വീട്ടിൽ പ്രയാസങ്ങളുമായി എത്തിയിരുന്നവർക്ക് നോട്ടുകെട്ടുകളിൽനിന്ന് നോട്ടുകൾ ഇഷ്ടംപോലെ എടുത്തു കൊടുത്തിരുന്നു മണിച്ചൻ. ഇടത്തും വലത്തും വലിയ അനുചരവൃന്ദവുമുണ്ടായിരുന്നു. പക്ഷേ മോശം കാലത്ത് എല്ലാവരും ഉപേക്ഷിച്ചു. ഭാര്യയും മകനുമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്നത്. കേസ് നടത്തിപ്പിനായി പരിചയക്കാരെ കുടുംബം സമീപിച്ചപ്പോഴും സഹായമൊന്നും ലഭിച്ചില്ല. മണിച്ചന്റെ മോചനം വൈകിക്കാനും..
വീട്ടിൽ പ്രയാസങ്ങളുമായി എത്തിയിരുന്നവർക്ക് നോട്ടുകെട്ടുകളിൽനിന്ന് നോട്ടുകൾ ഇഷ്ടംപോലെ എടുത്തു കൊടുത്തിരുന്നു മണിച്ചൻ. ഇടത്തും വലത്തും വലിയ അനുചരവൃന്ദവുമുണ്ടായിരുന്നു. പക്ഷേ മോശം കാലത്ത് എല്ലാവരും ഉപേക്ഷിച്ചു. ഭാര്യയും മകനുമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്നത്. കേസ് നടത്തിപ്പിനായി പരിചയക്കാരെ കുടുംബം സമീപിച്ചപ്പോഴും സഹായമൊന്നും ലഭിച്ചില്ല. മണിച്ചന്റെ മോചനം വൈകിക്കാനും..
വീട്ടിൽ പ്രയാസങ്ങളുമായി എത്തിയിരുന്നവർക്ക് നോട്ടുകെട്ടുകളിൽനിന്ന് നോട്ടുകൾ ഇഷ്ടംപോലെ എടുത്തു കൊടുത്തിരുന്നു മണിച്ചൻ. ഇടത്തും വലത്തും വലിയ അനുചരവൃന്ദവുമുണ്ടായിരുന്നു. പക്ഷേ മോശം കാലത്ത് എല്ലാവരും ഉപേക്ഷിച്ചു. ഭാര്യയും മകനുമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്നത്. കേസ് നടത്തിപ്പിനായി പരിചയക്കാരെ കുടുംബം സമീപിച്ചപ്പോഴും സഹായമൊന്നും ലഭിച്ചില്ല. മണിച്ചന്റെ മോചനം വൈകിക്കാനും..
നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ കൃഷി ചെയ്യാനായിരുന്നു മണിച്ചന് ഏറ്റവും ഇഷ്ടം. ജയിലിലെ കൃഷിയുടെ മേൽനോട്ടവും മണിച്ചനായിരുന്നു. പത്തു വർഷമായി ജയിലിലെ കൃഷികാര്യങ്ങൾ നോക്കുന്നു. അനധികൃത മദ്യക്കച്ചവടമാണ് മണിച്ചനെ ജയിലിൽ എത്തിച്ചത്. ജയിലാകട്ടെ മണിച്ചനെ കൃഷിക്കാരനുമാക്കി. ജയിലിനു പുറത്തിറങ്ങിയാലും മണിച്ചന് ഉപജീവന മാർഗം കൃഷിയാകും. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതിയായി സെൻട്രൽ ജയിലിലായിരുന്ന മണിച്ചനെ നല്ലനടപ്പിനെ തുടർന്നാണ് തുറന്ന ജയിലേക്കു മാറ്റിയത്. ജയിൽ വളപ്പിൽ മണിച്ചന്റെ നേതൃത്വത്തിൽ വാഴയും കപ്പയും ചീരയുമെല്ലാം നല്ലരീതിയിൽ വളരുന്നു. ജയിലിലെത്തിയ മണിച്ചൻ കൃഷിയുടെ ചുമതല ഏറ്റെടുക്കുകയായിരുന്നു. മണിച്ചൻ ഒന്നാം തരം കർഷകനാണെന്ന് ജയിൽ അധികൃതരും സമ്മതിക്കും. അബ്കാരി നേതാവായി വിലസിയ കാലത്തും മണിച്ചൻ കൃഷി നടത്തിയിരുന്നു. വീടിനടുത്ത് കൃഷിയും കോഴിഫാമുമുണ്ടായിരുന്നു. ഇന്ന് മണിച്ചന് മദ്യക്കച്ചവടമില്ല. മോചിപ്പിക്കാൻ സർക്കാർതലത്തിൽ തീരുമാനിച്ചെങ്കിലും കെട്ടിവയ്ക്കാൻ പണമില്ലാത്തതിനാൽ മണിച്ചന് പുറത്തിറങ്ങാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാൽ സുപ്രീംകോടതി ഇടപെടലോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞിരിക്കുകയാണ്. മണിച്ചൻ പുറത്തു വരുമ്പോൾ അദ്ദേഹത്തിനു മുന്നിൽ ഉത്തരം കിട്ടാത്ത ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയാണ്. ‘ബെൻസ് രാജാവിൽ’നിന്ന് ജയിലിലേക്കും, ഇപ്പോൾ തിരികെ സ്വന്തം തട്ടകത്തിലേക്കുമെത്തുമ്പോൾ മണിച്ചന്റെ കാത്തിരിക്കുന്നതെന്താണ്..?
