെലോസി നടത്തിയ, ഹ്രസ്വമെങ്കിലും വിവാദമായ തയ്‌വാൻ സന്ദർശനമാണ്. യുക്രെയ്നു പിന്നാലെ തയ്‌വാനും യുദ്ധത്തിലേക്കു പോകുന്നതിന്റെ സൂചനയാണോ നാൻസിയുടെ സന്ദർശനം ലോകത്തിനു നൽകുന്നത്? പെലോസി മടങ്ങിയതോടെ, പ്രകോപിതരായ ചൈന, തയ്‌വാനെ നാലുവശത്തുനിന്നും വളഞ്ഞ് വൻ സൈനികാഭ്യാസമാണു നടത്തിയത്. ഇനിയൊരു യുദ്ധം യൂറോപ്പിനും ഏഷ്യയ്ക്കും താങ്ങാനാകുമോ? എന്തുകൊണ്ടാണ് തയ്‌വാനും ചൈനയ്ക്കുമിടയിൽ യുഎസ് ഇറങ്ങിക്കളിക്കുന്നത്?
∙ പട, പെലോസിക്കെതിരെ...
സ്വയംഭരണ ദ്വീപുരാജ്യമായ തയ്‌വാൻ തങ്ങളുടെ അവിഭാജ്യഭാഗമാണെന്നാണു ചൈനയുടെ നിലപാട്. വിദേശനേതാക്കൾ തങ്ങളുടെ അനുമതിയില്ലാതെ തയ്‌വാൻ സന്ദർശിക്കാൻ പാടില്ലെന്ന നയം ലംഘിച്ചാൽ പ്രത്യാഘാതമുണ്ടാകുമെന്നും ചൈന മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ചൈനയുടെ പ്രതിഷേധം വകവയ്ക്കാതെ തയ്‌വാനിൽ സന്ദർശനം നടത്തി പെലോസി മടങ്ങിയതോടെ, പ്രകോപിതരായ ചൈന, തയ്‌വാനെ നാലുവശത്തുനിന്നും വളഞ്ഞ് വൻ സൈനികാഭ്യാസമാണു നടത്തിയത്. പെലോസി പോയതിനു പിറ്റേന്നു, ബുധനാഴ്ച (ഓഗസ്റ്റ് 3) മുതലാണ് അത് ആരംഭിച്ചത്. തയ്‌വാൻ സമുദ്രാതിർത്തി കടന്ന് കടലിലേക്ക് മിസൈലുകൾ വരെ അയച്ചു ചൈന.
യുക്രെയ്ൻ യുദ്ധം മൂലം കയ്യും കാലും പൊള്ളി നിൽക്കുന്ന യൂറോപ്പ് എന്തായാലും തയ്‌വാനിൽ അമേരിക്കയ്ക്കു കുട പിടിക്കാനില്ലെന്നു തീരുമാനിച്ചിട്ടുണ്ട്. തയ്‌വാനെ സ്വതന്ത്രരാജ്യമായി യൂറോപ്യൻ യൂണിയൻ പരിഗണിക്കുന്നില്ല. അതു ചൈനയുടെ ഭാഗമാണെന്ന നയം അവർ അംഗീകരിക്കുകയും ചെയ്യുന്നു. ജനാധിപത്യം സംരക്ഷിക്കാൻ സൈന്യത്തെ അയയ്ക്കാനല്ല, ചൈനയുടെ വിശാലമായ വിപണിയിൽ ഇറങ്ങാനാണ് യൂറോപ്പിന്റെ താൽപര്യം. ചൈനയുമായുള്ള വ്യാപാരബന്ധങ്ങൾക്ക് ഉലച്ചിലുണ്ടാകാൻ അവർ ഒട്ടും ആഗ്രഹിക്കുന്നില്ല. (യൂറോപ്യൻ യൂണിയനിൽ, പെലോസിയുടെ സന്ദർശനത്തിനു പരസ്യ പിന്തുണ നൽകിയ ഏക രാജ്യം ലിത്വാനിയ ആണ്. ലിത്വാനിയ–ബെയ്ജിങ് ബന്ധം നേരത്തേതന്നെ ഒട്ടും സുഖകരവുമല്ല)
∙ അത്ര ഇഷ്ടമായിട്ടില്ല ‘അവർക്ക്’ ആ വരവ്!
