ലഹോർ∙ പാക്കിസ്ഥാനിലെ പർവത വിനോദസഞ്ചാര കേന്ദ്രമായ മുറീയിൽ 9 കുട്ടികൾ അടക്കം 22 പേർ അതിശൈത്യം മൂലം മരിച്ചു. മഞ്ഞുവീഴ്ചയിൽ പർവതപാതയിലെ ഗതാഗതക്കുരുക്കിൽ പെട്ട വാഹനങ്ങളിലെ സഞ്ചാരികൾക്കാണു ദുരന്തം സംഭവിച്ചത്. കഴിഞ്ഞ രാത്രി മുതൽ ആയിരത്തോളം വാഹനങ്ങളാണു പർവതപാതയിൽ കുടുങ്ങിയത്. 

ഇസ്‌ലാമാബാദിൽനിന്ന് 64 കിലോമീറ്റർ അകലെ പാക്ക് പഞ്ചാബ് പ്രവിശ്യയിലെ റാവൽപിണ്ടി ജില്ലയിലാണു മുറീ. ഗതാഗത തടസ്സം നീക്കാനും രക്ഷാപ്രവർത്തനത്തിനും സൈന്യം രംഗത്തിറങ്ങി. ചൊവ്വാഴ്ച ആരംഭിച്ച മഞ്ഞുവീഴ്ച കാണാനായി സഞ്ചാരികൾ അമിതമായി പ്രവഹിച്ചതാണു പ്രതിസന്ധിക്കു കാരണമായതെന്ന് അധികൃതർ പറഞ്ഞു. 

സ്ഥലത്തേക്കുള്ള റോഡുകൾ ഇന്നു രാത്രി 9 വരെ അടച്ചു. പട്ടണത്തിൽ കുടുങ്ങിയവർക്കു താമസസൗകര്യങ്ങളടക്കം സഹായങ്ങൾ എത്തിക്കാൻ നടപടി സ്വീകരിച്ചതായി പാക്ക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബസ്ദർ അറിയിച്ചു. ദുരന്തത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയ്ക്കു ശേഷം ഒന്നര ലക്ഷത്തിലേറെപ്പേർ മുറീ സന്ദർശിച്ചുവെന്നാണു കണക്ക്.

English Summary: Cold kills 22 stranded tourists amid heavy snow at Pakistan’s mountain resort