∙ തിരിച്ചു വരുമോ മണിച്ചൻ, വരാനാകുമോ ?
മണിച്ചനെ മോചിപ്പിക്കാൻ സർക്കാർ ഉത്തരവിറക്കിയതിനു പിന്നാലെ ജയിൽ അധികൃതർ അദ്ദേഹത്തോട് ഒരു കാര്യം ചെയ്തു– പുറത്തിറങ്ങിയാൽ എന്തു ചെയ്യും? കൃഷി ചെയ്തു ജീവിക്കാനാണ് ആഗ്രഹമെന്നായിരുന്നു മറുപടി. ഇപ്പോൾ പുറത്തിറങ്ങാനുള്ള അവസരമായിരിക്കുന്നു. തുറന്ന ജയിലിലെ ടിവിയിലൂടെയാണ് മണിച്ചൻ തന്റെ മോചനത്തിനുള്ള സുപ്രീംകോടതി വിധി അറിഞ്ഞത്. സന്തോഷമുണ്ടെന്നായിരുന്നു ജയിലധികൃതരോടുള്ള പ്രതികരണം. വിധി വരുന്ന ദിവസവും കൃഷിയിൽ സജീവമായിരുന്നു.
സഹോദരങ്ങൾക്ക് സുപ്രീംകോടതി മോചനം നൽകിയതിനാൽ മണിച്ചനും ശുഭപ്രതീക്ഷയുണ്ടായിരുന്നതായി ജയിൽ അധികൃതർ പറയുന്നു. കൃഷി ചെയ്തു ജീവിക്കുമെന്നാണ് മണിച്ചൻ പറയുന്നതെങ്കിലും അതിനുള്ള ജീവിത സാഹചര്യമല്ല ഉള്ളത്. ചെറിയൊരുവീട്ടിലാണ് കുടുംബം കഴിയുന്നത്. ശാരീരിക ബുദ്ധിമുട്ടുകളുമുണ്ട്. തിരിച്ചെത്തിയതിനു ശേഷം പരിചയക്കാരുടെ സഹായത്തോടെ ജീവിതം തിരിച്ചുപിടിക്കാനാണ് തീരുമാനമെന്ന് അടുപ്പക്കാർ പറയുന്നു. മണിച്ചൻ ജയിലിലായതോടെ സ്വത്തും പണവും പലരും കൈക്കലാക്കി. രേഖകളില്ലാത്തതിനാൽ ഇതു തിരിച്ചു പിടിക്കുന്നത് ശ്രമകരമാണ്. ഇതിനുള്ള നീക്കവും നടക്കുന്നതായി പറയപ്പെടുന്നു. മണിച്ചൻ പലിശയ്ക്കു കൊടുത്ത വലിയ തുക പുറത്തുണ്ടെന്നും ഇതു തിരിച്ചെടുക്കാനുള്ള ശ്രമം നടക്കുന്നതായും പ്രചാരണമുണ്ട്.
