മിനാ ∙ അതിരുകളില്ലാത്ത സാഹോദര്യത്തിന്റെ വിളംബരമായി അറഫയിൽ 20 ലക്ഷം ഹജ് തീർഥാടകർ സംഗമിച്ചു. ചെയ്തുപോയ പാപങ്ങൾ ഏറ്റുപറഞ്ഞു പശ്ചാത്തപിച്ചും ഇനി ആവർത്തിക്കില്ലെന്നു പ്രതിജ്ഞയെടുത്തും ഒരു പകൽ മുഴുവൻ ദൈവവുമായി മുഖാമുഖത്തിൽ ഉള്ളുരുകി പ്രാർഥന. മനുഷ്യർ തമ്മിലുള്ള ഐക്യം മാത്രമാണ് ലോക സമാധാനവും ശാന്തിയും ഉറപ്പാക്കാനുള്ള മാർഗമെന്നു നമിറ പള്ളിയിലെ പ്രഭാഷണത്തിൽ ഷെയ്ഖ് യൂസുഫ് ബിൻ സഈദ് പറഞ്ഞു.

മലയാളം, ഉർദു, പഞ്ചാബി ഉൾപ്പെടെ 20 ഭാഷകളിൽ പ്രഭാഷണത്തിന്റെ തത്സമയ മൊഴിമാറ്റവും ഉണ്ടായിരുന്നു. ഇന്ന്, മിനായിലെ ജംറത്തുൽ അഖബയിൽ ആദ്യ കല്ലേറു കർമം. പിന്നീട് മക്കയിലെത്തി പ്രദക്ഷിണം, പ്രയാണം, ബലികർമം, തല മുണ്ഡനം എന്നിവയ്ക്കു ശേഷം പെരുന്നാൾ ആഘോഷം. കേരളത്തിൽ നാളെയാണു പെരുന്നാൾ.

English Summary: Arafa meeting for muslim pilgrims