‘ഷായുടെ വരവിൽ വേണം രഹസ്യാന്വേഷണം’; മോദി വളരുമ്പോൾ തളരുകയാണോ ലാലു?
ലാലുവിനും ഭാര്യ റാബ്റിക്കും മകൻ തേജസ്വിക്കുമെതിരെ സിബിഐ പുതിയ കേസെടുത്തിട്ടുണ്ട്. 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലാലുവിനെയും കുടുംബാംഗങ്ങളെയും ജയിലിലേക്ക് അയയ്ക്കാനുള്ള ബിജെപിയുടെ തന്ത്രമായാണ് രാഷ്ട്രീയ വൃത്തങ്ങൾ ഇതിനെ വിലയിരുത്തുന്നത്. എന്നാൽ ലാലുവും മകനും ബിജെപിക്ക് വഴങ്ങുന്നില്ല. സിബിഐയോടും ഇഡിയോടും തന്റെ വീട്ടിൽ ഓഫിസ് തുറക്കാൻ ക്ഷണിച്ചിരിക്കുകയാണ് തേജസ്വി. എല്ലാ പ്രതിപക്ഷ നേതാക്കളെയും
ലാലുവിനും ഭാര്യ റാബ്റിക്കും മകൻ തേജസ്വിക്കുമെതിരെ സിബിഐ പുതിയ കേസെടുത്തിട്ടുണ്ട്. 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലാലുവിനെയും കുടുംബാംഗങ്ങളെയും ജയിലിലേക്ക് അയയ്ക്കാനുള്ള ബിജെപിയുടെ തന്ത്രമായാണ് രാഷ്ട്രീയ വൃത്തങ്ങൾ ഇതിനെ വിലയിരുത്തുന്നത്. എന്നാൽ ലാലുവും മകനും ബിജെപിക്ക് വഴങ്ങുന്നില്ല. സിബിഐയോടും ഇഡിയോടും തന്റെ വീട്ടിൽ ഓഫിസ് തുറക്കാൻ ക്ഷണിച്ചിരിക്കുകയാണ് തേജസ്വി. എല്ലാ പ്രതിപക്ഷ നേതാക്കളെയും
ലാലുവിനും ഭാര്യ റാബ്റിക്കും മകൻ തേജസ്വിക്കുമെതിരെ സിബിഐ പുതിയ കേസെടുത്തിട്ടുണ്ട്. 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലാലുവിനെയും കുടുംബാംഗങ്ങളെയും ജയിലിലേക്ക് അയയ്ക്കാനുള്ള ബിജെപിയുടെ തന്ത്രമായാണ് രാഷ്ട്രീയ വൃത്തങ്ങൾ ഇതിനെ വിലയിരുത്തുന്നത്. എന്നാൽ ലാലുവും മകനും ബിജെപിക്ക് വഴങ്ങുന്നില്ല. സിബിഐയോടും ഇഡിയോടും തന്റെ വീട്ടിൽ ഓഫിസ് തുറക്കാൻ ക്ഷണിച്ചിരിക്കുകയാണ് തേജസ്വി. എല്ലാ പ്രതിപക്ഷ നേതാക്കളെയും
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിനു മുൻപ് ആർഎസ്എസിനെയാണു നിരോധിക്കേണ്ടതെന്ന ആർജെഡി ദേശീയ അധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ വാക്കുകൾ വൻ വിവാദമാണ് സൃഷ്ടിച്ചത്. ആർഎസ്എസ് ഹിന്ദു തീവ്രവാദ സംഘടനയാണെന്നായിരുന്നു ലാലു പറഞ്ഞത്. ‘‘അവർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് മുതലെടുപ്പ് നടത്തുന്നു. ഹിന്ദു തീവ്രവാദത്തെക്കുറിച്ച് പറയുന്ന ആർഎസ്എസാണ് ആദ്യം നിരോധിക്കപ്പെടേണ്ടത്’’– പാർട്ടി ദേശീയ അധ്യക്ഷ പദവിലേക്കു നാമനിർദേശപത്രിക നൽകിയതിനു ശേഷമായിരുന്നു ലാലു തുറന്നടിച്ചത്. ലാലുവിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപിയും രംഗത്തെത്തി. പോപ്പുലർ ഫ്രണ്ടിനെ പിന്തുണച്ച് മുസ്‌ലിം അടിത്തറ ഉറപ്പിക്കാനാണ് ലാലു ലക്ഷ്യമിടുന്നതെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഇക്കാരണത്താൽ തന്നെ, ആർഎസ്എസിനോടും അതിന്റെ സാംസ്കാരിക ദേശീയതയോടും ലാലുവിന് ശത്രുതയുണ്ടെന്നും പറഞ്ഞ് ബിജെപി ബിഹാർ വക്താവ് നിഖിൽ ആനന്ദ് രംഗത്തെത്തുകയും ചെയ്തു. 