മോദിയുടെയും അമിത് ഷായുടെയും ഗുജറാത്തിൽ സർവം ബിജെപി മയം; ഭാരത് ജോഡോ ന്യായ് യാത്ര ചലനമുണ്ടാക്കുമോ?
ആകെ 26 മണ്ഡലങ്ങള്‍. കഴിഞ്ഞ പത്തു വര്‍ഷമായി ബിജെപിയുടെ സര്‍വാധിപത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ നിലവിലെ സ്ഥിതി ഒറ്റയടിക്ക് ഇങ്ങനെ വിലയിരുത്താം. 2009ലെ പൊതു തിരഞ്ഞെടുപ്പില്‍ 11 സീറ്റ് സ്വന്തമാക്കിയ കോണ്‍ഗ്രസിന്റെ നിഴല്‍ മാത്രമേ ഇന്ന് ഗുജറാത്തിലുള്ളൂ. 2014ലും
ആകെ 26 മണ്ഡലങ്ങള്‍. കഴിഞ്ഞ പത്തു വര്‍ഷമായി ബിജെപിയുടെ സര്‍വാധിപത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ നിലവിലെ സ്ഥിതി ഒറ്റയടിക്ക് ഇങ്ങനെ വിലയിരുത്താം. 2009ലെ പൊതു തിരഞ്ഞെടുപ്പില്‍ 11 സീറ്റ് സ്വന്തമാക്കിയ കോണ്‍ഗ്രസിന്റെ നിഴല്‍ മാത്രമേ ഇന്ന് ഗുജറാത്തിലുള്ളൂ. 2014ലും
ആകെ 26 മണ്ഡലങ്ങള്‍. കഴിഞ്ഞ പത്തു വര്‍ഷമായി ബിജെപിയുടെ സര്‍വാധിപത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ നിലവിലെ സ്ഥിതി ഒറ്റയടിക്ക് ഇങ്ങനെ വിലയിരുത്താം. 2009ലെ പൊതു തിരഞ്ഞെടുപ്പില്‍ 11 സീറ്റ് സ്വന്തമാക്കിയ കോണ്‍ഗ്രസിന്റെ നിഴല്‍ മാത്രമേ ഇന്ന് ഗുജറാത്തിലുള്ളൂ. 2014ലും
ആകെ 26 മണ്ഡലങ്ങള്‍. കഴിഞ്ഞ പത്തു വര്‍ഷമായി ബിജെപിയുടെ സര്‍വാധിപത്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ നിലവിലെ സ്ഥിതി ഒറ്റയടിക്ക് ഇങ്ങനെ വിലയിരുത്താം. 2009ലെ പൊതു തിരഞ്ഞെടുപ്പില്‍ 11 സീറ്റ് സ്വന്തമാക്കിയ കോണ്‍ഗ്രസിന്റെ നിഴല്‍ മാത്രമേ ഇന്ന് ഗുജറാത്തിലുള്ളൂ. 2014ലും 2019ലും സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലും ബിജെപി വെന്നിക്കൊടി പാറിച്ചു. 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒന്നര വര്‍ഷം മുന്‍പ് നടന്ന തിരഞ്ഞെടുപ്പില്‍ കേവലം 17 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി. ഇത്തവണയും മുഴുവൻ സീറ്റും തൂത്തുവാരുകയെന്ന ലക്ഷ്യം മാത്രമേ ബിജെപിക്കുള്ളൂ. ഗുജറാത്തില്‍ ബിജെപിയെ നേരിടാന്‍ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി അണിനിരക്കാന്‍ ധാരണയുണ്ടെങ്കിലും സീറ്റു പിടിക്കാന്‍ വിദൂര സാധ്യത മാത്രമാണ് കൽപിക്കപ്പെടുന്നത്.
മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മേയ് 7നാണ് ഗുജറാത്തിൽ സ്ഥാനാർഥികൾ ജനവിധി തേടുന്നത്. സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചതോടെ സംസ്ഥാനത്തെ 25 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. 658 നാമനിർദേശ പത്രികകൾ ലഭിച്ചതില്‍നിന്ന് സൂക്ഷ്മപരിശോധനയും പത്രിക പിന്‍വലിക്കലും കഴിഞ്ഞപ്പോൾ, 266 പേരാണ് മത്സര രംഗത്തുള്ളത്. 4.97 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 2.56 കോടി പേർ പുരുഷന്മാരും 2.41 കോടി സ്ത്രീകളും 1534 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടും. 12.2 ലക്ഷം പേർ കന്നി വോട്ടർമാരാണ്. 22.23 ലക്ഷം പേർ റജിസ്റ്റർ ചെയ്ത നവസാരിയിലാണ് ഏറ്റവുമധികം വോട്ടർമാരുള്ളത്. ഏറ്റവും കുറവ് ബറൂച്ചിലും (17.23 ലക്ഷം). 266 സ്ഥാനാർഥികളിൽ 19 വനിതകൾ മാത്രമാണുള്ളത്.
