കഴിഞ്ഞ 47 വർഷമായി കോഴിക്കോട് പേരാമ്പ്രയിലെ പന്തിരിക്കര അങ്ങാടിയിൽ ഹോട്ടൽ നടത്തി വരുന്ന മുക്കുട്ടൻ കണ്ടി മൂസ എന്ന മുബാറക്ക് മൂസയുടെ ഹോട്ടൽ വെറും കച്ചവടസ്ഥാപനം മാത്രമല്ല. അഗതികളുടെയും അശരണരുടെയും ദേവാലയം കൂടിയാണ്. ആതുര സേവനത്തിന്റെ പുതിയ മാതൃകയാണ് പന്തിരിക്കര അങ്ങാടിയിൽ പ്രവർത്തിക്കുന്ന മുബാറക്ക് ഹോട്ടൽ.  വർഷങ്ങളായി സമൂഹത്തിൽ വേദന അനുഭവിക്കുന്നവർക്ക് ഇവിടെ നിന്നും സൗജന്യമായി ഭക്ഷണം നൽകി വരുന്നു. 2013ൽ പന്തിരിക്കരയിൽ വച്ച് നടന്ന കാഴ്ച വൈകല്യം ഉള്ളവരുടെ സമ്മേളനത്തിന് എത്തിയവർക്ക് സൗജന്യമായി ഭക്ഷണം നൽകിയതും താമസ സൗകര്യം ഒരുക്കിയതും മൂസ ആയിരുന്നു. 

വർഷങ്ങളായി 15 ഓളം നിത്യ രോഗികളായ ആളുകൾക്ക് പതിവായി ഭക്ഷണം നൽകി വരുന്നു. ഇത്തരം ആളുകൾക്ക് ഭക്ഷണം നൽകുന്ന പദ്ധതി കഴിഞ്ഞ ദിവസം മുതൽ വിപുലീകരിക്കുകയാണ് പന്തിരിക്കരക്കാരുടെ മൂസക്ക. പ്രദേശത്തെ 80 വയസു കഴിഞ്ഞവർക്ക് നിത്യവും സൗജന്യ ഭക്ഷണം നൽകാൻ തയാറെടുത്ത് കഴിഞ്ഞു. 

കഴിഞ്ഞ ദിവസം മുതൽ കഷ്ടത അനുഭവിക്കുന്ന 20 പേർക്ക് കൂടി മൂസ ഭക്ഷണം നൽകി തുടങ്ങി. ദിവസവും ഏത് സമയത്ത് ആണോ ഇവർ വരുന്നത് അവർക്കുള്ള ഒരു നേരത്തെ ഭക്ഷണം മുബാറക്കിന്റെ അടുക്കളയിൽ കരുതി വക്കും.. സൽക്കാര പ്രിയൻ ആയ മൂസ ആളുകളെ ഊട്ടാൻ വലിയ ഇഷ്ടമാണ്. വർഷം തോറും സമൂഹ നോമ്പ് തുറക്കൽ തന്റെ ഹോട്ടലിൽ നടത്തുന്ന ഇദ്ദേഹം പ്രദേശത്ത് മത മൈത്രി ഊട്ടി ഉറപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ലോക ഭക്ഷ്യ ദിനത്തിൽ എസ്.ഡി.പി.ഐ പന്തിരിക്കര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മൂസക്കയെ ആദരിക്കുകയും ചെയ്തു.