‘ചതിച്ചത്’ വിശ്വസ്തൻ, ഗെലോട്ട് കലാപത്തിൽ പതറി ഹൈക്കമാൻഡ്;നഷ്ടം സച്ചിനു മാത്രമല്ല!
പഞ്ചാബിലടക്കം പല സംസ്ഥാനങ്ങളിലും സംഭവിച്ചതിന്റെ ആവർത്തനത്തിലേക്കാണ് രാജസ്ഥാനിലും കാര്യങ്ങൾ നീങ്ങിയത്. ഗെലോട്ടിന്റെ മെയ്‌വഴക്കം അദ്ദേഹത്തിന്റെ കസേര മാത്രമല്ല, ഒരു പരിധിവരെ പാർട്ടിയെ മറ്റൊരു നാണക്കേടിൽനിന്നു രക്ഷിക്കുക കൂടിയാണ് ചെയ്തത്. പതിവുപോലെ താൻ ഉദ്ദേശിച്ചിടത്ത് കാര്യങ്ങൾ എത്തിക്കാൻ ഗെലോട്ടിനായി. എന്തുകൊണ്ടാണ് എഐസിസി പ്രസിഡന്റാകാതെ രാജസ്ഥാൻ രാഷ്ട്രീയത്തിലേക്കു മാറാൻ ഗെലോട്ട് തീരുമാനിച്ചത്?
പഞ്ചാബിലടക്കം പല സംസ്ഥാനങ്ങളിലും സംഭവിച്ചതിന്റെ ആവർത്തനത്തിലേക്കാണ് രാജസ്ഥാനിലും കാര്യങ്ങൾ നീങ്ങിയത്. ഗെലോട്ടിന്റെ മെയ്‌വഴക്കം അദ്ദേഹത്തിന്റെ കസേര മാത്രമല്ല, ഒരു പരിധിവരെ പാർട്ടിയെ മറ്റൊരു നാണക്കേടിൽനിന്നു രക്ഷിക്കുക കൂടിയാണ് ചെയ്തത്. പതിവുപോലെ താൻ ഉദ്ദേശിച്ചിടത്ത് കാര്യങ്ങൾ എത്തിക്കാൻ ഗെലോട്ടിനായി. എന്തുകൊണ്ടാണ് എഐസിസി പ്രസിഡന്റാകാതെ രാജസ്ഥാൻ രാഷ്ട്രീയത്തിലേക്കു മാറാൻ ഗെലോട്ട് തീരുമാനിച്ചത്?
പഞ്ചാബിലടക്കം പല സംസ്ഥാനങ്ങളിലും സംഭവിച്ചതിന്റെ ആവർത്തനത്തിലേക്കാണ് രാജസ്ഥാനിലും കാര്യങ്ങൾ നീങ്ങിയത്. ഗെലോട്ടിന്റെ മെയ്‌വഴക്കം അദ്ദേഹത്തിന്റെ കസേര മാത്രമല്ല, ഒരു പരിധിവരെ പാർട്ടിയെ മറ്റൊരു നാണക്കേടിൽനിന്നു രക്ഷിക്കുക കൂടിയാണ് ചെയ്തത്. പതിവുപോലെ താൻ ഉദ്ദേശിച്ചിടത്ത് കാര്യങ്ങൾ എത്തിക്കാൻ ഗെലോട്ടിനായി. എന്തുകൊണ്ടാണ് എഐസിസി പ്രസിഡന്റാകാതെ രാജസ്ഥാൻ രാഷ്ട്രീയത്തിലേക്കു മാറാൻ ഗെലോട്ട് തീരുമാനിച്ചത്?
