പാരിസ് ∙ കലാ സംഭാവനകളുടെ പേരിൽ ഇന്ത്യ പത്മശ്രീ നൽകി ആദരിച്ച ലോകപ്രശസ്ത ബ്രിട്ടിഷ് നാടക–ചലച്ചിത്ര സംവിധായകൻ പീറ്റർ ബ്രൂക് (97) അന്തരിച്ചു. ‘ ലോ‍ഡ് ഓഫ് ഫ്ലൈസ്’ (1963) എന്ന സിനിമയിലൂടെ‌ ശ്രദ്ധ നേടിയ അദ്ദേഹം ഷെയ്ക്സ്പിയർ , മഹാഭാരത നാടകാവിഷ്കാരങ്ങളിലൂടെ വിഖ്യാതനായി. ഇംഗ്ലണ്ടിൽ ജനിച്ച് ഫ്രാൻസിൽ നാടകപ്രവർത്തനത്തിനു തുടക്കമിട്ട പീറ്റർ ബ്രൂക്കിന്റെ 7 പതിറ്റാണ്ടു നീണ്ട കലാജീവിതത്തിനിടെ ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.

1947 ൽ ലണ്ടനിലെ പ്രശസ്തമായ റോയൽ ‍ ഓപ്പറ ഹൗസിൽ പ്രൊഡക്‌ഷൻ ഡയറക്ടറായിരുന്ന അദ്ദേഹം പിന്നീട് പീറ്റർ വെയ്സിന്റെ ‘ മറാട്ട് /സേഡ് ’ (1966), ഷെയ്ക്സ്പിയറിന്റെ ‘ എ മിഡ്സമ്മർ നൈറ്റ്സ് ഡ്രീം ’ (1970) എന്നീ നാടകങ്ങളിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. 1970ൽ ബ്രൂക് ഇന്റർനാഷനൽ സെന്റർ ഫോർ തിയറ്റർ റിസർച് സ്ഥാപിച്ച് രാജ്യങ്ങൾ തോറും പര്യടനം നടത്തി. ആളൊഴിഞ്ഞ ഫാക്ടറികളും ക്വാറികളും സ്കൂളുകളുമൊക്കെയായിരുന്നു അരങ്ങ്.

1970കളുടെ പകുതിയിൽ ജീൻ ക്ലോഡ് കാരിയറുമായി ചേർന്ന് മഹാഭാരതം നാടകമാക്കാൻ ശ്രമം തുടങ്ങി. 1985ൽ വിജയകരമായി വേദിയിൽ അവതരിപ്പിച്ച നാടകം പിന്നീട് ടിവി പരമ്പരയുമായി. 2021ലാണ് ഇന്ത്യ പത്മശ്രീ പുരസ്കാരം സമ്മാനിച്ചത്. ‘ ദ് എംപ്റ്റി സ്പേസ്’ എന്ന പുസ്തകം പ്രസിദ്ധമാണ്. അന്തരിച്ച നടി നടാഷ പാരിയാണു ഭാര്യ. മക്കളായ ഐറിനയും സൈമണും സംവിധായകരാണ്.

English Summary: British theatre director Peter Brook, 97, passes away