1990ൽ എൽ.കെ. അദ്വാനിയുടെ രഥയാത്ര നിർത്തിച്ച് അറസ്റ്റ് ചെയിച്ച ചരിത്രമുണ്ട് മുൻ ബിഹാർ മുഖ്യമന്ത്രി കൂടിയായിരുന്ന ലാലുവിന്. അതേ ലാലുവിനെയും പാർട്ടിയെയും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തുടച്ചുമാറ്റുമെന്നാണ് ബിജെപി പറയുന്നത്. എന്നാൽ ബിജെപിയെ ഒന്നാം നമ്പർ ശത്രുവായി പ്രഖ്യാപിച്ച്, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ അതിനെ പിഴുതെറിയുമെന്നാണു ലാലുവിന്റെ പ്രഖ്യാപനം. ബിഹാറിൽ ബിജെപിയും ആർജെഡിയും പുതിയ പോർമുഖം തുറക്കുകയാണ്. എന്തുകൊണ്ടാണ് ബിജെപിക്കെതിരെ ലാലു കടുത്ത പ്രയോഗങ്ങളുമായി ഇപ്പോൾ രംഗത്തു വരുന്നത്? ബിഹാർ പിടിക്കുന്നതിന് ബിജെപിക്കു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ലാലുവും മകൻ തേജസ്വിയുമാണോ? പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാൻ ലാലുവും നിതീഷും രംഗത്തിറങ്ങുന്നത് ബിജെപിക്ക് തിരിച്ചടിയാകുമോ? 1990 മുതൽ ബിജെപിക്കെതിരായ പോരാട്ടത്തിന്റെ കാഠിന്യം ഒരിക്കൽ പോലും കുറച്ചിട്ടില്ല ലാലു. ബിജെപിയുമായി യാതൊരു തരത്തിലുള്ള കൂട്ടുകെട്ടിനും ഇന്നേവരെ തയാറായിട്ടുമില്ല. നിലവിലെ സാഹചര്യത്തിൽ വിശദമായ വിശകലനത്തിലേക്ക്...
∙ ‘അവർക്കു മുന്നിൽ ഞാൻ കീഴടങ്ങിയിട്ടില്ല’
രാജ്യത്തെ പല പാർട്ടികളും ബിജെപിയുമായി വിട്ടുവീഴ്ച ചെയ്തെന്ന ലാലുവിന്റെ വാക്കുകളും പിന്നാലെയെത്തിയിരുന്നു. കഴിഞ്ഞ ദിവസം ആർജെഡി കൗൺസിൽ യോഗത്തിൽ ബിജെപിക്കെതിരെയുള്ള ലാലുവിന്റെ രൂക്ഷ വിമർശനങ്ങൾ എതിർചേരിയിൽ ഉണ്ടാക്കിയ അസ്വസ്ഥത കെട്ടടങ്ങും മുൻപെയാണ് പുതിയ വിവാദം. ‘‘അണികളേ...അവർക്ക് മുന്നിൽ ഞാൻ ഒരിക്കലും കീഴടങ്ങിയിട്ടില്ല. ഞാൻ കീഴടങ്ങിയിരുന്നെങ്കിൽ ഒരുപക്ഷേ ഇത്രയും കാലം ജയിലിൽ കിടക്കുമായിരുന്നില്ല.’’– കൗൺസിൽ യോഗത്തിൽ ലാലു പറഞ്ഞു. ബിജെപിയുടെ കുതന്ത്രങ്ങളോട് ലാലുവും കുടുംബവും അതിരൂക്ഷമായാണു പ്രതികരിക്കുന്നത്. കാവിക്കൊടിക്കെതിരെയുള്ള പോരാട്ടത്തിൽ യാതൊരു മയവും യാദവ കുടുംബത്തിൽ നിന്നില്ലെന്ന് അണികളും വ്യക്തമാക്കുന്നു.
