'ആ നടപടി ബിജെപി സർക്കാർ ഒഴിവാക്കേണ്ടത്; ഭയമുള്ള ഭരണാധികാരി സുരക്ഷ ശക്തമാക്കും'
‘ഒരേ ഭരണാധികാരികൾതന്നെ വളരെക്കാലം അധികാരത്തിൽ തുടരുന്നതു വ്യവസഥിതിക്കു ദോഷം ചെയ്യും. എന്നാൽ ഭരണാധികാരികൾ ആഗ്രഹിക്കുന്നത് ഭരണത്തുടർച്ചയും സ്ഥിരതയുമാണ്. ജനങ്ങൾക്കു വേണ്ടത് മാറ്റമാണ്. ഈ ഒരു വൈരുധ്യം നമ്മുടെ വ്യവസ്ഥിതിയിൽ നിലനിൽക്കുന്നു. ഇപ്പോൾ ഫ്യൂഡൽ മൂല്യങ്ങൾ തിരിച്ചു വരുന്നു. അതു വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്..’ മനോരമ ഓൺലൈൻ പ്രീമിയം ‘സ്വാതന്ത്ര്യ സംവാദ പരമ്പര’യിൽ ഡോ.എം.കുഞ്ഞാമൻ സംസാരിക്കുന്നു.
‘ഒരേ ഭരണാധികാരികൾതന്നെ വളരെക്കാലം അധികാരത്തിൽ തുടരുന്നതു വ്യവസഥിതിക്കു ദോഷം ചെയ്യും. എന്നാൽ ഭരണാധികാരികൾ ആഗ്രഹിക്കുന്നത് ഭരണത്തുടർച്ചയും സ്ഥിരതയുമാണ്. ജനങ്ങൾക്കു വേണ്ടത് മാറ്റമാണ്. ഈ ഒരു വൈരുധ്യം നമ്മുടെ വ്യവസ്ഥിതിയിൽ നിലനിൽക്കുന്നു. ഇപ്പോൾ ഫ്യൂഡൽ മൂല്യങ്ങൾ തിരിച്ചു വരുന്നു. അതു വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്..’ മനോരമ ഓൺലൈൻ പ്രീമിയം ‘സ്വാതന്ത്ര്യ സംവാദ പരമ്പര’യിൽ ഡോ.എം.കുഞ്ഞാമൻ സംസാരിക്കുന്നു.
‘ഒരേ ഭരണാധികാരികൾതന്നെ വളരെക്കാലം അധികാരത്തിൽ തുടരുന്നതു വ്യവസഥിതിക്കു ദോഷം ചെയ്യും. എന്നാൽ ഭരണാധികാരികൾ ആഗ്രഹിക്കുന്നത് ഭരണത്തുടർച്ചയും സ്ഥിരതയുമാണ്. ജനങ്ങൾക്കു വേണ്ടത് മാറ്റമാണ്. ഈ ഒരു വൈരുധ്യം നമ്മുടെ വ്യവസ്ഥിതിയിൽ നിലനിൽക്കുന്നു. ഇപ്പോൾ ഫ്യൂഡൽ മൂല്യങ്ങൾ തിരിച്ചു വരുന്നു. അതു വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്..’ മനോരമ ഓൺലൈൻ പ്രീമിയം ‘സ്വാതന്ത്ര്യ സംവാദ പരമ്പര’യിൽ ഡോ.എം.കുഞ്ഞാമൻ സംസാരിക്കുന്നു.
വ്യക്തിയുടെ സ്വാതന്ത്ര്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നു പറയുന്നു ഡോ.എം.കുഞ്ഞാമൻ. വ്യക്തികൾക്കു ചിന്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. സ്വാതന്ത്ര്യം ഒരു വ്യക്തിക്ക് അനുഭവപ്പെടണമെങ്കിൽ അന്നന്നത്തെ പ്രയാസങ്ങളിൽനിന്ന് അയാൾ മുക്തനായിരിക്കണം. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനാകണം. അതിനുമപ്പുറത്ത് ഒരു ദൈംദിനം ജീവിതം വേണം. ജനാധിപത്യമെന്നത് സ്വാതന്ത്ര്യത്തിൽ ജീവിക്കുകയും അതുകൊണ്ടു നിത്യ യൗവനം ആർജിക്കുകയും ചെയ്യുകയെന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എല്ലാവരുടെയും ആശയങ്ങൾക്കും ചിന്താഗതികൾക്കും അവിടെ സ്വാതന്ത്ര്യം കിട്ടണം. രാഷ്ട്രീയ രംഗത്ത് പല മാറ്റങ്ങളും ആവശ്യമാണ്. ഭരണാധികാരികൾ അവരുടെ ‘ദൈവികത്വം’ മറന്ന് ജനങ്ങളിലേക്ക് ഇറങ്ങണം. ജനങ്ങളെ വെറും വോട്ടിങ് ജീവികളായി മാത്രം കാണരുതെന്നും ഡോ.കുഞ്ഞാമൻ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ്. കഴിഞ്ഞ കാലം ഇന്ത്യൻ സമ്പദ്ഘടനയിലും സാമൂഹിക വ്യവസ്ഥിതിയിലും എന്തൊക്കെ മാറ്റങ്ങളാണുണ്ടാക്കിയത്? അത് ജനാധിപത്യത്തിനു നൽകിയ പാഠങ്ങളെന്തെല്ലാം? ഭരണാധികാരികൾ എന്തുകൊണ്ടാണ് പലപ്പോഴും പ്രതിഷേധങ്ങളെ പോലും ഭയക്കുന്നത്? ഭരണത്തുടർച്ചയെന്നത് ഒരു അനിവാര്യതയാണോ? ദേശീയതയ്ക്ക് അമിത പ്രാധാന്യം കൽപിക്കുന്ന രീതി ശരിയാണോ? മനോരമ ഓൺലൈൻ പ്രീമിയം ‘സ്വാതന്ത്ര്യ സംവാദ പരമ്പര’യിൽ സംസാരിക്കുകയാണ് കേരള സർവകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം മുൻ അധ്യാപകനും ചിന്തകനുമായ ഡോ.എം.കുഞ്ഞാമൻ.
