നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ കോർപറേഷൻ വാഹനത്തിൽ തൃശൂർ ബോയ്സ് സ്കൂളിലെത്തിച്ചപ്പോൾ.

അവർ‌ ഇനി വിശന്നിരിക്കില്ലന്നു പ്രത്യാശിക്കാം. വഴിയോരങ്ങളിൽ അലഞ്ഞുതിരിയുന്നവർക്കു ഭക്ഷണം നൽകുന്നതിനും സുരക്ഷിതമായി നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുമായി തൃശൂർ ജില്ലാ ഭരണകൂടവും കോർപറേഷനും സംയുക്തമായി മോഡൽ ബോയ്‌സ്, ഗേൾസ് സ്‌കൂളുകളിലായി താമസ സൗകര്യം ഒരുക്കി. ഇവിടെ ഇവർക്ക് ഭക്ഷണ സൗകര്യവും ഉറപ്പുവരുത്തിയിട്ടുണ്ട്. 

 ആരോരുമില്ലാത്തവർ സ്വരാജ് റൗണ്ടിലും പുത്തൻപള്ളിക്കു സമീപവും ഭക്ഷണത്തിനായി കാത്തിരിക്കുന്ന ദൈന്യത ഇന്നലെ മെട്രോ മനോരമ പ്രസിദ്ധീകരിച്ചിരുന്നു. കോർപറേഷൻ ജീവനക്കാർ പൊലീസ് സഹായത്തോടെ ഇന്നലെ നഗരത്തിലിറങ്ങി അലഞ്ഞു തിരിയുന്നവരെയും ഭക്ഷണത്തിനായി കാത്തിരിക്കുന്നവരെയും കണ്ടെത്തി അവർക്കു താമസവും ഭക്ഷണവും ഒരുക്കിയതായി അറിയിച്ചു വാഹനത്തിൽ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. 

നൂറ്റൻപതിൽപ്പരം ആളുകളെ വൈകിട്ടോടെ താൽക്കാലിക താമസ കേന്ദ്രങ്ങളിലെത്തിച്ചിട്ടുണ്ട്.

ഒരു മുറിയിൽ 10 പേരെ വച്ചാണു താമസിപ്പിക്കുന്നത്. ഇവർക്കു സന്നദ്ധ സംഘടനകൾ വഴിയാണു ഭക്ഷണം നൽകുക. 

3 ദിവസത്തേക്കു ഭക്ഷണം നൽകാൻ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലേക്കായി കൂടുതൽ പേർ രംഗത്തെത്തുമെന്നാണു പ്രതീക്ഷ. ഭക്ഷണം സ്പോൺസർ ചെയ്യാൻ താൽപര്യമുള്ളവർ കോർപറേഷൻ ഓഫിസുമായി ബന്ധപ്പെടണം. 0487 2423375.