ഏഷ്യയിലേക്കു വന്നാൽ സിംഗപ്പൂർ, ജപ്പാൻ, ഓസ്ട്രേലിയ അടക്കം പല രാജ്യങ്ങൾക്കും ചൈനയെ പിണക്കാൻ താൽപര്യമില്ല. പെലോസിയെ തയ്‌വാൻ നേതാക്കൾ ആഘോഷത്തോടെ സ്വീകരിച്ചെങ്കിലും ആ രാജ്യത്തെ ബിസിനസുകാരും നിക്ഷേപകരും അസ്വസ്ഥരാണ്. തയ്‌വാന്റെ മുഖ്യ വ്യാപാരപങ്കാളികൾ ചൈനയാണ്. കയറ്റുമതിയുടെ 90 ശതമാനവും ചൈനയിലേക്കാണ്. സാമ്പത്തിക രംഗത്തെ ഈ ആശ്രയം മൂലം സംഘർഷം വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നു ഭയപ്പെടുന്നവരേറെയാണ്.
തയ്‌വാനിലെ യുഎസ്–ചൈന ഉരസൽ സൂക്ഷ്മം നിരീക്ഷിക്കുന്ന രാജ്യങ്ങളിലൊന്നു ജപ്പാനാണ്. ജപ്പാന്റെ പടിഞ്ഞാറൻ ദ്വീപുകൾ തയ്‌വാനിൽനിന്ന് 112 കിലോമീറ്റർ മാത്രം അകലെയാണ്. അതുകൊണ്ടു മേഖലയിലെ സൈനിക സംഘർഷം ജപ്പാന്റെ സുരക്ഷയ്ക്കും ഭീഷണിയാണ്. പക്ഷേ ചൈനയുമായി ഒരു വഴക്കിനു ജപ്പാനും താൽപര്യമില്ല. ചൈനയുമായി വ്യാപാരബന്ധങ്ങൾ വിപുലമാക്കാനാണ് അവരും ശ്രദ്ധിക്കുന്നത്. അതേസമയം, ജപ്പാനിൽ അരലക്ഷത്തോളം അമേരിക്കൻ സൈനികർ തമ്പടിച്ചിട്ടുണ്ട്. ബുധനാഴ്ച ചൈനയുടെ സൈനികാഭ്യാസം തുടങ്ങിയതിനു പിന്നാലെ, ജപ്പാനിലെ താവളത്തിൽനിന്ന് ബാലിസ്റ്റിക് മിസൈലുകളുടെ സഞ്ചാരപാത കണ്ടുപിടിക്കാൻ ശേഷിയുള്ള ഒരു പോർവിമാനം തയ്‌വാൻ മേഖലയിലേക്കു പുറപ്പെടുകയും ചെയ്തു. ചൈനയെ ഉന്നം വയ്ക്കാൻ ജപ്പാനെ താവളമാക്കുകയാണ് ബൈഡന്റെ പദ്ധതി. ജൂലൈയിൽ നടന്ന നാറ്റോ ഉച്ചകോടിയിലേക്ക് ദക്ഷിണ കൊറിയയ്ക്കും ഓസ്ട്രേലിയയ്ക്കും പുറമേ ജപ്പാനെയും ബൈഡൻ ക്ഷണിച്ചത് ചൈനയ്ക്കെതിരെ സഖ്യം വിപുലമാക്കാനാണ്.