∙ നെഹ്റു സൃഷ്ടിച്ച സാമ്പത്തിക, സാമൂഹികവ്യവസ്ഥിതി
ഇന്നത്തെ ഇന്ത്യൻ സമ്പദ്ഘടനയ്ക്കും സാമൂഹിക വ്യവസ്ഥിതിക്കും അടിത്തറയിട്ടത് നെഹ്റുവിന്റെ തത്വചിന്തകളും അദ്ദേഹം കൊണ്ടുവന്ന വികസന നയവുമാണ്. അതിന്റെ ചില പ്രധാന വശങ്ങൾ ആസൂത്രണം, പൊതുമേഖലയുടെ പ്രാധാന്യം, ശാസ്ത്ര സാങ്കേതിക വിദ്യയ്ക്കു നൽകിയ ഊന്നൽ, മതേതരത്വം, വളരെ ശ്ലാഖിക്കപ്പെട്ട ഒരു വിദേശ നയം എന്നിവയാണ്. ഒരു ആധുനിക സമൂഹം കെട്ടിപ്പടുക്കുന്നതിനാവശ്യമായുള്ള ദാർശനികതയാണു നമുക്കു ലഭിച്ചത്. അതിൽ ഇപ്പോൾ മാറ്റം വന്നുകൊണ്ടിരിക്കുന്നു. അതു ജനങ്ങളിൽ ഭയാശങ്കകളും സൃഷിടിക്കുന്നുണ്ട്.
∙ പൊതുമേഖലയ്ക്ക് ബദലുകളില്ല
പൊതുമേഖലയെ നമ്മൾ ഒരു ലീഡിങ് സെക്ടറായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. നമ്മുടെ മിശ്ര സമ്പദ്ഘടനയെ വിഭാവനം ചെയ്തിരിക്കുന്നത് പൊതുമേഖലയും സ്വകാര്യ മേഖലയും സഹവർത്തിക്കുന്ന ഒന്നായിട്ടല്ല, എല്ലാറ്റിനെയും നയിക്കുന്ന ഒരു സംവിധാനമാണ് പൊതു മേഖല. ഒരിക്കലും സ്വകാര്യ മേഖലയ്ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. സാമൂഹികമായി നിശ്ചയിക്കപ്പെടുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ള ഉദ്ദേശങ്ങളുടെയും ലക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിൽ സ്വകാര്യ മേഖല പ്രവർത്തിക്കണമായിരുന്നു. എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതാണു ഭയാശങ്കകൾ ഉണ്ടാക്കുന്നത്.
നമ്മുടെ ഭരണ വർഗം സ്വകാര്യവൽക്കരണത്തിന് അനുകൂലമായി പറയുന്ന വാദം പൊതുമേഖലയ്ക്ക് കാര്യശേഷി ഇല്ലെന്നതാണ്. കാര്യശേഷി ഇല്ലാത്ത പൊതുമേഖലയെ കാര്യശേഷിയുള്ളതാക്കി മാറ്റുകയാണ് ആവശ്യം. അതാണു വെല്ലുവിളി. സ്വകാര്യ മേഖല പൊതുമേഖലയ്ക്കു ബദലല്ല. പ്രതിസന്ധി വരുമ്പോഴൊക്കെ നമ്മുടെ രാജ്യത്ത് പൊതുമേഖല അതിന്റെ കഴിവും കാര്യശേഷിയും തെളിയിച്ചിട്ടുണ്ട്. കോവിഡ് വന്നപ്പോൾ നമ്മുടെ പൊതു മേഖലാ സ്ഥാപനങ്ങളും സർക്കാർ ഉദ്യോഗസ്ഥരും ആശുപത്രികളും ആ വെല്ലുവിളി ഏറ്റെടുത്തു പ്രവർത്തിച്ചു. അതിന്റെ ഫലം രാജ്യാന്തരതലത്തിൽത്തന്നെ പ്രശംസിക്കപ്പെടുന്നുണ്ട്.