∙ അൽപം ചരിത്രം
രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെയും, ബ്രിട്ടീഷുകാർ പിൻവാങ്ങിയതിനു പിന്നാലെ പല നാട്ടുരാജ്യങ്ങളായി ശിഥിലമായ ഇന്ത്യയെ ഒന്നാക്കാനുള്ള ദേശീയോദ്ഗ്രഥനത്തിന് നേതൃത്വം നൽകിയ സര്‍ദാർ വല്ലഭായ് പട്ടേലിന്റെയും ജന്മദേശമായ ഗുജറാത്തിന് തിരഞ്ഞെടുപ്പിനപ്പുറം രാജ്യത്തിന്റെ ചരിത്രത്തിൽ പ്രത്യേക സ്ഥാനം തന്നെയുണ്ട്. സ്വാതന്ത്ര്യാനന്തരം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊണ്ണൂറുകളുടെ ആദ്യ പകുതിവരെ കോൺഗ്രസാണ് ഗുജറാത്തിൽ വിജയിച്ചത്. ഇടക്കാലത്ത് വളരെ കുറഞ്ഞ കാലയളവിൽ ജനതാ പാർട്ടി സംസ്ഥാനം ഭരിച്ചു. 1995ൽ കേശുഭായ് പട്ടേൽ സംസ്ഥാനത്തെ ആദ്യ ബിജെപി സർക്കാരിനെ നയിച്ചു.
2001ലാണ് നരേന്ദ്ര മോദി ആദ്യമായി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായത്. 2014ൽ പ്രധാനമന്ത്രി പദത്തിൽ എത്തുന്നതുവരെയും മോദി മുഖ്യമന്ത്രിയായി തുടർന്നു. 2014ൽ ആനന്ദിബെൻ പട്ടേൽ, 2016ൽ വിജയ് രൂപാണി, 2021 മുതൽ ഭുപേന്ദ്രഭായ് പട്ടേല്‍ എന്നിവരും ഗുജറാത്തിന്റെ മുഖ്യമന്ത്രിമാരായി. മോദി മുഖ്യമന്ത്രിയായ ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപി വന്‍ കുതിപ്പുണ്ടാക്കി. വികസനത്തിന്റെ ‘ഗുജറാത്ത് മാതൃക’ ഉത്തരേന്ത്യയിൽ മുഴുവൻ ബിജെപി പ്രചാരണായുധമാക്കി. 2014 മുതല്‍ സംസ്ഥാനത്തെ ലോക്സഭാ സീറ്റുകൾ ഒന്നൊഴിയാതെ പാർട്ടി സ്വന്തമാക്കി. രാജ്യമാകെ അലയടിച്ച മോദി പ്രഭാവം അതിന്റെ ഏറ്റവും കരുത്തുറ്റ രൂപത്തിൽ തന്നെയാണ് ഗുജറാത്തിൽ ഇന്നുമുള്ളത്.
∙ കേന്ദ്രമന്ത്രിമാരെ ഇറക്കി ബിജെപി, മുന്നണി സമവാക്യവുമായി കോണ്‍ഗ്രസ്
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, മൻസുഖ് മാണ്ഡവ്യ എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കളെയാണ് ബിജെപി മത്സരത്തിന് അണിനിരത്തുന്നത്. ദീർഘകാലമായി ബിജെപി അടക്കിവാഴുന്ന ഗാന്ധിനഗർ മണ്ഡലത്തിൽനിന്നാണ് അമിത് ഷാ ജനവിധി തേടുന്നത്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി, മുതിർന്ന നേതാവ് എൽ.കെ.അഡ്വാനി ഉൾപ്പെടെയുള്ള നേതാക്കൾ മുൻപ് മത്സരിച്ച മണ്ഡലം കൂടിയാണിത്. പാർട്ടിയുടെ ശക്തികേന്ദ്രമായ പോർബന്തറിലാണ് മൻസുഖ് മാണ്ഡവ്യ സ്ഥാനാർഥിയായത്. 1989 മുതൽ ബിജെപി ജയിച്ചുവരുന്ന മണ്ഡലങ്ങളാണ് രാജ്കോട്ടും സൂറത്തും.
പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ എഎപി രണ്ടിടത്തും മറ്റു മണ്ഡലങ്ങളിൽ കോൺഗ്രസും മത്സര രംഗത്തുണ്ട്. ഒരുകാലത്ത് കോൺഗ്രസ് അടക്കിവാണിരുന്ന ബറുച്ച് മണ്ഡലത്തിൽ മാത്രമാണ് ഇന്ത്യാ മുന്നണിക്ക് അൽപമെങ്കിലും മത്സരം കടുപ്പിക്കാനാവുക. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മണ്ഡലമായിരുന്നു ഇത്. ബറുച്ചിലും ഭാവ്നഗറിലുമാണ് എഎപി സ്ഥാനാർഥികള്‍ മത്സര രംഗത്തുള്ളത്.
സിറ്റിങ് എംഎൽഎമാരായ ജനിബൻ ഠാക്കൂർ (ബനസ്കന്ത), ആനന്ദ് പട്ടേൽ (വാൽസഡ്) എന്നിവരെ കോൺഗ്രസ് സ്ഥാനാർഥികളാക്കിയിട്ടുണ്ട്. മുൻപ്, പ്രമുഖ ബിജെപി നേതാവ് ശങ്കർ ചൗധരിയെ തോല്‍പിച്ചിട്ടുള്ളയാളാണ് ജനിബൻ ഠാക്കൂർ. കോൺഗ്രസ് ദേശീയ വക്താവ് രോഹൻ ഗുപ്ത അഹമ്മദാബാദ് (ഈസ്റ്റ്) മണ്ഡലത്തിൽനിന്ന് മത്സരിക്കും. കച്ച്, അഹമ്മദാബാദ് (വെസ്റ്റ്), ബർദോളി മണ്ഡലങ്ങളിൽ യുവാക്കളെ ലക്ഷ്യമിട്ട് കോൺഗ്രസ് പുതുമുഖങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
∙ തിരഞ്ഞെടുപ്പിന് മുൻപേ ബിജെപിക്ക് ആദ്യ വിജയം
മുന്നണികൾ അരയും തലയും മുറുക്കി തയാറെടുക്കുന്നതിനിടെയാണ് സൂറത്തിൽ ബിജെപി സ്ഥാനാർഥി മുകേഷ് ദലാലിനെ എതിരില്ലാതെ തിരഞ്ഞെടുത്തെന്ന വാർത്ത പുറത്തുവന്നത്. കോണ്‍ഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെ പത്രിക തള്ളുകയും മറ്റു സ്ഥാനാർഥികൾ മത്സരത്തിൽനിന്ന് പിന്മാറുകയും ചെയ്തതോടെയാണ് മുകേഷ് ദലാലിലെ വരണാധികാരി കൂടിയായ സൂറത്ത് ജില്ലാ കലക്ടർ എംപിയായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന നിലേഷിനെ നാമനിര്‍ദേശം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്ത നാലു പേര്‍ പിന്നീട് പത്രികയിലെ ഒപ്പ് തങ്ങളുടെതല്ലെന്ന് സത്യവാങ്മൂലം നല്‍കിയതോടെയാണ് പത്രിക തള്ളിയതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.
മത്സരം നടന്നാലും കോണ്‍ഗ്രസിന് ജയപ്രതീക്ഷ ഒട്ടുമില്ലാതിരുന്ന മണ്ഡലമാണ് സൂറത്ത്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ബിജെപി അടക്കി വാഴുന്ന മണ്ഡലമാണിത്. കേന്ദ്ര റെയിൽവേ സഹമന്ത്രിയായ ദർശന ജർദോഷ് ആയിരുന്നു ഇവിടെ സിറ്റിങ് എംപി. എന്നാൽ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് സൂറത്തിൽ ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വിജയിയെ പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന നിലേഷ് കുംഭാനി അപ്രത്യക്ഷനായി. ഇയാൾ ബിജെപിയിൽ ചേർന്നേക്കുമെന്നുള്ള സൂചനയും പുറത്തുവരുന്നുണ്ട്. ബിജെപിയുടെ സമ്മര്‍ദരാഷ്ട്രീയം മൂലമാണ് ഇത്തരത്തില്‍ സംഭവിച്ചതെന്നും തിരഞ്ഞെടുപ്പ് നടപടികള്‍ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും ചെയ്തു.
