ആദ്യം വീണത് കൗസല്യ: 5000 ലീറ്റർ കൊള്ളുന്ന 20 സ്പിരിറ്റ് ടാങ്ക്; ദുരന്തമൊഴിയാത്ത കല്ലുവാതുക്കൽ!
വിചാരണയ്ക്കിടെ, ഹയറുന്നിസയുടെ ഭർത്താവ് രാജനോട് ‘എന്തെങ്കിലും പറയാനുണ്ടോ’ എന്നു ജഡ്ജി ചോദിച്ചു. ‘കൊണ്ടുവന്നവരും കൊടുത്തവരും ഇവിടെത്തന്നെ ഉണ്ട് ...’ എന്നായിരുന്നു മറുപടി. മണിച്ചന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഒരിക്കൽ ഒരു സാക്ഷിയോടു പ്രതിഭാഗം വക്കീൽ ചോദിച്ചു: ‘ ഇനി കുടിക്കുമോ...?’ ‘കഷ്ടപ്പെട്ടു പണിയെടുത്താൽ എനിക്കു കുടിച്ചേ പറ്റൂ സാറേ...’ എന്നായിരുന്നു മറുപടി. പാറക്വാറിയിലും മറ്റും കഠിനാധ്വാനം ചെയ്യുന്ന സാധാരണ ജോലിക്കാരുടെ ഈ ദൗർബല്യമാണു വിഷമദ്യം വിളമ്പിയവർ മുതലെടുത്തത്.
വിചാരണയ്ക്കിടെ, ഹയറുന്നിസയുടെ ഭർത്താവ് രാജനോട് ‘എന്തെങ്കിലും പറയാനുണ്ടോ’ എന്നു ജഡ്ജി ചോദിച്ചു. ‘കൊണ്ടുവന്നവരും കൊടുത്തവരും ഇവിടെത്തന്നെ ഉണ്ട് ...’ എന്നായിരുന്നു മറുപടി. മണിച്ചന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഒരിക്കൽ ഒരു സാക്ഷിയോടു പ്രതിഭാഗം വക്കീൽ ചോദിച്ചു: ‘ ഇനി കുടിക്കുമോ...?’ ‘കഷ്ടപ്പെട്ടു പണിയെടുത്താൽ എനിക്കു കുടിച്ചേ പറ്റൂ സാറേ...’ എന്നായിരുന്നു മറുപടി. പാറക്വാറിയിലും മറ്റും കഠിനാധ്വാനം ചെയ്യുന്ന സാധാരണ ജോലിക്കാരുടെ ഈ ദൗർബല്യമാണു വിഷമദ്യം വിളമ്പിയവർ മുതലെടുത്തത്.
വിചാരണയ്ക്കിടെ, ഹയറുന്നിസയുടെ ഭർത്താവ് രാജനോട് ‘എന്തെങ്കിലും പറയാനുണ്ടോ’ എന്നു ജഡ്ജി ചോദിച്ചു. ‘കൊണ്ടുവന്നവരും കൊടുത്തവരും ഇവിടെത്തന്നെ ഉണ്ട് ...’ എന്നായിരുന്നു മറുപടി. മണിച്ചന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഒരിക്കൽ ഒരു സാക്ഷിയോടു പ്രതിഭാഗം വക്കീൽ ചോദിച്ചു: ‘ ഇനി കുടിക്കുമോ...?’ ‘കഷ്ടപ്പെട്ടു പണിയെടുത്താൽ എനിക്കു കുടിച്ചേ പറ്റൂ സാറേ...’ എന്നായിരുന്നു മറുപടി. പാറക്വാറിയിലും മറ്റും കഠിനാധ്വാനം ചെയ്യുന്ന സാധാരണ ജോലിക്കാരുടെ ഈ ദൗർബല്യമാണു വിഷമദ്യം വിളമ്പിയവർ മുതലെടുത്തത്.