വെള്ളപ്പൊക്കം പോലെയുള്ള കെടുതികൾ വരുമ്പോൾ നമ്മുടെ പൊതുമേഖല കാര്യക്ഷമമായി ഇടപെടുകയും രക്ഷാ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ പൊതുമേഖലയോട് ഒരു സങ്കുചിത കാഴ്ചപ്പാടു വച്ചുപുലർത്താൻ ഇന്ത്യയിൽ സാധ്യമല്ല. ജനാധിപത്യമെന്നത് സ്വാതന്ത്ര്യത്തിൽ ജീവിക്കുകയും അതുകൊണ്ടു നിത്യ യൗവനം ആർജിക്കുകയും ചെയ്യുകയെന്നതാണ്. എല്ലാവരുടെയും ആശയങ്ങൾക്കും ചിന്താഗതികൾക്കും അവിടെ സ്വാതന്ത്ര്യം കിട്ടണം. ഇതു നമ്മുടെ കോർപറേറ്റ് മേഖലയ്ക്കു സ്വീകാര്യമല്ല. അടുത്ത കാലത്തു നടന്ന കർഷക സമരത്തിലെ പ്രധാന ആവശ്യം കോർപറേറ്റുകളെ കാർഷിക മേഖല കയ്യടക്കാന്‍ അനുവദിക്കരുതെന്നതായിരുന്നു. കർഷക സമരത്തിന് ഇന്ത്യയിൽ ലഭിച്ച സ്വീകാര്യതയ്ക്കു കാരണം, അതു രാഷ്ട്രീയ–പാർട്ടിയേതര സമരമായിരുന്നുവെന്നതിനാലാണ്. ജനങ്ങളുടേതായ ഒരു രാഷ്ട്രീയമാണവിടെ കണ്ടത്.
∙ ഇന്ദിരയും മൻമോഹനും റാവുവും
ജനാധിപത്യത്തിന്റെ മുന്നിലെ പ്രധാന വെല്ലുവിളിയാണ് സാമ്പത്തിക തുല്യത. പ്രിവിപഴ്സ് നിർത്തലാക്കൽ (പണ്ടു രാജകുടുംബങ്ങൾക്കു ലഭ്യമായിരുന്ന വിശേഷാനുകൂല്യങ്ങളായിരുന്നു പ്രിവി പഴ്സ്), ബാങ്ക് ദേശസാൽക്കരണം എന്നിവ അക്കാര്യത്തിൽ ഒരു നാഴികക്കല്ലാണ്. ഇന്ദിര ഗാന്ധിക്ക് ആ ഘട്ടത്തിൽ ധീരമായ തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞു. അതിനു കോൺഗ്രസ് പാർട്ടിയിൽ നിന്നു മാത്രമല്ല മറ്റു പുരോഗമന പ്രസ്ഥാനങ്ങളിൽ നിന്നു കൂടി പിന്തുണ കിട്ടി. ഇന്ദിര ഗാന്ധിക്ക് സാമ്പത്തിക രംഗത്ത് ധീരമായ നടപടി സ്വീകരിക്കാനായത് അവർക്ക് വിശാലമായ ഒരു ലോകവീക്ഷണം ഉണ്ടായിരുന്നതു കൊണ്ടാണ്. നെഹ്റുവിന് ഉണ്ടായിരുന്നലോകവീക്ഷണം പോലെയാണത്. സമുദായത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ രൂപപ്പെട്ട ലോകവീക്ഷണമായിരുന്നില്ല അത്. മറിച്ച് മതനിരപേക്ഷതയിൽ ഊന്നിയതായിരുന്നു. അതു കൊണ്ടാണ് കോൺഗ്രസിനു പുറത്തുള്ള ശക്തികളും അവരെ പിന്താങ്ങിയത്.
ബാങ്ക് ദേശസാൽക്കരണത്തിലൂടെ ബാങ്കുകൾക്ക് ഒരു സാമൂഹിക ഉത്തരവാദിത്തം വന്നു. ബാങ്കിങ് സമ്പദ്ഘടനയുടെ 40 ശതമാനം കൃഷി ഉൾപ്പെടെയുള്ള പ്രാഥമിക മേഖലകൾക്കായി നീക്കിവയ്ക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. അതു കർഷകരെയും ചെറുകിട ഉൽപാദകരെയും സഹായിച്ചു. അതിലൂടെ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഒരു ചെറുത്തുനിൽപു സാധ്യമായി. പക്ഷേ ബാങ്ക് ദേശസാൽക്കരണം വന്നെങ്കിലും സാധാരണ വിഭാഗക്കാർക്ക് ബാങ്കുകളുടെ ധനസഹായം ഉപയോഗിച്ച് സംരംഭകർ ആകാൻ കഴിഞ്ഞില്ല. അവരിൽ നിന്നു കുറച്ചെങ്കിലും സംരംഭകർ ഉയർന്നു വന്നത് നരസിംഹ റാവുവും ഡോ.മൻമോഹൻ സിങ്ങും രൂപം നൽകിയ നവലിബറൽ സാമ്പത്തിക നയങ്ങളിലൂടെയാണ്. 1990നു ശേഷമാണ് അതു സംഭവിച്ചത്.
