വേമ്പനാട്ടുകായലിന്റെ തീരത്തുള്ള നഗരം വൈക്കം. ആ നഗരത്തിന് നടുവിലായി അന്നദാനപ്രഭുവായ തിരുവൈക്കത്തപ്പൻ. ശരണാരവമുയരുന്ന വൃശ്ചികത്തിൽ നഗരം അഷ്ടമി ഉത്സവത്തിന് ഒരുങ്ങും. നിരവധി താന്ത്രിക ചടങ്ങുകളോടെയും എഴുന്നള്ളിപ്പുകളോടെയും നടക്കുന്ന ഈ വർഷത്തെ വൈക്കത്തഷ്ടമി ഡിസംബർ അഞ്ചിന് നടക്കും. ക്ഷേത്രമതിൽകെട്ടിനകത്തു നടക്കുന്ന കാലാപരിപാടികളും ക്ഷേത്രത്തിന്റെ അലങ്കാരപന്തലുകളും ലക്ഷദീപവും ആനയൂട്ടും മുത്തുക്കുടകളും വർണക്കുടകളും നിരക്കുന്ന ആനച്ചമയ പ്രദർശനവും... അങ്ങനെ അഷ്ടമി നാളുകളിൽ കാഴ്ചകൾ ഏറെ. കണ്ണിനും കാതിനും ഇമ്പമേകുന്ന ഒട്ടേറെ കാഴ്ചകളും‌ടെ പൂരമാണ് വൈക്കത്തഷ്ടമി. ഓരോ വർഷം കഴിയുത്തോറും അഷ്ടമിക്ക് ഭംഗിയേറി വരുന്നു. അറിയാം വൈക്കത്തഷ്ടമിയുടെ വിശേഷങ്ങൾ....

വേമ്പനാട്ടുകായലിന്റെ തീരത്തുള്ള നഗരം വൈക്കം. ആ നഗരത്തിന് നടുവിലായി അന്നദാനപ്രഭുവായ തിരുവൈക്കത്തപ്പൻ. ശരണാരവമുയരുന്ന വൃശ്ചികത്തിൽ നഗരം അഷ്ടമി ഉത്സവത്തിന് ഒരുങ്ങും. നിരവധി താന്ത്രിക ചടങ്ങുകളോടെയും എഴുന്നള്ളിപ്പുകളോടെയും നടക്കുന്ന ഈ വർഷത്തെ വൈക്കത്തഷ്ടമി ഡിസംബർ അഞ്ചിന് നടക്കും. ക്ഷേത്രമതിൽകെട്ടിനകത്തു നടക്കുന്ന കാലാപരിപാടികളും ക്ഷേത്രത്തിന്റെ അലങ്കാരപന്തലുകളും ലക്ഷദീപവും ആനയൂട്ടും മുത്തുക്കുടകളും വർണക്കുടകളും നിരക്കുന്ന ആനച്ചമയ പ്രദർശനവും... അങ്ങനെ അഷ്ടമി നാളുകളിൽ കാഴ്ചകൾ ഏറെ. കണ്ണിനും കാതിനും ഇമ്പമേകുന്ന ഒട്ടേറെ കാഴ്ചകളും‌ടെ പൂരമാണ് വൈക്കത്തഷ്ടമി. ഓരോ വർഷം കഴിയുത്തോറും അഷ്ടമിക്ക് ഭംഗിയേറി വരുന്നു. അറിയാം വൈക്കത്തഷ്ടമിയുടെ വിശേഷങ്ങൾ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേമ്പനാട്ടുകായലിന്റെ തീരത്തുള്ള നഗരം വൈക്കം. ആ നഗരത്തിന് നടുവിലായി അന്നദാനപ്രഭുവായ തിരുവൈക്കത്തപ്പൻ. ശരണാരവമുയരുന്ന വൃശ്ചികത്തിൽ നഗരം അഷ്ടമി ഉത്സവത്തിന് ഒരുങ്ങും. നിരവധി താന്ത്രിക ചടങ്ങുകളോടെയും എഴുന്നള്ളിപ്പുകളോടെയും നടക്കുന്ന ഈ വർഷത്തെ വൈക്കത്തഷ്ടമി ഡിസംബർ അഞ്ചിന് നടക്കും. ക്ഷേത്രമതിൽകെട്ടിനകത്തു നടക്കുന്ന കാലാപരിപാടികളും ക്ഷേത്രത്തിന്റെ അലങ്കാരപന്തലുകളും ലക്ഷദീപവും ആനയൂട്ടും മുത്തുക്കുടകളും വർണക്കുടകളും നിരക്കുന്ന ആനച്ചമയ പ്രദർശനവും... അങ്ങനെ അഷ്ടമി നാളുകളിൽ കാഴ്ചകൾ ഏറെ. കണ്ണിനും കാതിനും ഇമ്പമേകുന്ന ഒട്ടേറെ കാഴ്ചകളും‌ടെ പൂരമാണ് വൈക്കത്തഷ്ടമി. ഓരോ വർഷം കഴിയുത്തോറും അഷ്ടമിക്ക് ഭംഗിയേറി വരുന്നു. അറിയാം വൈക്കത്തഷ്ടമിയുടെ വിശേഷങ്ങൾ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേമ്പനാട്ടുകായലിന്റെ തീരത്തുള്ള നഗരം വൈക്കം. ആ നഗരത്തിന് നടുവിലായി അന്നദാനപ്രഭുവായ തിരുവൈക്കത്തപ്പൻ. ശരണാരവമുയരുന്ന വൃശ്ചികത്തിൽ  നഗരം അഷ്ടമി ഉത്സവത്തിന് ഒരുങ്ങും. ഒട്ടേറെ താന്ത്രിക ചടങ്ങുകളോടെയും എഴുന്നള്ളിപ്പുകളോടെയും നടക്കുന്ന ഈ വർഷത്തെ വൈക്കത്തഷ്ടമി ഡിസംബർ അഞ്ചിന് നടക്കും. ക്ഷേത്രമതിൽകെട്ടിനകത്തു നടക്കുന്ന കലാപരിപാടികളും ക്ഷേത്രത്തിന്റെ അലങ്കാരപന്തലുകളും ലക്ഷദീപവും ആനയൂട്ടും മുത്തുക്കുടകളും വർണക്കുടകളും നിരക്കുന്ന ആനച്ചമയ പ്രദർശനവും... അങ്ങനെ അഷ്ടമി നാളുകളിൽ കാഴ്ചകൾ ഏറെ. കണ്ണിനും കാതിനും ഇമ്പമേകുന്ന ഒട്ടേറെ കാഴ്ചകളുടെ പൂരമാണ് വൈക്കത്തഷ്ടമി. ഓരോ വർഷം കഴിയുന്തോറും അഷ്ടമിക്ക് ഭംഗിയേറി വരുന്നു. അറിയാം വൈക്കത്തഷ്ടമിയുടെ വിശേഷങ്ങൾ....

