രുചിയും ഗന്ധവും കൊണ്ട് വിസ്മയപ്പെടുത്തുന്ന ചക്ക ഇനി  ‘ റെഡി ടു കുക്ക് ’ രൂപത്തിൽ വിപണിയിലേക്ക്. കയ്യിൽ അരക്ക് പറ്റുമെന്ന പേടിവേണ്ട. എളുപ്പത്തിൽ പുഴുക്ക് തയാറാക്കാമെന്ന വിധത്തിൽ ചക്ക റെഡി.

സംസ്ഥാനത്തിന്റെ ‍ ഔദ്യോഗിക ഫലമായ ചക്കയെ പ്രാഥമിക സംസ്‌കരണത്തിലൂടെ തന്നെ ലഭ്യമാക്കുന്നു. ജൈവരീതിയിൽ ലഭ്യമാകുന്ന ചക്ക വിളവെടുത്ത് ശാസ്ത്രീയമായി സംസ്‌കരിച്ച് മെഷീനുകളുടെ സഹായത്തോടെ സൗകര്യപ്രദമായ വലിപ്പത്തിൽ മുറിച്ചെടുക്കുന്നു. പുറംമുള്ളുകൾ മാത്രം നീക്കം ചെയ്ത് അണുവിമുക്തമാക്കിയതിനു ശേഷം ക്ലീങ് ഫിലിം പൊതിഞ്ഞ് സുരക്ഷിതമാക്കിയാണ് വിപണനം ചെയ്യുന്നത്.

ഇതേ രീതിയിൽ തന്നെ പഴുത്ത വരിക്കചക്ക ക്യൂബുകളും തയ്യാറാക്കുന്നുണ്ട്. ഇപ്രകാരം തയാർ ചെയ്‌തെടുത്ത ചക്കയും ചക്കപ്പഴവും കൊണ്ട് സാധാരണ ചെയ്യുന്ന എല്ലാ ചക്ക വിഭവങ്ങളും തയാറാക്കുന്നതിനും കഴിയും.

ഇതോടൊപ്പം തന്നെ ചക്കചുളകളും ചക്കക്കുരുവും ചെറിയ കഷണങ്ങളാക്കി നിശ്ചിത ഊഷ്മാവിൽ വെള്ളം ചൂടാക്കി എടുത്ത് അതിലിട്ടശേഷം പിന്നീട് ശീതീകരിച്ച് നൽകും അംഗങ്ങൾ കുറവായ കുടുംബങ്ങൾക്കും ഫ്ലാറ്റുകളിൽ കഴിയുന്നവർക്കും ഇത്തരത്തിൽ ചക്ക വിപണിയിലെത്തിക്കുന്നത് ഏറെ സഹായകരമാകും.

ചക്ക ആവശ്യമായ അളവിലും തൂക്കത്തിലും തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യത്തോടൊപ്പം, ചക്ക ഉപയോഗിക്കുമ്പോൾ ‍ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ  ഒഴിവാക്കാനും കഴിയും. പച്ചചക്ക പുഴുക്ക് രൂപത്തിലോ നാടൻ വിഭവങ്ങളിൽ ചേർത്തോ കഴിയ്ക്കുന്നതോടെ പ്രമേഹം കുറയ്ക്കുമെന്നാണ് ചില ഗവേഷണ ഫലങ്ങളിൽ കണ്ടെത്താനായത്.

കർഷകർക്കും ഉപഭോക്താക്കൾക്കും സംസ്‌കരണം വഴിയുള്ള ചക്ക  പ്രയോജനം ലഭിക്കുമ്പോൾ ഈ മേഖലയിൽ സംരംഭകത്വ വികസന സാധ്യതകളും ഏറെയാണ്. 2018 മാർച്ചിലാണ് ചക്ക ഔദ്യോഗിക ഫലമായത്. വിപണിയിലെത്തിക്കുന്നതിനുള്ള നിർദേശങ്ങൾ തെള്ളിയൂരിലുള്ള ജില്ലാ കാർഡ്  കൃഷി വിജ്ഞാന കേന്ദ്രമാണ് നൽകുന്നത്.  കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ അഗ്രോ  ഡിസ്‌പ്ലേ സെന്റർ, മുട്ടുമണ്ണിലെ ഫാർമേഴ്‌സ് ഫെസിലിറ്റേഷൻ സെന്റർ എന്നിവിടങ്ങളിൽ ഇത് ലഭ്യമാണ്. 

English Summary: Chakka ready to cook available in market