യുക്രെയ്നിൽ റഷ്യയുടെ ആക്രമണം തുടങ്ങിയതിനു തൊട്ടുപിന്നാലെ ചൈനയുടെ വിദേശകാര്യമന്ത്രാലയം വിചിത്രമായ ഒരു പ്രസ്താവന ഇറക്കി, അത് തയ്‌വാനെക്കുറിച്ചായിരുന്നു- ‘തയ്‌വാൻ യുക്രെയ്ൻ അല്ല. തയ്‌വാൻ എന്നും ചൈനയുടെ അവിഭാജ്യഭാഗമാണ്. നിയമപരമായും ചരിത്രപരമായും ഇത് അനിഷേധ്യമായ വസ്തുതയാണ്’. കഴിഞ്ഞ ദിവസം റഷ്യയുടെ വിദേശകാര്യ മന്ത്രി സെർഗെയ് ലവ്റോവ് പറഞ്ഞത്, പെലോസിയുടെ സന്ദർശനത്തോടെ തയ്‌വാൻ മറ്റൊരു യുക്രെയ്ൻ ആകുമെന്നാണ്. യുക്രെയ്നിൽ യുഎസ് തിരഞ്ഞെടുത്ത അതേ കുതന്ത്രമാണു തയ്‌വാനിലും പരീക്ഷിക്കുന്നതെന്നാണു റഷ്യ ആരോപിച്ചത്. യുക്രെയ്നിനെ ആക്രമിച്ചതു റഷ്യയാണെങ്കിലും അതിനു കാരണം യുഎസാണെന്നാണു റഷ്യയുടെ വാദം.
∙ തയ്‌വാനിലെ യുഎസ്
ചൈനയിൽനിന്ന് 160 കിലോമീറ്ററിലേറെ അകലെയാണു തയ്‌വാൻ, ജനസംഖ്യ 2.3 കോടി. യുഎസ്–ചൈന ബന്ധത്തിൽ എക്കാലത്തും അശാന്തി പകർന്ന ദ്വീപാണിത്. ചൈനയിലെ ആഭ്യന്തരയുദ്ധത്തിനൊടുവിൽ 1949ൽ മാവോയുടെ കമ്യൂണിസ്റ്റ് വിപ്ലവത്തോടെ ചിയാങ് കൈഷെക് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. പിന്നീട് അദ്ദേഹം യുഎസ് സഹായത്തോടെ സ്ഥാപിച്ച ഭരണത്തിനു കീഴിലായിരുന്നു ദീർഘകാലം തയ്‌വാൻ ജനത. 1950കളിൽ തയ്‌വാൻ പ്രശ്നത്തിൽ ഇരുരാജ്യങ്ങളും യുദ്ധത്തിന്റെ വക്കുവരെയെത്തിയതാണ്.
തയ്‌വാൻ വിഭജിച്ചുപോയ പ്രവിശ്യ മാത്രമാണെന്നും അതിനെ തങ്ങളോടു കൂട്ടിച്ചേർക്കുകയാണ് അന്തിമ ലക്ഷ്യമെന്നുമുള്ള നിലപാടിൽ ചൈന ഒരിക്കലും ഇളവു വരുത്തിയിട്ടില്ല. ഈ വിഷയത്തിലുള്ള ശീതയുദ്ധകാലത്തെ സംഘർഷങ്ങൾക്ക് അയവു വന്നത് 1980–90 കളിൽ ചൈന സാമ്പത്തിക ഉദാരവൽക്കരണത്തിലേക്കു തിരിയുകയും തയ്‌വാനിൽ ജനാധിപത്യവൽക്കരണം നടക്കുകയും ചെയ്തതോടെയാണ്. ജിമ്മി കാർട്ടർ യുഎസ് പ്രസിഡന്റായിരിക്കേ 1979 ൽ ചൈന-യുഎസ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കപ്പെട്ടു. ഏക ചൈനാ നയം അംഗീകരിച്ചതിനു പിന്നാലെ തയ്‌വാനുമായി ഉണ്ടായിരുന്ന നയതന്ത്രബന്ധം അവസാനിപ്പിച്ച യുഎസ്, അവിടെത്തെ യുഎസ് എംബസി അടച്ചുപൂട്ടുകയും ചെയ്തു.