∙ ന്യൂയോർക്ക് ടൈംസ് പട്ടികയിൽ ഇടം പിടിച്ച അഷ്ടമി

ADVERTISEMENT

ഈ വർഷത്തെ അഷ്ടമിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ന്യൂയോർക്ക് ടൈംസ് തിരഞ്ഞെടുത്ത 2023 ൽ നിർബന്ധമായും കണ്ടിരിക്കേണ്ട ലോകത്തെ 52 വിനോദ സഞ്ചാര ഇടങ്ങളിൽ വൈക്കത്തഷ്ടമിയും ഉൾപ്പെടുന്നു. വൈക്കം മഹാദേവക്ഷേത്രത്തിന്റെ ചിത്രം സഹിതമാണ് ന്യൂയോർക്ക് ടൈംസ് വാർത്ത പ്രസിദ്ധീകരിച്ചത്. അത്ര പ്രൗഢഗംഭീരമാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം. ലണ്ടൻ, ഓക്‌ലാൻഡ് ഉൾപ്പെടെയുള്ള ലോകോത്തര നഗരങ്ങൾക്കൊപ്പമാണ് കേരളത്തിൽ നിന്നുള്ള ‌അഷ്ടമിയും വൈക്കത്തിനടത്തുള്ള മറവൻതുരുത്തും ന്യൂയോർക്ക് ടൈംസ് പട്ടികയിൽ ഇടം നേടിയത്. 2023 ലെ അഷ്ടമിക്കായി അന്നദാനപ്രഭു കുടികൊള്ളുന്ന വൈക്കം മഹാദേവ ക്ഷേത്രം ഒരുങ്ങികഴിഞ്ഞു.

വൈക്കത്തഷ്ടമി നാളിലെ ദർശനം. (ഫയൽ ചിത്രം∙മനോരമ)

'ദൈവത്തിന്റെ സ്വന്തം നാടായ' കേരളം ടൈംസ് പട്ടികയിൽ 13–ാം സ്ഥാനത്താണ് ഇടം പിടിച്ചത്. മഹാദേവ ക്ഷേത്രത്തിൽ സന്ധ്യാസമയത്ത് ചുറ്റുവിളക്കിന് (ലക്ഷദീപം) തിരിതെളിക്കുന്ന  മനോഹരമായ ചിത്രത്തോടെയാണ് ന്യൂയോർക്ക് ടൈംസ് വാർത്ത പ്രസിദ്ധീകരിച്ചത്. ക്ഷേത്രത്തിന്  പുറത്ത് നാലുവശവും സന്ധ്യാസമയത്ത് ചുറ്റുവിളക്ക് തെളിഞ്ഞു നിൽക്കുന്ന കാഴ്ച കാണേണ്ടതാണ്. നീളമുള്ള ചെറുപന്തങ്ങളിൽ നിന്നും ചുറ്റുവിളക്കിലെ തിരികളിലേക്ക് അഗ്നി പകരും. ക്ഷേത്രത്തിലെ ജീവനക്കാരാണ് ചുറ്റുവിളക്കിൽ എണ്ണ ഒഴിച്ച് തിരികളിടുന്നത്. സന്ധ്യാസമയത്ത് എത്തുന്ന ഭക്തർക്കും തിരിതെളിക്കുന്നതിൽ പങ്കാളികളാകാം. അഷ്ടമി നാളിൽ ലക്ഷം നാളങ്ങൾ തെളിഞ്ഞു നിൽക്കുന്ന ക്ഷേത്രം കാണേണ്ട കാഴ്ച തന്നെയാണ്.