∙ ഭക്ഷ്യസുരക്ഷാ നയമെന്ന കൈത്താങ്ങ്
കാർഷികരംഗത്തും ഉൽപാദന രംഗത്തും വലിയ ഒരു കുതിച്ചു ചാട്ടം ഇന്ത്യയ്ക്ക് കൈവരിക്കാനായിട്ടുണ്ട്. അതിലൂടെ ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാനായെങ്കിലും ഭക്ഷ്യ സുരക്ഷ ഉണ്ടായില്ല. അതു കുടുംബത്തിന്റെ തലത്തിലാണ് സംഭവിക്കേണ്ടത്. കുടുംബങ്ങൾക്കു സാമ്പത്തിക സുരക്ഷിതത്വം ഉണ്ടെങ്കിലേ ഭക്ഷ്യ സുരക്ഷ ഉണ്ടാവുകയുള്ളൂ. അതിന് കൃത്യമായ വരുമാനം ഉണ്ടാകണം. എന്നാൽ മൻമോഹൻ സിങ് കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യയിലെ പാവപ്പെട്ടവർക്ക് വലിയ അനുഗ്രഹമായി. അത് ബിജെപി സർക്കാർ മുന്നോട്ടു കൊണ്ടുപോകുന്നുമുണ്ട്.
∙ ആ കയറ്റുമതി കേന്ദ്രം ഒഴിവാക്കേണ്ടത്
ഭക്ഷ്യധാന്യ കയറ്റുമതിയിലേക്കു നീങ്ങിയ ബിജെപി സർക്കാരിന്റെ നടപടി ഒഴിവാക്കേണ്ടതായിരുന്നു. പ്രത്യേകിച്ച് കോവിഡിന്റെ പശ്ചാത്തലത്തിൽ. എന്നാൽ മരുന്നുകൾ പല രാജ്യങ്ങളിലേക്കും കയറ്റി അയച്ചതിനെ ജനങ്ങൾ എതിർത്തില്ല. അത് ഒരു സാമൂഹിക ഉത്തരവാദിത്തമായിട്ടാണു വിലയിരുത്തപ്പെട്ടത്. അതേസമയം, ഭക്ഷ്യധാന്യ കയറ്റുമതി അനഭിലഷണീയമായി തോന്നിയതുകൊണ്ടാണ് ജനങ്ങൾ എതിർത്തത്.
∙ നോട്ടുനിരോധനം: നേട്ടവും കോട്ടവും
ധാരാളം കള്ളപ്പണം ഇന്ത്യയിലെ പല വ്യക്തികളുടെയും കൈയിലുണ്ട്. അതിനെ നിയന്ത്രിക്കാനാണ് നരേന്ദ്രമോദി സർക്കാർ നോട്ടു നിരോധനം കൊണ്ടുവന്നത്. എന്നാൽ അതിനെ മറികടക്കാൻ സമ്പന്ന വിഭാഗത്തിനു കഴിഞ്ഞു. നാട്ടിൽ നടക്കുന്ന അഴിമതിക്കെതിരായ ഒരു ഭയം സൃഷ്ടിക്കാൻ അതിനു കഴിഞ്ഞുവെന്നതു പക്ഷേ വസ്തുതയാണ്.
∙ വ്യക്തികളെ പരിമിതപ്പെടുത്തരുത്
ഭരണഘന വ്യക്തി സ്വാതന്ത്ര്യത്തിലാണു കേന്ദ്രീകരിക്കുന്നത്. വ്യക്തി ഭരണകൂടത്തിന് അതീതനാണ്. വ്യക്തിയെ പരിമിതപ്പെടുത്താൻ ഭരണകൂടത്തിന് അവകാശമില്ല. അത് അഭികാമ്യവുമല്ല. പരിമിതപ്പെടുത്താനാകാത്ത വ്യക്തികളെയാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. ക്രിയാത്മകതയും ഭാവനയുമുള്ളത് വ്യക്തികൾക്കാണ്. രാഷ്ട്രീയ പാർട്ടികളോ മതങ്ങളോ ചിന്തിക്കുന്നില്ല. വ്യക്തികളാണു ചിന്തിക്കുന്നത്. ഏതൊരു പ്രസ്ഥാനത്തെയും വ്യവസ്ഥിതിയെയും മുന്നോട്ടു കൊണ്ടുപോകുന്നത് ചിന്തിക്കുന്നവരാണ്. ചിന്തിക്കുന്നവർക്കേ ചിന്തിപ്പിക്കാൻ കഴിയൂ. അതിനു കഴിയുന്നതു വ്യക്തികൾക്കാണ്. വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഭരണകൂടമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ വ്യക്തിസ്വാതന്ത്ര്യം പരിമിതപ്പെടുത്താൻ പാടില്ല.