∙ അന്ന് മദ്യരാജാവ്, ഇന്ന് ആകെയുള്ളത് ഒരു ചെറിയ വീട്
മണിച്ചൻ കേസിൽ പ്രതിയായതോടെ കീരിടവും ചെങ്കോലും എല്ലാ പ്രതാപങ്ങളും അവസാനിച്ചു. പ്രതാപ കാലത്ത് കൂന്തള്ളൂരിൽ വച്ച ഇരുനില വീട് ഇപ്പോൾ കാടുപിടിച്ചു കിടക്കുന്നു. ഇതിനടുത്തുള്ള ചെറിയ വീട്ടിലാണ് മണിച്ചന്റെ ഭാര്യയും കുടുംബവും കഴിയുന്നത്. ആകെയുള്ള സ്വത്ത് ഇതുമാത്രം. കുടുംബം പല കച്ചവടങ്ങൾ നടത്തിയെങ്കിലും എല്ലാം നഷ്ടത്തിലായി. ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുന്നിലായി മണിച്ചന്റെ ഭാര്യയുടെ സഹോദരിക്കു കടയുണ്ടായിരുന്നു. ഇതിൽ മത്സ്യക്കച്ചവടം ആരംഭിച്ചെങ്കിലും നഷ്ടത്തിലായി. മണിച്ചന്റെ സഹോദരൻമാരിലൊരാൾ ആറ്റിങ്ങൽ ഐടിഐയുടെ അടുത്ത് തട്ടുകട നടത്തിയെങ്കിലും പിന്നീടത് മതിയാക്കി. മകന്‍ ചെറിയ രീതിയിൽ കാറ്ററിങ് നടത്തിയിരുന്നെങ്കിലും ഇപ്പോഴില്ല. സഹോദരൻമാരിലൊരാൾ ചിറയിൻകീഴിൽ മിനി സൂപ്പർമാർക്കറ്റ് ആരംഭിച്ചെങ്കിലും പൂട്ടി. മറ്റൊരു സഹോദരൻ നിർമാണ മേഖലയിൽ കരാർ ഏറ്റെടുത്തു നടത്തുന്നു. ചെറിയ ജോലികൾ ചെയ്താണ് കുടുംബം ഇപ്പോൾ കഴിയുന്നത്.
∙ കഞ്ഞി വിറ്റ് തുടക്കം, കള്ള് വിറ്റ് വളർച്ച, സ്പിരിറ്റ് വിറ്റ് നാശം
ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കു മുന്നിൽ കഞ്ഞി വിറ്റാണ് മണിച്ചന്റെ കച്ചവടത്തിന്റെ തുടക്കം. ഏറെ വർഷം ഈ കച്ചവടം തുടർന്നതിനുശേഷം പിന്നീട് ശാർക്കരയിലുള്ള കള്ളുഷാപ്പ് ലേലത്തിൽ പിടിച്ചു. ലഹരികൂടിയ സ്പിരിറ്റ് കള്ളിന്റെ മറവിൽ വിറ്റതോടെ കച്ചവടം പൊടിപൊടിച്ചു. ലേലത്തിനെടുക്കുന്ന ഷാപ്പുകളുടെ എണ്ണം വർധിച്ചു. പ്രദേശിക നേതാക്കൾക്കു പുറമെ ഉന്നത നേതാക്കളും പൊലീസ്–എക്സൈസ് ഉദ്യോഗസ്ഥരും ചങ്ങാതിമാരായി. സഹോദരൻമാരിൽ ചിലരും അബ്കാരി ബിസിനസിൽ സഹായിക്കാനെത്തി. പിന്നീട് ആ റെയിഞ്ച് മൊത്തത്തില്‍ പിടിച്ച മണിച്ചൻ ജില്ല മുഴുവൻ തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചു.
താമസ സ്ഥലത്തെ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളെല്ലാം സ്പോൺസർ ചെയ്തിരുന്നത് മണിച്ചനായിരുന്നു. പലയിടങ്ങളിലും വസ്തുക്കൾ വാങ്ങിക്കൂട്ടി. ബെൻസ് കാറിലായിരുന്നു സഞ്ചാരം. ബെൻസിന്റെ മൂന്ന് വാഹനമെങ്കിലും ആ സമയത്തുണ്ടായിരുന്നതായി നാട്ടുകാർ ഓർക്കുന്നു. എല്ലാ ദിവസവും അടുത്തുള്ള ക്ഷേത്രത്തിൽ സന്ദർശനത്തിനെത്തിയിരുന്നത് ബെൻസിലായിരുന്നു. മലയാളമാസം ഒന്നാം തീയതി ക്ഷേത്രത്തിൽ മണിച്ചന്‍ എത്തുന്നത് കാണാന്‍ വലിയ ആൾക്കൂട്ടമുണ്ടാകുമായിരുന്നു. ഒന്നാം തീയതി ക്ഷേത്രപരിസരത്തുള്ള എല്ലാവർക്കും കൈനീട്ടം നൽകിയാണ് ക്ഷേത്രത്തിലേക്ക് പോയിരുന്നത്. വളരെ പെട്ടെന്നു തന്നെ തലസ്ഥാന ജില്ലയിലെ സ്പിരിറ്റ് വിതരണം മുഴുവൻ മണിച്ചൻ നിയന്ത്രിക്കുന്ന അവസ്ഥയായി. മണിച്ചനെന്ന പേരിനു താരപൊലിമയുണ്ടായി. ഉന്നത ഉദ്യോഗസ്ഥൻ മണിച്ചനു മുന്നിൽ തലകുനിച്ചു നിന്നു.
