വീണയിലൂടെ ഒഴുകിയെത്തിയ ‘മഹാ’ സംഗീതം; ഗ്രാമിയും തഴുകി മുന്നോട്ട്; മലയാളത്തിനും അഭിമാനം
ശങ്കർ മഹാദേവനു മലയാളത്തിൽ വഴങ്ങാതിരുന്ന അക്ഷരം ‘ര’ ആണ്. പക്ഷേ 'ര' യ്ക്കു പകരം 'റ' ഉപയോഗിച്ചും അദ്ദേഹം ഒട്ടേറെ പാട്ടുകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു. അരി എന്ന വാക്കു പലവട്ടം ഉരുവിട്ടു പഠിച്ചാണ് ഒടുവിൽ അദ്ദേഹത്തിനു 'ര' വഴങ്ങിയത്. പക്ഷേ 'റ' തന്നെയാണു ഭംഗിയെന്നു പല സംഗീത സംവിധായകരും തന്നോടു പറഞ്ഞതായി
ശങ്കർ മഹാദേവനു മലയാളത്തിൽ വഴങ്ങാതിരുന്ന അക്ഷരം ‘ര’ ആണ്. പക്ഷേ 'ര' യ്ക്കു പകരം 'റ' ഉപയോഗിച്ചും അദ്ദേഹം ഒട്ടേറെ പാട്ടുകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു. അരി എന്ന വാക്കു പലവട്ടം ഉരുവിട്ടു പഠിച്ചാണ് ഒടുവിൽ അദ്ദേഹത്തിനു 'ര' വഴങ്ങിയത്. പക്ഷേ 'റ' തന്നെയാണു ഭംഗിയെന്നു പല സംഗീത സംവിധായകരും തന്നോടു പറഞ്ഞതായി
ശങ്കർ മഹാദേവനു മലയാളത്തിൽ വഴങ്ങാതിരുന്ന അക്ഷരം ‘ര’ ആണ്. പക്ഷേ 'ര' യ്ക്കു പകരം 'റ' ഉപയോഗിച്ചും അദ്ദേഹം ഒട്ടേറെ പാട്ടുകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു. അരി എന്ന വാക്കു പലവട്ടം ഉരുവിട്ടു പഠിച്ചാണ് ഒടുവിൽ അദ്ദേഹത്തിനു 'ര' വഴങ്ങിയത്. പക്ഷേ 'റ' തന്നെയാണു ഭംഗിയെന്നു പല സംഗീത സംവിധായകരും തന്നോടു പറഞ്ഞതായി
ശങ്കർ മഹാദേവനു മലയാളത്തിൽ വഴങ്ങാതിരുന്ന അക്ഷരം ‘ര’ ആണ്. പക്ഷേ 'ര' യ്ക്കു പകരം 'റ' ഉപയോഗിച്ചും അദ്ദേഹം ഒട്ടേറെ പാട്ടുകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ചു. അരി എന്ന വാക്കു പലവട്ടം ഉരുവിട്ടു പഠിച്ചാണ് ഒടുവിൽ അദ്ദേഹത്തിനു 'ര' വഴങ്ങിയത്. പക്ഷേ 'റ' തന്നെയാണു ഭംഗിയെന്നു പല സംഗീത സംവിധായകരും തന്നോടു പറഞ്ഞതായി ശങ്കർ മഹാദേവൻ പുഞ്ചിരിയോടെ പറയുന്നു. തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ബംഗാളി, മറാഠി, ഇംഗ്ലിഷ് ഭാഷകളിൽ തെല്ലും ശങ്കയില്ലാതെ പാടുന്ന ശങ്കർ മഹാദേവനു പക്ഷേ ആദ്യകാലത്തു മലയാളത്തിലെ ചില വാക്കുകൾ പ്രശ്നമായിരുന്നു. അദ്ദേഹത്തിന്റെ കഠിന പ്രയത്നത്തിനു മുന്നിൽ ആ വാക്കുകളെല്ലാം മുട്ടുമടക്കി. പാലക്കാട് കൽപാത്തിയിൽ കുടുംബ വേരുകളുള്ള ശങ്കർ മഹാദേവൻ പഠിച്ചതും വളർന്നതും മുംബൈയിലാണ്. പാലക്കാട് നൂറണിയിലും അദ്ദേഹത്തിന് ബന്ധുക്കളുണ്ട്.