ജനാധിപത്യമെന്നത് അവിടെ വിയോജിപ്പുകൾ പ്രകടിപ്പിച്ച് അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതാണ്. അത് എല്ലാവരും പങ്കെടുക്കുന്ന ഒരു പ്രക്രിയയാണ്. വാദങ്ങളും വിവാദങ്ങളും വരുമ്പോഴാണ് പുതിയ ആശയങ്ങളുണ്ടാകുന്നത്, അതിനെ ഭരണകൂടം നിയന്ത്രിക്കുന്നത്. ഒരു വ്യക്തിയെന്നത് കുറേ ഭക്ഷണം കഴിക്കുകയും ആനന്ദിക്കുകയും മാത്രം ചെയ്യുന്ന ഒരു വ്യക്തിയല്ല. സ്വതന്ത്രമായി ചിന്തിക്കുന്നയാളാണ്. ‘ആർഗുമെന്റേറ്റിവ് ഇന്ത്യനെ’ന്ന് അമർത്യസെൻ എഴുതിയത് ഇത്തരം വ്യക്തികളെപ്പറ്റിയാണ്.
∙ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന മാധ്യമ, അക്കാദമിക മേഖലകൾ
‘‘എസൻസ് ഓഫ് എക്സിസ്റ്റൻസ് ഈസ് ഹ്യൂമൻ ഫ്രീഡം’’ എന്ന് മാർക്സ് പറഞ്ഞിട്ടുണ്ട്. നിലനിൽപിന്റെ സാരാംശമെന്നത് സ്വാതന്ത്ര്യമാണ്. അല്ലെങ്കിൽ മനുഷ്യനില്ല. അത്തരം സ്വാതന്ത്ര്യം പ്രദാനം ചെയ്യുന്ന രണ്ടു മേഖലകളാണ് അക്കാദമിക രംഗവും മാധ്യമങ്ങളും. മാധ്യമ സ്വാതന്ത്ര്യത്തെ തകർക്കാൻ ഭരണകൂടം ശ്രമിക്കരുത്. മാധ്യമങ്ങൾക്കു പരിപൂർണ സ്വാതന്ത്ര്യം വേണം. മത്സരാധിഷ്ഠിതമായിട്ടുള്ള ഒരു ക്രമത്തിൽ പ്രത്യേകിച്ചും. മാധ്യമങ്ങൾക്കു സ്വയം നിയന്ത്രിക്കേണ്ടി വരും. ആ ജോലി ഭരണകൂടം ഏറ്റെടുക്കരുത്. ഒരു മാധ്യമപ്രവർത്തകനെ കാണേണ്ടത് സ്വാതന്ത്ര്യത്തിന്റെ വാഹകനായിട്ടാണ്.
അതുപോലെത്തന്നെയാണ് ഉന്നത വിദ്യാഭാസ രംഗത്തും. അവിടെ നിയമ പുസ്തകം അനുസരിച്ചല്ല കാര്യങ്ങൾ നടക്കുക. മീഡിയയായാലും അക്കാദമിക രംഗമായാലും അവിടെ കോർപറേറ്റ് മാനേജ്മെന്റ് ശൈലി ശരിയല്ല. ഇന്ത്യയുടെ സവിശേഷത സാമൂഹിക രംഗത്ത് ശ്രേണീബദ്ധത അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നതാണ്. എന്നാൽ അതു ശക്തമായി നിൽക്കുന്ന 5 മേഖലകളുണ്ട്. ബ്യൂറോക്രസി, രാഷ്ട്രീയ പാർട്ടികൾ, മതം, അക്കാദമിക് രംഗം, മാധ്യമ മേഖല എന്നിവിടങ്ങളിലാണത്. ഇതിനകത്തൊന്നും തുല്യത ഇല്ല. അതു നമ്മുടെ മുന്നോട്ടുള്ള പോക്കിനെ പ്രതികൂലമായി ബാധിക്കും. ഭരണകൂടത്തിന് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്ന മാധ്യമങ്ങളെയും സാധാരണ പൗരന്മാരെയും ഭരണവിരുദ്ധരായി കാണുന്നതിൽ അർഥമില്ല. അങ്ങനെ വന്നാൽ സ്വാതന്ത്ര്യമില്ലാത്ത ഒരു ജനാധിപത്യം നിലവിൽ വരും. മാറ്റം അവശ്യമായ ചില മേഖലകളുണ്ട്. അതിലൊന്ന് ഭരണകൂടത്തിന്റെ കാഴ്ചപ്പാടാണ്.