∙ പ്രചാരണം
അരികുവൽക്കരിക്കപ്പെട്ടവരെയും പിന്നാക്ക വിഭാഗത്തെയും പരിഗണിച്ചുകൊണ്ടുള്ള ‘ന്യായ്പത്ര’യുമായാണ് കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംവരണം, സാമ്പത്തിക ഉന്നമനം, വായ്പ എഴുതിത്തള്ളൽ, യുവാക്കളുടെയും സ്ത്രീകളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തൽ തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നു. ഒപ്പം ബിജെപിയുടെ വർഗീയ അജൻഡയെ തുറന്നു കാണിച്ചാണ് കോണ്‍ഗ്രസ് നേതാക്കൾ പ്രചാരണം നയിക്കുന്നത്.
സ്ത്രീശക്തി, യുവശക്തി, കർഷകർ, പാവപ്പെട്ടവർ എന്നിങ്ങനെ ‘വികസിത ഭാരതി’ന്റെ നാലു തൂണുകളില്‍ ഊന്നൽ നൽകുന്ന പ്രകടനപത്രികയാണ് ബിജെപി അവതരിപ്പിച്ചത്. ‘മോദിയുടെ ഗ്യാരന്റി’യാണ് ബിജെപിയുടെ പ്രധാന മുദ്രാവാക്യം. എല്ലാ തവണയുമെന്ന പോലെ ഇത്തവണയും ഗുജറാത്തിൽ ജാതിസമവാക്യങ്ങൾ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ചേക്കും.
∙ അഭിപ്രായ സർവേകൾ ബിജെപിക്കൊപ്പം
കഴിഞ്ഞ ഡിസംബറിലും ഈ മാസവുമായി വിവിധ ദേശീയ മാധ്യമങ്ങളും ഏജൻസികളും ചേർന്ന് നടത്തിയ അഭിപ്രായ സർവേകൾ ബിജെപി സംസ്ഥാനത്തെ 26 സീറ്റിലും മൃഗീയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നു തന്നെയാണ് പ്രവചിക്കുന്നത്. എബിപി ന്യൂസ്, ഇന്ത്യ ടുഡേ, ടൈംസ് നൗ, ഇന്ത്യ ടിവി തുടങ്ങി പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം ബിജെപി 60 ശതമാനത്തിനു മുകളിൽ വോട്ട് ഷെയർ സ്വന്തമാക്കുമെന്നും പ്രവചിക്കുന്നു. നിലവിലെ സാഹചര്യത്തിൽ 35 ശതമാനം വോട്ടു പിടിക്കാൻ പോലും പ്രതിപക്ഷ മുന്നണിക്ക് സാധിക്കില്ലെന്ന് സർവേകൾ ചൂണ്ടിക്കാണിക്കുന്നു.
മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലെത്തുകയെന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുന്ന നരേന്ദ്ര മോദിയുടെയും, ബിജെപിക്കുവേണ്ടി കരുക്കൾ നീക്കുന്ന അമിത് ഷായുടെയും സ്വദേശമായ ഗുജറാത്തിൽ മറിച്ചൊരു വിധിയെഴുത്ത് പ്രതിപക്ഷവും പ്രതീക്ഷിക്കുന്നില്ല. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 182ൽ 156 സീറ്റും സ്വന്തമാക്കിയ ബിജെപിക്ക്, സംസ്ഥാനത്തിന്റെ ഏതു കോണിലും സാന്നിധ്യമുണ്ട്. പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനമുള്ള സി.ആർ.പാട്ടീലാണ് സംസ്ഥാനത്തെ പാർട്ടി യൂണിറ്റിനെ നയിക്കുന്നത്. നവസാരിയിൽ സിറ്റിങ് എംപി കൂടിയാണ് 69കാരനായ സി.ആർ.പാട്ടീല്‍.