? പുരസ്കാരങ്ങളുടെ പട്ടികയിൽ ഇപ്പോൾ ഗ്രാമിയും. ഈ അപൂർവ നേട്ടത്തെപ്പറ്റി
ലോക സംഗീത അംഗീകാരത്തിന്റെ മൂർത്തീഭാവമാണു ഗ്രാമി പുരസ്കാരം. ഇന്ത്യൻ സംഗീതത്തെ ലോകം അംഗീകരിച്ചതിൽ അഭിമാനമുണ്ട്. ഞങ്ങളുടെ 'ശക്തി' ബാൻഡ് ആകെ മൂന്ന് ആൽബങ്ങൾ മാത്രമാണു ചെയ്തിട്ടുള്ളത്. അതിലൊന്നിനാണ് പുരസ്കാരം.
? ഇന്ത്യയിൽ ആൽബം പാട്ടുകൾ എത്രത്തോളം ഹിറ്റാകുന്നുണ്ട്? ഇവിടെ പാട്ടുകൾ എന്നാൽ സിനിമ ഗാനങ്ങളെക്കുറിച്ചു മാത്രമല്ലേ കൂടുതലും ആളുകൾ ചിന്തിക്കുന്നത്? വിദേശ രാജ്യങ്ങളിൽ അങ്ങനെ അല്ലല്ലോ.
പാട്ടുകൾ ഉള്ള വിദേശ സിനിമകൾ വളരെക്കുറവാണ്. അവർ സിനിമയെ സിനിമയായിട്ടും പാട്ടുകളെ പാട്ടുകളായും കാണുന്നവരാണ്. അതുകൊണ്ടു വിദേശ രാജ്യങ്ങളിൽ ആൽബം ഉൾപ്പെടെ ഗാനങ്ങൾക്കു വൻ സ്വീകാര്യതയാണ്. ഇന്ത്യയിലും ഈ രീതി അംഗീകരിച്ചു തുടങ്ങിയതു പല പാട്ടുകാർക്കും ഗുണമായി. ഷാക്കിറയെയും ടെയ്‍ലർ സ്വിഫിറ്റിനെയും പോലുള്ള ഗായകരെ ലോകം അംഗീകരിച്ചതു സിനിമ ഗാനങ്ങൾ കൊണ്ടല്ല.
? പുതിയകാല സിനിമകളിൽ പാട്ടുകൾക്കു പ്രാധാന്യം കുറയുന്നുണ്ടോ
സൗത്ത് ഇന്ത്യൻ സിനിമകളിൽ അങ്ങനെ സംഭവിക്കുന്നതായി തോന്നിയിട്ടുണ്ട്. ഹിന്ദുസ്ഥാനി, കർണാടിക് സംഗീതത്തിന്റെ ടച്ചില്ലാത്ത ഗാനങ്ങളെക്കുറിച്ചു ചിന്തിക്കാൻ പോലും കഴിയാത്ത കാലമുണ്ടായിരുന്നു. ഇന്നും അത് ആസ്വദിക്കുന്നവരുണ്ട്. പക്ഷേ സിനിമകളിൽ കുറവാണ്. എന്നാൽ, പാട്ടുകളിലെ പുതിയ പരീക്ഷണങ്ങളും അംഗീകരിക്കണം.
? മലയാളം പാട്ടുകൾ സ്ഥിരമായി കേൾക്കാറുണ്ടോ?
വലിയ ഒരു കലക്‌ഷൻ തന്നെയുണ്ട്. വിദ്യാസാഗർ, ഇളയരാജ, യേശുദാസ് അങ്ങനെ പോകുന്നു ഇഷ്ടങ്ങൾ. ഞാൻ പാടിയതിൽ പിച്ചവച്ച നാൾ മുതൽ... എന്ന പാട്ടാണു മലയാളത്തിൽ ഏറെ ഇഷ്ടം. എന്റെ കുടുംബ വേരുകളുള്ള കൽപാത്തിയെക്കുറിച്ചും അതിൽ പറയുന്നുണ്ട്. അടുത്തിടെ ഇറങ്ങിയ മലയാളം സിനിമ ആർഡിഎക്സിലെ നീല നിലവെ...എന്ന ഗാനം ഇഷ്ടപ്പെട്ടു.
? മലയാളം സിനിമകളെപ്പറ്റി പറയാനുള്ളത്
2018 ആണു മലയാളത്തിൽ അവസാനമായി കണ്ട ചിത്രം. അതിൽ ഒരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. ദൃശ്യം ഒന്നും, രണ്ടും പാർട്ട് സിനിമകൾ ഞാൻ മലയാളത്തിലാണു കണ്ടത്. അതിന്റെ തിരക്കഥ വളരെയേറെ ഇഷ്ടപ്പെട്ടു. ഇന്ത്യയിൽ പുറത്തിറങ്ങുന്ന സിനിമകളിൽ ഏറ്റവും കൂടുതൽ കലാമൂല്യമുള്ളവയാണു മലയാളം സിനിമകൾ. ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും കേരളത്തിൽ നിന്നുണ്ടാകുന്നുവെന്നതിൽ എനിക്കും അഭിമാനമുണ്ട്. ഞാനും മലയാളിയാണ്.