∙ മണിച്ചൻ വീണു, കൂട്ടുകാരൻ അകന്നു
സിനിമാ കഥകളെ വെല്ലുന്നതാണ് ചന്ദ്രൻ അഥവാ മണിച്ചനെന്ന കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതിയുടെ ജീവിതകഥ. കുചേലനിൽനിന്ന് കുബേരനും വീണ്ടും കുലേചനിലേക്കുമെത്തിയ അബ്കാരി രാജാവിന്റെ കഥകൂടിയാണത്. തിരുവനന്തപുരത്തെയും കൊല്ലത്തെയും മദ്യവ്യവസായത്തിനെ നിയന്ത്രിക്കുന്ന ശക്തിയായി ഉയരുന്നതിനിടെയാണ് കല്ലുവാതുക്കൽക്കേസിൽ പെട്ട് മണിച്ചന്റെ പതനം തുടങ്ങിയത്. 2000 ഒക്ടോബർ 20ന് ഉണ്ടായ മദ്യ ദുരന്തത്തിൽ 31 പേർ മരിച്ചതിനെതുടർന്ന് 20 വർഷത്തിലേറെയായി ജയിൽശിക്ഷ അനുഭവിക്കുകയാണ് മണിച്ചൻ.
മണിച്ചനിൽനിന്ന് സ്പിരിറ്റ് വാങ്ങിയിരുന്ന കൊല്ലം കല്ലുവാതുക്കൽ സ്വദേശി ഹൈറുന്നീസ വിതരണം ചെയ്ത മദ്യം കുടിച്ചവർ കൂട്ടത്തോടെ മരിച്ചതോടെ മണിച്ചന്റെ സാമ്രാജ്യം ഉലഞ്ഞു. കേസിൽ പ്രതിയായതോടെ രാഷ്ട്രീയ നേതൃത്വം അകൽച്ചയിലായി. സുഹൃത്തുകളിൽ ചിലർ പണവുമായി മുങ്ങി. വസ്തുക്കൾ നഷ്ടമായി. കേസ് നടത്തിപ്പിനായി കുടുംബം ഏറെ കഷ്ടപ്പെട്ടു. വലിയ കടഭാരമാണ് കേസ് ഉണ്ടാക്കിയത്. വീട്ടിൽ പ്രയാസങ്ങളുമായി എത്തിയിരുന്നവർക്ക് നോട്ടുകെട്ടുകളിൽനിന്ന് നോട്ടുകൾ ഇഷ്ടംപോലെ എടുത്തു കൊടുത്തിരുന്ന മണിച്ചൻ കേസ് നടത്തിപ്പിനു പണമില്ലാതെ വലഞ്ഞു. ഇടത്തും വലത്തും വലിയ അനുചരവൃന്ദമുണ്ടായിരുന്ന മണിച്ചനെ മോശം കാലത്ത് എല്ലാവരും ഉപേക്ഷിച്ചു. ഭാര്യയും മകനുമാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്നത്. കേസ് നടത്തിപ്പിനായി പരിചയക്കാരെ കുടുംബം സമീപിച്ചപ്പോഴും സഹായമൊന്നും ലഭിച്ചില്ല. മണിച്ചന്റെ മോചനം വൈകിക്കാനും ശ്രമം ഉണ്ടായതായും പറയപ്പെടുന്നു.
