‘വെൽക്കം ക്യാപ്റ്റൻ’; കോൺഗ്രസ് വിട്ടത് 500 നേതാക്കൾ, ആർക്കും പിടിയില്ല: 1000 കടന്ന് കൂറുമാറ്റം!
2014 നും 2021 നവംബർ വരെ തിരഞ്ഞെടുപ്പു വിജയം തേടി പാർട്ടി വിട്ടവരിൽ എറെയും കോൺഗ്രസുകാരാണ് - 393 പേർ. ഇതിൽ 173 പേർ എംപിമാരോ എംഎൽഎമാരോ ആയിരുന്നു.മുതിർന്ന നേതാക്കളടക്കം നൂറോളം പേർ പിന്നെയും പാർട്ടി വിട്ടെന്നാണ് കണക്ക്. അതേസമയം, 100ൽ ഏറെ പേർ ഈ കാലത്ത് ബിജെപി വിട്ട് മറ്റു പാർട്ടികളിലേക്കു ചേക്കേറിയെന്നും കണക്കുണ്ട്. Deflation
2014 നും 2021 നവംബർ വരെ തിരഞ്ഞെടുപ്പു വിജയം തേടി പാർട്ടി വിട്ടവരിൽ എറെയും കോൺഗ്രസുകാരാണ് - 393 പേർ. ഇതിൽ 173 പേർ എംപിമാരോ എംഎൽഎമാരോ ആയിരുന്നു.മുതിർന്ന നേതാക്കളടക്കം നൂറോളം പേർ പിന്നെയും പാർട്ടി വിട്ടെന്നാണ് കണക്ക്. അതേസമയം, 100ൽ ഏറെ പേർ ഈ കാലത്ത് ബിജെപി വിട്ട് മറ്റു പാർട്ടികളിലേക്കു ചേക്കേറിയെന്നും കണക്കുണ്ട്. Deflation
2014 നും 2021 നവംബർ വരെ തിരഞ്ഞെടുപ്പു വിജയം തേടി പാർട്ടി വിട്ടവരിൽ എറെയും കോൺഗ്രസുകാരാണ് - 393 പേർ. ഇതിൽ 173 പേർ എംപിമാരോ എംഎൽഎമാരോ ആയിരുന്നു.മുതിർന്ന നേതാക്കളടക്കം നൂറോളം പേർ പിന്നെയും പാർട്ടി വിട്ടെന്നാണ് കണക്ക്. അതേസമയം, 100ൽ ഏറെ പേർ ഈ കാലത്ത് ബിജെപി വിട്ട് മറ്റു പാർട്ടികളിലേക്കു ചേക്കേറിയെന്നും കണക്കുണ്ട്. Deflation
ഒടുവിൽ ക്യാപ്റ്റനും കൂറുമാറി. അചഞ്ചലമായ കോൺഗ്രസ് കൂറിൽ വിള്ളൽ വീഴ്ത്തി ആറ് മാസം മുൻപ് പാർട്ടിവിട്ട മുൻ പഞ്ചാബ് മുഖ്യൻ അമരിന്ദർ സിങ് കഴിഞ്ഞ ദിവസം ബിജെപിക്കാരനായി. ഗോവയിലെ എട്ട് കോൺഗ്രസ് എംഎൽഎമാർ ഒറ്റരാത്രി കൊണ്ട് ബിജെപിയിലെത്തിയപ്പോൾ, ഇന്ത്യൻ ജനാധിപത്യത്തിൽ പുതിയ ചരിത്രം പിറന്നു. അങ്ങനെ സർവ പ്രതിരോധങ്ങളെയും തകർത്ത് മുന്നേറുകയാണ് നമ്മുടെ കൂറുമാറ്റക്കാർ. ഒരു പതിറ്റാണ്ടിനിടെ രാജ്യത്ത് കൂറുമാറിയ നേതാക്കൾ ആയിരത്തിലേറെയാണ്. ചിലർ സീറ്റ് തേടി ഓടിയെങ്കിൽ, ചിലർ സീറ്റു കിട്ടാതെ മറുകണ്ടം ചാടി. പാർട്ടിയെ മൊത്തമായി കുറുമാറ്റിയവരും മുന്നണി മാറിയവരുമായി നിറഞ്ഞാടുകയാണ് നമ്മുടെ നേതാക്കൾ. കളം മാറ്റം ചിലർക്ക് നേട്ടമായപ്പോൾ, ഒട്ടേറെപ്പേർ മൂക്കുകുത്തി വീണു. മുതിർന്ന നേതാക്കളും എംപിയോ എംഎൽഎയോ, കുറഞ്ഞത് സ്ഥാനാർഥിയോ എങ്കിലും ആയ വമ്പൻ കൂറുമാറ്റക്കാരുടെ മാത്രം കണക്കാണ് ഈ ആയിരത്തിലുള്ളത്. കൊഴിഞ്ഞു പോക്കിന്റെയും കണക്കെടുത്താൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായിരുന്നു കൂടുമാറ്റത്തിന്റെ പാരമ്യത്തിൽ.