∙ പുള്ളി സന്ധ്യവേലയോടെ തുടക്കം

ദർശന സാഫല്യത്തിലേക്ക് നട തുറക്കുന്ന വൈക്കത്തഷ്ടമിക്ക് തുടക്കമാകുന്നത് പുള്ളി സന്ധ്യവേലയോടെയാണ്. അഷ്ടമിയുടെ പ്രാരംഭ ചടങ്ങായ പുള്ളി സന്ധ്യവേലയ്ക്ക് മുന്നോടിയായി കോപ്പു തൂക്കൽ നടക്കും. ദേവസ്വം ഭരണാധികാരി  നന്ധ്യവേലയുടെ ചടങ്ങിന് ആവശ്യമായ സാധനങ്ങള്‍ അളന്നു തൂക്കി ക്ഷേത്രകാര്യക്കാരനായ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറെ ഏൽപിക്കുന്നതാണ് ചടങ്ങ്. ക്ഷേത്ര കലവറയുടെ പൂമുഖത്ത് പ്രത്യേകം തയാറാക്കിയ ഇടത്താണ് ചടങ്ങ് നടക്കുന്നത്. മഞ്ഞളും ചന്ദനവുമാണ് കോപ്പു തൂക്കലിന് ഉപയോഗിക്കുന്നത്. സന്ധ്യവേലയ്ക്കു മുന്നോടിയായി ആചാരത്തോടെ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങാണ് കോപ്പ് തൂക്കൽ. കോപ്പു തൂക്കലോടെ ഭക്തരുടെ മനസ്സിൽ അഷ്ടമി വിളക്ക് തെളിയുകയായി.

വൈക്കം മഹാദേവക്ഷേത്രത്തിലെ ഉത്സവകാഴ്ചകൾ. ചിത്രം∙ ആനന്ദ് നാരായണൻ)
ADVERTISEMENT

എല്ലാവർഷവും ഒന്നിടവിട്ട നാലു ദിവസങ്ങളിലാണ് പുള്ളി സന്ധ്യവേല നടക്കുന്നത്. പുള്ളി സന്ധ്യവേല ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ആനപ്പുറത്ത് ഭഗവാന്റെ തിടമ്പേറ്റി ശ്രീബലി നടക്കും. അഭിഷേകങ്ങൾ, വിളക്ക് എന്നിവയാണ് സന്ധ്യവേലയുടെ ചടങ്ങ്. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ ചേർത്തല, ആലപ്പുഴ പ്രദേശങ്ങൾ യുദ്ധത്തിലൂടെ പിടിച്ചടക്കിയപ്പോൾ യുദ്ധത്തിൽ മരിച്ച അവകാശികളില്ലാത്ത പടയാളികളുടെ കുടിശിക ശമ്പളത്തിന്റെ പലിശ ഉപയോഗിച്ച് വർഷത്തിൽ ഒന്നിടവിട്ട് നാലു ദിവസങ്ങളിൽ നടത്തിയിരുന്നതാണു പുള്ളി സന്ധ്യവേല. ഇപ്പോൾ ദേവസ്വം ആണ് പുള്ളി സന്ധ്യവേല നടത്തുന്നത്.

∙ മുഖസന്ധ്യ വേല

മുഖസന്ധ്യ വേലയ്ക്ക് മുന്നോടിയായും കോപ്പു തൂക്കൽ ക്ഷേത്ര കലവറയിൽ നടക്കും. അടുപ്പിച്ചു നാലു ദിവസങ്ങളിലായി മുഖസന്ധ്യ വേല നടക്കും. ചില വർഷങ്ങളിൽ മുഖസന്ധ്യവേല ആദ്യവും പുള്ളി സന്ധ്യവേല രണ്ടാമതും നടക്കും. മുഖസന്ധ്യ വേല ദിവസങ്ങളിലും രാവിലെയും വൈകിട്ടും ആനപ്പുറത്ത് ഭഗവാന്റെ തിടമ്പേറ്റി ശ്രീബലി നടക്കും. ഈ വർഷം പുള്ളി സന്ധ്യവേലയാണ് ആദ്യം നടന്നത്.