∙ മോചന ദ്രവ്യമില്ല, മോചനം വൈകി
മണിച്ചന്‍ ഉൾപ്പെടെ ദീർഘകാലം തടവുശിക്ഷ അനുഭവിക്കുന്നവരെ മോചിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തെങ്കിലും പിഴ ഒടുക്കാത്തതാണ് മോചനം വൈകിച്ചത്. 30.45 ലക്ഷം രൂപയാണ് മണിച്ചൻ സർക്കാരിലേക്ക് അടയ്ക്കേണ്ടിയിരുന്നത്. മദ്യദുരന്തത്തിൽ മരിച്ചവർക്ക് ഈ തുക നൽകണമെന്നായിരുന്നു സെഷൻസ് കോടതി വിധി. ഈ തുക ഒരിക്കലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നു കുടുംബം. മണിച്ചന്റെ മോചനത്തിനായി പണം പിരിക്കാൻ ചില സംഘടനകൾ ഇടയ്ക്കു ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ, കാര്യമായ പുരോഗതി ഉണ്ടാകാത്തതോടെ മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
∙ മണിച്ചന്റെ പറ്റുകാർ എവിടെ?
മദ്യദുരന്തം ഉണ്ടായതിനു പിന്നാലെ, മണിച്ചനിൽനിന്ന് രാഷ്ട്രീയക്കാരും പൊലീസ്–എക്സൈസ് ഉദ്യോഗസ്ഥരും മാസപ്പടി വാങ്ങിയെന്ന റിപ്പോർട്ട് കേരള രാഷ്ട്രീയത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. സിപിഎം നേതാക്കളും സിപിഐ നേതാക്കളും ഉൾപ്പെടെ മാസപ്പടി കേസിൽ 20 പ്രതികളുണ്ടായിരുന്നു. മണിച്ചന്റെ ഡയറിയിലെ പേരുകളാണ് നേതാക്കൾക്കു വിനയായത്. കല്ലുവാതുക്കൽ മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിച്ച വി.പി.മോഹൻ കുമാര്‍ കമ്മിഷന്റെ റിപ്പോർട്ടിൽ, ചില രാഷ്ട്രീയ നേതാക്കൾ തങ്ങളുടെ പദവി ദുരുപയോഗപ്പെടുത്തി വ്യാജമദ്യക്കച്ചവടത്തിന് ഒത്താശ ചെയ്തു എന്നായിരുന്നു കണ്ടെത്തൽ.
20 പേരിൽ മൂന്നു പേരൊഴികെ ബാക്കിയെല്ലാ നേതാക്കളും മണിച്ചനിൽനിന്ന് പണം വാങ്ങിയതായി കമ്മിഷനോട് സമ്മതിച്ചു. പാർട്ടി ഫണ്ടായാണ് പണം വാങ്ങിയതെന്നാണ് അവർ പറഞ്ഞത്. എന്നാൽ, തിരഞ്ഞെടുപ്പിനായാണു പണം വാങ്ങിയതെന്നതിനു യുക്തിയില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. നേതാക്കൾക്കെതിരെ നടപടിക്കു കമ്മിഷൻ ശുപാർശ ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ല. റിപ്പോർട്ടിൽ പരാമർശിച്ച രാഷ്ട്രീയ നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും അന്വേഷണം പാതിവഴിയിൽ അവസാനിച്ചു.
മണിച്ചനിൽനിന്ന് പാർട്ടി നേതാക്കൾ കോടികൾ വാങ്ങിയെന്നായിരുന്നു സിപിഎം ചുമതലപ്പെടുത്തിയ കമ്മിഷന്റെയും കണ്ടെത്തൽ. പിരപ്പൻകോട് മുരളി കൺവീനറായ കമ്മിറ്റിയാണ് ഇക്കാര്യം പരിശോധിച്ചത്. പിബി നിർദേശപ്രകാരമായിരുന്നു അന്വേഷണം. ജില്ലാ സെക്രട്ടറിയായിരുന്ന എം.സത്യനേശനെ പുറത്താക്കിയതിൽ നടപടി ഒതുങ്ങി. എൽഡിഎഫ് സർക്കാർ ഭരിച്ചപ്പോൾ സംഭവിച്ച വിഷമദ്യക്കേസിലെ പ്രതിയാണിപ്പോൾ, എൽഡിഎഫ് സർക്കാരിന്റെ ശുപാർശയിൽ ജയിലിനു പുറത്തിറങ്ങുന്നത്.
English Summary: Kalluvathukkal Hooch Tragedy: What is Awaiting Manichan outside?