വനിതാ ജയിൽ കൂടി കാക്കനാട് ജില്ലാ ജയിലിനോടു ചേർത്തതോടെ വിൽപനക്കുള്ള വിഭവങ്ങളുടെ എണ്ണം കൂടി. വനിതാ തടവുകാർ ഉണ്ടാക്കുന്ന ഉണ്ണിയപ്പമാണു പുതിയ വിഭവം. ജ്യൂസ് കൗണ്ടറും നാളെ തുടങ്ങും. ജയിലിൽ വളർത്തി വിളവെടുക്കുന്ന മത്സ്യം വിൽക്കാനും കൗണ്ടർ ഒരുങ്ങി. 

2012ൽ തുടങ്ങിയ ഭക്ഷ്യോൽപ്പാദന യൂണിറ്റിലൂടെ ജില്ലാ ജയിൽ സംസ്ഥാന ഖജനാവിലേക്ക് ഇതുവരെ ലാഭമായി നൽകിയത് 27 കോടി രൂപ. ഈ വർഷം ഇതുവരെ ലാഭം 72 ലക്ഷം. ജയിൽ വിഭവങ്ങൾക്കു വലിയ ഡിമാന്റാണ്. സീപോർട്– എയർപോർട് റോഡിൽ ജയിലിനു മുമ്പിലെ കൗണ്ടറുകൾ വഴിയും ഓൺലൈൻ വഴിയുമാണ് വിൽപന. ബിരിയാണിയും ചപ്പാത്തിയും ഉൾപ്പെടെയുള്ള വിഭവങ്ങൾ ഓൺലൈൻ ഓർഡറിലൂടെ വീടുകളിലെത്തിക്കുന്ന പദ്ധതി തുടങ്ങിയത് 6 മാസം മുൻപ്.

 ചിക്കൻ ബിരിയാണിയും ചപ്പാത്തിയും ചിക്കൻക്കറിയും ഒരു ലീറ്റർ വെള്ളവും ഉൾപ്പെടുന്ന കോമ്പോ പായ്ക്കറ്റിനു 125 രൂപയാണ് ഓൺലൈൻ വില. ജയിലിലെ മറ്റു വിഭവങ്ങളും ഓൺലൈനിൽ ലഭിക്കും. 

രാവിലെ 11 മുതൽ വൈകിട്ട് നാലു വരെയാണ് ഓൺലൈൻ സേവനം. ചിക്കൻ ബിരിയാണി 60 രൂപ, ചിക്കൻക്കറി 25 രൂപ, ചപ്പാത്തി 2 രൂപ, മുട്ടക്കറി, വെജിറ്റബിൾ കറി 15 രൂപ എന്നിങ്ങനെയാണു വില വിവരം.  ജയിൽ കൗണ്ടറിൽ നിന്നു നേരിട്ടു ഭക്ഷണം വാങ്ങുന്നവർക്ക് അവിടെ ഇരുന്നു കഴിക്കാനും സൗകര്യമുണ്ട്. സഞ്ചരിക്കുന്ന ഭക്ഷണ വിതരണ യൂണിറ്റും ജയിലിന്റെ നേതൃത്വത്തിൽ തുടങ്ങിയിട്ടുണ്ട്. ഹൈക്കോടതി ജംക‍്ഷൻ കേന്ദ്രീകരിച്ചാണു പ്രവർത്തനം. കേക്ക് നിർമാണത്തിനും നടപടി കൈക്കൊള്ളുന്നുണ്ട്. ജയിൽ കേക്ക് ക്രിസ്മസ്–പുതുവൽസര സീസണിൽ പുറത്തിറക്കാനാണു തീരുമാനം.

English Summary: Yummy food prepared  from Kakkanad Jail