അദ്വാനി- വാജ്പേയ് കാലഘട്ടമായാലും മോദി–അമിത്ഷാ കാലമായാലും ബിജെപിക്കെതിരായ പോരാടത്തിൽ ലാലു എല്ലാവരേക്കാളും വ്യത്യസ്തനാകുന്നു. കാലിത്തീറ്റക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ലാലുവിന് നാല് വർഷം തടവ് അനുഭവിക്കേണ്ടിവന്നിരുന്നു. ജയിൽ മോചിതനായ ശേഷവും അദേഹം അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുന്നു. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഉടൻ സിംഗപ്പൂരിലേക്ക് പോകാനിരിക്കുകയാണ്. പക്ഷേ ബിജെപിയെ ആക്രമിക്കുമ്പോൾ അദേഹത്തിന് അസുഖമോ ശാരീരിക അസ്വസ്ഥതകളോ ഒന്നും പ്രശ്നമല്ല. പകരം വർധിത ഉൗർജവും വീര്യവുമാണ്. പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ, ലാലുവും നിലവിലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടതോടെ പഴയ സോഷ്യലിസ്റ്റ് വീര്യവും കൂടുതൽ ആളിക്കത്തുകയാണ്.
∙ ‘വേണം രഹസ്യാന്വേഷണം’
ലാലുവിന്റെ പ്രസംഗങ്ങൾ ആർജെഡി നേതാക്കളുടെയും പ്രവർത്തകരുടെയും സിരകളിൽ ആവേശമാകുന്ന കാഴ്ചയാണ് ബിഹാറിൽ. ‘അദ്ദേഹം ഞങ്ങൾക്ക് നെപ്പോളിയൻ ബോണപ്പാർട്ടാണെന്നാണ്’ ആർജെഡി ബിഹാർ വക്താവ് മ്യത്യുഞ്ജയ് തിവാരി പറഞ്ഞത്. ബിജെപിക്കതിരായ ആക്രമണത്തിനു കിട്ടുന്ന ഒരവസരവും ഇപ്പോള്‍ ലാലു കുടുബം പാഴാക്കാറില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിഹാറിലെ പൂർണിയയും കിഷൻ ഗഞ്ചും ഉൾപ്പെടുന്ന സീമാഞ്ചൽ പ്രദേശങ്ങളിൽ പര്യടനം നടത്തിയപ്പോഴും അതിരൂക്ഷ വിമർശനവുമായി ലാലു രംഗത്തെത്തിയിരുന്നു.
‘ഷാ കെ മൻ മേം കുച്ച് കാലാ ഹേ..’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു വരി. ‘‘ഷായുടെ മനസ്സിൽ എന്തൊക്കെയോ ഇരുണ്ടു കിടപ്പുണ്ട്. കാവി പതാക ഉയർത്താനും വർഗീയത വളർത്താനുമാണ് ശ്രമം. അവരെ അധികാരത്തിൽനിന്ന് പിഴുതെറിയുകയും ‘പായ്ക്ക്’ ചെയ്യുകയും വേണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് വർഗീയ ചേരിതിരിവിന് മൂർച്ച കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഷായുടെ സീമാഞ്ചൽ സന്ദർശനം. ഇക്കാര്യം എനിക്കും നിതീഷിനും മനസ്സിലാകുന്നുണ്ട്’’– ലാലു പറഞ്ഞു. പൂർണിയയിലും കിഷൻഗഞ്ചിലും ഷാ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷിക്കാൻ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തെ വിന്യസിക്കാൻ നിർദേശിച്ച ലാലു, ബിഹാറിലെ സമാധാനം തകർക്കാൻ ഷായെ അനുവദിക്കരുതെന്ന് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ഉപദേശിക്കുകയും ചെയ്തു.