∙ മോദിയുടെ വരവോടെ ‘കളം നിറഞ്ഞ്’ മാറ്റങ്ങൾ
കൂറുമാറ്റം എക്കാലവും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇപ്പോൾ വീണ്ടും ചർച്ച ചെയ്യുന്നെങ്കിലും എഴുപതുകളുടെ അവസാനമാണ് രാജ്യത്ത് കൂറുമാറ്റക്കാർ നിറഞ്ഞാടിയത്. അടിയന്തരാവസ്ഥയുടെ അന്ത്യവും ഇന്ദിരയുടെ തോൽവിയും ജനതാപാർട്ടിയുടെ വരവും പോക്കും, കോൺഗ്രസിന്റെ പിളർപ്പുമെല്ലാം കാലുമാറ്റക്കാരുടെ സുവർണ കാലമായിരുന്നു. പിന്നീടുള്ള നാളുകളിലും നിരന്തമുണ്ടായ കാലുമാറ്റങ്ങൾക്ക് കടിഞ്ഞാണിടാൻ 1985ൽ കുറുമാറ്റ നിരോധന നിയമം ഉണ്ടാക്കിയെങ്കിലും അതൊക്കെ കാഴ്ചവസ്തുവാകുകയാണ് നമ്മുടെ ജനാധിപത്യത്തിൽ.
ഏറെക്കാലത്തിനു ശേഷം 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെയാണ് കൂറുമാറ്റം വീണ്ടും സജീവമായത്. നൂറു കണക്കിന് നേതാക്കളാണ് തുടർന്നിങ്ങോട്ട് കളം മാറിയത്. രണ്ടാം യുപിഎ സർക്കാരിനെതിരായ ആരോപണങ്ങൾ നിറയുകയും, നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തതോടെ ബിജെപിയുടെ കുതിപ്പ് മുന്നിൽക്കണ്ടും പല പാർട്ടികളിൽ നിന്നായി 300ൽ പരം നേതാക്കളാണ് അക്കാലത്ത് ബിജെപിയിലേക്ക് മാത്രം ചേക്കേറിയതെന്നാണ് കണക്ക്.
കോൺഗ്രസിലേക്കും ബിഎസ്പിയിലേക്കും അക്കാലത്ത് കടന്നുകയറിവരും കുറവല്ല. ബിജെപി വിട്ട് മറ്റു പാർട്ടികളിൽ അഭയം തേടിയവരും ഇക്കാലയളവിൽ ഉണ്ടായി. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) നടത്തിയ പഠനത്തിൽ എംപിമാരോ എംഎൽഎമാരോ ആയ 498 പേർ പാർട്ടി മാറി 2014 ൽ ജനവിധി തേടി എന്നാണ് കണക്ക്. 1133 പേരുടെ നാമനിർദേശ പത്രികയിലെ സത്യവാങ് മൂലം പരിശോധിച്ചാണ് ഇക്കാര്യം കണ്ടെത്തിയത്.
∙ കോൺഗ്രസ് വിട്ടത് അഞ്ഞൂറോളം നേതാക്കൾ
2014 നും 2021 നവംബർ വരെ തിരഞ്ഞെടുപ്പു വിജയം തേടി പാർട്ടി വിട്ടവരിൽ എറെയും കോൺഗ്രസുകാരാണ് - 393 പേർ. ഇതിൽ 173 പേർ എംപിമാരോ എംഎൽഎമാരോ ആയിരുന്നു.മുതിർന്ന നേതാക്കളടക്കം നൂറോളം പേർ പിന്നെയും പാർട്ടി വിട്ടെന്നാണ് കണക്ക്. അതേസമയം, 100ൽ ഏറെ പേർ ഈ കാലത്ത് ബിജെപി വിട്ട് മറ്റു പാർട്ടികളിലേക്കു ചേക്കേറിയെന്നും കണക്കുണ്ട്. ഇതിൽ 33 പേർ എംപിമാരോ എംഎൽഎ മാരോ ആയിരുന്നു. മറ്റുള്ളവർ ഒരിക്കലെങ്കിലും ജനവിധി പരീക്ഷിച്ചവരാണ്.
ബിഎസ്പിയിൽ നിന്ന് 153 പേരും സമാജ് വാദിയിൽ നിന്ന് 59 പേരും പാർട്ടി ബന്ധം അവസാനിപ്പിച്ച് പുതിയ ‘മേച്ചിൽപ്പുറങ്ങളിൽ’ അഭയം തേടി. സിപിഎമ്മിന്റെയും സിപിഐയുടെയും 13 പേർ വീതം പാർട്ടി വിട്ടപ്പോൾ ലാലു പ്രസാദിന്റെ ആർജെഡിയിൽ നിന്ന് 20 പേരും എൻസിപിയിൽ നിന്ന് 52 പേരും ടിഡിപിയിൽ നിന്ന് 32 നേതാക്കളും വിട്ടു പോയെന്നാണ് കണക്ക്.
