അബുദാബി∙ യുഎഇ തലസ്ഥാനമായ അബുദാബിയിലെ മുസഫ ഐകാഡ് സിറ്റിയിൽ പെട്രോളിയം പ്രകൃതി വാതക സംഭരണ കേന്ദ്രത്തിനു സമീപവും വിമാനത്താവളത്തിനരികിലും സ്ഫോടനങ്ങളിൽ മലയാളി ഉൾപ്പടെ 3 പേർ മരിച്ചു. 6 പേർക്ക് പരുക്കേറ്റു. മരിച്ചവരിൽ ഒരാൾ കൂടി ഇന്ത്യക്കാരനാണ്. 

മറ്റൊരാൾ പാക്കിസ്ഥാനിയും.  ഇന്ധനവും പ്രകൃതിവാതകവും നിറയ്ക്കാനെത്തിയ ടാങ്കർ ജീവനക്കാരാണിവർ. ഇന്ത്യക്കാർ മരിച്ച വിവരം എംബസി അധികൃതർ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പരുക്കേറ്റവരിൽ 5 പേർ പാക്കിസ്ഥാൻ സ്വദേശികളാണ്. ഇതിൽ നിസാര പരുക്കേറ്റ മൂന്നു പേരെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. 

സ്ഫോടനം നടന്നത് പ്രകൃതി വാതക സംഭരണ കേന്ദ്രത്തിനും വിമാനത്താവളത്തിനും സമീപം

അബുദാബി∙ മലയാളി ഉൾപ്പടെ 3 പേർ മരിച്ച സ്ഫോടനം നടന്നത്  പെട്രോളിയം കമ്പനിയായ അഡ്നോക്കിന്റെ മുസഫ ഐകാഡ് സിറ്റി മൂന്നിലെ സംഭരണശാലയ്ക്കു സമീപം ഇന്നലെ രാവിലെ 9.50ന്. 3 ടാങ്കറുകളിലാണ് സ്ഫോടനമുണ്ടായത്. ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങളും നിറച്ചശേഷമുള്ള നടപടികൾ പൂർത്തിയാക്കാനുള്ള വാഹനങ്ങളും നിർത്തിയിടുന്ന ട്രക്ക് ടെർമിനലിനു സമീപത്തായിരുന്നു ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി. സംഭരണ കേന്ദ്രത്തിന് അൽപം അകലെ ആയതിനാലാണു കനത്ത നാശനഷ്ടങ്ങൾ ഉണ്ടാകാതിരുന്നത്.

അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഡിപ്പോ അടച്ചു. വിമാനത്താവളത്തിനടുത്ത് നിർമാണം നടക്കുന്ന പ്രദേശത്തും സ്ഫോടനമുണ്ടായി. ഇവിടെ ആളപായമില്ല. വിമാന സർവീസ് തടസ്സപ്പെട്ടെങ്കിലും വൈകാതെ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. ഡ്രോൺ പോലുള്ള വസ്തു പ്രദേശത്തു വീഴുകയും തീ പിടിക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തൽ. 

രണ്ടാഴ്ച മുൻപ് യുഎഇയുടെ ചരക്കുകപ്പൽ ഹൂതി വിമതർ തട്ടിയെടുത്തിരുന്നു. യെമനിൽ ഹൂതി വിമതർക്കെതിരെ സൗദി അറേബ്യ നേതൃത്വം നൽകുന്ന പോരാട്ടത്തിൽ യുഎഇ പങ്കെടുത്തിരുന്നെങ്കിലും 2019ൽ ഭാഗികമായി പിൻമാറിയിരുന്നു. മുൻപും അബുദാബിയിലും ദുബായിലും ആക്രമണം നടത്തിയതായി ഹൂതി വിമതർ അവകാശപ്പെട്ടിരുന്നെങ്കിലും യുഎഇ അധികൃതർ നിഷേധിച്ചിരുന്നു. 

English Summary: UAE: Police confirm explosion of 3 fuel tankers, minor airport fire