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കും എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ബഹളത്തിനുമിടയിൽ, ഇവ രണ്ടിനും മുകളിൽ കോൺഗ്രസ് രാഷ്ട്രീയ ചർച്ചകളിൽ ചൂടാറാതെ തുടരുകയാണ് അശോക് ഗെലോട്ടിന്റെ ‘കലാപം’. എല്ലാ കാലവും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ഗെലോട്ടിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം കോൺഗ്രസ് ഹൈക്കമാൻഡ് മാത്രമല്ല, വലിയ വിഭാഗം ഹൈക്കമാൻഡ് അനുഭാവികളും തീരെ പ്രതീക്ഷിച്ചില്ല എന്നതാണു സത്യം. മാധ്യമങ്ങൾപോലും ഗെലോട്ട് പ്രസിഡന്റ്, സച്ചിൻ മുഖ്യമന്ത്രി എന്ന രീതിയിൽ പ്രതികരണങ്ങൾ നൽകിത്തുടങ്ങിയിരുന്നു. എന്നാൽ അശോക് ഗെലോട്ട് എന്ന, മർമം അറിഞ്ഞ രാഷ്ട്രീയ നേതാവിനെ കുറച്ച് അറിയുന്നവർക്ക് ഉറപ്പായിരുന്നു; കാര്യങ്ങൾ ആ രീതിയിൽ എളുപ്പമായിരിക്കില്ല എന്ന്. ആരാണ് ഇപ്പോഴത്തെ ആശയക്കുഴപ്പങ്ങൾക്കും ‘കലാപത്തിനും’ വഴിയൊരുക്കിയത്. ഇഴകീറി പരിശോധിച്ചാൽ വിരലുകൾ ചൂണ്ടപ്പെടുക കോൺഗ്രസ് ഹൈക്കമാൻഡിലേക്കാണ്. പഞ്ചാബിലടക്കം പല സംസ്ഥാനങ്ങളിലും സംഭവിച്ചതിന്റെ ആവർത്തനത്തിലേക്കാണ് രാജസ്ഥാനിലും കാര്യങ്ങൾ നീങ്ങിയത്. അശോക് ഗെലോട്ടിന്റെ മെയ്‌വഴക്കം അദ്ദേഹത്തിന്റെ കസേര മാത്രമല്ല, ഒരു പരിധിവരെ പാർട്ടിയെ മറ്റൊരു നാണക്കേടിൽനിന്നു രക്ഷിക്കുക കൂടിയാണ് ചെയ്തതെന്നും കാണാനാകും. ഇതൊക്കെയാണെങ്കിലും രാഷ്ട്രീയ നിരീക്ഷകർക്കു കാണാൻ കഴിയുന്നത് ഇതിലേറെ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ്. പതിവുപോലെ ‘മജീഷ്യൻ ഗെലോട്ട്’ താൻ ഉദ്ദേശിച്ചിടത്ത് കാര്യങ്ങൾ എത്തിച്ചു എന്നതാണത്. അതിന്റെ നഷ്ടം ഏറ്റവുമേറെ കോൺഗ്രസ് ഹൈക്കമാൻഡിനും പിന്നെ സച്ചിൻ പൈലറ്റിനുമാണുതാനും. എന്തുകൊണ്ടാണ് എഐസിസി പ്രസിഡന്റ് സ്ഥാനം വിട്ട് രാജസ്ഥാന്റെ പ്രാദേശിക രാഷ്ട്രീയത്തിലേക്കു പിന്മാറാൻ ഗെലോട്ട് തീരുമാനിച്ചത്? പാർട്ടിയിൽ ഹൈക്കമാൻഡിന്റെ അപ്രമാധിത്തം ഇല്ലാതാകുകയാണോ? രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് സച്ചിൻ പൈലറ്റിനു നൽകിയ ‘വാക്ക്’ പാലിക്കാൻ രാഹുൽ ഗാന്ധിക്കാകുമോ? ഗെലോട്ട് ഉയർത്തിയ കലാപത്തിൽനിന്ന് കോൺഗ്രസ് തിരിച്ചറിയേണ്ടത് എന്താണ്? നിർണായകമായ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പു വരാനിരിക്കെ, ഗെലോട്ടിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആരംഭം മുതലുള്ള നീക്കങ്ങൾ വിലയിരുത്തി വിശദമായ വിശകലനം...
∙ ആരാണ് അശോക് ഗെലോട്ട്?