മരണം വിഷഗന്ധമായി പടർന്ന നാളുകളുടെ ഓർമ ഇന്നുമുണ്ട് കല്ലുവാതുക്കലിൽ. 22 വർഷങ്ങൾ പിന്നിട്ടിട്ടും പഴയ തലമുറയുടെ കാതുകളിൽ അന്നത്തെ മദ്യദുരന്തത്തിൽ പിടഞ്ഞുമരിച്ചവരുടെ, മരിച്ചുജീവിച്ചവരുടെ, കണ്ണീരിലാണ്ട കുടുംബങ്ങളുടെ നിലവിളികളുണ്ട്. ദുരന്തം കടന്നുവന്ന അതിജീവിതരാകട്ടെ, ഇന്നും മുഖം മറയ്ക്കാൻ ആഗ്രഹിക്കുന്നു. പേരു പറയാനും ചിത്രങ്ങൾ പങ്കുവയ്ക്കാനും മടിക്കുന്നു. പുറത്തെല്ലാവരും മറന്നുതുടങ്ങിയിട്ടും കല്ലുവാതുക്കൽ എന്ന പേരിലെവിടെയൊക്കെയോ ഇന്നും മദ്യമരണങ്ങളുടെ പേരുദോഷമുണ്ട്; അപമാനഭാരമുണ്ട്. 2000 ഒക്ടോബർ 21നാണു കേരളത്തെയാകെ പിടിച്ചുലച്ച മദ്യദുരന്തം പുറത്തറിഞ്ഞത്. ഔദ്യോഗിക രേഖകളിൽ 21 ആണെങ്കിലും 20നു രാത്രിതന്നെ മദ്യം വിഷം തുപ്പിത്തുടങ്ങിയിരുന്നു. കേസിലെ പ്രധാനപ്രതിയായ കല്ലുവാതുക്കൽ സ്വദേശി ഹയറുന്നിസയുടെ വീട്ടിൽ അന്നു വൈകിട്ടാണു മദ്യം വിളമ്പിത്തുടങ്ങിയത്. പിന്നീട് 2022 ൽ മറ്റൊരു ഒക്ടോബർ 21 നു കല്ലുവാതുക്കൽ വീണ്ടും വാർത്തകളിൽ നീറിപ്പിടിച്ചു. 22 വർഷത്തെ ശിക്ഷയ്ക്കുശേഷം ഏഴാം പ്രതി ചിറയിൻകീഴ് കൂന്തള്ളൂർ സ്വദേശി മണിച്ചൻ എന്ന ചന്ദ്രനു മോചനം ലഭിച്ചു. മണിച്ചന്റെ ഗോഡൗണിൽ നിന്നു വിതരണം ചെയ്ത വിഷമദ്യമായിരുന്നു ദുരന്തം വിതച്ചത്. കല്ലുവാതുക്കൽ, പള്ളിക്കൽ, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലായി അത് 31 പേരുടെ ജീവനെടുത്തു. 6 പേർക്കു കാഴ്ചശക്തി നഷ്ടപ്പെട്ടു. അഞ്ഞൂറോളം പേർ ചികിത്സയിലായി. കല്ലുവാതുക്കൽ ദുരന്തത്തെ അതിജീവിച്ചവരുടെ ജീവിതം ഇപ്പോൾ എങ്ങനെ? ഒരന്വേഷണം.
∙ മദ്യമൊഴുകിയ വഴി
അന്ന്, പാറക്വാറിയിൽ ജോലിചെയ്യുന്നവരും മീൻകച്ചവടക്കാരുമൊക്കെ മദ്യംകഴിക്കാനെത്തിയിരുന്നതു കവറുതാത്ത എന്നറിയപ്പെട്ടിരുന്ന ഹയറുന്നിസയുടെ വീട്ടിലാണ്. കല്ലുവാതുക്കൽ ടൗണിനോടു ചേർന്നുള്ള ഇടുങ്ങിയ വഴിക്കുള്ളിലെ വലിയ വീട്. ഭർത്താവ് രാജനൊപ്പമായിരുന്നു ഹയറുന്നിസയുടെ മദ്യക്കച്ചവടം. വിലകുറച്ചു മദ്യം കിട്ടുമെന്നതിനാൽ തിരക്കും ഏറെയായിരുന്നു. പരസ്യമായ രഹസ്യമായിരുന്നു ഇത്. പക്ഷേ ഉന്നതബന്ധങ്ങൾ കാരണം നടപടിയൊന്നുമുണ്ടായില്ല. പണമൊഴുകിയതോടെ ഒട്ടേറെ വാഹനങ്ങളും സ്വത്തുക്കളും അവർ വാങ്ങിക്കൂട്ടി. പക്ഷേ, പിന്നീടുണ്ടായ മദ്യദുരന്തം ഹയറുന്നിസയുടെ വിധിയും മാറ്റിക്കുറിച്ചു. കരൾരോഗം പിടിമുറുക്കിയ അവർ ജയിൽജീവിതത്തിനിടെ നരകിച്ചു മരിച്ചു.