2015ൽ കാലിത്തീറ്റക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ലാലുവിന്റെ വാക്കുകൾക്ക് ഇത്രയേറെ മൂർച്ചയേറിയത്. 2015നു ശേഷം കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലു കേസുകളിൽക്കൂടി ലാലു ശിക്ഷിക്കപ്പെട്ടു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ വന്ന നിയമസഭാ തിരഞ്ഞടുപ്പിലും ലാലുവിന് ജയിലിൽനിന്നിറങ്ങാനാകാത്ത വിധം ‘കുരുക്കാ’യിരുന്നു. പിന്നീട്, ജാമ്യം അനുവദിക്കുന്നതിനുള്ള നിയമപരമായ കേസുകളിൽ ശിക്ഷയുടെ പകുതി പൂർത്തിയാക്കിയതിനു ശേഷമാണ് ജാമ്യത്തിൽ ഇറങ്ങിയത്.
∙ പൂട്ടാൻ ബിജെപി; പൊളിക്കാൻ ലാലു
കാലിത്തീറ്റക്കേസിൽ ലാലുവിനെ ഇനി ജയിലിൽ അടയ്ക്കാനാകില്ല. അതോടെ സിബിഐ പുതിയ കേസ് ഫയൽ ചെയ്തു. ഭൂമിക്ക് പകരം ജോലി എന്നതുമായി ബന്ധപ്പെട്ടാണ് കേസ്. കൂടാതെ 2 എആർടിസി ഹോട്ടലുകൾ സ്വകാര്യ ഓപ്പറേറ്റർമാർക്ക് കൈമാറിയതിൽ ക്രമക്കേട് ആരോപിച്ചും അദേഹത്തിനും ഭാര്യ റാബ്റിക്കും മകൻ തേജസ്വിക്കുമെതിരെ കേസെടുത്തിട്ടുണ്ട്. 2024ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലാലുവിനെയും കുടുംബാംഗങ്ങളെയും ജയിലിലേക്ക് അയയ്ക്കാനുള്ള ബിജെപിയുടെ തന്ത്രമായാണ് രാഷ്ട്രീയ വൃത്തങ്ങൾ ഇതിനെ വിലയിരുത്തുന്നത്. എന്നാൽ ലാലുവും മകനും ബിജെപിക്ക് വഴങ്ങുന്നില്ല. ‘മരണത്തെ ഭയപ്പെടുന്നവനല്ല, പോരാടുന്നവനാണ് വിജയിക്കുന്നത്’– തേജസ്വി ആവർത്തിച്ച് പറയുന്നു. സിബിഐയോടും ഇഡിയോടും തന്റെ വീട്ടിൽ ഓഫിസ് തുറക്കാൻ ക്ഷണിച്ചിരിക്കുകയാണ് തേജസ്വി. എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലിലേക്ക് അയച്ചാലും ബിജെപിയുമായുള്ള പോരാട്ടത്തിൽ ഒരു മാറ്റവും വരുത്തില്ലെന്നും അദേഹം പറയുന്നു.
