സൗദിയിൽ 11 രാജകുമാരന്മാർ അറസ്റ്റിൽ

റിയാദ്∙ സാമ്പത്തിക അച്ചടക്ക നടപടികളോടു വിയോജിപ്പു പ്രകടിപ്പിച്ച 11 രാജകുമാരന്മാരെ സൗദി അറേബ്യ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. രാജകുടുംബാംഗങ്ങളുടെ വൈദ്യുതി, ജല ബില്ലുകൾ വഹിക്കുന്നതു സർക്കാർ അവസാനിപ്പിച്ചതിന് എതിരെയാണിവർ റിയാദിലെ ഖസ്‌ർ അ–ഹോകം കൊട്ടാരത്തിൽ ഒത്തുകൂടിയത്. അൽ ഹായെർ ജയിലിലേക്കു മാറ്റിയ സംഘത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രതിഷേധത്തിൽ നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെയാണു കടുത്ത നടപടിയെന്നാണു വിവരം.

തങ്ങളുടെ ഒപ്പമുള്ളയൊരാളെ വധശിക്ഷയ്ക്കു വിധിച്ചതിനാൽ അതിനുള്ള നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്. വിചാരണയ്ക്കു ഹാജരാക്കും. നവംബർ ആദ്യം അഴിമതിക്കേസിൽ രാജകുടുംബാംഗങ്ങൾ ഉൾപ്പെടെ 201 പേരെ സൗദി അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ അനധികൃത സ്വത്ത് രാജ്യത്തിനു വിട്ടുനൽകിയവരെ മോചിപ്പിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.