നയതന്ത്രരംഗത്ത് ബെയ്ജിങ്ങിനു പൂർണാഗീകാരം നൽകിയെങ്കിലും പിൻവാതിൽ വഴിയുള്ള യുഎസ് ഇടപെടൽ തയ്‌വാനിൽ തുടർന്നു. 1979 ൽ തന്നെ തായ് വാൻ റിലേഷൻസ് ആക്ട് എന്നൊരു നിയമം യുഎസ് പാർലമെന്റ് പാസാക്കി. ദ്വീപുരാജ്യം ആക്രമിക്കപ്പെട്ടാൽ യുഎസ് അവരെ പിന്തുണയ്ക്കുമെന്നതാണ് ഇതിലെ പ്രധാന വ്യവസ്ഥ. തയ്‌വാനും ചൈനയും തമ്മിലുള്ള ഭിന്നതകൾ ക്രിയാത്മക ചർച്ചകളിലൂടെയാണു പരിഹരിക്കേണ്ടതെന്ന പരസ്യ നയവും യുഎസ് സ്വീകരിച്ചുപോന്നു.
∙ കൊമ്പുകോർക്കൽ മുൻപും
1996 ൽ തയ്‌വാൻ പ്രസിഡന്റ് ലീ ടെങ് ഹുയി യുഎസ് സന്ദർശിക്കുന്നത് ചൈന എതിർത്തതിനെത്തുടർന്നുണ്ടായ സംഘർഷമാണ് ഇതിനു മുൻപുണ്ടായ പ്രധാന യുഎസ്–ചൈന കൊമ്പുകോർക്കൽ. ലീയെ വിരട്ടാനായി തയ്‌വാൻ തീരക്കടലിലേക്ക് ചൈന മിസൈലുകൾ തൊടുക്കുകയും ചെയ്തു. സമാനമായ പ്രകോപനങ്ങളാണ് ഇത്തവണത്തെ സൈനികാഭ്യാസത്തിനിടയിലും ലക്ഷ്യമിട്ടിട്ടുള്ളത്. ഇത്തവണ തയ്‌വാന്റെ തീരക്കടലിലേക്ക് അയച്ച മിസൈൽ, അവരുടെ സമുദ്രാതിർത്തി ലംഘിക്കുകയും ചെയ്തു. തയ്‌വാനു മുകളിലൂടെ, ഒരു ബാലിസ്റ്റിക് മിസൈൽ മറുഭാഗത്തു പസിഫിക് സമുദ്രത്തിൽ വീഴ്ത്തുന്ന രീതിയിലുള്ള അഭ്യാസത്തിനും ചൈന തയാറെടുക്കുന്നുണ്ട്. വ്യോമാതിർത്തി ലംഘിക്കുന്ന മിസൈലുകളെ തയ്‌വാൻ സേന പ്രതിരോധിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോയേക്കുമെന്ന ആശങ്കയും ശക്തമാണ്. എന്നാൽ പ്രതിരോധിക്കാൻ നിലവിൽ രാജ്യം ഒരുക്കമല്ലെന്നും എല്ലാം നിരീക്ഷിക്കുകയാണെന്നുമാണ് തയ്‌വാൻ വ്യക്തമാക്കിയത്.
‘ഏക ചൈന’നയമാണ് യുഎസ് ഇപ്പോഴും ഔദ്യോഗികമായി പിന്തുടരുന്നത്. ഇതുപ്രകാരം ബെയ്ജിങ്ങിലെ സർക്കാരിനെ മാത്രമേ വാഷിങ്ടൻ അംഗീകരിക്കുന്നുള്ളു. അതേസമയം, തയ്‌വാനുമായുള്ള പിൻവാതിൽ ബന്ധം യുഎസ് ശക്തമായി തുടരുകയും ചെയ്യുന്നു. ആയുധങ്ങളടക്കം സഹായങ്ങൾ നൽകുകയും ചെയ്തു. യുഎസിന്റെ ആഗോള മേധാവിത്വം തടയുക എന്നതിൽ ചൈനയും റഷ്യയും കൂട്ടുകക്ഷികളാണ്. എന്നാൽ യുഎസുമായി തുറന്ന യുദ്ധത്തിനു ചൈന താൽപര്യപ്പെടുന്നില്ല. പകരം ആഗോള വ്യാപാരമേഖലകളെല്ലാം സ്വന്തമാക്കുന്നതിലാണ് അവരുടെ ഊന്നൽ.
