ലണ്ടൻ ∙ ബ്രിട്ടനിലെ പ്രധാനമന്ത്രിക്കസേരയ്ക്കായി കൺസർവേറ്റിവ് പാർട്ടിയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് ജൈത്രയാത്ര തുടരുന്നു. പാർട്ടി എംപിമാർക്കിടയിൽ ഇന്നലെ നടന്ന നാലാം റൗണ്ട് വോട്ടെടുപ്പിൽ 118 വോട്ടുമായി ഋഷി മുന്നിലെത്തി. പെനി മോർഡന്റിന് 92, ലിസ് ട്രസിന് 86, കെമി ബാഡനോകിന് 59 എന്നിങ്ങനെയാണ് വോട്ടുനില. ഏറ്റവും പിന്നിലായ ബാഡനോക് പുറത്തായി. 

എംപിമാർക്കിടയിലെ അവസാന വോട്ടെടുപ്പ് ഇന്നു നടക്കും. ഏറ്റവും കുറവ് വോട്ടുനേടുന്നയാൾ പുറത്താകും. മത്സരരംഗത്ത് 2 പേർ മാത്രം ശേഷിക്കും. തുടർന്നു കൺസർവേറ്റിവ് പാർട്ടി അംഗങ്ങൾക്കിടയിൽ പോസ്റ്റൽ ബാലറ്റ് വഴി വോട്ടെടുപ്പു നടത്തി പാർട്ടി നേതാവും അങ്ങനെ പ്രധാനമന്ത്രിയുമാകുന്നയാളെ കണ്ടെത്തും. 

357 എംപിമാരിൽ മൂന്നിലൊന്നു പിന്തുണയ്ക്കുള്ള 120 ൽ വെറും 2 വോട്ട് മാത്രം അകലെ 118 വോട്ട് നേടിയാണ് ഇന്നലെ നടന്ന നാലാം റൗണ്ടിൽ ഋഷിയുടെ ഉജ്വല മുന്നേറ്റം. കഴിഞ്ഞ റൗണ്ടിൽ ലഭിച്ചതിനെക്കാൾ 3 വോട്ട് മാത്രമാണ് ഇത്തവണ കൂടിയതെങ്കിലും അദ്ദേഹം മത്സരരംഗത്തെ അവസാന രണ്ടു പേരിലൊരാളാകുമെന്ന് ഉറപ്പാണ്. മുൻ വാണിജ്യസഹമന്ത്രിയായ പെനിക്ക് കഴിഞ്ഞ 10 വോട്ടും വിദേശകാര്യമന്ത്രി ലിസിന് 15 വോട്ടും കൂടി. 

English Summary: Rishi Sunak Tops Latest Round In British PM Race