വൈക്കത്തഷ്ടമി ഉത്സവത്തിന് കൊടിയേറ്റുന്നു. (ചിത്രം∙ ആനന്ദ് നാരായണൻ)

∙ സമൂഹസന്ധ്യ വേല

ADVERTISEMENT

നാലു സമൂഹങ്ങളാണ് അടുത്തടുത്ത നാലു ദിവസങ്ങളിലായി സമൂഹസന്ധ്യ വേല നടത്തുന്നത്. ആദ്യം വൈക്കം സമൂഹം, തെലുങ്ക്–കന്നഡ സമൂഹം, തമിഴ് വിശ്വബ്രഹ്മ സമൂഹം, അവസാനം വടയാർ സമൂഹവും സന്ധ്യവേല നടത്തും. വൈക്കം സമൂഹം നടത്തുന്ന സന്ധ്യ വേലയ്ക്ക് മാത്രമേ രാവിലെയും വൈകിട്ടും ശ്രീബലിക്ക് ആനയെ എഴുന്നുള്ളിക്കാറുള്ളു. വൈക്കം സമൂഹത്തിന്റെയും വടയാർ സമൂഹത്തിന്റെയും സന്ധ്യ വേലയ്ക്ക് ശേഷം ഒറ്റപ്പണം സമർപ്പണം നടക്കും. ദീപാരാധനയ്ക്ക് ശേഷം ബലിക്കൽ പുരയിൽ വെള്ളപ്പട്ട് വിരിച്ച് അതിലാണ് ഒറ്റപ്പണം സമർപ്പിക്കുന്നത്.

പിന്നീട് കിഴിയായി തലയിൽ ചുമന്ന് വേദമന്ത്രങ്ങളോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച്  ദേവസ്വത്തിൽ ഏൽപ്പിക്കും. അഷ്ടമി ഉത്സവത്തിന്റെ ചടങ്ങുകൾ വിഘ്നങ്ങളില്ലാതെ ഭംഗിയായി നടക്കാൻ ഈ ദിവസങ്ങളിൽ വൈക്കത്തപ്പനും ഉപദേവതമാർക്കും പ്രത്യേക വഴിപാടുകൾ നടത്തും. നാലു പുള്ളിസന്ധ്യ വേലയും നാലു മുഖ സന്ധ്യവേലയും നാലു സമൂഹ സന്ധ്യ വേലയും അഷ്ടമിക്ക് മുന്നോടിയായി നടക്കണമെന്നാണ് ആചാരം. പുള്ളി സന്ധ്യ വേലയ്ക്കും മുഖ സന്ധ്യ വേലയ്ക്കും മുന്നോടിയായാണ് കോപ്പ് തൂക്കൽ നടക്കുന്നത്.

വൈക്കത്തഷ്ടമി ഉത്സവത്തിന്റെ ഭാഗമായി നടന്ന കഥകളി. (ചിത്രം∙ആനന്ദ് നാരായണൻ)

∙ കൊടിക്കയർ, കൊടിക്കൂറ

വൈക്കം മഹാദേവ ക്ഷേത്രത്തിലെയും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെയും കൊടിക്കയർ നിർമിക്കാനുള്ള അവകാശം ഉന്റശേരി കുടുംബത്തിനാണ്. മാർത്താണ്ഡവർമ്മ മഹാരാജാവ് ഇതിനുള്ള അവകാശം നൽകിയത് (ധീവര സമുദയത്തിൽപ്പെട്ട)* ഉന്റശേരി കുടുംബത്തിനാണ്. കൊടിക്കൂറ ദേവസ്വത്തിൽ നിന്നും അനുമതി വാങ്ങി ഭക്തർക്ക് വഴിപാടായി സമർപ്പിക്കാം. ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും വൈക്കം മഹാദേവ ക്ഷേത്രത്തിലും ഒരേ ദിവസമാണ് കൊടിക്കൂറ സമർപ്പണം നടക്കുന്നത്. വാദ്യമേളങ്ങളോടെ എഴുന്നള്ളിച്ച് കൊടിക്കൂറ കൊടിമരചുവട്ടിൽ സമർപ്പിക്കും. ദേവസ്വം അധികൃതർ ഏറ്റുവാങ്ങി അവകാശിയായ മൂസതിനെ ഏൽപ്പിക്കും.

വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഉത്സവകാഴ്ചകൾ. (ചിത്രം∙ ആനന്ദ് നാരായണൻ)

ഇരു ക്ഷേത്രങ്ങളിലും വഴിപാടുകൾ നടത്തിയ ശേഷം ക്ഷേത്രത്തിന് സമീപം താമസിച്ച് വൈക്കം ക്ഷേത്രത്തിലെ പ്രാതലും അത്താഴ ഭക്ഷണവും ശീലമാക്കി നോമ്പ് നോറ്റാണ് കൊടിക്കൂറ തയാറാക്കുന്നത്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൊടിക്കൂറയേക്കാൾ ഒരിഞ്ച് നീളം കുറവാണ് ഉദയനാപുരം ക്ഷേത്രത്തിലെ കൊടിക്കൂറയ്ക്ക്. ശബരിമല ഉൾപ്പെടെ ഒട്ടേറെ ക്ഷേത്രങ്ങളിൽ കൊടിക്കൂറ നിർമിച്ചിട്ടുള്ള ചെങ്ങന്നൂർ സ്വദേശി കെ.ജി.സാജനാണ് വർഷങ്ങളായി ഇരു ക്ഷേത്രങ്ങളിലെയും കൊടിക്കൂറ നിർമിക്കുന്നത്.