ചൈനയോട് ഏറ്റുമുട്ടണമെന്ന പദ്ധതി ബൈഡൻ ഭരണകൂടത്തിനുമില്ല. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ച് നാൻസി പെലോസി നടത്തിയ സന്ദർശനം ചൈനയെ ശരിക്കും ദേഷ്യം പിടിപ്പിച്ചു. പെലോസി പോയതിനു പിന്നാലെ ചൈനീസ് നാവിക,വ്യോമസേനാ വ്യൂഹങ്ങൾ തയ്‌വാൻ വളഞ്ഞ് പേശീബല പ്രകടനം തുടങ്ങി. ഈ മാസം ഏഴു വരെ തയ്‌വാനു ചുറ്റുമുള്ള ഏഴു കേന്ദ്രങ്ങളിൽ വൻ സൈനികാഭ്യാസമാണു ചൈന നടത്തുക. ഇത് തൽസമയം സംപ്രേക്ഷണവും ചെയ്യും. കടലിലും ആകാശത്തുമായി വൻസ്ഫോടനങ്ങൾ സംഭവിക്കുന്ന ഈ അഭ്യാസത്തിനിടെ ചൈനീസ് ഡ്രോണുകൾ തയ്‌വാൻ തീരത്തു നിന്ന് 16 കിലോമീറ്റർ അടുത്തുവരെ വന്നു പതിക്കാനും സാധ്യതയുണ്ട്.
∙ ഇത്തരമൊരു സംഘർഷം ഇതാദ്യം
പെലോസിക്കു സന്ദർശനത്തിനു പിന്നാലെ ചൈന തയ്‌വാനെതിരെ പ്രഖ്യാപിച്ച വ്യാപാര ഉപരോധങ്ങളാണ് മറ്റൊരു വിഷയം. തയ്‌വാനിൽനിന്നുളള പഴങ്ങളുടെയും മീനുകളുടെയും ഇറക്കുമതി ചൈന നിർത്തിവച്ചു. തയ്‌വാനിലേക്കുള്ള മണൽ കയറ്റുമതിയും തടഞ്ഞു. ഇത്തരമൊരു സ്ഥിതിയിലൂടെ മേഖല കടന്നുപോകുന്നത് ഇതാദ്യമാണ്. ലോകത്തെ തിരക്കേറിയ രാജ്യാന്തര സമുദ്രപാതയിലാണു സൈനികാഭ്യാസം. ഇതുമൂലം മറ്റു വഴിക്കു സഞ്ചരിക്കാൻ കപ്പലുകളോട് തയ്‌വാൻ നിർദേശിച്ചിട്ടുണ്ട്. വ്യോമപാത ഒഴിവാക്കാനായി ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 25 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു മുതിർന്ന യുഎസ് നേതാവ് തയ്‌വാൻ സന്ദർശിക്കുന്നത്. പ്രസിഡന്റ് ബൈഡൻ നിരുത്സാഹപ്പെടുത്തിയിട്ടും പെലൊസി തയ്‌വാനിലെത്തിയതെന്നതും ശ്രദ്ധേയം. എന്നാൽ ഈ സന്ദർശനം തങ്ങളുടെ പ്രതീകാത്മമായ വിജയമായി തയ്‌വാൻ നേതാക്കൾ കരുതുന്നു. ചൈനയുടെ ഭീഷണി അവഗണിച്ച് മറ്റൊരു വൻശക്തി തങ്ങൾക്കു പരസ്യ പിന്തുണ നൽകിയതാണ് അവരെ ആവേശം കൊള്ളിക്കുന്നത്.