∙ ജനാധിപത്യമെന്ന് ഏകാധിപതികളെ സൃഷ്ടിക്കലല്ല
ജനാധിപത്യത്തിലൂടെ ഏകാധിപതികൾ വരുന്നതു ശരിയല്ല. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ അധികാരത്തിലെത്തുമ്പോൾ അന്യവൽക്കരണവും ദൈവീകരണം നടക്കുകയാണ്. സ്വാതന്ത്ര്യം ഭരണാധിപന്മാർ നൽകുന്ന ഔദാര്യമായും ജന്മദിന സമ്മാനമായും ജനങ്ങൾ കാണുകയാണ്. അതു ശരിയല്ല. സ്വാതന്ത്ര്യമെന്നത് ഒരു അവകാശമാണ്. വളരെ വിശദമായി അതെപ്പറ്റി 19ാം അനുഛേദത്തിൽ ഭരണഘടന പറയുന്നുണ്ട്. ദൈവവൽക്കരിക്കപ്പെടുന്ന ഭരണാധികാരികളുടെ മനുഷ്യവൽക്കരണം അത്യന്താപേക്ഷിതമാണിവിടെ. സ്വാതന്ത്ര്യം വളരെ മൗലികമായിത്തന്നെ കാണണം.
∙ ദേശീയതയ്ക്ക് അമിത പ്രാധാന്യം കൽപിക്കരുത്
നമ്മുടെ ഭരണാധികാരികൾ പറയുന്ന ചില കാര്യങ്ങൾ ഇന്നത്തെ സാഹചര്യത്തിൽ യോജിച്ചതല്ല. അതിലൊന്ന് ദേശീയതയ്ക്കു നൽകുന്ന അമിതമായ പ്രാധാന്യമാണ്. അത് അപകടമാണ്. ആഗോളവൽകൃതമായ ഒരു ലോകക്രമത്തിൽ ജീവിക്കുമ്പോൾ രാജ്യങ്ങൾ തമ്മിലുള്ള അതിരുകൾ അപ്രത്യക്ഷമാകേണ്ടതുണ്ട്. ഇന്ത്യയുടെ വിദ്യാഭ്യാസ രംഗം സൃഷ്ടിച്ചിട്ടുള്ള ചില വ്യക്തികളുണ്ട്. അവരൊക്കെ ലോകത്തിന്റെ എല്ലാ പ്രധാനപ്പെട്ട പ്രദേശങ്ങളിലുമുണ്ട്. അവർക്ക് ഒരു എതിർപ്പും ഉണ്ടാകുന്നില്ല. അവർ ഏർപ്പെട്ടിരിക്കുന്ന മേഖല ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യകളുടെയും ലോകത്താണ്.
ആധുനിക സാമ്പത്തികക്രമത്തിന്റെ നട്ടെല്ലെന്നത് ശാസ്ത്രവും സാങ്കേതിക വിദ്യയുമാണ്. ആ രംഗത്തെ വളർത്തുകയും സജീവമാക്കുന്നതിലുമാണ് നമ്മുടെ യുവജനത ഏർപ്പെട്ടിരിക്കുന്നത്. ആ രാജ്യങ്ങളിലെ ജനങ്ങളും ഭരണാധികാരികളും അവർ നൽകുന്ന സംഭാവനകൾ അംഗീകരിക്കുന്നു. അതുകൊണ്ടാണ് ഇന്ത്യയിലെ ചെറുപ്പക്കാർക്ക് ലോകത്ത് ഒരിടത്തും വലിയ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരാത്തത്. അങ്ങനെയുള്ള ഒരു ലോകക്രമത്തിൽ എന്തിന്റെ പേരിലായാലും ദേശീയത വളരെയധികം ഊന്നി പറയരുത്.
∙ വേണ്ടത് ഭയത്തിൽനിന്നുള്ള സ്വാതന്ത്ര്യം
വ്യക്തിയുടെ സ്വാതന്ത്ര്യമാണ് വളരെ പ്രധാനം. അതു സ്വതന്ത്ര ചിന്തയിൽ നിന്നു വരേണ്ടതാണ്. വ്യക്തികൾക്കു ചിന്തിക്കാനുള്ള സ്വാതന്ത്ര്യം വേണം. സ്വാതന്ത്ര്യം ഒരു വ്യക്തിക്ക് അനുഭവവേദ്യമാകണമെങ്കിൽ അന്നന്നത്തെ പ്രയാസങ്ങളിൽനിന്ന് അയാൾ മുക്തനായിരിക്കണം. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനാകണം. അതിനുമപ്പുറത്ത് ഒരു ദൈംദിനം ജീവിതം വേണം. ലോകത്തെ മുൻപോട്ടു നയിക്കുന്നത് ചിന്തകരാണ്. സ്വപ്നംകാണുന്നത് ദുഃഖങ്ങളെ മറികടക്കുന്നവരാണ്. ഒരു കോർപറേറ്റ് മാതൃക കൊണ്ടുവരരുതെന്നു പറയുന്നത് വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്.