∙ കുലവാഴ പുറപ്പാട്

ക്ഷേത്രത്തിലെ കൊടിയേറ്റിന് തലേദിവസം കുലവാഴ പുറപ്പാട് നടക്കും. വൈക്കത്തെ ആറ് എൻഎസ്എസ് കരയോഗങ്ങൾ സംയുക്തമായാണ് കുലവാഴ പുറപ്പാട് നടത്തുന്നത്. അഷ്ടമിയോടനുബന്ധിച്ചു ക്ഷേത്രവും പരിസരവും കുലച്ചവാഴയും കരിക്കിൻ കുലയും കൊണ്ട് അലങ്കരിക്കും. ക്ഷേത്രം അലങ്കരിക്കാനുള്ള വാഴയും കരിക്കിൻകുലയും ദീപാരാധനയ്ക്കു ശേഷം കൊടിമര ചുവട്ടിൽ സമർപ്പിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കുലവാഴ പുറപ്പാട് ക്ഷേത്രത്തിലെത്തുന്നത്.   

വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഉത്സവകാഴ്ചകൾ. (ചിത്രം∙ ആനന്ദ് നാരായണൻ)

∙ കൊടിയേറ്ററിയിപ്പ്

കൊടിയേറ്റിന്റെ തലേ ദിവസം ആചാരപെരുമയോടെ കൊടിയേറ്ററിയിപ്പ് നടക്കും. അവകാശിയായ കിഴക്കേടത്ത് ഇല്ലത്ത് മൂസത് ചമയങ്ങളില്ലാത്ത ആനപ്പുറത്ത് ഓലക്കുടചൂടി എഴുന്നള്ളി ഉദയനാപുരം ക്ഷേത്രത്തിലെത്തി കൊടിയേറ്റ് അറിയിക്കും. അയ്യർകുളങ്ങര കുന്തി ദേവീ ക്ഷേത്രത്തിലും തോട്ടുവക്കത്തെ ഇണ്ടംതുരുത്തി മനയിലുമെത്തി കൊടിയേറ്റ് അറിയിക്കും. ഉത്സവ വിവരം ഔദ്യോഗികമായി ക്ഷേത്ര ഉടമസ്ഥരായ ഊരാൺമക്കാരെ അറിയിക്കുന്നതാണു ചടങ്ങ്.

കൊടിയേറ്റിനു മുന്നോടിയായും കോപ്പു തൂക്കൽ ക്ഷേത്രത്തിൽ നടക്കും. ക്ഷേത്ര കലവറയിൽ ദീപം തെളിച്ച് തൂശനിലയിൽ പൂവൻപഴം സമർപ്പിച്ച ശേഷമാണ് കോപ്പ് തൂക്കൽ നടക്കുക. ക്ഷേത്രത്തിലെ കൊടിയേറ്റവകാശം രണ്ട് തന്ത്രി കുടുംബത്തിനാണ്. മേക്കാട് ഇല്ലത്തിനും ഭദ്രകാളി മറ്റപ്പള്ളി ഇല്ലത്തിനും. ഇടവിട്ട വർഷങ്ങളിൽ രണ്ട് തന്ത്രികുടുംബത്തിൽ നിന്നുള്ളവർ കൊടിയേറ്റിന് മുഖ്യകാർമികത്വം വഹിക്കും. സ്വർണക്കുടകളും വാദ്യമേളങ്ങളും ഗജവീരൻമാരും കൊടിയേറ്റിന് അകമ്പടിയേകും.

ആഘോഷത്തിന്റെ ദിനമാണെങ്കിലും വൈക്കത്തപ്പന് അന്നേ ദിവസം ഉപവാസത്തിന്റെ കാത്തിരിപ്പിന്റെയും ദിനമാണ്. ദേവസേനാധിപനായി താരകാസുര നിഗ്രഹത്തിനുപോയ പുത്രനായ ഉദയനാപുരത്തപ്പന്റെ വരവിനായി കാത്തിരിക്കുകയാണ് വൈക്കത്തപ്പൻ. അന്ന് ക്ഷേത്രത്തിൽ മറ്റു ചടങ്ങുകളൊന്നും നടക്കില്ല. അഭിഷേകം മാത്രമാണ് നടക്കുക.

