പ്രളയ ദുരിതമനുഭവിക്കുന്നവർക്കു വ്യത്യസ്ത സഹായവുമായി  തൃപ്പൂണിത്തുറയിലെ  കേറ്ററിങ് സെന്റർ ഉടമ. പലരുടെയും സഹായത്തോടെ അരി, പച്ചക്കറി, തുണിത്തരങ്ങൾ, പായ, പാത്രങ്ങൾ, കിടക്ക തുടങ്ങി 10 ലക്ഷം രൂപയുടെ സാധനങ്ങൾ അക്ഷയ കേറ്ററിങ് ഉടമ എസ്. കൃഷ്ണയ്യരുടെ നേതൃത്വത്തിൽ നിലമ്പൂർ മേഖലയിൽ എത്തിച്ചു. 

ക്യാംപുകളിൽ എത്തിക്കുന്നതിനു പകരം ഉൾപ്രദേശങ്ങളിലുള്ള വീടുകളിലാണു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്വന്തം വാഹനത്തിൽ മാത്രമല്ല കൊച്ചിയിൽ നിന്നു പോയ മറ്റു വാഹനങ്ങളിലും സാധനങ്ങൾ കയറ്റി അയച്ചിരുന്നു. കഴിഞ്ഞ പ്രളയ കാലത്ത് 85 ലക്ഷം രൂപയുടെ സാധനങ്ങൾ  വിവിധ ക്യാംപുകളിലും എത്തിച്ചെന്നു കൃഷ്ണയ്യർ പറഞ്ഞു. കുട്ടനാട്ടിലെ പല  ക്യാംപുകളിലും കഴിഞ്ഞ ഓണത്തിന് ഓണസദ്യ സൗജന്യമായി ഒരുക്കി നൽകിയിരുന്നു.