ലക്ഷ്മൺ സിങ് ഗെലോട്ട് എന്ന മജീഷ്യന്റെ പുത്രനായി 1951 മേയ് മൂന്നിന് ജോധ്പൂരിലാണ് ജനനം. ദേശം ചുറ്റി നടന്നു മാജിക് കാണിക്കുന്ന അച്ഛനൊപ്പം ഗെലോട്ടും ചെറുപ്പത്തിൽ മാജിക് ഷോകളിൽ പങ്കെടുത്തിരുന്നു. അത്യാവശ്യം മാജിക് ട്രിക്കുകൾ അദ്ദേഹത്തിനും അറിയാമെന്ന് അടുപ്പമുള്ളവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിഎസ്‌സി കഴിഞ്ഞ് ഇക്കണോമിക്സിൽ എംഎ എടുത്ത അദ്ദേഹം പിന്നീട് നിയമത്തിലും ബിരുദം നേടി. ഗാന്ധിയൻ ആദർശങ്ങളിൽ ചെറുപ്പത്തിലേ ആകൃഷ്ടനായ ഗെലോട്ട്, ഇന്ന് ദേശീയ നേതൃനിരയിലുള്ള നേതാക്കളിൽ ഗാന്ധിയൻ ജീവിതരീതി പിന്തുടരുന്ന ചുരുക്കം വ്യക്തികളിലൊരാളാണ്. വാർധയിലെ ആശ്രമത്തിൽ താമസിച്ചു ഗാന്ധിയൻ ജീവിതരീതി പഠിച്ച അദ്ദേഹം സന്യാസ തുല്യമായ സസ്യാഹാരി ആണെന്നു മാത്രമല്ല, സന്ധ്യയ്ക്കു ശേഷം ഭക്ഷണം കഴിക്കുകപോലുമില്ല. എന്നാൽ രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ അദ്ദേഹം അത്ര ‘വെജിറ്റേറിയനോ’ ഗാന്ധിയനോ അല്ലതാനും. അക്കാര്യത്തിൽ പ്രായോഗിക രാഷ്ട്രീയത്തിന്റെ മർമം തൊട്ട നേതാവാണ് ഗെലോട്ട്.
അസുഖം വന്നാൽ മധ്യ, പടിഞ്ഞാറൻ രാജസ്ഥാനിലെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ജോധ്പൂർ മെഡിക്കൽ കോളജ്. വിദ്യാർഥിയായിരിക്കെ അവിടെ നിന്നാണ് ഗെലോട്ടിന്റെ സാമൂഹിക പ്രവർത്തനത്തിന്റെ തുടക്കം. വിദൂര സ്ഥലങ്ങളിൽനിന്ന് എത്തുന്ന, എഴുത്തും വായനയും അറിയാത്ത ഗ്രാമീണരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമിടയിലായിരുന്നു പ്രവർത്തനം. മാസങ്ങളോളം ആശുപത്രിയിൽ തങ്ങേണ്ടി വരുന്ന അവരുടെ വീടുകളിലേക്ക് വിവരങ്ങൾ അറിയിച്ചു കത്തയയ്ക്കുന്നതായിരുന്നു തുടക്കം.
1971ൽ ബംഗാളടക്കമുള്ള കിഴക്കൻ സംസ്ഥാനങ്ങളിലെ ബംഗ്ലദേശ് അഭിയാർഥി ക്യാംപുകളിൽ അടിസ്ഥാന സേവനം ഉറപ്പാക്കുന്നതിനായി സന്നദ്ധ സേവകനായി പ്രവർത്തിക്കുമ്പോഴാണ് ക്യാംപ് സന്ദർശിച്ച ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുന്നത്. അതോടെ തലവര മാറി. തുടർന്നു രാജസ്ഥാൻ എൻഎസ്‌യു പ്രസിഡന്റായി നിയമിതനായ ഗെലോട്ട് സംഘടനയെ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
രാജസ്ഥാൻ നിയമസഭയിലേക്ക് 1977ൽ സർദാർപുര മണ്ഡലത്തിൽനിന്നായിരുന്നു ആദ്യ മത്സരം. ആകെയുണ്ടായിരുന്ന മോട്ടർ സൈക്കിൾ വിറ്റുകിട്ടിയ കാശൊക്കെ ചെലവാക്കി നടത്തിയ മത്സരത്തിൽ തോറ്റു. 1980ൽ ജോധ്പൂരിൽനിന്നു ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു, 1984ൽ ഇന്ദിരാ ഗാന്ധിയുടെ മന്ത്രിസഭയിൽ മന്ത്രിയുമായി; പിന്നീട് 1991ൽ നരസിംഹ റാവു മന്ത്രിസഭയിലും. 1993ൽ പാർട്ടിയെ പുനരുദ്ധരിക്കാൻ രാജസ്ഥാനിലേക്കു മടക്കം. 1998ൽ 200ൽ 153 സീറ്റും കോൺഗ്രസ് നേടിയപ്പോൾ മുഖ്യമന്ത്രിയായി. പിന്നീട് 2008ലും 2018ലും മുഖ്യമന്ത്രി.