∙ ‘മറക്കാനാകാത്ത’ ആ ദിനം
2000 ഒക്ടോബർ 21. പാറക്വാറിയിലും മറ്റും കൂലിപ്പണി കഴിഞ്ഞു പതിവുപോലെ മദ്യപിച്ചവർ വീട്ടിലെത്തിയതു പതിവിലേറെ ക്ഷീണിതരായാണ്. തലേന്നു മദ്യപിച്ചവർ മയക്കംവിട്ടുണരാതെ കിടന്നു. പതിയെ ആളുകൾ തലകറങ്ങിവീഴാൻ തുടങ്ങി. അസ്വസ്ഥതകൾ തോന്നിയവരെ കാണാനെത്തിയ സുഹൃത്തുക്കൾ അവർക്കു പിന്നാലെ കുഴഞ്ഞുവീണു. മരണം നാടിനെ ഇറുക്കിത്തുടങ്ങിയിരുന്നു. അടുത്തതാര്, ഒപ്പം കുടിച്ചതാര് എന്ന പരിഭ്രാന്തിയോടെ ആളുകൾ പരക്കംപാഞ്ഞു. മരണം പെരുകിയതോടെ ആധിയുമേറി. ചികിത്സ തേടാൻ മടിച്ചവരെ ഉറ്റവർ നിർബന്ധിച്ച് ആശുപത്രിയിലാക്കി. സൈറൺ വച്ച വാഹനങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പാഞ്ഞുകൊണ്ടിരുന്നു. കേരളമാകെ നടുങ്ങിനിന്ന 3 നാളുകൾ.
ദുരന്തത്തിനിരയായതൊക്കെയും സാധാരണക്കാരാണ്. കല്ലുവാതുക്കലിലും പരിസരത്തുമായി 19 ജീവനുകളാണു പൊലിഞ്ഞത്. കഠിനജോലി ചെയ്തു കുടുംബം നോക്കിയിരുന്നവർ. ഗൃഹനാഥൻമാരുടെ മരണത്തോടെ പല കുടുംബങ്ങളും അനാഥമായി. ദുരന്തത്തെ അതിജീവിച്ചവരിൽ ഏറെപ്പേരും ഇന്നു ജീവിച്ചിരിപ്പില്ല. കാഴ്ച നഷ്ടപ്പെട്ട പ്ലാവർകുന്നിൽ ജോയി പിന്നീട് ആത്മഹത്യ ചെയ്തു. ദുരന്തശേഷം കോടതിമുറിയിൽ സാക്ഷിയായി എത്തിയ ജോയി കണ്ണീരോടെ നിന്നത് ഇന്നും അഭിഭാഷകർ ഓർക്കുന്നുണ്ട്. ഹയറുന്നിസയുടെ വീട്ടിലെ സഹായി കല്ലുവാതുക്കൽ പാറയിൽ സ്വദേശി കൗസല്യയാണ് ആദ്യം മരിച്ചത്. പിൻതലമുറകളെയും നാണംകെടുത്തി പരന്നൊഴുകിയ ദുരന്തത്തെ ഇന്നും വെറുപ്പോടെയാണു പലരും ഓർക്കുന്നത്. കൺമുന്നിൽ പിടഞ്ഞുമരിച്ച ബന്ധുക്കളുടെ, ദുരന്തം അതിജീവിച്ചിട്ടും കാഴ്ചയില്ലാതെയും മറ്റും മാനസികമായി തളർന്നു നീറിനീറി മരിച്ച ഉറ്റവരുടെ ഓർമകൾ പെറുക്കിയെടുക്കാൻ പലരും മടിക്കുന്നു.
∙ ‘മരണം കടന്നുവന്നതാ...’
‘മദ്യദുരന്തത്തിൽ ഞാൻ മരിച്ചെന്നു പറഞ്ഞു ചില പത്രങ്ങളിൽ പടം വന്നിരുന്നു. അന്നു ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു. 72 മണിക്കൂറിനുശേഷമാണു പുറത്തിറങ്ങാനായത്. പക്ഷേ, പടം കണ്ടു ബന്ധുക്കളെല്ലാം വിഷമിച്ചു; കൂട്ടുകാരൊക്കെ ഇന്നും അതുപറഞ്ഞു കളിയാക്കും.. ’ മരണത്തെ മുന്നിൽക്കണ്ട ശേഷം കഷ്ടിച്ചു ജീവിതത്തിലേക്കു മടങ്ങിയ കല്ലുവാതുക്കൽ സ്വദേശി എസ്. വിശ്വംഭരൻ (64) പറഞ്ഞു. കേൾവിക്കും ഇരുകണ്ണിന്റെയും കാഴ്ചയ്ക്കും തകരാറു സംഭവിച്ച അദ്ദേഹത്തിനു ദുരന്തശേഷം മീൻകച്ചവടം തുടരാനായില്ല. ഇന്നും ആളുകൾ അടുത്തുവന്നാലേ തിരിച്ചറിയാനാകൂ.
