ടെൽ അവീവ് ∙ ഇസ്രയേലിൽ യഹൂദ തീർഥാടക കേന്ദ്രത്തിൽ തിക്കിലും തിരക്കിലും കുട്ടികളടക്കം 45 പേർ മരിച്ചു. 150 ലേറെപ്പേർക്കു പരുക്കേറ്റു. മൗണ്ട് മെറോണിൽ റാബി ഷിമോൻ ബർ യൊക്കായിയുടെ കബറിടത്തിൽ പതിനായിരക്കണക്കിനു തീർഥാടക‍ർ ഒത്തുചേരുന്ന വാർഷിക പ്രാർഥനാച്ചടങ്ങുകൾക്കിടെ വ്യാഴാഴ്ച അർധരാത്രിയോടെയാണ് അപകടം. പുരുഷന്മാരുടെ നടപ്പാതയിലെ പടികളിൽ തിരക്കിനിടെ വീണുപോയവർക്കാണു ചവിട്ടേറ്റത്. ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണിതെന്ന് സംഭവസ്ഥലം സന്ദർശിച്ച പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു.

മൗണ്ട് മെറോണിലെ രണ്ടാം നൂറ്റാണ്ടിലെ കബറിടം യഹൂദരുടെ ഏറ്റവും പ്രധാനപ്പെട്ട പുണ്യ കേന്ദ്രങ്ങളിലൊന്നാണ്. തീവെളിച്ചത്തിൽ രാത്രി മുഴുവനും നീളുന്ന പ്രാർഥനകളിലും നൃത്തങ്ങളുമാണു വാർഷിക ഉൽസവമായ ‘ലാഗ് ബോമറി’ന്റെ പ്രത്യേകത. വ്യാഴാഴ്ച അർധരാത്രി അപകടം നടക്കുമ്പോൾ തീർഥാടനകേന്ദ്രത്തിൽ ഒരുലക്ഷത്തോളം പേരുണ്ടായിരുന്നുവെന്നാണു കണക്ക്. 

കഴിഞ്ഞ വർഷം കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തീർഥാടനത്തിനു നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇസ്രയേലിൽ 45% ജനങ്ങൾക്കും 2 കുത്തിവയ്പുകളും പൂർത്തിയാക്കിയ സാഹചര്യത്തിലാണു ഈ വർഷം നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയത്.

English Summary: Israel mourns deaths of 45 in stampede at religious festival