ഓരോ സർവകലാശാലകളുടെയും മൗലികമായ കാര്യം സോഫ്റ്റ് വെയറല്ല, ‘തോട്ട്‌വെയറാ’ണ്. മുന്നോട്ടു പോകുന്നവർക്ക് ഒരു സ്വപ്നം വേണം. ഭയം മറികടക്കലാണ് ആദ്യം വേണ്ടത്. ഭയവും സ്വാതന്ത്ര്യവും വിപരീത ദിശയിൽ സഞ്ചരിക്കുന്നവയാണ്. വളരെ ശക്തരായ ഭരണാധികാരികൾക്കാണ് ഏറ്റവും കൂടുതൽ ഭയമുള്ളത്. അവരുടെ സുരക്ഷാവലയം ഇത്രയ്ക്കു ശക്തമാകുന്നത് അതുകൊണ്ടാണ്. അധികാരം കുറയുമ്പോഴാണ് സമൂഹത്തിൽ സ്വാതന്ത്ര്യം കുറയുന്നത്. ജനാധിപത്യത്തിന് ഒരു ബദൽ ഇല്ല. രാഷ്ട്രീയ രംഗത്ത് പല മാറ്റങ്ങളും ആവശ്യമാണ്. ഭരണാധികാരികൾ അവരുടെ ‘ദൈവികത്വം’ മറന്ന് ജനങ്ങളിലേക്ക് ഇറങ്ങണം. അവരെ വെറും വോട്ടിങ് ജീവികളായി മാത്രം കാണരുത്. ഇവിടെ ജാതി, മത, സാമുദായിക സംഘടനകളെ നിരാകരിക്കണം. അവർക്കു വേണ്ടത് അച്ചടക്കം, കഠിനാധ്വാനം, അനുസരണ എന്നിവയാണ്. ഫ്യൂഡൽ മൂല്യങ്ങളെയാണ് അവർ വളർത്തുന്നത്.
∙ ഗാന്ധി, നെഹ്റു, അംബേദ്കർ
ഇന്ത്യൻ ജനാധിപത്യം 75 വർഷത്തിനിടെ ധാരാളം പ്രശ്നങ്ങളും വെല്ലുവിളികളും നേരിട്ടു. അതിനെ നേരിടുകയും തരണം ചെയ്യുകയും ചെയ്തു. അതിനുള്ള ഊർജം സംഭരിച്ചത് നവഭാരത ശിൽപികളായ മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, ഡോ, ബി.ആർ. അംബേദ്കർ എന്നിവരിൽ നിന്നാണ്. അവർ മൂന്നുപേരും ജാതി, മത, പ്രാദേശിക ചിന്തകളില്ലാത്ത വ്യക്തികളായിരുന്നു. അവർ ദീർഘവീക്ഷണത്തോടെ ഒരു ലോകക്രമം വിഭാവനം ചെയ്തു പ്രവർത്തിച്ച വ്യക്തികളായിരുന്നു. അതിനാലാണ് അവർക്കു ലോകത്തിന്റെ മൊത്തം അംഗീകാരം ലഭിച്ചത്. ആ അംഗീകാരം അവർക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്.
∙ ഭരണഘടനയെന്ന ഊർജം
നമ്മുടെ വ്യവസ്ഥിതിക്കു വേണ്ടിയുള്ള ഊർജം നിത്യവും പ്രദാനം ചെയ്യുന്നത് ഭരണഘടനയാണ്. അതിനകത്തുതന്നെ ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ സവിശേഷത, മാറുന്ന സാമൂഹിക ക്രമത്തിനനുസരിച്ചുള്ള ഭേദഗതി കൊണ്ടുവരാനാകുമെന്നതാണ്. അതിനുള്ള മാർഗങ്ങൾ ഭരണഘടനതന്നെ പറയുന്നുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് മാറാത്തതെന്തിനും ഒരു മതഗ്രന്ഥത്തിന്റെ സ്വഭാവമായിരിക്കും. ഭരണഘടനയെ ചോദ്യം ചെയ്യാനും ഭേദഗതി ചെയ്യാനുമുള്ള കാഴ്ചപ്പാടുകൾ പ്രദാനം ചെയ്യുന്നുണ്ട്. അത് വൈജാത്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ഭരണത്തിൽ നിരന്തരമായ മാറ്റം വരുന്നതിനാൽ ജനാധിപത്യത്തിൽ യുവത്വം നിലനിൽക്കുന്നു.