∙ അഷ്ടമി ദിവസം മഹാദേവക്ഷേത്രം ദേവസംഗമ വേദിയാകും

12 ദിവസത്തെ ഉത്സവത്തിന്  അഷ്ടമി ദിവസത്തോടെ പരിസമാപ്തിയാകും. പുലർച്ചെ നടക്കുന്ന അഷ്ടമി ദർശനം തൊഴാൻ തലേന്ന് രാത്രി മുതൽ ഭക്തർ കാത്തു നിൽക്കും. അഷ്ടമി ദിനം വൈക്കത്തപ്പനെ ദർശിക്കുന്നത് പുണ്യമായി കരുതുന്നു. പരമശിവൻ പാർവതീ സമേതനായി വ്യാഘ്രപാദമഹർഷിക്ക് ദർശനം നൽകിയ ദിനമാണ് വൈക്കത്തഷ്ടമി. വെളുപ്പിനെ 4.30 ന് അഷ്ടമി ദർശനം ആരംഭിക്കും. അഷ്ടമി ദർശനത്തിനായി കാത്തു നിൽക്കുന്ന ഭക്തരുടെ നിര ഗോപുരവാതിലും കടന്ന് പുറത്തേക്ക് നീളും.

ആഘോഷത്തിന്റെ ദിനമാണെങ്കിലും വൈക്കത്തപ്പന് അന്നേ ദിവസം ഉപവാസത്തിന്റെയും കാത്തിരിപ്പിന്റെയും ദിനമാണ്. ദേവസേനാധിപനായി താരകാസുര നിഗ്രഹത്തിനുപോയ പുത്രനായ ഉദയനാപുരത്തപ്പന്റെ വരവിനായി കാത്തിരിക്കുകയാണ് വൈക്കത്തപ്പൻ. അന്ന് ക്ഷേത്രത്തിൽ മറ്റു ചടങ്ങുകളൊന്നും നടക്കില്ല. അഭിഷേകം മാത്രമാണ് നടക്കുക. 11 മണിയോടെ ക്ഷേത്രത്തിൽ പ്രാതൽ ആരംഭിക്കും. വൈക്കത്തപ്പന് ഇലയിൽ സദ്യ വിളമ്പിയതിനു ശേഷമാണ് സാധാരണ ദിവസങ്ങളിൽ പ്രാതൽ ആരംഭിക്കുക. എന്നാൽ അഷ്ടമി ദിവസം ഭഗവാൻ ജലപാനം കഴിക്കാതെ മകനെ കാത്തിരിക്കും.

വൈക്കം മഹാദേവ ക്ഷേത്രത്തിൽ വൈക്കത്തഷ്ടമി നാളിൽ ദേശദേവതമാരുടെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് എത്തിയപ്പോൾ. (ഫയൽ ചിത്രം∙മനോരമ)

എല്ലാ വിഭവങ്ങളും കൂട്ടി 121പറ അരിയുടെ പ്രാതലാണ് ദേവസ്വം ഒരുക്കുന്നത്. വ്യക്തികളും മറ്റു സമുദായങ്ങളും ഒരുക്കുന്ന അഷ്ടമിസദ്യ ക്ഷേത്രത്തിന്റെ നാലു ഭാഗങ്ങളിലും ലഭിക്കും. ഭഗവാൻ ജലപാനമില്ലാതെ ഉപവാസത്തിലാണെങ്കിലും അന്നദാനപ്രഭുവായ വൈക്കത്തപ്പനെ കാണാൻ വരുന്നവർക്ക് വയറും മനസ്സും നിറഞ്ഞ് മടങ്ങാം.  ഈ വർഷം ദേവസ്വം 70 വയസ്സ് കഴിഞ്ഞവർക്ക് പ്രാതൽ കഴിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

വൈകിട്ട് വാദ്യമേളങ്ങളോ മറ്റ് ആർഭാടങ്ങളോ ഇല്ലാതെ രണ്ട് അകമ്പടി ആനകൾക്കൊപ്പം രാത്രി പത്തുമണിയോടെ വൈക്കത്തപ്പൻ കിഴക്കേ ആനപ്പന്തലിലേക്ക് എഴുന്നള്ളും. ഇതേ സമയം താരകാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീലാളിതനായി അലങ്കാരങ്ങളോടെ മകനായ ഉദയനാപുരത്തപ്പൻ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. കൂട്ടുമ്മേൽ ഭഗവതി, ശ്രീനാരായണപുരത്തപ്പൻ എന്നിവർക്കൊപ്പം എഴുന്നള്ളുന്ന ഉദയനാപുരത്തപ്പന് വലിയ കവല, കൊച്ചാലും ചുവട്, വടക്കേ നട എന്നിവിടങ്ങളിൽ ഗംഭീര അലങ്കാരപ്പന്തൽ ഒരുക്കി നിറപറയും നിലവിളക്കും വച്ച് വരവേൽക്കും.