തയ്‌വാനിലെത്തിയ പെലോസി പറഞ്ഞത് ഇതാണ്–‘ജനാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനുമിടയിൽ ഒരു തിരഞ്ഞെടുപ്പ് ലോകം അഭിമുഖീകരിക്കുന്നു. തയ്‌വാനിൽ മാത്രമല്ല ലോകത്തെവിടെയും ജനാധിപത്യം സംരക്ഷിക്കാനുള്ള അമേരിക്കയുടെ നിശ്ചയദാർഢ്യം ഇളക്കമില്ലാത്തതാണ്’. തയ്‌വാനുമായുള്ള യുഎസിന്റെ വ്യാപാരക്കരാറിനുള്ള നീക്കവും ശക്തി പ്രാപിച്ചിട്ടുണ്ട്. മൈക്രോചിപ് നിർമാതാക്കളായ തയ്‌വാൻ കമ്പനി ടിഎസ്എംസി ചെയർമാനുമായി താമസിയാതെ യുഎസ് അധികൃതർ ചർച്ച നടത്തിയേക്കുമെന്നാണു സൂചന. യുഎസില്‍ മൈക്രോചിപ്പുകളുടെ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുകയാണു ലക്ഷ്യം. ഇത് ചൈന-യുഎസ് വ്യാപാര ബന്ധത്തിൽ വിള്ളലുകൾ വീഴ്ത്തുമെന്നതിനാൽ എത്രത്തോളം മുന്നോട്ടു പോകുമെന്നു വ്യക്തമല്ല.
∙ ഉയിഗുറുകളോടു ചെയ്തത് തയ്‌വാനോടും?
ഏകചൈന നയം ലോകരാജ്യങ്ങളിലേറെയും അംഗീകരിക്കുന്നതിനാൽ രാജ്യാന്തരതലത്തിൽ തയ്‌വാനെ ഒറ്റപ്പെടുത്തുന്നതിൽ ചൈന വിജയിച്ചിട്ടുണ്ട്. (പതിനഞ്ചിൽ താഴെ രാജ്യങ്ങൾ മാത്രമാണു തയ്‌വാനെ അംഗീകരിച്ചിട്ടുള്ളത്) സ്വന്തം ഭരണഘടനയും ജനാധിപത്യമാർഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുമുണ്ടെങ്കിലും ഐക്യരാഷ്ട്ര സംഘടനയും തയ്‌വാനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ചിട്ടില്ല. എന്നാൽ തയ്‌വാനിലെ സർക്കാരിനു യുഎസ് ഭരണനേതാക്കളുമായി നേരിട്ടു ബന്ധങ്ങളുണ്ട്. മൂന്നുലക്ഷത്തോളം വരുന്ന സൈനികർക്കു യുഎസ് പരിശീലനം ലഭിക്കുന്നുണ്ട്.
ഡോണൾഡ് ട്രംപ് പ്രസിഡന്റായിരിക്കേ തയ്‌വാൻ പ്രസിഡന്റ് സയ് ഇങ് വെൻ യുഎസ് പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചതു വിവാദമായിരുന്നു. ഒരുവശത്ത് ചൈനയുമായുള്ള വ്യാപാരബന്ധങ്ങൾ സുഗമമാക്കാനും വിപുലമാക്കാനും നടപടികൾ പുരോഗമിക്കവേ, മറുവശത്തു തയ്‌വാനെ താലോലിക്കുകയാണ് അമേരിക്ക ചെയ്യുന്നത്. ഈ തന്ത്രം മനസ്സിലാക്കിയിട്ടാണ്, മറുതന്ത്രം എന്ന നിലയിൽ ശക്തിപ്രകടനം നടത്താനും അതു തൽസമയം ലോകത്തെ കാണിക്കാനും ചൈന ഇറങ്ങിയത്.
തയ്‌വാനിലെ ജനാധിപത്യഭരണകൂടത്തെയും അവിടെത്തെ ചൈനാവിരുദ്ധ രാഷ്ട്രീയനേതൃത്വത്തെയും വരുതിയിലാക്കാനുള്ള വലിയ പദ്ധതികൾ ചൈന തയാറാക്കിയിട്ടുണ്ട്. വിഘടിച്ചുപോയ പ്രവിശ്യയെ തിരികെയെത്തിക്കാനുള്ള ‘പുനർവിദ്യാഭ്യാസ’ പദ്ധതിയാണ് ഇതിൽ മുഖ്യം. ചൈനയിലെ വടക്കുപടിഞ്ഞാറൻ മേഖലയിലെ സ്വയംഭരണ പ്രദേശമായ ഷിൻജിയാങ്ങിൽ തുർക്കിവംശജരായ ഉയിഗുർ മുസ്ലിംകൾക്കിടയിലാണു ചൈന നേരത്തേ പുനർവിദ്യാഭ്യാസം പ്രയോഗിച്ചത്. ഇതുപ്രകാരം കുട്ടികളടക്കം ലക്ഷക്കണക്കിനു ഉയിഗുർ മുസ്ലിംകളെയാണു തടവിലാക്കി ബ്രെയ്ൻവാഷിങ് നടത്തിവരുന്നത്. സമാനമായ പദ്ധതി തയ്‌വാൻജനതയ്ക്കെതിരെയും പ്രയോഗിക്കുമെന്നാണു ചൈനയുടെ മുന്നറിയിപ്പ്.
