വാഷിങ്ടൻ ∙ അമേരിക്കൻ സംസ്ഥാനമായ ജോർജിയ ‘ഹിന്ദുഫോബിയ’യെ അപലപിക്കുന്ന പ്രമേയം പാസാക്കി. ആദ്യമായാണ് ഒരു അമേരിക്കൻ സംസ്ഥാനം ഹിന്ദുമത വിരോധത്തെ അപലപിച്ച് പ്രമേയം പാസാക്കുന്നത്. നൂറിലേറെ രാജ്യങ്ങളിലായി 120 കോടിയോളം ജനങ്ങൾ ഉൾക്കൊള്ളുന്ന ഏറ്റവും പുരാതനമായ മതമാണ് ഹിന്ദുമതമെന്ന് പ്രമേയം വ്യക്തമാക്കി. ഇതരവിശ്വാസങ്ങളെ അംഗീകരിക്കുന്ന ഹിന്ദുമതം സമാധാനത്തെ അംഗീകരിക്കുന്നതായി ലോറൻ മക്ഡൊണാൾഡും ടോഡ് ജോൺസും ചേർന്ന് അവതരിപ്പിച്ച പ്രമേയം പറഞ്ഞു. അമേരിക്കയിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരുള്ള സ്ഥലമാണ് ജോർജിയ. 

സനാതന ധർമത്തിനും ഹിന്ദുക്കൾക്കും എതിരെ വെറുപ്പ് പ്രചരിപ്പിക്കുന്നതായി 2022 ജൂലൈയിൽ പുറത്തുവന്ന റുട്ഗേഴ്സ് യൂണിവേഴ്സിറ്റിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഹിന്ദുമതത്തിന് എതിരായ സമൂഹമാധ്യമ പ്രചാരണം ക്ഷേത്രങ്ങൾക്ക് എതിരെയുള്ള ആക്രമണങ്ങളും മറ്റും വർധിക്കുന്നതിന് കാരണമാണെന്ന് പഠനം പറയുന്നു. 

അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ സംയുക്ത സമ്മേളനം മാർച്ച് 22ന് ജോർജിയൻ തലസ്ഥാനമായ അറ്റ്​ലാന്റയിൽ നടന്നിരുന്നു. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് വിഭാഗങ്ങളിൽ നിന്നുള്ള 25 പാർലമെന്റംഗങ്ങൾ യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രമേയം പാസാക്കിയത് അഭിമാനകരമാണെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റ് രാജീവ് മേനോനും ജനറൽ സെക്രട്ടറി ശോഭ സ്വാമിയും പറഞ്ഞു. 

അമേരിക്കയിൽ ശാസ്ത്ര, സാങ്കേതിക, ഐടി, വൈദ്യ, സാമ്പത്തിക മേഖലകളിൽ ഹിന്ദു സമൂഹം വലിയ സംഭാവന നൽകുന്നതായി പ്രമേയത്തിൽ പറയുന്നു. യോഗ, ആയുർവേദം, ധ്യാനം, സംഗീതം, കല എന്നീ രംഗങ്ങളിലും ഹിന്ദുമതത്തിന് പ്രാധാന്യമുണ്ട്. കഴിഞ്ഞ ഏതാനും ദശകങ്ങളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദ്വേഷ കുറ്റകൃത്യങ്ങൾ ഉണ്ടാകുന്നതായും പ്രമേയം സൂചിപ്പിക്കുന്നു. 

English Summary: US: Georgia legislature passes resolution condemning Hinduphobia