നിതീഷ്കുമാറിന്റെ ജനതാദൾ (യു) വിൽ നിന്ന് ആറ് പേരും ഡിഎംകെയുടെ അഞ്ചു പേരും ബിജു ജനതാദളിന്റെ ആറ് പേരും ടിആർ എസിന്റെ നാല് പേരും ഇക്കാലത്ത് പുതിയ കക്ഷികളിൽ അഭയം തേടിയെന്നാണ് വിലയിരുത്തൽ. 2021 ബംഗാൾ, കേരളം, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പു കാലത്തും 2022ലെ യുപി, പഞ്ചാബ്, ഗോവ ഉൾപ്പെടെ 5 നിയമസഭാ തിരഞ്ഞെടുപ്പുകൾക്കിടയിലും വ്യാപകമായ കുറുമാറ്റമാണ് നടന്നത്. ബംഗാളിൽ വിവിധ പാർട്ടികളിലേക്ക് കൂറുമാറിയ 139 പേർ സ്ഥാനാർഥികളായി എന്നാണ് കണക്ക്.
ഈ കാലഘട്ടത്തിലും ഏറ്റവുമധികം പ്രതിസന്ധി നേരിട്ടത് കോൺഗ്രസ് തന്നെയാണ്. ബിജെപിക്കൊപ്പം ആം ആദ്മി പാർട്ടിയും സമാജ് വാദി പാർട്ടിയും തൃണമൂലിനും ഒട്ടേറെ പുതിയ നേതാക്കളെ കിട്ടി. ഗോവയിലും പഞ്ചാബിലും അപൂർവമായി ചിലർ എത്തിയത് മാത്രമായിരുന്നു കോൺഗ്രസിന്റെ ആശ്വാസം.
∙ ഉലച്ചത് കോൺഗ്രസിനെ
രാഷ്ടീയ നേതാക്കളുടെ കുറുമാറ്റം ഏറ്റവും ഉലച്ചത് ഇന്ത്യൻ നാഷനൽ കോൺഗ്രസിനെയാണ്. 2013 മുതൽ 2022 മാർച്ച് വരെ ഒരു പതിറ്റാണ്ടിനിടെ അഞ്ഞൂറോളം മുതിർന്ന കോൺഗ്രസുകാരാണ് പാർട്ടി വിട്ടത്. പാർട്ടി വർക്കിങ് കമ്മിറ്റി അംഗമായിരുന്ന ഗുലാംനബി ആസാദിന്റെ രാജിയാണ് ഏറ്റവും ഒടുവിൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. ദേശീയ തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി രാജ്യമാകെ സഞ്ചരിക്കുന്നതിനിടെ ഗോവയിലെ എട്ട് എംഎൽഎമാരുടെ ബിജെപിയിലേക്കുള്ള കൂട്ട കൂറുമാറ്റവും പാർട്ടിയെ ഞെട്ടിച്ചിട്ടുണ്ട്. പോകേണ്ടവർ എത്രയും വേഗം പോകണമെന്ന നിലപാടാണ് കോൺഗ്രസിന്. അത് പാർട്ടി വക്താവ് ജയ്റാം രമേശ് പ്രഖ്യാപിക്കുകയും ചെയ്തു.
രണ്ട് മാസത്തിനിടെ മാത്രം ഉന്നതതരായ ഇരുപതോളം നേതാക്കളാണ് പാർട്ടി ബന്ധം ഉപേക്ഷിച്ച് പുതിയ തട്ടകങ്ങൾ തേടിയത്. ആസാദിനു പുറമേ, മുൻ കേന്ദ്രമന്ത്രിമാരായ കപിൽ സിബൽ, അശ്വിനി കുമാർ, പഞ്ചാബ് മുൻ പിസിസി അധ്യക്ഷൻ സുനിൽ ജക്കർ, അസം പിസിസി അധ്യക്ഷനായിരുന്ന റിപ്പൺ ബോറ, മുൻ കേന്ദ്രമന്ത്രി കെ.വി തോമസ്, ഗുജറാത്ത് പിസിസി വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ, കർണാടക പിസിസി ഉപാധ്യക്ഷനും മുൻ മന്ത്രിയുമായ പ്രമോദ് മധ്വരാജ് എന്നിവരുടെയെല്ലാം സമീപകാലത്തെ രാജി പാർട്ടിയെ നടുക്കി. ഏറെക്കാലമായി ഇടഞ്ഞു നിന്നെങ്കിലും കപിൽ സിബൽ രാജ്യസഭിലെത്താൻ വേണ്ടി മാത്രം പാർട്ടി വിടുമെന്ന് ആരും കരുതിയില്ല.
