ജനന നിരക്കിൽ വൻ ഇടിവ്; ജപ്പാന് ആശങ്ക

ടോക്കിയോ∙ 13.4 ലക്ഷം പേർ മരിച്ചപ്പോൾ ജനിച്ചത് 9.41 ലക്ഷം മാത്രം. ഇക്കൊല്ലത്തെ ജനന– മരണ കണക്ക് ജപ്പാന്റെ ആശങ്ക വർധിപ്പിക്കുകയാണ്. 1899ൽ കണക്കെടുപ്പു തുടങ്ങിയശേഷം രാജ്യത്തെ ജനനസംഖ്യ ഇത്ര ‘ദയനീയ’മായിട്ടില്ല. കഴിഞ്ഞ കൊല്ലത്തെ അപേക്ഷിച്ചു ജനനനിരക്കു നാലു ശതമാനം കുറഞ്ഞു. 25–39 പ്രായത്തിലുള്ള സ്ത്രീകളുടെ എണ്ണം കുറയുന്നതാണു പ്രശ്നം.

അതേസമയം, മരണനിരക്കു മൂന്നു ശതമാനം കൂടി. നാലുലക്ഷം പേരാണ് ഈ ജനന–മരണ അന്തരം മൂലം ജപ്പാനിൽ കുറഞ്ഞത്. 12.5 കോടിയാണു ജപ്പാനിലെ ജനസംഖ്യ. ഇതിൽ 27.2% പേരും അറുപത്തഞ്ചിലേറെ പ്രായമുള്ളവരാണ്. 14 വയസ്സിൽ താഴെയുള്ളവർ വെറും 12.7% മാത്രവും. വയോധികർ കൂടുന്നതിനാൽ വിദേശങ്ങളിൽ നിന്നു കൂടുതൽ വിദഗ്ധതൊഴിലാളികളെ ജപ്പാൻ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.