വൈക്കത്തഷ്ടമിയുടെ ഭാഗമായി നടന്ന ആനയൂട്ടിൽ പങ്കെടുക്കാൻ എത്തുന്ന പാമ്പാടി രാജൻ. (ഫയൽ ചിത്രം∙മനോരമ)

വലിയകവലയിലെ അലങ്കാരപന്തലിൽ വച്ച് സ്വർണ കുടയും വെഞ്ചാമരവും നൽകി ഉദയനാപുരത്തപ്പനെ സ്വീകരിക്കും. ദേവിദേവൻമാരുടെ എഴുന്നള്ളത്ത് കാണേണ്ട കാഴ്ചയാണ്. ലക്ഷങ്ങള്‍ ചിലവഴിച്ചാണ് വൈദ്യുത വിളക്കുകളാൽ അലംകൃതമായ അലങ്കാര പന്തലുകള്‍ നിർമിക്കുന്നത്. കൊച്ചാലും ചുവട്ടില്‍ ഒരുക്കിയിരിക്കുന്നത് ഏഴു നിലകളുളള കൂറ്റൻ പന്തലാണ്. മുത്തുക്കുട, വാഴക്കുല എന്നിവ കൊണ്ട് അലങ്കരിച്ച രാജവീഥിയിലൂടെയാണ് വിജയശ്രീ ലാളിതനായി ഉദയനാപുരത്തപ്പന്റെ എഴുന്നള്ളിപ്പ്.

ഇതേസമയം മൂത്തേടത്ത് കാവ് ഭഗവതി, ഇണ്ടംതുരുത്തി ഭഗവതി എന്നിവരും ആർഭാടത്തോടെ എഴുന്നള്ളും. ഇരുവർക്കും തെക്കേനടയിൽ ഒരുക്കിയിരിക്കുന്ന അലങ്കാരപ്പന്തലിൽ വരവേൽപ് നൽകും.  വഴിയിലുടനീളം ഭക്തർ നിലവിളക്കും ദീപങ്ങളും തെളിയിച്ച് ദേവി ദേവൻമാരെ സ്വീകരിക്കും. പുഴവായിക്കുളങ്ങര വിഷ്ണു, കിഴക്കും കാവ് ദുർഗാ ദേവി എന്നീ എഴുന്നള്ളിപ്പും തെക്കേ നടയിൽ സംഗമിച്ച്  മൂത്തേടത്ത് കാവ് ഇണ്ടംതുരുത്തി ഭഗവതിമാർക്കൊപ്പം തെക്കേഗോപുരവാതിലിലൂടെ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും.

ഋഷഭവാഹന എഴുന്നള്ളിപ്പ്. (ചിത്രം∙ആനന്ദ് നാരായണൻ)

തൃണയംകുടത്തപ്പൻ പടിഞ്ഞാറേ നടയിലൂടെ വടക്കേനടയിലെത്തി ഉദയനാപുരത്തപ്പൻ ഉൾപ്പെടെയുള്ള മറ്റ് എഴുന്നള്ളിപ്പുകൾക്കൊപ്പം വടക്കേ ഗോപുരംവഴി ക്ഷേത്രത്തിൽ പ്രവേശിക്കും. എല്ലാ ദേവീ ദേവൻമാരും നാലമ്പലത്തിന്റെ വടക്കുഭാഗത്ത് സംഗമിച്ച് കിഴക്കേ ആനപന്തലിൽ എഴുന്നള്ളി നിൽക്കുന്ന വൈക്കത്തപ്പന്റെ സമീപത്തേക്ക് എഴുന്നള്ളും. ജലപാനമില്ലാതെ മകനെകാത്തു നിൽക്കുന്ന വൈക്കത്തപ്പൻ ഉദയാനാപുരത്തപ്പന് സ്വന്തം സ്ഥാനം നൽകി അനുഗ്രഹിക്കും. ദേശത്തെ ദേവീദേവൻമാരുടെ സംഗമത്തിന് പുരാഷാരം സാക്ഷിയാകും. ക്ഷേത്ര മതിൽക്കകം പതിനായിരങ്ങളെകൊണ്ട് നിറയും.

കൂടിഎഴുന്നള്ളിപ്പ് സമയം അവകാശിയായ കറുകയിൽ കുടുംബത്തിലെ കാരണവർ പല്ലക്കിൽ എഴുന്നള്ളി ആദ്യ കാണിക്കയായ സ്വർണ ചെത്തിപ്പൂ സമർപ്പിക്കും. തുടർന്ന് യാത്രയയപ്പ് ചടങ്ങ് ആരംഭിക്കും. എല്ലാ എഴുന്നള്ളിപ്പും നാലമ്പലത്തിന് ഒരു വലംവച്ചശേഷം ദേവി ദേവൻമാർ ഓരോരുത്തരായി വൈക്കത്തപ്പനോട് യാത്ര ചോദിച്ച് അതത് ക്ഷേത്രങ്ങളിലേക്ക് മടങ്ങും. ഒടുവിൽ പുത്രനായ ഉദയനാപുരത്തപ്പൻ പിതാവായ വൈക്കത്തപ്പനോട് യാത്ര ചോദിക്കുന്ന ചടങ്ങ് നടക്കും. വിടപറയൽ സമയം എഴുന്നള്ളിക്കുന്ന ഗജവീരൻമാർ മുഖാമുഖം തിരിഞ്ഞ് തുമ്പിക്കൈ ഉയർത്തി യാത്ര പറയും.