? പുതുതലമുറയിലെ ഗായകർക്ക് നൽകാനുള്ള ഉപദേശം
അവർക്കു ഉപദേശം ആവശ്യമില്ല. അവർ അവരുടേതായ രീതിയിൽ സംഗീതം ചിട്ടപ്പെടുത്തുന്നു. നല്ലത് ആളുകൾ സ്വീകരിക്കും. പാട്ടുകളിൽ പുതിയ പരീക്ഷണങ്ങൾ നല്ലതാണ്. പക്ഷേ അതു ആരെയും വേദനിപ്പിക്കുന്ന രീതിയിലാകരുത്. എത്രയൊക്കെ ആയാലും ശുദ്ധ സംഗീതം നിലനിൽക്കും
? നാഗ്പൂരിൽ ആർഎസ്എസിന്റെ വിജയദശമി പരിപാടിയിൽ പങ്കെടുത്തിരുന്നല്ലോ? രാഷ്ട്രീയത്തിൽ താൽപര്യമുണ്ടോ
രാഷ്ട്രീയ ചലനങ്ങൾ ശ്രദ്ധിക്കാറുണ്ടെങ്കിലും അതിൽ ഇറങ്ങി പ്രവർത്തിക്കാൻ താൽപര്യമില്ല. രാജ്യത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നവരെ പ്രശംസിക്കുന്നത് നല്ലതായി കാണുന്നു. അതുകൊണ്ടാണ് ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്തതും അവരെ പ്രശംസിച്ചതും.
അരങ്ങേറ്റം അഞ്ചാം വയസ്സിൽ, വീണയിലൂടെ
മുംബൈയിലെ ചെമ്പൂരിലാണു ശങ്കർ മഹാദേവൻ ജനിച്ചത്. അഞ്ചാം വയസ്സിൽ വീണ വായിച്ചായിരുന്നു സംഗീത ലോകത്തേക്കു ചുവടുവച്ചത്. അന്നു മുതൽ ഇന്നുവരെ സംഗീതമാണു ശ്വാസം. ലതാ മങ്കേഷ്ക്കറും ഭീംസൺ ജോഷിയും ചേർന്ന് ആദ്യമായി പാട്ട് പാടിയപ്പോൾ സ്റ്റേജിൽ വീണ വായിച്ചതു ശങ്കർ മഹാദേവനായിരുന്നു. അവിടെ മുതലാണു ലോകം അദ്ദേഹത്തെ ശ്രദ്ധിച്ചു തുടങ്ങിയത്. ഒറക്കിൾ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന അദ്ദേഹം സംഗീതമാണു തന്റെ മേഖല എന്നു തിരിച്ചറിഞ്ഞ് പൂർണമായും അതിലേക്കു മാറുകയായിരുന്നു. ബ്രത്‍ലെസ് എന്ന ആൽബത്തിലൂടെ രാജ്യം മുഴുവൻ ശങ്കർ മഹാദേവൻ തരംഗം ആഞ്ഞടിച്ചു.
∙ ശങ്കർ–എഹ്സാൻ–ലോയ്
സംഗീത സംവിധാനം കൊണ്ടും ശങ്കർ മഹാദേവൻ സ്വന്തം ഇടം അടയാളപ്പെടുത്തി. ഹിന്ദുസ്ഥാനി, കർണാടക സംഗീതത്തെ ജാസ് അടക്കമുള്ള ശ്രേണികളുമായി കൂട്ടി ചേർത്തു. വീണ, ഗിറ്റാർ ഉൾപ്പെടെ വാദ്യോപകരണങ്ങളിലെ വൈദഗ്ധ്യവും ഉപയോഗിച്ചു. ശങ്കർ–എഹ്സാൻ–ലോയ് ത്രയം രണ്ടായിരമാണ്ടു മുതൽ ഹരമായി. ശങ്കർ മഹാദേവനും ഗിറ്റാറിസ്റ്റ് എഹ്സാൻ നൂറാനിയും പിയാനോ, ബാസ് ഗിറ്റാർ വിദ്വാൻ ലോയ് മെൻഡോൺസ എന്നിവരാണ് ശങ്കർ–എഹ്സാൻ–ലോയ് ആയത്. ദിൽ ചാഹ്താ ഹേ, കുഛ് ന കഹോ, കഭി അൽവിദ ന കഹ്നാ, മൈ നെയിം ഈസ് ഖാൻ, ഭാഗ് മിൽഖ ഭാഗ്, വിശ്വരൂപം...അങ്ങനെ എത്രെയെത്ര സിനിമകൾ.
