കലിഫോർണിയയിൽ വൻ കാട്ടുതീ: 9 മരണം, 35 പേരെ കാണാതായി

കലിഫോർണിയയിലെ വെസ്റ്റ് ഹിൽസ് പ്രദേശത്ത് പടരുന്ന കാട്ടുതീ അണയ്ക്കാൻ ശ്രമം നടത്തുന്ന അഗ്നിശമനസേനാംഗങ്ങൾ.

വാഷിങ്ടൻ∙ യുഎസ് സംസ്ഥാനമായ കലിഫോർണിയയിലെ വടക്കൻമേഖലയിലെ പർവതപട്ടണമായ പാരഡൈസിൽ വൻ കാട്ടുതീയിൽ 9 മരണം. 35 പേരെ കാണാതായി. 6453 വീടുകളും 260 വ്യാപാര സ്ഥാപനങ്ങളും കത്തിനശിച്ചു. കലിഫോർണിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണു കാട്ടുതീയിൽ ഇത്രയും വ്യാപകമായ നാശം. അതിവേഗം തീ പടർന്നതിനാൽ വാഹനങ്ങൾ ഉപേക്ഷിച്ച് ആളുകൾക്കു പലായനം ചെയ്യേണ്ടിവന്നു. 90,000 ഏക്കർ ഭൂമിയിലാണ് തീ പടർന്നത്. ഇതിൽ 5% മാത്രമാണ് അണയ്ക്കാനായത്. കത്തിക്കരിഞ്ഞ കാറുകളിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.

80 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശുന്നതിനാൽ 800 കിലോമീറ്റർ അകലെയുള്ള മാലിബുവിലേക്കും തീ പടർന്നു. ലേഡി ഗഗ, കിം കർദാഷിയാൻ തുടങ്ങിയ താരങ്ങളും മോഡലുകളും ഉൾപ്പെടെ പ്രമുഖർ താമസിക്കുന്ന നഗരമാണു മാലിബു. കാട്ടുതീ ഭീഷണിമൂലം ആയിരങ്ങളാണു തെക്കൻ തീരമേഖലയിലേക്കു പലായനം ചെയ്യുന്നത്. മാലിബു പട്ടണത്തിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. വെഞ്ചുറ കൗണ്ടിയിൽനിന്നു 95,000 പേരെ ഒഴിപ്പിച്ചു.