∙ ഗെലോട്ടിന്റെ പരാജയം, തിരിച്ചുവരവ്
അധികാരത്തിലിരിക്കെ നേരിട്ട തിരഞ്ഞെടുപ്പിൽ 2013ൽ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനത്തോടെ കോൺഗ്രസ് പുറത്താക്കപ്പെട്ടത് ഗെലോട്ടിനു വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. 200 അംഗ നിയമസഭയിലേക്കു ജയിക്കാനായത് 21 പേർക്കു മാത്രം. അതോടെ സംസ്ഥാനത്തു പുതിയ നേതൃത്വം വേണമെന്ന നിർദേശം അതിനോടകം കോൺഗ്രസ് വൈസ് പ്രസിഡന്റായ രാഹുൽ ഗാന്ധി മുന്നോട്ടു വച്ചു. സച്ചിൻ പൈലറ്റിനെ പിസിസി പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. എഐസിസി സെക്രട്ടറിയായി ഗെലോട്ടും നിയമിതനായി. തനിക്കുള്ള മുന്നറിയിപ്പാണ് ഇതെന്നു വ്യക്തമായിരുന്ന ഗെലോട്ട് പത്തി മടക്കി താഴ്ന്നിരുന്നു. എങ്കിലും പിസിസി പ്രസിഡന്റാകുക എന്നാൽ മുഖ്യമന്ത്രി കസേരയ്ക്കുള്ള ഗാരന്റി അല്ല എന്ന് അദ്ദേഹം കിട്ടുന്ന അവസരങ്ങളിലെല്ലാം പരസ്യപ്രസ്താവന നടത്തി തന്റെ മനസ്സിലുള്ളതു വ്യക്തമാക്കുകയും ചെയ്തിരുന്നു.
2017 ഡിസംബറിൽ നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് ഗെലോട്ടിനെ വീണ്ടും ദേശീയ തലത്തിൽ ശ്രദ്ധേയനാക്കി. അധികാരത്തിലെത്താൻ കഴിഞ്ഞില്ലെങ്കിലും 77 സീറ്റുകൾ നേടി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞതു രാഹുലിനൊപ്പം ഗെലോട്ട് ഗുജറാത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണെന്നു വ്യക്തമായിരുന്നു. 2018ൽ ഛത്തിസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയതിനു പിന്നിലും ഓർഗനൈസേഷനൽ സെക്രട്ടറിയായിരുന്ന അശോക് ഗെലോട്ടിന്റെ നിർണായക സ്വാധീനം ഉണ്ടായിരുന്നു.
∙ വീണ്ടും അധികാരത്തിലേക്ക്
തിരഞ്ഞെടുപ്പിനു മുൻപേ കളം മനസ്സിലാക്കി കളിച്ച ഗെലോട്ട്, മുഖ്യമന്ത്രി സ്ഥാനത്തേക്കു ഹൈക്കമാൻഡും പറഞ്ഞുവച്ചിരുന്ന സച്ചിൻ പൈലറ്റിനെ വെട്ടി മുഖ്യമന്ത്രിയാകുന്നതാണ് പിന്നീട് കണ്ടത്. പിസിസി പ്രസിഡന്റായ സച്ചിൻ പൈലറ്റ് അടുത്ത മുഖ്യമന്ത്രി എന്നു മാധ്യമങ്ങൾ പാടിയപ്പോൾ ‘ഇസ് ബാർ ഗെലോട്ട്ജി’ (ഇത്തവണ ഗെലോട്ട്) എന്ന പൊതുപറച്ചിൽ സാധാരണ ജനങ്ങളുടെ ഇടയിൽ പടർത്താൻ തിരഞ്ഞെടുപ്പിനു മുൻപേ ഗെലോട്ടിനു കഴിഞ്ഞു. അതുകൊണ്ടുതന്നെ സച്ചിൻ പൈലറ്റിനുള്ള ജനസമ്മതിയായിരുന്നു 2018ലെ തിരഞ്ഞെടുപ്പ് ഫലം എന്നത് അത്രമേൽ ശരിയുമല്ല. ഇതും ഹൈക്കമാൻഡ് തിരിച്ചറിഞ്ഞിരുന്നോ എന്നു വ്യക്തമല്ല.
സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിലടക്കം സച്ചിൻ പൈലറ്റിന്റെ അപക്വമായ ചില തീരുമാനങ്ങളും സമീപനങ്ങളും ഗെലോട്ടിനു ഗുണകരമായി എന്നതും കാണാതിരുന്നുകൂടാ. ഹൈക്കമാൻഡിലെ സ്വാധീനം ഉപയോഗിച്ചു കൂടുതൽ സീറ്റുകൾ പിടിച്ചു വാങ്ങിയ സച്ചിന് ജയിക്കുന്ന സ്ഥാനാർഥികളെ കണ്ടെത്താൻ കഴിയാതിരുന്നതാണ് ആദ്യത്തെ വീഴ്ച. അത്തരം ഒരു ഡസനോളം സീറ്റുകളിൽ ഗെലോട്ടിന്റെ അനുയായികളായ നേതാക്കൾ സ്വതന്ത്രരായി രംഗത്തെത്തി വിജയിക്കുകൂടി ചെയ്തതോടെ കളം കൂടുതൽ ശക്തമായ രീതിയിൽ ഗെലോട്ടിന് അനുകൂലമായി. ഇപ്പോഴും ഈ സ്ഥിതിക്കു മാറ്റമൊന്നും ഉണ്ടായിട്ടുമില്ല. 2020ലെ ആഭ്യന്തര കലഹത്തിനുശേഷം രണ്ടു വർഷം പിന്നിടുമ്പോൾ മുൻപുണ്ടായിരുന്നതിൽ കുറവ് എംഎൽഎമാരേ സച്ചിനെ പിന്തുണയ്ക്കാനുള്ളൂ എന്ന യാഥാർഥ്യം ഗെലോട്ടിന്റെ മാത്രം സൃഷ്ടിയുമല്ല.
∙ മാജിക്കുകാരന്റെ കൈയടക്കം, ചടുലത
രാഷ്ട്രീയത്തിലെ മാജിക്കുകാരൻ എന്നാണ് സമകാലിക രാഷ്ട്രീയത്തിൽ ഗെലോട്ടിനെ വിശേഷിപ്പിക്കുന്നത്. ഇന്ദിരാഗാന്ധിയെയും കെ.കരുണാകരനെയുമൊക്കെ പോലെ അധികാര രാഷ്ട്രീയത്തെ ആയുധമാക്കുന്നതിൽ അഗ്രഗണ്യൻ. തികഞ്ഞ നയതന്ത്രജ്ഞനായ അദ്ദേഹത്തിന്റെ, അർധ അവസരങ്ങളെപ്പോലും തനിക്ക് അനുകൂലമാക്കാനുള്ള ചാതുര്യം അപാരമാണ്. പ്രതിയോഗികൾ മനസ്സിൽ കാണുകപോലുമില്ലാത്ത ചടുല നീക്കങ്ങളിലൂടെ, താൻ പ്രതീക്ഷിച്ചയിടത്തേക്കു കാര്യങ്ങൾ എത്തിക്കുന്നതിലെ അപാര കഴിവും. മുഖ്യപ്രതിപക്ഷമായ ബിജെപിയുടെ പിന്തുണയോടെ 2020ൽ സച്ചിൻ പൈലറ്റ് മന്ത്രിസഭയെ വീഴ്ത്തിയേക്കുമെന്ന സാഹചര്യത്തിൽ രക്ഷിച്ചത് ബിജെപിയിലെ തന്നെ മറ്റൊരു വിഭാഗത്തിന്റെ നിശബ്ദ പിന്തുണ നേടിയെടുത്തുകൊണ്ടായിരുന്നു എന്നത് ഈ ചാതുര്യം എത്രമാത്രമെന്നും വ്യക്തമാക്കുന്നു.