കണ്ടു കൊണ്ടേൻ, കണ്ടു കൊണ്ടേനിലെ എന്ന സൊല്ല പോകിറേൻ....പാട്ടിനാണ് ശങ്കർ മഹാദേവന് ആദ്യ ദേശീയ പുരസ്കാരം ലഭിച്ചത്. പിന്നെയും രണ്ടു തവണ കൂടി ദേശീയ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. താരേ സമീൻ പർ എന്ന സിനിമയിലെ മേരി മാ എന്ന ഗാനത്തിനും ചിറ്റഗോങ് എന്ന സിനിമയിലെ ബോലോ ന എന്ന ഗാനത്തിനും. മാടമ്പി സിനിമയിലെ കല്യാണകച്ചേരി പാടാമെടി... എന്ന ഗാനത്തിനു 2008ലെ മികച്ച പിന്നണി ഗായകനുള്ള കേരള സർക്കാർ പുരസ്കാരം ലഭിച്ചു; ഈ വർഷം (2024) ഗ്രാമി പുരസ്കാരവും.
∙ ഗ്രാമി 'ശക്തി'
ഗ്രാമി പുരസ്കാരം ഇന്ത്യയിലെത്തിയത് ശങ്കർ മഹാദേവനും സാക്കീർ ഹുസൈനും അടങ്ങുന്ന സംഘത്തിന്റെ ‘ശക്തി’ എന്ന ബാൻഡിലൂടെയാണ്. മികച്ച ഗ്ലോബൽ ബാൻഡിനുള്ള പുരസ്കാരമാണു ഇവർ നേടിയത്. വയലിനിസ്റ്റ് ഗണേഷ് രാജഗോപാലും സെൽവ ഗണേഷ് വിജയരാഘവനുമാണു ബാൻഡിലെ മറ്റു പ്രതിഭകൾ. '' ദിസ് മൊമന്റ് '' എന്ന ആൽബത്തിലെ സംഗീതത്തിനാണു പുരസ്കാരം. കഴിഞ്ഞ വർഷം ജൂണിൽ പുറത്തിറങ്ങിയ ആൽബം സംഗീതം കൊണ്ടും സാങ്കേതിക മികവു കൊണ്ടും അംഗീകരിക്കപ്പെട്ടു.
ഇന്ത്യൻ സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി ചേർത്തു ലോകം ശ്രദ്ധിക്കുന്ന പരീക്ഷണങ്ങൾ നടത്തുന്ന ‘ശക്തി’ 2020ൽ ശങ്കർ മഹാദേവന്റെ വരവോടെയാണു സജീവമാകുന്നത്. ജാസ് സംഗീതജ്ഞൻ ജോൺ മക്‌ലോഫ്‌ലിൻ, സാക്കിർ ഹുസൈൻ, ടി.എച്ച്.വിഷ്ണു, എൽ.ശങ്കർ എന്നിവർ ചേർന്നു 1973ൽ ആണ് ഈ ബാൻഡ് തുടങ്ങിയത്. തുരിയാനന്ദ സംഗീത് എന്നായിരുന്നു അന്ന് അറിയപ്പെട്ടിരുന്നത്. പക്ഷേ ബാൻഡ് വേണ്ടവിധം ഹിറ്റായില്ല. ദിസ് മൊമന്റ് ഉൾപ്പെടെ ആകെ 3 ആൽബങ്ങൾ മാത്രമാണു പുറത്തിറക്കിയത്.
∙ നിർവാണ, രോഗികൾക്കു സാന്ത്വനം
ഗുരുതര രോഗികൾക്കും മാനസികാരോഗ്യ പ്രശ്നമുള്ളവർക്കും സംഗീതത്തിലൂടെ സാന്ത്വനം നൽകുന്ന ശങ്കർ മഹാദേവൻ അക്കാദമിയുടെ നിർവാണ സംഗീത പരിപാടി തുടരുകയാണ്. ആശുപത്രികൾ, പാലിയേറ്റീവ് കേന്ദ്രങ്ങൾ, മുതിർന്ന പൗരൻമരുടെ കൂട്ടായ്മകൾ, ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിൽ ശങ്കർ മഹാദേവനും സംഘവും പാടാനെത്തും. വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ പരിപാടി നടത്തി കിട്ടുന്ന തുക കൊണ്ട് രോഗികളെ സഹായിക്കുന്നുമുണ്ട്. ഇതുവരെ 130 പരിപാടികൾ നടത്തി. നാലു ലക്ഷത്തോളം രോഗികൾക്കു സഹായമേകി.