കുറച്ചുകാലം ലോട്ടറി വിറ്റു. ഇപ്പോൾ തൊഴിലുറപ്പു ജോലികൾക്കുപോയാണു ജീവിതം. ഇപ്പോഴത്തെ വിലാസം വെളിപ്പെടുത്തില്ലെന്ന മുഖവുരയോടെ അദ്ദേഹം തുടർന്നു– ‘അന്നു കല്ലുവാതുക്കലിൽ പാറയിൽ കോളനിയിലായിരുന്നു താമസം. മീൻകച്ചവടമായിരുന്നു ജോലി. ഞാൻ മരിച്ചെന്നായിരുന്നല്ലോ. അന്നു ഫോട്ടോ വേണമെന്നു പറഞ്ഞ് ആരോ വീട്ടിൽവന്നു തിരിച്ചറിയൽ കാർഡും വാങ്ങിക്കൊണ്ടുപോയി. അതും പിന്നീടു കിട്ടിയില്ല. മെഡിക്കൽ കോളജിലെ ഡോക്ടർമാർ ചേർന്നാണു രക്ഷിച്ചത്’. മണിച്ചനെയല്ല, യഥാർഥ പ്രതികളെയാണു പിടിക്കേണ്ടതെന്നും വിശ്വംഭരൻ കൂട്ടിച്ചേർക്കുന്നു.
ചാത്തന്നൂർ വരിഞ്ഞം സ്വദേശിയും മരിച്ചെന്നു പ്രചാരണം നടന്നിരുന്നു. ‘മൃതദേഹം’ കിടത്താനായി വീടിന്റെ മുറ്റത്തു പന്തൽ കെട്ടുകവരെ ചെയ്തു. ഒപ്പമുണ്ടായിരുന്ന 2 പേരും മരിച്ചതിനാൽ കേട്ടവർ സംശയിച്ചതുമില്ല. അൽപം മാത്രം മദ്യം കുടിച്ചതിനാൽ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.
∙ ആദ്യം വീണത് കൗസല്യ
മദ്യദുരന്തത്തിലെ ആദ്യത്തെ ഇര കല്ലുവാതുക്കൽ സ്വദേശി കൗസല്യ (65)യാണ്. ഹയറുന്നിസ മദ്യം തയാറാക്കിയശേഷം ആദ്യം നൽകുന്നതു ‘ടെസ്റ്റർ’ ആയ കൗസല്യയ്ക്കാണെന്നായിരുന്നു അന്നത്തെ ആരോപണം. പക്ഷേ കൗസല്യയുടെ കുടുംബം അതു നിഷേധിച്ചു. ഹയറുന്നിസയുടെ വീട്ടുജോലിക്കാരിയായിരുന്നു അവരെന്ന് ഉറപ്പിച്ചു പറഞ്ഞു. 20 വയസ്സുള്ള ചെറുമകൻ അജയൻ രാവിലെ ക്രിക്കറ്റ് കളിക്കാനായി ഇറങ്ങുമ്പോഴാണു കൗസല്യ ഹയറുന്നിസയുടെ വീട്ടിൽനിന്നു വരുന്നത്. ‘തലകറങ്ങുന്നു’ എന്നു പറഞ്ഞു വീടിന്റെ വരാന്തയിൽ കിടന്നു. മൈതാനത്തേക്കു പോയ അജയൻ പിന്നീട് അറിഞ്ഞതു കൗസല്യയെ ആശുപത്രിയിലേക്കു കൊണ്ടുപോയെന്നാണ്. അധികം വൈകാതെ അവർ മരിച്ചു. എന്തുപറ്റിയെന്നറിയാതെ ആ പ്രദേശം അമ്പരന്നുനിന്നു. അപ്പോഴേക്കും അടുത്ത മരണവാർത്തയെത്തി. അതോടെയാണ് കൗസല്യയും വിഷമദ്യം കഴിച്ചിരിക്കാം എന്നു മക്കൾക്കു തോന്നിയത്. ദുരന്തവാർത്തകൾക്കിടയിൽ അപമാനഭാരവും ആ കുടുംബത്തെ ചൂഴ്ന്നു.
∙ കണ്ണീരായി ജോയി
മദ്യദുരന്തത്തിൽ കാഴ്ച നഷ്ടപ്പെട്ട ജോയി ആറുകൊല്ലത്തിനുശേഷം ജീവനൊടുക്കുകയായിരുന്നു. കല്ലുവാതുക്കലിലെ പ്ലാവർകുന്ന് എന്ന കൊച്ചുഗ്രാമത്തിലായിരുന്നു ആ കുടുംബം. ജോയിയുടെ മകൻ അന്ന് ഒൻപതാം ക്ലാസിലാണ്. പെയിന്റിങ് ജോലി കഴിഞ്ഞു രാത്രി പത്തോടെ വീട്ടിലെത്തിയതാണു ജോയി. പിറ്റേന്നു രാവിലെയായിട്ടും ഉണർന്നില്ല. മദ്യപിച്ചതിന്റെ ക്ഷീണമാവാം എന്നു വീട്ടുകാരും കരുതി. വിഷമദ്യത്തിന്റെ വാർത്ത തീക്കാറ്റുപോലെ പടർന്നിരുന്നു. എങ്ങും പൊലീസിന്റെ അനൗൺസ്മെന്റ്. ഇതു കേട്ടു സമീപത്തെ പള്ളിയിലെ വികാരി ജോയിയുടെ മകനോടു പറഞ്ഞു; ‘ഓടിപ്പോയി അച്ഛനെ നോക്ക്!’.