വൈക്കത്തഷ്ടമി നാളിൽ മകൻ ഉദയനാപുരത്തപ്പനെ വൈക്കത്തപ്പൻ യാത്രയാക്കുന്ന രംഗം. (ഫയൽ ചിത്രം∙മനോരമ)

ദുഃഖം ദുഃഖകണ്ഠാര രാഗത്തിൽ നാഗസ്വരത്തിന്റെ ശീലുകൾ ഉയരും. വൈക്കത്തപ്പൻ വിഷാദത്തോടെ സാവധാനം ശ്രീകോവിലിലേക്ക് എഴുന്നള്ളും. ഇതു ഭക്തരുടെ മിഴികളെയും ഈറനണിയിക്കും. ഇരുദേവൻമാർ യാത്ര ചോദിച്ച് പിരിയുന്ന വേദനയും ഉള്ളിലൊതുക്കി അടുത്ത അഷ്ടമിക്കായുള്ള കാത്തിരിപ്പിലാണ് ഭക്തർ. ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും.

∙ കണ്ടു തീരാത്ത കാഴ്ചകൾ..... 

തീരാത്ത കാഴ്ചയാണ് വൈക്കത്തഷ്ടമിയുടെ ഭംഗിയും പ്രത്യേകതയും. കൊടിയേറ്റോടെ ആരംഭിച്ച് 12 ദിവസം ക്ഷേത്രത്തിൽ നടക്കുന്ന താന്ത്രിക ചടങ്ങുകളും ഐതിഹ്യങ്ങളും മറ്റ് ഉത്സവങ്ങളിൽ നിന്നും അഷ്ടമിയെ വേറിട്ടതാക്കുന്നു. ആചാരപെരുമയോടെ നടക്കുന്ന ഋഷഭവാഹന എഴുന്നള്ളത്തും തെക്കുംചേരിമേൽ, വടക്കും ചേരിമേൽ എഴുന്നള്ളത്തുകളും അഷ്ടമി ദർശനവും ദേശത്തെ ദേവീദേവൻമാരുടെ സംഗമവും വിടചൊല്ലലും എന്നുവേണ്ട ചടങ്ങുകളെല്ലാം ഭക്തിനിർഭരം. ആനയും അമ്പാരിയും ദീപക്കാഴ്ചകളും തീവെട്ടികളും പതിനായിരങ്ങളെ ഉൾക്കൊള്ളുന്ന ക്ഷേത്രമുറ്റവും വൈദ്യുതിവിളക്കുകളാല്‍ അലംകൃതമായ ക്ഷേത്ര പരിസരവും... ഭക്തിയുടെ നല്ലെണ്ണമണവും കൂവളമാലയും ആനചൂരിന്റെ ഗന്ധം പരത്തുന്ന സന്ധ്യാ വേളകളും അങ്ങനെ കണ്ണും മനസ്സും നിറയെ കാണാൻ കാഴ്ചകൾ ഉണ്ട്.

വൈക്കം മഹാദേവക്ഷേത്രത്തിൽ ആനകൾ തിടമ്പേറ്റിയപ്പോൾ. (ചിത്രം∙ആനന്ദ് നാരായണൻ)

ഉപ്പു തൊട്ട് കർപ്പൂരം വരെ കിട്ടുന്ന ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട. പടിഞ്ഞാറേ നടയിലെ റോഡിനിരുവശവും വെച്ചുവാണിഭക്കാരുടെ തിരക്കാണ്. ഇവിടുത്തെ കാഴ്ചകൾ കണ്ടു തീർക്കാൻ തന്നെ വേണം പന്ത്രണ്ട് ദിവസം. വടക്കേ നടയിലെയും തെക്കേ നടയിലെയും അലങ്കാര ഗോപുരം. അഷ്ടമി ദിവസം നാലുനടകളും േക്ഷത്രമുറ്റവും ക്ഷേത്ര പരിസരത്തോട് ചേർന്നുള്ള ഇടറോഡുകളും തിരക്കിലമരും. ഭഗവാനെ ഒന്നും കണ്ടു തൊഴാൻ ദൂരങ്ങൾ താണ്ടി എത്തുന്നവർ, ആഘോഷത്തിന്റെ പുരുഷാരത്തിൽ അലിയാൻ വരുന്നവർ. ക്ഷേത്രത്തിന്റെ വടക്കേ നടയിലെ കലാമണ്ഡപത്തിൽ അരങ്ങേറുന്ന സംഗീത നൃത്ത പരിപാടികള്‍... തീർച്ചയായും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നാണ് വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി.

English Summary:

Get detailed information about the Vaikathashtami festival held at Vaikom Mahadeva Temple