പഞ്ചാബിൽ എക്കാലവും കോൺഗ്രസിന്റെ വിശ്വസ്തനായിരുന്ന അമരിന്ദർ പാർട്ടി വിട്ടത് കോൺഗ്രസിനെ വല്ലാതെ ബുദ്ധിമുട്ടിലാക്കി. പഞ്ചാബ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത തിരച്ചടിയും നേരിട്ടു. സ്വന്തം പാർട്ടിയുണ്ടാക്കി ബിജെപിക്കൊപ്പം ചേർന്ന അമരിന്ദിർ പാർട്ടിയെതന്നെ ബിജെപിക്കു സമർപ്പിച്ച് ബിജെപിക്കാരനായി. ഇതിനു മുന്നോടിയായി അമരിന്ദറിന്റെ വിശ്വസ്തരായിരുന്ന നാലു മുൻ മന്ത്രിമാരടക്കം ഏഴ് നേതാക്കൾ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
കർണാടക മുൻ മുഖ്യമന്ത്രി ധരംസിങ്ങിന്റെ മകൾ പ്രിയദർശിനി ഏതാനും മാസം മുൻപ് കോൺഗ്രസ് വിട്ടു. രാഹുൽ ബ്രിഗേഡിൽ ഉണ്ടായിരുന്ന ആർ.പി.എൻ. സിങ്, മഹിളാ കോൺഗ്രസ് നേതാവ് സുഷ്മിതാ ദേവ്, മുൻ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലേറോ, മുൻ യുപിസിസി അധ്യക്ഷൻ ലളിതേഷ് ത്രിപാഠി, ഹരിയാനയിലെ മുൻ പിസിസി അധ്യക്ഷൻ അശോക് തൻവർ, കുൽദീപ് ബിഷ്ണോയി എംഎൽഎ തുടങ്ങിയവർ സമീപകാലത്ത് കോൺഗ്രസിനെ ഉപേക്ഷിച്ചവരാണ്. തൻവർ ഹരിയാനയിൽ എഎപിയുടെ നായകനാവും. ബിഷ്ണോയി ബിജെപിയിലാണ് ചേർന്നത്.
വൈകാതെ തിരഞ്ഞെടുപ്പു നടക്കുന്ന ഗുജറാത്ത്, ഹിമാചൽ എന്നിവിടങ്ങളിലും അടുത്ത വർഷം തിരഞ്ഞെടുപ്പു നടക്കുന്ന തെലങ്കാന, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലും കൂറുമാറ്റം തുടങ്ങിക്കഴിഞ്ഞു. ഹിമാചലിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ ഏതാനും ആഴ്ച മുൻപ് ബിജെപിയിൽ ചേർന്നു.
അതേസമയം, ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ഖിമിറാം ഏതാനും ആഴ്ച മുൻപ് കോൺഗ്രസിൽ ചേർന്നു.
∙ ആദ്യം പാർട്ടി വിട്ടത് ജയന്തി നടരാജൻ
2014ലെ തിരഞ്ഞെടുപ്പു കാലത്ത് തുടക്കമിട്ടെങ്കിലും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തും 2022 ലെ അഞ്ചു നിയമസഭകളിലെ തിരഞ്ഞെടുപ്പിനിടയിലുമാണ് ഏറെ നേതാക്കളും കോൺഗ്രസിനെ കയ്യൊഴിഞ്ഞത്. 2014ലെ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ കേന്ദ്രമന്ത്രിയായിരുന്ന തിമിഴ്നാട്ടിൽ നിന്നുള്ള ജയന്തി നടരാജനാണ് രാഹുലിനെതിരെ കത്തെഴുതി ആദ്യം പാർട്ടി വിട്ടത്. കശ്മീർ, മഹാരാഷ്ട്ര, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തോൽവിക്കു പിന്നാലെയായിരുന്നു ഒട്ടേറെ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടത്.
ഹരിയാനയിലെ ചൗധരി ബിരേന്ദ്ര സിങ്ങും മഹാരാഷ്ട്രയിലെ ദത്താമേഘെയും രഞ്ജിത് ദേശ്മുഖും പഞ്ചാബിലെ ജഗമീത് ബ്രാറുമെല്ലാം 2014ൽ ആദ്യം ബിജെപിയിൽ ചേർന്ന നേതാക്കളാണ്. വർക്കിങ് കമ്മിറ്റി അംഗം അവതാർ സിങ് ഭദാനയും (ഹരിയാന) മംഗത് റാം ശർമയും (ജമ്മു) അതേസമയം തന്നെ ബിജെപിയിൽ ചേർന്നു. മുപ്പതോളം മുതിർന്ന നേതാക്കളാണ് അക്കാലത്ത് കോൺഗ്രസ് വിട്ടത്.