രണ്ടാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ജോയി. ഇരുകണ്ണുകളുടെയും കാഴ്ച നഷ്ടമായി. ആറേഴു മാസം കഴിഞ്ഞ് ഒരു കണ്ണിന്റെ കാഴ്ച തിരികെക്കിട്ടി. എങ്കിലും ആരോഗ്യം പഴയതുപോലെയായില്ല. പ്രഖ്യാപിച്ച നഷ്ടപരിഹാരമൊന്നും ലഭിച്ചില്ല. തുടർചികിത്സയ്ക്കു പണവും പ്രശ്നമായി. മാനസികമായി തകർന്നതോടെ ജോയിയുടെ സ്വഭാവവും മാറി. ഒരു ദിവസം വഴക്കിട്ടു വീട്ടിൽനിന്ന് എല്ലാവരെയും ഇറക്കിവിട്ടശേഷം ജീവനൊടുക്കുകയായിരുന്നു. ഇതിനിടെ മകന്റെ പഠനം നിലച്ചു. വസ്തുവും വീടും വിറ്റു. പിന്നീടു ജീവിതത്തിലേക്കു പിടിച്ചുകയറാൻ ആ കുടുംബം പാടുപെട്ടു.
∙ ഓർമകളിൽ നീറുന്ന പൊടിയൻ
മീൻകച്ചവടക്കാരനായിരുന്നു കല്ലുവാതുക്കൽ പാറയിൽ സ്വദേശി പൊടിയൻ. ഭാര്യയും നാലുമക്കളുമടങ്ങുന്ന കുടുംബം. മൂത്തമകൻ വിവാഹിതൻ. ഇളയ ആൺമക്കൾക്കും മകൾക്കുമൊപ്പം ജീവിതം. ആ വീടിനെ ആകെ പിടിച്ചുലച്ചാണു മദ്യദുരന്തം കയറിവന്നത്. മീൻകച്ചവടം കഴിഞ്ഞുവന്ന പൊടിയൻ ‘ഒന്നു കിടക്കണം’ എന്നു പറഞ്ഞതാണു കുടുംബത്തിന്റെ അവസാന ഓർമ. വിളിച്ചിട്ടും ഉണർന്നില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. ദുരിതത്തിൽപെട്ടു പോയ കുടുംബം പിന്നീടു കൂലിപ്പണിയെടുത്താണു മുന്നോട്ടു പോയത്.
∙ ഹയറുന്നിസയുടെ വീട്
കല്ലുവാതുക്കലിൽ ടൗണിനോടു ചേർന്നു റോഡിൽനിന്നു നീളുന്ന ഇടുങ്ങിയ വഴി. അവിടെനിന്നാണു വിഷമദ്യം ആ നാടാകെ പരന്നൊഴുകിയത്. മദ്യക്കച്ചവടത്തിനു രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്നു ദുരന്തശേഷം ഹയറുന്നീസ വെളിപ്പെടുത്തിയിരുന്നു. അതു അന്നു വലിയ കോളിളക്കം സൃഷ്ടിക്കുകയും ഇ.കെ. നായനാർ മുഖ്യമന്ത്രിയായ ഇടതുസർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്തിരുന്നു. വീട്ടിൽ എക്സൈസ് സംഘം പരിശോധിക്കാനെത്തുമ്പോൾ തൊണ്ടിമുതൽ കിട്ടാറില്ല എന്നതായിരുന്നു ഹയറുന്നിസയുടെ വിജയം. വീടിന്റെ മതിൽ ആർക്കും കയറാൻ പറ്റാത്തത്ര പൊക്കത്തിലായിരുന്നു. മതിലിൽ കോളിങ് ബെല്ലുമുണ്ടായിരുന്നു. മുഴുവൻ മറഞ്ഞ ഗേറ്റിൽ ഇരുമ്പു തകിട് നീക്കിയാൽ കാണുന്ന ചെറിയ ദ്വാരം. ചുവടുഭാഗത്ത് ചെറിയ അഴികൾ. വരുന്നതു പൊലീസാണോ എന്നറിയാൻ ഷൂസ് കാണാനായിരുന്നു ആ അഴികളെന്നും പറയുന്നു. വീട്ടിൽ ഒഴിഞ്ഞ കന്നാസുകൾ സൂക്ഷിക്കാറില്ലായിരുന്നു. അവ കഴുകി വൃത്തിയാക്കി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു പതിവ്. ദുരന്തമുണ്ടായശേഷം ഹയറുന്നിസയും ഭർത്താവ് രാജനും ഒളിവിൽപ്പോയി. ആ വീട്ടിൽനിന്നു തെളിവുകളൊന്നും കിട്ടിയില്ല. വീട് കഴുകി വൃത്തിയാക്കിയിരുന്നു. പക്ഷേ, എവിടെനിന്നാണു മദ്യം കഴിച്ചതെന്ന ആളുകളുടെ മരണമൊഴി ഹയറുന്നിസയ്ക്കെതിരായ നിർണായക തെളിവായി.