സമ്മർദ രാഷ്ട്രീയത്തിന് വഴങ്ങില്ലെന്ന വെളിപ്പെടുത്തലാണ് ബിജെപിക്കെതിരെയുള്ള ഓരോ രൂക്ഷ വിമർശനങ്ങളിലൂടെയും ആർജെഡി ലക്ഷ്യം വയ്ക്കുന്നത്. ഉത്തർപ്രദേശിൽ നടന്ന ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ പരാജയപ്പെടുത്താൻ ബിജെപിയേക്കാൾ കൂടുതൽ പ്രവർത്തിച്ചത് ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി) മേധാവി മായാവതിയാണെന്നാണ് ആർജെഡി പറയുന്നത്. കേസിൽപ്പെടുത്തുമെന്നു പറഞ്ഞ്, മായാവതിയെ വിരട്ടിയുള്ള ബിജെപിയുടെ സമ്മർദ തന്ത്രമായിരുന്നു അതെന്നും അവർ വ്യക്തമാക്കുന്നു. ‘‘എസ്പിയുടെ വോട്ടു ബാങ്ക് തകർക്കാൻ കൂടുതൽ മുസ്‌ലിം സ്ഥാനാർഥികളെ മത്സരിപ്പിച്ച് ബിജെപിയെ സഹായിക്കുകയായിരുന്നു മായാവതി. അതേസമയം കോൺഗ്രസാകട്ടെ, മായാവതിക്ക് മുഖ്യമന്ത്രി സ്ഥാനം പോലും വാഗ്ദാനം ചെയ്തിരുന്നു. എന്നിട്ടും സഖ്യമുണ്ടാക്കാതെ ബിജെപിയുമായി രഹസ്യ കരാറുണ്ടാക്കുകയാണ് മായാവതി ചെയ്തത്. ഫലമോ ബിഎസ്പിക്ക് യുപിയിൽ ആകെ ലഭിച്ചത് 10 ശതമാനം വോട്ടുവിഹിതം മാത്രം. ബിഎസ്പിയെ അന്വേഷണ ഏജൻസികൾ വഴി ബ്ലാക്ക് മെയിൽ ചെയ്യിച്ച് കാര്യങ്ങൾ നടപ്പാക്കുകയായിരുന്നു ബിജെപി’’– ആർജെഡി വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
2019 ൽ, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടി തലവൻ മുലായം സിങ് യാദവ് പറഞ്ഞത്, മോദി അധികാരത്തിൽ തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കുന്നതായാണ്. അതു വൻവിവാദവും സൃഷ്ടിച്ചു. എന്നാൽ മുലായത്തിനെതിരെ പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ പ്രയോഗിക്കാൻ ബിജെപി ഒരുങ്ങുന്നുവെന്ന വാർത്തയ്ക്കു മറുപടിയായുള്ള ‘സഹായ’മായിരുന്നു ആ വാക്കുകളെന്നാണ് ആർജെഡിയിലെ വലിയൊരു വിഭാഗം ഇപ്പോഴും വിശ്വസിക്കുന്നത്. നിലവിൽ, ശരദ് പവാറിന്റെ എൻസിപിയെയും ഉദ്ധവ് താക്കറെയുടെ ശിവസേനയെയുമെല്ലാം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ചൊൽപ്പടിയിലാക്കാനുള്ള കേന്ദ്ര നീക്കങ്ങൾ കണ്ടറിഞ്ഞാണ് ആർജെഡി ഒരു മുഴം മുൻപേ എറിഞ്ഞ് വിമർശനം കടുപ്പിച്ചത്.
∙ മോദിയുടെ വളർച്ച, ലാലുവിന്റെ തളർച്ച
1990 ൽ ബിഹാർ മുഖ്യമന്ത്രിയായതു മുതൽ വർഗീയതക്കെതിരായ യുദ്ധത്തിൽ ലാലു തുടർച്ചയായി പോരാടുന്നു. വാജ്പേയി, അദ്വാനി, മോദി കാലഘട്ടങ്ങൾ മാറി വന്നിട്ടും, ആർഎസ്എസും ബിജെപിയുമായി ലാലും ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. ആർജെഡി പ്രാദേശിക പാർട്ടിയാണെങ്കിലും ലാലുവിന്റെ ഭരണത്തിൻ കീഴിൽ അത് എല്ലായിപ്പോഴും ബിജെപിക്ക് നാശം വിതച്ചിട്ടുണ്ട്. 90കളിൽ ബിഹാറിൽ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കുന്നതിൽനിന്ന് ബിജെപിയെ തടഞ്ഞത് ലാലുവിന്റെ ഇടപെടലാണ്. യാദൃച്ഛികമായോ സ്വാഭാവികമായോ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധികാരത്തിലേക്കുള്ള വളർച്ചയും ലാലുവിന്റെ രാഷ്ട്രീയമായ തകർച്ചയും ഏറെ പൊരുത്തപ്പെടുന്നു.
