ടെഹ്റാൻ ∙ ഇറാന്റെ എയ്റോസ്പേസ് മേഖലയിൽ പ്രവർത്തിക്കുന്ന റവല്യൂഷനറി ഗാർഡിലെ 2 ഉദ്യോഗസ്ഥർ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഇരുവരെയും രക്തസാക്ഷികൾ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. ഇസ്രയേൽ വധിച്ചതാണെന്ന് സൂചനയുണ്ട്. 

ഖോമെൻ നഗരത്തിൽ ഇറാൻ റവല്യൂഷനറി ഗാർഡ് കോറിന്റെ എയ്റോസ്പേസ് വിഭാഗത്തിൽ എൻജിനീയറായ അലി കമാനി കാർ അപകടത്തിലാണു കൊല്ലപ്പെട്ടത്. സെംനൻ പ്രവിശ്യയിലെ ദൗത്യത്തിനിടെയാണു മുഹമ്മദ് അബ്ദോസിന്റെ മരണം. അബ്ദോസ് എങ്ങനെയാണു മരിച്ചതെന്നു വ്യക്തമല്ല. 

ഖോമെൻ എയ്റോസ്പേസ് കേന്ദ്രത്തിലാണ് ബാലിസ്റ്റിക് മിസൈൽ വികസിപ്പിക്കുന്നത്. ഇറാന്റെ അണ്വായുധ വികസന പദ്ധതിയുടെ കേന്ദ്രവും ഇവിടെയാണ്. സെംനർ പ്രവിശ്യയിലാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന ഖുമൈനി സ്പേസ്പോർട് സ്ഥിതി ചെയ്യുന്നത്. 

ഒന്നരയാഴ്ച മുൻപ് റവല്യൂഷനറി ഗാർഡിലെ കേണൽ അലി ഇസ്മായിൽസാദേഹ് ദുരൂഹ സാഹചര്യത്തിൽ മരിച്ചപ്പോഴും സംശയമുന ഇസ്രയേലിനു നേരെ നീണ്ടു. കഴിഞ്ഞ മാസം ഖുദ്‌സ് ഫോഴ്സിലെ കേണൽ ഹസൻ സയാദ് ഖൊദായ് ടെഹ്റാനിൽ ബൈക്കിലെത്തിയ അജ്ഞാതരുടെ വെടിയേറ്റാണു മരിച്ചത്. 

English Summary: Israel behind Iran revolutionary guard members death