2014നു ശേഷം ഒട്ടേറെ പ്രമുഖ നേതാക്കൾ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പാർട്ടി വിട്ടുപോയി. മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ വിഖെ പാട്ടീൽ, മുൻ മുഖ്യമന്ത്രി നാരായൺ റാണ, ആദിവാസി വിഭാഗത്തിൽനിന്നുള്ള നേതാവായ വിജയകുമാർ ഗാവിത്, നിതീഷ് റാണെ, ഒഡീഷയിലെ ചന്ദ്രപ്രകാശ് ബഹ്റ തുടങ്ങിയവർ ഇതിൽ പ്രമുഖരാണ്. ബിജെപി വിട്ട് കോൺഗ്രസിൽ ചേക്കേറിയ ചലച്ചിത്രതാരം ശത്രുഘ്നൻ സിൻഹ 2019 ൽ തോറ്റതോടെ തൃണമൂലിൽ ചേർന്നു. ബംഗാളിലെ ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും ലോക്സഭാംഗമായി.
2019ൽ നരേന്ദ്ര മോദിയുടെ രണ്ടാം വിജയത്തോടെ ബിജെപിയിലെത്തിയ പ്രമുഖരിൽ മുമ്പൻ ഇപ്പോഴത്തെ കേന്ദ്രമന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ തന്നെയാണ്. മധ്യപ്രദേശിൽ കോൺഗ്രസിന്റെ നായകനായിരുന്ന സിന്ധ്യ, നേതൃത്വത്തിന്റെ അവഗണന ആരോപിച്ചാണ് പാർട്ടി വിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെയാണ് സിന്ധ്യ ബിജെപിയിൽ ചേർന്നത്. ഉത്തർപ്രദേശിലെ നേതാവായ ജിതിൻ പ്രസാദയാണ് 2018ൽ ബിജെപിയിലെത്തിയ മറ്റൊരു പ്രമുഖൻ. കേരളത്തിൽ പി.സി. ചാക്കോയും കെ.വി.തോമസും ഈ വർഷമാണ് കോൺഗ്രസ് വിട്ടത്. അതേസമയം, സിപിഐ നേതാവായ കനയ്യ കുമാറിന്റെ വരവാണ് കോൺഗ്രസിന് ഇതിനിടയിൽ ആശ്വാസം പകരുന്നത്.
∙ നേട്ടം ബിജെപിക്ക്
കുറുമാറ്റത്തിന്റെ ഏറ്റവും വലിയ നേട്ടമുണ്ടായത് ബിജെപിക്കു തന്നെയാണ്. എട്ടു വർഷത്തിനിടെ നാനൂറിൽ പരം നേതാക്കളാണ് വിവിധ പാർട്ടികളിൽ നിന്ന് ബിജെപിയിലെത്തിയത്. ഇതിൽ 173 പേർ കോൺഗ്രസിൽ നിന്നായിരുന്നു. 2014ൽ ലോക്സഭയിലെ വൻ വിജയം നേടിയതോടെ ബിജെപിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്കു തന്നെ ഉണ്ടയി. 2017ലെ യുപി തിരഞ്ഞെടുപ്പിലെ വിജയംകൂടി ആയതോടെ ഒട്ടറേ നേതാക്കളെ ബിജെപിക്കു കിട്ടി. 2019ലെ പൊതു തിരഞ്ഞെടുപ്പിനും മുന്നോടിയായി പിന്നെയും ഒട്ടേറെപ്പേർ ബിജെപി പാളയത്തിലെത്തി.
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഇപ്പോഴത്തെ ബിജെപി മുഖ്യമന്ത്രിമാരെല്ലാം മുൻ കോൺഗ്രസുകാരാണ്. 2015ൽ എഐസിസി സെക്രട്ടറി പദം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന ഹിമന്ത ബിശ്വ ശർമ ഇന്ന് അവരുടെ അസം മുഖ്യമന്ത്രിയാണ്. വടക്കു കിഴക്കൻ മേഖലയാകെ കീഴടക്കാൻ ബിജെപി നേതൃത്വത്തിന്റെ കയ്യാളായി മാറി. മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങും 2016ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നയാളാണ്. അരുണാചൽ മുഖ്യമന്ത്രി പേമാഖണ്ഡു ബിജെപിയിലത്തിയത് 2016ൽ മാത്രമാണ്. ത്രിപുരയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി മണിക് സാഹ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് നാല് വർഷം മുൻപ്. മുൻ അസം മുഖ്യമന്ത്രി സർബനന്ദ സോനേവാൾ എജിപിയിൽ നിന്നാണ് ബിജെപിയിലേക്കു മാറിയത്.