∙ ചൈനയുടെ മുന്നറിയിപ്പ് ‘ഷോ!’
തയ്‌വാനിലെ ഭരണകക്ഷിയായ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡിപിപി) സ്വതന്ത്ര രാഷ്ട്രപദവിക്കായി വാദിക്കുമ്പോൾ, എതിർകക്ഷിയായ കുമിങ്താങ് (കെഎംടി) ചൈനയിൽ ലയിക്കണമെന്ന നിലപാടിലാണ്. എന്നാൽ ഡിപിപി നേതാവ് സയ് ഇങ് വെൻ 2020 ൽ രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് വൻ ഭൂരിപക്ഷത്തോടെയാണ്. ഇതു ചൈനയുടെ മുഖത്തേറ്റ അടിയായിട്ടാണു നിരീക്ഷകർ വിലയിരുത്തിയത്. സമീപകാലത്തു നടത്തിയ ഒരു സർവേയിൽ പക്ഷേ ഭൂരിപക്ഷവും നിലവിലെ സ്ഥിതി തുടരണമെന്നാണു വാദിക്കുന്നത്. അതായത്, സ്വയംഭരണം എന്ന തൽസ്ഥിതി തുടരുക. സ്വതന്ത്ര രാഷ്ട്രവും ആകേണ്ട, ചൈനയിൽ ലയിക്കുകയും വേണ്ട. സർവേയിൽ സ്വതന്ത്ര രാഷ്ട്രപദവിയെ അനുകൂലിച്ചത് 5.2 ശതമാനമാണെങ്കിൽ ചൈനയിൽ ലയിക്കണമെന്നു വാദിച്ചത് 1.3 ശതമാനം മാത്രമാണ്.
യുഎസിന്റെ തയ്‌വാൻ നയത്തിലെ ഉരുണ്ടുകളി വ്യക്തമാണ്. ചൈന ആക്രമിച്ചാൽ യുഎസ് തയ്‌വാനു സൈനികപിന്തുണ നൽകുമോ എന്ന ചോദ്യത്തിനു സമീപകാലത്തു ജോ ബൈഡൻ നൽകിയ മറുപടി, ഉവ്വ് എന്നായിരുന്നു. എന്നാൽ ഉടനടി വൈറ്റ് ഹൗസ് ബൈഡനെ തിരുത്തി പ്രസ്താവനയിറക്കി. തയ്‌വാൻ വിഷയത്തിൽ യുഎസ് നയം മാറ്റിയിട്ടില്ലെന്നും ഏക ചൈന നയം പിന്തുടരുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കുകയായിരുന്നു.
തയ്‌വാൻ തീരത്തും ആകാശത്തുമായുള്ള ചൈനയുടെ വൻ സൈനികാഭ്യാസം തൽസമയം പ്രക്ഷേപണം ചെയ്യുന്നതിലൂടെ ഇത് കൃത്യമായ മുന്നറിയിപ്പു ഷോയാണെന്നു ഷി ചിൻപിങ് ഭരണകൂടം ഓർമിപ്പിക്കുന്നു. അമേരിക്കയ്ക്ക് ഇതു മനസ്സിലാകും. ചൈനയുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന രാജ്യങ്ങളും ഇതൊരു തൽസമയ ഷോ മാത്രമായി അവസാനിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
English Summary: Furious China Fires Missiles near Taiwan after Pelosi visit: What it Means for the US and the Rest of the World?