ചിറയിൻകീഴ് എക്സൈസ് റേഞ്ചിലെ ഷാപ്പുകൾക്ക് ഉടമയായിരുന്ന മണിച്ചന്റെ ഗോഡൗണിൽനിന്നാണ് ഇവിടേക്കും മദ്യമെത്തിയിരുന്നത്. ഒടുവിലെത്തിയതു മീതൈൽ ആൽക്കഹോൾ അമിതമായി കലർന്ന വിഷമദ്യവും. ഭർത്താവ് രാജനും വിഷമദ്യം കഴിച്ച് അസ്വസ്‌ഥതകളുണ്ടായിരുന്നതിനാൽ ഹയറുന്നിസയ്ക്കെതിരെ കൊലക്കുറ്റം ചുമത്തപ്പെട്ടില്ല. പിന്നീട് അവർക്കു ജീവപര്യന്തം ശിക്ഷ ലഭിച്ചു. കരൾരോഗം മൂർച്ഛിച്ചതോടെ അവസാനകാലത്തെങ്കിലും വീട്ടിലെത്തണമെന്നായിരുന്നു അവരുടെ ആഗ്രഹം. പക്ഷേ, അതു നടന്നില്ല. പരസഹായമില്ലാതെ എഴുന്നേൽക്കാനാവാത്ത അവസ്ഥയിലായ അവർ ജയിൽവാസത്തിനിടെ 2009 ൽ മരിച്ചു. 2011ൽ രാജനും.
∙ മണിച്ചന്റെ കഥ
വർഷങ്ങളോളം കൂന്തള്ളൂർ ഗ്രാമത്തിലെ ‘രാജാവ്’ ആയിരുന്നു മണിച്ചൻ. കോടികൾ മുടക്കി ഷാപ്പുകൾ ലേലം പിടിച്ചും ജില്ലയിലെ സ്പിരിറ്റ് വിതരണം കൈപ്പിടിയിലൊതുക്കിയും ബെൻസ് കാറിൽ സഞ്ചരിച്ചും മാർബിൾ പാളികൾ പതിച്ച റാണിവില്ലയെന്ന കൂറ്റൻവീട്ടിൽ താമസിച്ചും കഴിഞ്ഞിരുന്ന ആഡംബരജീവിതം. പിന്നീടു വീടും സമ്പത്തും അന്യാധീനപ്പെട്ടു ജയിലിൽ ഏറ്റവും കൂടുതൽ കാലം കഴിയേണ്ടിവന്നു മണിച്ചന്. റാണിവില്ല തലയ്ക്കുമീതെ കാടുപടർന്ന്, പായൽ പുരണ്ട് പൂർവകാലത്തിന്റെ ശേഷിപ്പു പോലെ മുന്നിൽനിൽക്കെ, തൊട്ടരികിൽ ചെറിയ വീട്ടിൽ ദുരിതത്തിൽ കഴിഞ്ഞുകൂടിയ കുടുംബം. കേസുകൾ നടത്തി സ്വത്തുക്കൾ നഷ്ടമായതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കു വീണ വീട്. ആ വീട്ടിലേക്കാണു ജയിൽമോചിതനായി ഇക്കഴിഞ്ഞ 21നു മണിച്ചൻ വന്നതും.
മദ്യദുരന്തത്തിനുശേഷം കുറച്ചുനാൾ ഇയാൾ ഒളിവിലായിരുന്നു. ‘എനിക്ക് ഇതുമായൊരു ബന്ധവുമില്ല, ഇങ്ങനെയൊരു ബിസിനസും എനിക്കില്ല’ എന്നു സ്വകാര്യചാനലിൽ അഭിമുഖം നൽകിയശേഷമാണ് ഒളിവിൽപ്പോയത്. പിന്നീടു നാഗർകോവിലിൽ വച്ച് നവംബർ 26ന് അറസ്റ്റിലായി. അന്വേഷണ ഉദ്യോഗസ്ഥ തലവനായിരുന്ന സിബി മാത്യൂസിനെ വധിക്കാൻ തടവുകാരുമായി ഗൂഢാലോചന നടത്തിയെന്ന കേസിലും മണിച്ചനു നാലുകൊല്ലം കഠിനതടവ് ലഭിച്ചു.