2017ലെ യുപി വിജയത്തോടെ പല പ്രമുഖരും നരേന്ദ്ര മോദിയെ സ്തുതിച്ച് ബിജെപിയിൽ ചേക്കേറി. മുൻ കർണാടക മുഖ്യമന്ത്രി എസ്.എം. കൃഷ്ണ, മുൻ ഒഡീഷ മുഖ്യമന്ത്രി ഗിരധർ ഗമാങ്, മുൻ യുപിസിസി അധ്യക്ഷ റീത്ത ബഹുഗുണ ജോഷി തുടങ്ങിയവർ ഇക്കാലത്ത് ബിജെപിയിലെത്തിയ കോൺഗ്രസുകാരാണ്. റീത്തയുടെ സഹോദരൻ വിജയ് ബഹുഗുണ അതിനും മുൻപുതന്നെ ബിജെപിയിൽ ചേർന്നിരുന്നു. ആന്ധ്രയിൽ നിന്ന് മുൻ കേന്ദ്രമന്ത്രിയും എൻ.ടി. രാമറാവുവിന്റെ മകളുമായ പുരന്ദേശ്വരി, തെലങ്കാനയിൽ ഡി.കെ അരുണ എന്നിവർ കോൺഗ്രസ് വിട്ട് ബിജെപിക്കാരായി. തെലങ്കാനയിൽ ടിആർഎസ് എംപിയായിരുന്ന എ.പി. ജിതേന്ദർ റെഡ്ഡിയും എം. രഘുനന്ദൻ റെഡ്ഡിയും എറ്റ്ല രാജേന്ദർ, ധർമുപുരി അരവിന്ദ് എന്നിവരും ഇതേ സമയത്ത് ബിജെപിയിൽ ചേക്കേറി.
മുൻ യുപി മുഖ്യമന്ത്രി ജഗദംബികാ പാൽ 2014ലെ തിരഞ്ഞെടുപ്പിനു മുൻപു തന്നെ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ഒഡീഷയിൽ ഒട്ടേറെ ബിജെഡി നേതാക്കൾ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് ബിജെപിയിലെത്തി നവരംഗ്പുർ എംപിയായിരുന്ന ബലഭദ്രമാജി, മുതിർന്ന നേതാവ് ദാമോദർ റാത്ത്, ബൈജയന്ത് പാണ്ഡ തുടങ്ങിയവർ അക്കാലത്ത് ബിജെപിയിലെത്തി. കോൺഗ്രസ് നേതാവ് പ്രകാശ് ചന്ദ്ര ബഹ്റ കോൺഗ്രസിൽ നിന്നാണ് ബിജെപിയിലെത്തിയത്. മുൻകേന്ദ്രമന്ത്രി അർജുൻ ചരൺ സേഥി 2019ൽ ബിജെഡി വിട്ട് ബിജെപിയിൽ ചേക്കേറി. ജാർഖണ്ഡിൽ ബിജെപിയുമായി പിണങ്ങി ജാർഖണ്ഡ് വികാസ് കോൺഗ്രസ് ഉണ്ടാക്കിയ മുൻ മുഖ്യമന്ത്രി ബാബുൽ മറാൻഡി 2020ൽ ബിജെപിയിലേക്കു മടങ്ങി. അതേസമയം, ആർജെഡി സംസ്ഥാന അധ്യക്ഷയായിരുന്ന അന്നപൂർണദേവി കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുൻപ് ബിജെപിയിൽ ചേർന്നു.
∙ ബംഗാളിൽ കൂട്ടമാറ്റം
2019ലെ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ബംഗാളിൽ ചേരിതിരിവ് പ്രകടമായി. ബിജെപിയിലേക്കായിരുന്നു ഒഴുക്കേറെയും. അതിന്റെ നേട്ടം ബിജെപിക്കുണ്ടായി. 42ൽ 18 സീറ്റാണ് ലേക്സഭയിലേക്ക് ബിജെപി നേടിയത്. ഒട്ടേറെ സിപിഎം, തൃണമൂൽ നേതാക്കൾ ബിജെപിയിൽ ചേർന്നു. 2018ൽ ചേർന്ന തൃണമൂൽ നേതാവ് മുകുൾ റോയ് തന്നെയാണ് ഇവരിൽ പ്രമുഖൻ. ഇപ്പോഴത്തെ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി 2021 ൽ മാത്രമാണ് തൃണമൂൽ വിട്ട് ബിജെപിയിൽ ചേക്കേറിയത്. 6 തവണ എംഎൽ എ ആയിരുന്ന അശോക് ഭട്ടാചാര്യ, കുമരേശ് അധികാരി എന്നീ സിപിഎം നേതാക്കൾ ബിജെപിയിൽ ചേർന്ന പ്രമുഖരാണ്. ബംഗാളിൽ തൃണമൂലിന്റെ നിയമസഭാ വിജയത്തോടെ മുകുൾ റോയ് ബിജെപി വിട്ടു തൃണമൂലിലേക്ക് മടങ്ങി. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ മമതയെ തോൽപിച്ച സുവേന്ദുവാണ് ഇപ്പോൽ ബിജെപിയുടെ ബംഗാൾ നായകൻ. ബിജെപിയുടെ 2014ലെ രണ്ട് ലോക്സഭാംഗങ്ങളിൽ ഒരാളായിരുന്ന ബാബുൽ സുപ്രിയോ കേന്ദ്രമന്ത്രി പദം നഷ്ടമായതോടെ ബിജെപി വിട്ട് തൃണമൂലിൽ ചേർന്നു. ഇപ്പോൾ ബംഗാളിൽ മന്ത്രിയാണ്.
