കീവ് ∙ ധാന്യക്കയറ്റുമതി അനുവദിക്കാമെന്ന് സമ്മതിച്ച് ഇരുരാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിട്ട് 24 മണിക്കൂർ പിന്നിടും മുമ്പേ ഒഡേസ തുറമുഖത്ത് റഷ്യ മിസൈൽ ആക്രമണം നടത്തിയതായി യുക്രെയ്ൻ ആരോപിച്ചു. ഭക്ഷ്യദൗർലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായി തെക്കൻ യുക്രെയ്നിലെ തുറമുഖമായ ഒഡേസയിലൂടെ ധാന്യം കയറ്റിയയ്ക്കാമെന്ന് വെള്ളിയാഴ്ച ഐക്യരാഷ്ട്ര സംഘടനയുടെയും (യുഎൻ) തുർക്കിയുടെയും മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും കരാറുണ്ടാക്കിയത്.

റഷ്യ തൊടുത്ത 4 മിസൈലുകളിൽ രണ്ടെണ്ണം തുറമുഖത്താണ് വീണത്. ഇതോടെ തുറമുഖത്തിന്റെ പ്രവർത്തനം തകരാറിലാവുമെന്നാണ് ആശങ്ക. യുഎന്നിന്റെയും തുർക്കിയുടെയും മുഖത്ത് വ്ലാഡിമിർ പുട്ടിൻ തുപ്പിയതിനു തുല്യമാണ് ഈ നടപടിയെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രാലയം വക്താവ് ഒലെഗ് നിക്കോലെങ്കോ പറഞ്ഞു. അതേസമയം, മിസൈൽ ആക്രമണം നടത്തിയതിനെപ്പറ്റി റഷ്യ പ്രതികരിച്ചിട്ടില്ല.

English Summary: Ukraine war: Explosions rock Ukrainian port hours after grain deal