∙ സ്പിരിറ്റ് നിറഞ്ഞ ഗോഡൗൺ
റാണിവില്ലയ്ക്കു സമീപത്തുനിന്ന് 500 മീറ്റർ അകലെ പാട്ടത്തിനെടുത്ത 33 സെന്റ് പുരയിടത്തിലായിരുന്നു മണിച്ചന്റെ സ്പിരിറ്റ് ശേഖരം ഉണ്ടായിരുന്നത്. പൊലീസ് കാവലുണ്ടായിട്ടും സ്പിരിറ്റ് കാണാതായതിനെച്ചൊല്ലി വർഷങ്ങൾ കഴിഞ്ഞു വീണ്ടും വിവാദം പുകഞ്ഞ സ്ഥലം. ഒരാൾക്കുപോലും പ്രത്യക്ഷത്തിൽ കണ്ടുപിടിക്കാനാവാത്ത ഭൂഗർഭ അറയിലെ സ്പിരിറ്റ് ശേഖരം 2000 നവംബർ 18നു പൊലീസ് കണ്ടെത്തിയതു സാഹസികമായാണ്. അന്നത്തെ ഐജി സിബി മാത്യൂസിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പിമാരായ കെ.കെ.ജോഷ്വ, എം.ജി മണിലാൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷിച്ചത്. 5000 ലീറ്റർ വീതം കൊള്ളുന്ന ഇരുപതോളം ടാങ്കുകളാണ് അടിയിലുണ്ടായിരുന്നത്. പണിതതതിനുശേഷം പൊലീസ് പൊളിക്കുന്നതുവരെ ആരും അതിൽ ഇറങ്ങിയിട്ടില്ലായിരുന്നു. അടിയന്തര സാഹചര്യത്തിൽ ഇറങ്ങാനായി ഒരുഭാഗത്ത് രണ്ടു ഭിത്തി കെട്ടിയിരുന്നു. ഇതിലൊന്നു പൊളിച്ചാൽ താഴേക്കു കോവണിയിറങ്ങിച്ചെല്ലാം. ഇതു പക്ഷേ ജെസിബി ഉപയോഗിച്ചു പൊളിച്ചതിനുശേഷമാണു പൊലീസ് പോലും അറിയുന്നത്.
∙ 90–ാം ദിവസം, കുറ്റപത്രം
സർക്കാരിനെതിരെ ആരോപണം ഉയർന്നതിനാൽ 90 ദിവസത്തിനകം തന്നെ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. ഇല്ലെങ്കിൽ പ്രതികൾ ജാമ്യത്തിലിറങ്ങുകയും സാക്ഷികളെ സ്വാധീനിക്കുകയും ചെയ്യുമായിരുന്നു. അന്വേഷണവും ഊർജിതമായിരുന്നു. തെളിവുശേഖരണം കഴിഞ്ഞപ്പോഴേ 90 ദിവസം ആകാറായി. ഉറക്കമുപേക്ഷിച്ചാണ് 3 ദിവസം കൊണ്ടു പ്രശാന്ത് എന്ന പൊലീസ് ഉദ്യോഗസ്ഥൻ കുറ്റപത്രം എഴുതിത്തീർത്തത്. ഒടുവിൽ അദ്ദേഹം തളർന്നതോടെ ഡിവൈഎസ്പി ആയിരുന്ന കെ.കെ. ജോഷ്വ അതു പൂർത്തിയാക്കി. അതുകൊണ്ടു കുറ്റപത്രവും രണ്ടു കൈപ്പടയിലാണെന്നു ജോഷ്വ മുൻപു സൂചിപ്പിച്ചിട്ടുണ്ട്. ആയിരത്തോളം പേജുണ്ടായിരുന്ന കുറ്റപത്രം കോടതി അവസാനിക്കുന്നതിന് 15 മിനിറ്റ് മാത്രം മുൻപാണു സമർപ്പിച്ചത്. അപ്പോൾ തന്നെ കേസിൽ ആയിരത്തോളം സാക്ഷികൾ ഉണ്ടായിരുന്നു. ഇതിലും ഏറെപ്പേരെ ചോദ്യം ചെയ്തു. 10000 രേഖകൾ കോടതിയിൽ ഹാജരാക്കി.
ഹയറുന്നിസ, മണിച്ചന്റെ സഹോദരന്മാരായ കൊച്ചനി, വിനോദ് എന്നിവരുൾപ്പെടെ 26 പ്രതികളെ കോടതി ശിക്ഷിച്ചു. 4 പ്രതികൾ ദുരന്തത്തിനിരയായി മരിച്ചു. 13 പേർക്കു ജീവപര്യന്തം ശിക്ഷയാണു നൽകിയത്. മണിച്ചന് 43 വർഷത്തെ തടവുകൂടി വിധിച്ചെങ്കിലും പിന്നീട് ഇളവുനൽകി. കീഴ്ക്കോടതി വിധികളുടെ അടിസ്ഥാനത്തിൽ മണിച്ചൻ 30.45 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നു സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും പിഴ ഈടാക്കാതെ അടിയന്തരമായി മോചിപ്പിക്കാൻ ഉത്തരവു വന്നു. മണിച്ചനൊപ്പം ശിക്ഷ അനുഭവിച്ചിരുന്ന സഹോദരങ്ങൾ നേരത്തേ മോചിതരായിരുന്നു.