∙ ബംഗാളിൽ കുത്തൊഴുക്ക്
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെ ബംഗാളിൽ രണ്ട് ചേരി രൂപപ്പെട്ടു. ഇടതു മുന്നണിയെ തകർത്ത് മുന്നേറിയ മമതാ ബാനർജിക്ക് കടിഞ്ഞാണിട്ട് ബിജെപി ബംഗാളിൽ നവ ശക്തിയായി. അതു വരെ വെറും മൂന്ന് നിയമസഭാ സീറ്റും രണ്ട് ലോക്സഭാ സീറ്റും മാത്രം ജയിച്ച ബിജെപി ഒറ്റയ്ക്ക് വൻ മുന്നേറ്റം നടത്തി. 40.3 ശതമനം വോട്ടും 18 സീറ്റും ബിജെപി സ്വന്തമാക്കി. അതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുമെന്ന തോന്നൽ വന്നതോടെ 100ൽ പരം മുതിർന്ന നേതാക്കളാണ് മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിലെത്തിയത്. പല പാർട്ടികളിൽ നിന്ന് ഒട്ടേറെപ്പേർ തൃണമൂലിലും ചേക്കേറി.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി നടത്തിയ മുന്നേറ്റത്തിനു പിന്നാലെ സിപിഎമ്മിൽ നിന്നുവരെ നേതാക്കളെ ബിജെപിക്കു കിട്ടി. തൃണമൂലിൽനിന്നും കോൺഗ്രസിൽ നിന്നും ഒട്ടേറെ പേർ എത്തിയെങ്കിലും മമതയ്ക്കു നേരെ വിജയം നേടാനായില്ല. എന്നാൽ ബംഗാൾ നിയമസഭയിൽ കോൺഗ്രസിനും സിപിഎമ്മിനും ഒരാളെപോലും ജയിപ്പിക്കാനായില്ലെങ്കിലും 77 സീറ്റുമായി ബിജെപി മുഖ്യപ്രതിപക്ഷമായി. ഇപ്പോഴത്തെ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി തന്നെയാണ് കുറു മാറിയെത്തിയവരിൽ പ്രമുഖൻ. പരമ്പരഗാത ബിജെപി നേതാക്കളെക്കാൾ കൂടുതൽ മറുകണ്ടം ചാടിയെത്തിയവരെ അണിനിരത്തിയാണ് ബിജെപി മമതയെ വെല്ലുവിളിച്ചത്.
∙ നിയമസഭാ പോര് കൂറുമാറ്റക്കാലം
2022ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ വ്യാപക കൂറുമാറ്റമാണ് അഞ്ച് സംസ്ഥാനങ്ങളിൽ നടന്നത്. എല്ലാ പാർട്ടിയിലുംപെട്ടവർ വ്യാപകമായി കൂറുമാറി. യുപിയിലായിരുന്നു ഏറ്റവും വലിയമാറ്റം. യുപിയിൽ തങ്ങൾ പ്രതിയോഗികളില്ലെന്നു വിശ്വസിച്ച ബിജെപിയെ ഞെട്ടിച്ച് മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ നേതൃത്വത്തിൽ 13 എംഎൽഎമാരാണ് ബിജെപി വിട്ട് സമാജ് വാദിയിൽ ചേക്കേറിയത്. മന്ത്രിയായിരുന്ന ധാരാസിങ് ചൗഹാനും റോഷൻലാലും ബിജെപി വിട്ടു. ബിജെപിക്ക് തിരച്ചടി നൽകി മന്ത്രിമാർ വരെ പാർട്ടി വിട്ടപ്പോൾ സമാജ് വാദി നേതാക്കളെ അടർത്തിയെടുത്ത് ബിജെപി തിരിച്ചടിച്ചു. പഞ്ചാബും ഗോവയുമാണ് ഏറ്റവുമധികം കൂറുമാറ്റം നടന്ന മറ്റു സംസ്ഥാനങ്ങൾ.
ഉത്തരാഖണ്ഡിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കിഷോർ ഉപാധ്യയും എംഎഎൽഎ രാജ്കുമാറും സ്വതന്ത്ര എംഎൽഎ റാംസിങ് ഖേഡയും ബിജെപിയിൽ ചേർന്നപ്പോൾ മന്ത്രിയായിരുന്ന യശ്പാർ ആര്യയും എംഎൽഎ ആയിരുന്ന മകൻ സഞ്ജീവ് ആര്യയും ബിജെപി വിട്ട് കോൺഗ്രസിൽ ചേക്കേറി. മഹിള കോൺഗ്രസ് അധ്യക്ഷയായിരുന്ന സരിത ആര്യ ബിജെപിയിൽ ചേർന്നപ്പോൾ ബിജെപി നേതാവ് സതീഷ് ആര്യ കോൺഗ്രസിലേക്കാണ് ചേക്കേറിയത്.
