പാരിസ് ∙ ഫ്രഞ്ച് ആൽപ്സ് മേഖലയിലെ അനെസി തടാകക്കരയിലുള്ള പാർക്കിൽ കളിച്ചുകൊണ്ടിരുന്ന 4 പിഞ്ചുകുട്ടികൾക്കുൾ‍പ്പെടെ 6 പേർക്കു കുത്തേറ്റു. ആക്രമണം നടത്തിയ സിറിയൻ അഭയാർഥിയെ കാലിൽ വെടിവച്ചു പൊലീസ് പിടികൂടി. 3 വയസ്സുള്ള 2 കുട്ടികളുടെയും മുതിർന്ന പൗരന്റെയും നില അതീവഗുരുതരമാണ്. ഒരു കുട്ടി ബ്രിട്ടനിൽനിന്നും മറ്റൊരു കുട്ടി നെതർലൻഡ്സിൽനിന്നുമുള്ളവരാണ്. 

തെക്കു കിഴക്കൻ ഫ്രാൻസിൽ സ്വിറ്റ്‌സർലൻഡ് അതിർത്തിയോടു ചേർന്നു കിടക്കുന്ന അതിമനോഹരമായ ടൂറിസ്റ്റ് പട്ടണമാണ് അനെസി. ഇതേ പേരിലുള്ള തടാകത്തോടു ചേർന്നുള്ള പാർക്കിൽ രക്ഷിതാക്കൾ തള്ളിക്കൊണ്ടു നടന്ന ചെറുവണ്ടിയിലിരുന്ന കുഞ്ഞിനെ ഉൾപ്പെടെയാണ് ഇന്നലെ രാവിലെ 9.45ന് അതിക്രൂരമായി ആക്രമിച്ചത്. കുട്ടികളെ തിരഞ്ഞുപിടിച്ച് പല തവണ കുത്തുകയായിരുന്നു. എല്ലാവരും 5 വയസ്സിൽ താഴെയുള്ളവരാണ്. ഏറ്റവും ചെറിയ കുട്ടിക്ക് 22 മാസമാണു പ്രായം. 

സ്വീഡൻ അഭയാർഥിയായി സ്വീകരിച്ച സിറിയ സ്വദേശിയാണു പിടിയിലായത്. 31 വയസ്സുള്ള ഇയാൾക്ക് ഭീകരബന്ധമോ മാനസികഅസ്വാസ്ഥ്യമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചു. 

English Summary: Children among injured in knife attack in France