ജറുസലം ∙ കഴിഞ്ഞ ദിവസങ്ങളിൽ അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ പൊലീസ് നടത്തിയ അതിക്രമങ്ങൾക്കു പിന്നാലെ ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമാകുന്നു.

തെക്കൻ ഇസ്രയേലിലേക്കുള്ള റോക്കറ്റാക്രമണങ്ങൾക്കു മറുപടിയായി ലബനനിലെ പലസ്തീൻ അഭയാർഥി ക്യാംപിനു സമീപവും ഗാസയിലും ഇസ്രായേൽ രൂക്ഷമായ വ്യോമാക്രമണം നടത്തി. ഇതിനിടെ അധിനിവേശ വെസ്റ്റ് ബാങ്കിൽ നടന്ന വെടിവയ്പിൽ സഹോദരിമാരായ 2 ഇസ്രയേൽ വനിതകൾ കൊല്ലപ്പെട്ടു. കാറിൽ സഞ്ചരിച്ചിരുന്ന യുവതികളാണു പലസ്തീ‍ൻ യുവാവ് നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ടത്. മാതാവിനു പരുക്കേറ്റു. ഇതെത്തുടർന്നു മേഖലയിൽ ഇസ്രയേൽ സൈനികസുരക്ഷ വർധിപ്പിച്ചു.

ലബനനിൽ ഇന്നലെ പുലർച്ചെ നടത്തിയ ഇസ്രയേൽ വ്യോമാക്രമണത്തിൽ ആളപായമില്ലെന്നാണു റിപ്പോർട്ട്. അൽ അഖ്‌സ പള്ളിയിൽ ഇസ്രയേൽ പൊലീസ് നടത്തിയ റെയ്ഡുകൾ അറബ്‌ലോകത്ത് പരക്കെ അമർഷം സൃഷ്ടിച്ചിരുന്നു.

ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 10 ഭൂഗർഭ തുരങ്കങ്ങളും ഹമാസിന്റെ ആയുധ നിർമാണ കേന്ദ്രങ്ങളും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു.

English Summary : Israel attack in Lebanon and Gaza