ബിജെപി കഴിഞ്ഞാൽ യുപിയിൽ എസ്പിയിലേക്കായിരുന്നു ഒഴുക്ക്. ഇക്കാലത്ത് 54 പേർ ബിജെപിയിൽ ചേർന്നപ്പോൾ 35 പേരാണ് എസ്പിയിലെത്തിയത്. ബിഎസ്പിക്കു കിട്ടിയത് നാലു പേരെ മാത്രമാണ്. അതേസമയം, 27 നേതാക്കൾ ബിജെപി വിട്ട് മറ്റ് പാർട്ടികളിൽ അഭയം തേടി. രാഷ്ട്രീയ ലോക്ദളിൽ നിന്ന്18 പേർ രാജിവച്ചു പോയി. മൗര്യയും സംഘത്തിനും പിന്നാലെ എഐസിസി സെക്രട്ടറിയായിരുന്ന ഇമ്രാൻ മസൂദ് കോൺഗ്രസ് എംഎൽഎ മസൂദ് അക്തർ. ബിഎസ്പിയിൽനിന്ന് എംഎൽഎ ലാൽജിവർമ തുടങ്ങിയവർ എസ്പിയിലാണ് ചേർന്നത്. കോൺഗ്രസ് എംഎൽഎ നരേഷ് സെയ്നി, മുലായം സിങ്ങിന്റെ സഹോദരീ ഭർത്താവ് പ്രതാപ് സിഹ്, മരുമകൾ അപർണാ യാദവ്, എന്നിവരെല്ലാം ബിജെപിൽ ചേർന്ന പ്രമുഖരാണ്. അതേസമയം റായ് ബറേലിയിലെ കോൺഗ്രസ് എംഎൽഎ അദിതിസിങ്ങും മഹിളാ കോൺഗ്രസ് നേതാവ് പ്രിയങ്ക മൗര്യയും ബിജെപിയിലാണ് ചേർന്നത്. കോൺഗ്രസ് എംഎൽഎ നോമൻമസൂദ് ബിഎസ്പിയിൽ ചേക്കേറി.
പഞ്ചാബിൽ കോൺഗ്രസിനു പുറമേ ആം ആദ്മി, അകാലിദൾ തുടങ്ങിയവയിൽ നിന്നും കൂറുമാറ്റമുണ്ടായി. ആംആദ്മി എംഎൽമാരായ ജംഗ്ദേവ് സിങ് കമാലു, പിർമൽസിഹ് ഖൽസ തുടങ്ങിയവർ കോൺഗ്രസിൽ ചേർന്നപ്പോൾ, അകാലിദൾ ജനറൽ സെക്രട്ടറി ഗുർദീപ് ഘോഷയും കോൺഗ്രസ് എംഎൽഎ റാണ ഗുർമീത് സിങും ബിജെപിയിലാണ് ചേർന്നത്.
മണിപ്പുരിൽ കോൺഗ്രസ് എംഎൽഎമാരായിരുന്ന ഒക്രം ഹെൻട്രി, ടി. ശ്യാംകുമാർ, ചതോലിൻ അമോ, വൈ. സുർചന്ദ്രസിങ് തുടങ്ങിയവർ ബിജെപിയിൽ എത്തി. തൃണമൂലിന്റെ എംഎൽഎ ആയിരുന്ന ടോംങ്ബ്രാമും ബിജെപിയിൽ ചേർന്നു. ഏറ്റവും വലിയ കൂറുമാറ്റം നടന്ന ഗോവയിൽ മുൻ മുഖ്യമന്ത്രി ലൂസീഞ്ഞോ ഫെലേറോ, ചർച്ചിൽ അലിമാവോ എന്നിവർ തൃണമൂലിൽ ചേർന്നപ്പോൾ പ്രവീൺ സിന്ദിയ ബിജെപി വിട്ട് എംജിപിയിൽ ചേക്കേറി. മന്ത്രിയായിരുന്ന മൈക്കിൾ ലേബോ ബിജെപി വിട്ട് കോൺഗ്രസിലാണ് ചേർന്നത്. അലിന സൽദാനയും ബിജെപി വിട്ടു. ദിവസവും കലുഷിതമാവുന്ന അന്തിരീക്ഷത്തിൽ നേതാക്കളുടെ വരവും കൊഴിഞ്ഞുപോക്കും തുടർക്കഥയാവുകാണ്. തിരഞ്ഞെടുപ്പുകളടുക്കുന്നു; ചാക്കിട്ടു പിടിത്തം തുടരുന്നു. നേട്ടവും കോട്ടവും ആർക്കെന്നറിയാൻ ഏറെ കാത്തിരിക്കണം.
English Summary: The Anti- Deflection Law; Poilitical Leaders Continue Switching Parties Again