സൗമ്യനും മിതഭാഷിയും ആയിരിക്കുന്നത് അദ്ദേഹത്തെ എല്ലാവർക്കും സ്വീകാര്യനാക്കുന്നു. ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും പി.വി. നരസിംഹ റാവുവിനുമൊപ്പം ഡൽഹിയിൽ പ്രവർത്തിച്ചതിനാൽ ദേശീയ തലത്തിൽ ഒട്ടുമിക്ക മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധവുമുണ്ട്. ഇവർക്കെല്ലാവർക്കും ഗെലോട്ട് വേണ്ടപ്പെട്ടവനുമാണ്. അഹമ്മദ് പട്ടേലിന്റെ മരണശേഷം ആ തസ്തികയിലേക്കു പലപ്പോഴും ഗെലോട്ടിന്റെ പേര് ഉയർന്നുവരികയും ചെയ്തിരുന്നു. എന്നാൽ സ്വന്തം തട്ടകമായ രാജസ്ഥാൻ വിടാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു.
∙ എന്തുകൊണ്ട് ഗെലോട്ട്?
കോൺഗ്രസ് ഹൈക്കമാൻഡ് എന്നറിയപ്പെടുന്ന ഗാന്ധി കുടുംബത്തിന്റെ തീരുമാനമായിരുന്നു ഗെലോട്ട് എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കു വരിക എന്നത്. പല ഘടകങ്ങളാണ് ഇതിന് അവരെ പ്രേരിപ്പിച്ചത്. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ കുടുംബത്തിന്റെ അകത്തളങ്ങളിൽ പ്രവേശനം ഉണ്ടായിരുന്നു ഗെലോട്ടിന്. രാജീവ് ഗാന്ധിക്കും ഗെലോട്ട് ഏറെ പ്രിയങ്കരൻ ആയിരുന്നു. ദേശീയ തലത്തിൽ കോൺഗ്രസ് നേതാക്കൾക്കിടയിലെ സ്വീകാര്യത, പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ അറിയപ്പെടുന്ന മുഖമെന്ന പ്രതിഛായ ഗെലോട്ടിനെ പ്രസിഡന്റു സ്ഥാനത്തേക്കു കൊണ്ടുവരാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ച ഘടകമാണ്. വ്യവസായികളടക്കം പാർട്ടിയുടെ സാമ്പത്തിക സ്രോതസ്സുകൾക്കും വേണ്ടപ്പെട്ട ആളെന്നതും വലിയ പ്ലസ് പോയിന്റ് ആയിരുന്നു. ഇതോടൊപ്പം തങ്ങളോടുള്ള അചഞ്ചലമായ കൂറും ഗാന്ധി കുടുംബം മുഖവിലയ്ക്കെടുത്തു.
∙ ഗെലോട്ടിനു മടി, വിസമ്മതം
എന്നാൽ ഹൈക്കമാൻഡിന്റെ ഇഷ്ടങ്ങൾ തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യം കുറിയ്ക്കുകയായിരിക്കുമെന്ന് മറ്റാരേക്കാളും നന്നായി മനസ്സിലാക്കിയതോടെയാണ് ഗെലോട്ട് കളം മാറ്റി ചവിട്ടിത്തുടങ്ങിയത്. ഗാന്ധി കുടുംബത്തിന്റെ ഇഷ്ടങ്ങളെ, പ്രത്യേകിച്ചും രാഹുൽ ഗാന്ധിയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന്, പേരിനുമാത്രം ഒരു പ്രസിഡന്റ് ആകുന്നതിനുൽ ഗെലോട്ടിലെ പ്രായോഗിക രാഷ്ട്രീയക്കാരൻ തുടക്കംമുതലേ തീരെ തൽപരനല്ലായിരുന്നു. പോരാത്തതിന്, ഒരിക്കലും തന്റെ താൽപര്യങ്ങളെ പരിഗണിക്കില്ലെന്ന് ഉറപ്പുള്ള സച്ചിൻ പൈലറ്റിനെ പിൻഗാമിയാക്കി രാജസ്ഥാൻ വിടുക എന്നത് രാഷ്ട്രീയ ആത്മഹത്യയാകുമെന്നു മനസ്സിലാക്കാൻ അദ്ദേഹത്തിനു വലിയ രാഷ്ട്രീയ പരിചയവും ആവശ്യമില്ലായിരുന്നു.
∙ ഹൈക്കമാൻഡിനു പിഴച്ചോ?