20013ൽ ലാലു ആദ്യമായി കാലിത്തീറ്റക്കേസിൽ ശിക്ഷിക്കപ്പെട്ട് റാഞ്ചി ബിർസമുണ്ട ജയിലിൽ. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലും ലാലു ജയിലിൽ കിടന്നു. ലാലുവിന്റെ അഭാവത്തിൽ ബിഹാറിൽ മോദി ‘സ്വതന്ത്രമായി’ പ്രചാരണത്തിൽ ഏർപ്പെട്ടപ്പോൾ ബിജെപിക്കു സംസ്ഥാനത്ത് മികച്ച നേട്ടമുണ്ടാക്കാനും സാധിച്ചു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബിഹാറിൽ 33 സീറ്റ് നേടിയപ്പോഴും ലാലു ജയിലിലായിരുന്നു. തൊട്ടടുത്ത വർഷം ജാമ്യത്തിൽ ഇറങ്ങി ആർജെഡിയും നിതീഷ്കുമാറിന്റെ ജെഡിയുവും കോൺഗ്രസും ചേർന്ന മഹാസഖ്യമുണ്ടാക്കി അധികാരം പിടിച്ചു. 2014ൽ ബിഹാർ തൂത്തുവാരിയ ബിജെപി 2015ൽ 54 സീറ്റിൽ ഒതുങ്ങി.
2017 ൽ നിതീഷ് ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി ഏറെക്കഴിയും മുൻപേ ലാലു ജയിലിലായി. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ബിഹാറിൽ 39 സീറ്റ് നേടി. എന്നാൽ തൊട്ടടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മകൻ തേജസ്വി യാദവിന്റെ നേതൃത്വത്തിൽ ആർജെഡി ബിജെപി തേരോട്ടത്തെ ചെറുത്തു. കപ്പിനും ചുണ്ടിനും ഇടയിൽ അധികാരം നഷ്ടപ്പെട്ടെങ്കിലും 75 എംഎൽഎമാരുമായി ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഒറ്റക്കക്ഷിയെന്ന ബിജെപിയുടെ സ്വപ്നം തകർത്തതും മറ്റാരുമായിരുന്നില്ല. മറ്റു പല സംസ്ഥാനങ്ങളിലും സർക്കാരുണ്ടാക്കാൻ ബിജെപി നിരവധി പാർട്ടികളെ പിളർത്തിയും എംഎൽഎമാരെ വിലയ്ക്കു വാങ്ങിയും കസേര ഉറപ്പിച്ചു. പക്ഷേ ബിഹാറിൽ ആർജെഡിയെ പിളർത്താൻ ഒരു വഴിയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
2015 മുതൽ ലാലുവിനെതിരെ സിബിഐ തുടർച്ചയായി കേസെടുക്കുകയാണെന്നാണ് ആർജെഡിയുടെ ആരോപണം. നേരത്തേ ഉണ്ടായിരുന്ന കേസുകളിൽ ശിക്ഷിക്കപ്പെട്ട്, ശിക്ഷയുടെ കാലാവധി പകുതിയാക്കി പുറത്തിറങ്ങിയ ലാലുവിനെ ഏതു വിധേനയും പൂട്ടുകയെന്ന തന്ത്രം ബിജെപി പുറത്തെടുക്കുമ്പോൾ ബിഹാർ രാഷ്ട്രീയം മാത്രമല്ല ദേശീയ നേതാക്കളും അത് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഏതുവിധേയനയും ലാലുവിനെ ‘പൂട്ടുക’യെന്ന തന്ത്രവുമായി ബിജെപിയും, ആ പൂട്ടു പൊളിക്കാൻ ലാലുവിന്റെ ആർജെഡിയും ശ്രമിക്കുമ്പോൾ തീപാറുന്ന പോരാട്ടംതന്നെ പ്രതീക്ഷിക്കാം.
English Summary: Lalu Prasad Yadav Continue Hits out at BJP: What is in His Mind?