∙ ഭരണാധികാരികൾ മാറിക്കൊണ്ടിരിക്കണം
ഒരേ ഭരണാധികാരികൾതന്നെ വളരെക്കാലം അധികാരത്തിൽ തുടരുന്നതു വ്യവസഥിതിക്കു ദോഷം ചെയ്യും. എന്നാൽ ഭരണാധികാരികൾ ആഗ്രഹിക്കുന്നത് ഭരണത്തുടർച്ചയും സ്ഥിരതയുമാണ്. ജനങ്ങൾക്കു വേണ്ടത് മാറ്റമാണ്. ഈ ഒരു വൈരുധ്യം നമ്മുടെ വ്യവസ്ഥിതിയിൽ നിലനിൽക്കുന്നു. ഇപ്പോൾ ഫ്യൂഡൽ മൂല്യങ്ങൾ തിരിച്ചു വരുന്നു. അതു വ്യക്തിസ്വാതന്ത്ര്യത്തിന് എതിരാണ്. വിശ്വാസവും ശാസ്ത്രീയതയും തമ്മിൽ ഒരു സംഘർഷം നടക്കുന്നു. വിശ്വാസം അടിച്ചേൽപ്പിക്കുന്നതാണ്. ശാസ്ത്രീയത ചിന്തയിലൂടെ രൂപപ്പെടുന്നതും, ഈ സംഘർഷത്തെ നേരിടലാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന മറ്റൊരു വെല്ലുവിളി.
കുറേ സമ്പത്തുണ്ടാക്കുന്നതല്ല മാറ്റം. കേന്ദ്ര സർക്കാർ 5 ട്രില്യൻ ഡോളർ ഇക്കോണമിയെപ്പറ്റി ആവർത്തിച്ചു പറയുന്നുണ്ട്. അത് ഇന്ത്യയുടെ ഒരു ലക്ഷ്യമായി കാണാൻ കഴിയില്ല. ഇന്ത്യക്കാരുടെ സമത്വാധിഷ്ഠിതമായ ഒരു നിലനിൽപ് ഇവിടെ സാധ്യമാണോ എന്നതാണു ചോദ്യം. ഒരു നയത്തെയോ സാമ്പത്തിക നയത്തെയോ വിലയിരുത്തേണ്ടത് സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗത്തിന് എന്തു സംഭവിച്ചുവെന്നതിനെ ആസ്പദമാക്കിയിട്ടാകണം. സമ്പന്നർക്ക് എപ്പോഴും ഭരണകൂടത്തിന്റെ സംരക്ഷണമുണ്ട്. അവർ വികസിച്ചുകൊള്ളും. ഇവിടെ ആവശ്യം ദുർബലരായ ജനവിഭാഗങ്ങളെ രക്ഷപ്പെടുത്തുകയെന്നതാണ്. അത് സാമൂഹിക സുരക്ഷാ പദ്ധതികൾകൊണ്ടു മാത്രം സാധിക്കാൻ കഴിയുന്നതല്ല. അത്തരം പദ്ധതികൾ ഇന്ത്യയിൽ വളരെ വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട് എന്നതിൽ തർക്കമില്ല.
ഭക്ഷ്യ സുരക്ഷ, അറിയാനുള്ള അവകാശം എന്നിവയൊക്കെ മൗലികമായ ഒരു മാറ്റം ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. മൗലികമായി വേണ്ടത് സാമ്പത്തിക സുരക്ഷയാണ്. നീതിയാണു വേണ്ടത്. നീതി സാമ്പത്തിക തുല്യതയിൽനിന്നും സമത്വത്തിൽ നിന്നുമുണ്ടാകുന്നതാണ്. അത് ഉണ്ടാകണമെങ്കിൽ ഇവിടെ സമ്പത്തിന്റെ തുല്യമായ പുനർ വിതരണം നടക്കണം. അതിൽനിന്ന് നമുക്ക് ഒളിച്ചോടാൻ കഴിയില്ല. അതിനെ അവഗഗണിക്കാൻ കഴിയില്ല. ജനങ്ങൾ ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. നീതിയെന്നത് നീതിന്യായവ്യവസ്ഥയുടെ മാത്രം ഉത്തരവാദിത്തമല്ല. ഇവിടെ ഒരു വിരോധാഭാസമെന്ന നിലയിൽ നീതി അധികാരവുമായിട്ടാണു ബന്ധപ്പെട്ടിരിക്കുന്നത്. അധികാരം ശക്തർക്കൊപ്പമാണ്. ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം ജീവനും സ്വത്തും സംരക്ഷിക്കലാണ്. എന്നാൽ സമ്പത്തില്ലാത്തവന് അതു നൽകാൻ ആരും പറയുന്നില്ല. ജനാധിപത്യ വ്യവസ്ഥിതിക്കൊപ്പം നിന്നേ അതിനെപ്പറ്റി ചിന്തിക്കാനാവൂ.
English Summary: 75 Years of Indian Independence: Dr. M.Kunhaman Speaks