പാർട്ടിയുടെ നിലവിലെ സാഹചര്യത്തിൽ ഭരണം കൈയിലുള്ള ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമായ രാജസ്ഥാന്റെ കാര്യത്തിൽ വേണ്ടത്ര ഗൗരവത്തോടെയും കാര്യങ്ങൾ തിരിച്ചറിഞ്ഞുമാണോ ഹൈക്കമാൻഡിന്റെ തീരുമാനങ്ങൾ ഉണ്ടായത് എന്നത് ഏതു രാഷ്ട്രീയ നിരീക്ഷകരിലും ആശ്ചര്യമുണർത്തുന്നതാണ്. എഐസിസി പ്രസിഡന്റാകാൻ തീരുമാനിച്ചാൽ അശോക് ഗെലോട്ടിനേപ്പോലെ ഒരു രാഷ്ട്രീയക്കാരൻ ആദ്യം ഉറപ്പിക്കുക സ്വന്തം സംസ്ഥാനത്ത് തനിക്കു പൂർണ പിന്തുണ ഉറപ്പാക്കുക എന്നതായിരിക്കും. എന്നാൽ സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രിപദം നൽകാമെന്ന വാഗ്ദാനം പാലിക്കാനായി ഹൈക്കമാൻഡ് കാണിച്ച വ്യഗ്രത തന്റെ കാലിനടിയിലെ മണ്ണു കോരി മാറ്റുന്ന കാര്യമാണെന്നു ഗെലോട്ടിനെപ്പോലെ ഒരു രാഷ്ട്രീയക്കാരന് ആരും പറഞ്ഞു കൊടുക്കേണ്ടിയിരുന്നില്ല. ഇത് ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ അദ്ദേഹം പല തലങ്ങളിലും ആദ്യമേതന്നെ നടത്തിയിരുന്നു.
ഡൽഹിയിൽ സോണിയ ഗാന്ധിയും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ, മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ നീക്കുപോക്കുകൾ ആകാമെന്നതിന്റെ സൂചനകളാണ് പുറത്തുവന്നത്. ഇക്കാര്യത്തിൽ വേണുഗോപാൽ പരസ്യ പ്രസ്താവനയും നടത്തിയിരുന്നു. എന്നാൽ അന്നു വൈകുന്നേരം കേരളത്തിലെത്തി സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിയെ കാണുകയും പിറ്റേന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ, ഒരാൾക്ക് ഒരു തസ്തിക എന്ന തീരുമാനം ആവർത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തതോടെ കാര്യങ്ങൾ കീഴ്മേൽ മറിയുകയായിരുന്നു. ഗെലോട്ട് കേരളത്തിലെത്തി രാഹുൽ ഗാന്ധിയുമായി പേരിനു ചർച്ചകൾ നടത്തിയെങ്കിലും ജയ്പൂരിൽ മറ്റൊരു തിരക്കഥ തയാറായിക്കഴിഞ്ഞിരുന്നു.
രാജസ്ഥാനിൽ ഗെലോട്ട് അറിയാതെ കോൺഗ്രസ് എംഎൽഎമാർ പ്രതിഷേധിക്കുകയോ പാർട്ടി നിരീക്ഷകരെ ബഹിഷ്കരിക്കുകയോ ചെയ്യുമെന്നു കരുതാൻ വയ്യ. അതുകൊണ്ടു തന്നെ പ്രസിഡന്റ് സ്ഥാനത്തേക്കു താൻ ഇല്ല എന്നു ഉറപ്പാക്കിയ ശേഷം മാത്രം ഗെലോട്ട് എടുത്ത തീരുമാനങ്ങളുടെ ബാക്കിപത്രമായിരുന്നു ജയ്പൂരിൽ കണ്ടതത്രയും.
∙ നഷ്ടം ഗെലോട്ടിനോ?