എന്നാൽ പ്രാദേശിക തലത്തിൽ നേതാക്കളില്ലാത്തത് പാർട്ടിക്ക് ക്ഷീണമാണ്. ഗ്രാമീണ മേഖലയിലെ വോട്ടുകൾ ബിജെപി പെട്ടിയിൽ വീഴുന്നത് മോദി പ്രഭാവത്തിന്റെ പിൻബലത്തിലാണ്. കോൺഗ്രസ് നേതാക്കൾ പലരും പാര്‍ട്ടി വിട്ട് ബിജെപിയിൽ ചേരുന്നത് ഗുണകരമായാണ് നേതൃത്വം വിലയിരുത്തുന്നത്. എങ്കിലും കോൺഗ്രസ് വിട്ട് എത്തുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതിനെ എല്ലാവർക്കും രസിച്ചിട്ടില്ല. വർഷങ്ങളായി പാർട്ടിക്കുവേണ്ടി നിലകൊള്ളുന്ന പ്രവർത്തകരെ തഴഞ്ഞുകൊണ്ട്, പുതുതായി വരുന്നവർക്ക് സ്ഥാനം നൽകുന്നുവെന്നാണ് ആക്ഷേപം.
∙ ഇന്ത്യാ മുന്നണിയുടെ പ്രതീക്ഷകളും വെല്ലുവിളിയും
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യാ മുന്നണിയിലൂടെ ഒന്നിച്ച പ്രതിപക്ഷമാണ് ഇത്തവണ ബിജെപിയെ നേരിടുന്നത്. കോണ്‍ഗ്രസും എഎപിയും ഒന്നിക്കുന്നതോടെ വോട്ട് ധ്രുവീകരണം ഒരു പരിധിവരെ കുറയ്ക്കാനാവുമെന്ന് മുന്നണി നേതൃത്വം കണക്കാക്കുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോയ ഏഴു ജില്ലകളില്‍ പ്രതിപക്ഷത്തിന് അനുകൂല തരംഗം സൃഷ്ടിക്കാനായെന്ന് കരുതുന്നവർ ഏറെയാണ്. ഗോത്ര വിഭാഗക്കാരുടെ വലിയ സാന്നിധ്യമുള്ള പ്രദേശങ്ങളിലാണ് രാഹുൽ ന്യായ് യാത്രയുടെ ഭാഗമായെത്തിയത്. രാഹുലിന്റെ ആശയങ്ങൾ ജനം സ്വീകരിച്ചത് എങ്ങനെയാണെന്ന ആശങ്ക ബിജെപി ക്യാംപിലുണ്ട്. തിരഞ്ഞെടുപ്പിൽ യാത്രയുടെ പ്രതിഫലനം കാണാനാവുമോ എന്നത് കാത്തിരുന്ന് കാണണം.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ച 17ൽ നാലു കോൺഗ്രസ് എംഎൽഎമാർ അടുത്തിടെ മറുകണ്ടം ചാടിയത് പാർട്ടിക്ക് ക്ഷീണമായി. ഇത് ജനത്തിന് പാർട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനു കാരണമായെന്ന് വിലയിരുത്തലുണ്ട്. പ്രാദേശിക തലത്തിൽ ബിജെപിയെ നേരിടാൻ പാർട്ടിക്ക് വ്യക്തമായ അജൻഡയില്ല. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഓളം സൃഷ്ടിച്ച എഎപിയുടെ പിന്തുണ പാർട്ടിക്ക് പ്രതീക്ഷയാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും പൂർണ പരാജയമേറ്റ പാർട്ടിക്ക് ഇത്തവണ ഒരു സീറ്റു കിട്ടിയാൽ പോലും അത് വലിയ ആശ്വാസമാകും.
വമ്പൻ പ്രചാരണം നടത്തിയെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റു മാത്രമാണ് എഎപിക്ക് നേടാനായത്. മിക്ക സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശ് നഷ്ടമായി. യുവാക്കളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള സംസ്ഥാന നേതൃത്വം പാർട്ടിക്കില്ല. കോൺഗ്രസിലേതിനു സമാനമായി തിരഞ്ഞെടുക്കപ്പെട്ട എഎപി എംഎൽഎമാരിൽ ഒരാൾ ബിജെപിയിൽ ചേക്കേറിയിരുന്നു. മോദി പ്രഭാവം മറികടക്കുകയെന്ന വമ്പൻ വെല്ലുവിളി കോൺഗ്രസും എഎപിയും എങ്ങനെ കൈകാര്യം ചെയ്യുമെന്നത് മുന്നണിയുടെ നേട്ടത്തില്‍ നിർണായകമാകും.