∙ കോടതിമുറിയിലെ കാഴ്ചകൾ
തെളിവുശേഖരണത്തിലും വിചാരണയിലുമെല്ലാം ശ്രദ്ധേയമായിരുന്നു മദ്യദുരന്ത കേസ്. മരണമൊഴികളായിരുന്നു പ്രധാന തെളിവ്. മറ്റുള്ളവ തേടിപ്പിടിക്കുക പൊലീസിനു ശ്രമകരമായ ജോലിയായിരുന്നു. സ്പിരിറ്റ് കടത്തിയ വാഹനത്തിൽ നിന്ന് ഒരുമാസത്തോളം കഴിഞ്ഞും അഴുക്കിനൊപ്പം മീതൈൽ ആൽക്കഹോളിന്റെ അംശം കണ്ടെത്താനായി. ഫോൺകോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. മണിച്ചന്റെ ഗോഡൗണിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലെ നേതാക്കളുടെ പേരുകൾ സിപിഎമ്മിനെയും കേരളരാഷ്ട്രീയത്തെയും പിടിച്ചുലച്ചു. ഒരിക്കൽ വിചാരണയ്ക്കിടെ, ഹയറുന്നിസയുടെ ഭർത്താവ് രാജനോട് ‘എന്തെങ്കിലും പറയാനുണ്ടോ’ എന്നു ജഡ്ജി ചോദിച്ചു. ‘കൊണ്ടുവന്നവരും കൊടുത്തവരും ഇവിടെത്തന്നെ ഉണ്ട് ...’ എന്നായിരുന്നു മറുപടി. മണിച്ചന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഒരിക്കൽ ഒരു സാക്ഷിയോടു പ്രതിഭാഗം വക്കീൽ ചോദിച്ചു: ‘ ഇനി കുടിക്കുമോ...?’ ‘കഷ്ടപ്പെട്ടു പണിയെടുത്താൽ എനിക്കു കുടിച്ചേ പറ്റൂ സാറേ...’ എന്നായിരുന്നു മറുപടി. പാറക്വാറിയിലും മറ്റും കഠിനാധ്വാനം ചെയ്യുന്ന സാധാരണ ജോലിക്കാരുടെ ഈ ദൗർബല്യമാണു വിഷമദ്യം വിളമ്പിയവർ മുതലെടുത്തത്.
∙ പരിഹാരമില്ലാത്ത ജീവിതങ്ങൾ
കാഴ്ച പോയവരെയും ശരീരം തളർന്നുപോയവരെയും വിചാരണയ്ക്കെത്തിച്ചതു ദയനീയമായ കാഴ്ചയായിരുന്നു. ഭൂരിഭാഗം പ്രതികളും പിഴയടയ്ക്കാത്തിനാൽ ഇരകൾക്കു പ്രഖ്യാപിച്ച നഷ്ടപരിഹാരം കിട്ടിയില്ല, അതുകൊണ്ടു പലർക്കും ദുരിതത്തിൽനിന്നു കരകയറാനുമായില്ല. മരിച്ചവർക്കു ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചിരുന്നെങ്കിലും കൗസല്യയുടെയും പൊടിയന്റെയും മറ്റും കുടുംബത്തിനു തുച്ഛമായ തുകയാണ് അന്നു കിട്ടിയത്. കൂലിപ്പണിയെടുത്തു കുടുംബം പുലർത്താനുള്ള നെട്ടോട്ടത്തിനിടെ ആശ്രിതരിൽ പലർക്കും സർക്കാർ ഓഫിസുകൾ കയറിയിറങ്ങാനുമായില്ല. ദുരന്തത്തെ അതിജീവിച്ചവരിൽ മിക്ക ആളുകൾക്കും മെഡിക്കൽ സർട്ടിഫിക്കറ്റും മറ്റു വാങ്ങി സൂക്ഷിക്കാനും അതുമായി ഓഫിസുകളിലെത്താനും മാത്രമുള്ള ലോകപരിചയവുമില്ലായിരുന്നു. പല നൂലാമാലകളിലും തട്ടി ആ സഹായങ്ങളൊന്നും അർഹിച്ചവർക്കു കിട്ടിയില്ല. തുടർചികിത്സ പോലും മുടങ്ങി പല ജീവിതങ്ങളും ഒടുങ്ങി.
English Summary: Life of Kalluvathukkal Hooch Trajedy Victims, an enquiry