പ്രാദേശികതലത്തിൽ ശക്തരായ നേതാക്കളാണ് കോൺഗ്രസിന് അനിവാര്യമെന്നു പാർട്ടിയിൽ വലിയൊരു വിഭാഗം ശക്തമായി മുന്നോട്ടു വയ്ക്കുന്ന നിലപാടാണ്. മുൻ കാലങ്ങളിൽ ഇത്തരം നേതാക്കളായിരുന്നു പാർട്ടിയുടെ ശക്തിദുർഗം. തങ്ങളുടെ തട്ടകങ്ങളിൽ അപ്രമാധിത്തം സൂക്ഷിക്കുന്ന ഇവർ കേന്ദ്ര നേതൃത്വത്തിന് ഒരിക്കലും വെല്ലുവിളി ഉയർത്തിയിരുന്നില്ലെന്നു മാത്രമല്ല, തൽസ്ഥിതി തുടരാൻ അവരെ സഹായിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇവർക്കു കേന്ദ്രനേതൃത്വവും വേണ്ടത്ര പരിഗണന നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി ഇത്തരം നേതാക്കൾ പാർശ്വവൽക്കരിക്കപ്പെടുകയും താരതമ്യേന അപ്രസക്തരായ ആളുകൾ നേതൃനിരയിലേക്കു വരികയും ചെയ്തു. ഇവരിൽ വലിയ ഭൂരിപക്ഷത്തിനും മുൻഗാമികളെപ്പോലെ ശക്തരായ നേതാക്കളായി വളരാൻ ഇനിയും കഴിഞ്ഞിട്ടുമില്ല. എന്തെങ്കിലും പ്രതീക്ഷ നൽകിയവരാകട്ടെ കൂടുതൽ പച്ചപ്പു തേടി ബിജെപിയിലേക്കു പോകുകയും ചെയ്തു. കോൺഗ്രസിനു നഷ്ടപ്പെട്ട ആ നേതൃനിരയിലെ അവശേഷിക്കുന്നവരിൽ നിലവിൽ ഏറ്റവും പ്രമുഖനാണ് അശോക് ഗെലോട്ട്. താഴേത്തട്ടിൽ, ഗാന്ധി കുടുംബത്തിന്റെ പ്രഭാവത്തിന്റെ പേരിൽ മാത്രം തിരഞ്ഞെടുപ്പു ജയിക്കാൻ കഴിയില്ലെന്നും തിരിച്ചറിഞ്ഞ നേതാവാണ് അദ്ദേഹം. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം നടത്തിയ ചില പരാമർശങ്ങളിലടക്കം അദ്ദേഹം അതു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മുഖം നഷ്ടപ്പെട്ടെങ്കിൽ അതു ഹൈക്കമാൻഡിനു മാത്രമാണ്. തങ്ങളുടെ അപ്രമാധിത്തത്തിനു പഴയതുപോലെ വിലയില്ലെന്നു പരസ്യമാക്കപ്പെടുന്നതിനു ഗെലോട്ടിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കാരണമാക്കി. അടുത്ത തിരഞ്ഞെടുപ്പു വരെയും തന്റെ കസേര ഇളക്കാൻ ശ്രമിക്കേണ്ടെന്ന നിശ്ശബ്ദ സന്ദേശം ഈ സംഭവങ്ങൾക്കിടയിൽ അദ്ദേഹം ഹൈക്കമാൻഡിനു നൽകുകയും ചെയ്തു. എന്നാൽ തന്റെ ലക്ഷ്യം നേടിയതോടെ അദ്ദേഹം ഹൈക്കമാൻഡിനുള്ള പിന്തുണയും മാപ്പപേക്ഷയുമായി വീണ്ടും കളം തിരിച്ചുപിടിക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷം ഗെലോട്ടിനെ മാറ്റാൻ പാർട്ടി ഹൈക്കമാൻഡ് ഇനി രണ്ടുവട്ടം ചിന്തിക്കുമെന്ന് ഉറപ്പാണ്. മറിച്ച് പഞ്ചാബിലേതു പോലെ തിരഞ്ഞെടുപ്പു തലേന്നു നടത്തുന്ന ഭരണമാറ്റത്തിലൂടെ ഒന്നും നേടാനില്ലെന്നിരിക്കെ സച്ചിൻ പൈലറ്റിനു കൊടുത്ത വാക്കു പാലിക്കുക എന്നതിനു മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ വലിയ നഷ്ടങ്ങളിലേക്കായിരിക്കും രാജസ്ഥാനിൽ പാർട്ടി പോകുക എന്നതും ഉറപ്പ്.
English Summary: Inside Story of Ashok Gehlot's Rebellion in Congress: Is High Command the Real Loser?