അമ്മാൻ ∙ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ചു രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട രണ്ടു കൊട്ടാര പ്രമുഖർക്കെതിരായ വിചാരണ ഇന്ന് ആരംഭിക്കും. രാജാവിന്റെ ബന്ധുവായ ഷരീഫ് ഹസൻ ബിൻ സയ്യിദും റോയൽ കോർട്ട് മുൻ മേധാവി ബസീം അവാദുല്ലയുമാണു സുരക്ഷാ കോടതിയിൽ വിചാരണ നേരിടുന്നത്. ഇവർ രാജാവിന്റെ അർധ സഹോദരനായ ഹംസ രാജകുമാരനുമായി ചേർന്നു ഭരണ അട്ടിമറിക്കു ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. 20 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. ഹംസ രാജകുമാരനെ പ്രതി ചേർത്തിട്ടില്ല.

കഴിഞ്ഞ ഏപ്രിൽ 3നു ഹംസ രാജകുമാരൻ വീട്ടുതടങ്കലിലായതിനു പിന്നാലെ പന്ത്രണ്ടോളം ഗോത്രനേതാക്കളും കൊട്ടാര പ്രമുഖരും അറസ്റ്റിലായി. 

ഹംസ രാജകുമാരനെ ഒഴിവാക്കി മൂത്ത മകനെ അബ്ദുല്ല രാജാവ് 2004 ൽ കിരീടാവകാശിയായി പ്രഖ്യാപിച്ചതോടെയാണ്  ഭിന്നതകൾ രൂക്ഷമായത്. കഴിഞ്ഞ മാർച്ചിൽ  ഓക്സിജൻ കിട്ടാതെ 6 പേർ മരിച്ചതിനെതിരെ  ജനരോഷം ഉയർന്നപ്പോൾ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഹംസ രാജകുമാരൻ സന്ദർശിച്ചതോടെയാണു അഭ്യൂഹങ്ങൾ ശക്തമായത്. അട്ടിമറി നീക്കം നിഷേധിച്ച ഹംസ, താൻ ജനവികാരങ്ങൾക്കൊപ്പം നിൽക്കുക മാത്രമാണുണ്ടായതെന്നും വ്യക്തമാക്കിയിരുന്നു.  മൊഴിയെടുക്കാൻ ഹംസ രാജകുമാരനെ വിളിച്ചുവരുത്തിയേക്കാം.

 English Summary: Conspiracy against Jordan king trial begins