‘ആനെഹൊണ്ടെ’യിൽ തീർന്ന ജീവിതങ്ങൾ; ‘‘ഉദാ ഉദാ’’ വിളി മുഴങ്ങുന്ന മാഘപൗർണമി; ദേവദാസികൾക്ക് രക്ഷകരെത്തിയോ?
മാഘപൗർണമി, കർണാടകയിലെ പെൺജീവിതങ്ങൾക്ക് അതു ശരിക്കും അമാവാസിയായിരുന്നു. ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഒരു ദിവസത്തെ വർണക്കാഴ്‌ചയാണ് ഈ പൗർണമി. അതു കഴിഞ്ഞാൽ കുറേ സ്ത്രീകളെ പിന്നെ കാത്തിരുന്നത് നിറംകെട്ട ജീവിതമായിരുന്നു. പണ്ട്, കർണാടകയിലെ യെല്ലമ്മ ക്ഷേത്രങ്ങളിൽ വാത്മീകി, മാതികാ സമുദായത്തിൽപ്പെട്ട പെൺകുട്ടികളെ ദേവദാസിയാക്കിയിരുന്നതു മാഘമാസത്തിലെ പൗർണമി നാളിലായിരുന്നു. മാഘപൗർണമിക്കു കർണാടകയിലെ ഉച്ചംഗിമലയിലേക്കു നടത്തിയ യാത്ര 2014 ഫെബ്രുവരി 02ന് ‘മലയാള മനോരമ’ ‘ഞായറാഴ്ച’യിൽ പ്രസിദ്ധീകരിച്ചതിന്റെ 10–ാം വാർഷികത്തിൽ അങ്ങോട്ടു വീണ്ടും ഒരു യാത്ര പോകുകയായിരുന്നു, 2024 ഫെബ്രുവരി 23ന്; ഉച്ചംഗിമലയിലെ ഈ വർഷത്തെ മാഘപൗർണമി കാണാൻ.
മാഘപൗർണമി, കർണാടകയിലെ പെൺജീവിതങ്ങൾക്ക് അതു ശരിക്കും അമാവാസിയായിരുന്നു. ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഒരു ദിവസത്തെ വർണക്കാഴ്‌ചയാണ് ഈ പൗർണമി. അതു കഴിഞ്ഞാൽ കുറേ സ്ത്രീകളെ പിന്നെ കാത്തിരുന്നത് നിറംകെട്ട ജീവിതമായിരുന്നു. പണ്ട്, കർണാടകയിലെ യെല്ലമ്മ ക്ഷേത്രങ്ങളിൽ വാത്മീകി, മാതികാ സമുദായത്തിൽപ്പെട്ട പെൺകുട്ടികളെ ദേവദാസിയാക്കിയിരുന്നതു മാഘമാസത്തിലെ പൗർണമി നാളിലായിരുന്നു. മാഘപൗർണമിക്കു കർണാടകയിലെ ഉച്ചംഗിമലയിലേക്കു നടത്തിയ യാത്ര 2014 ഫെബ്രുവരി 02ന് ‘മലയാള മനോരമ’ ‘ഞായറാഴ്ച’യിൽ പ്രസിദ്ധീകരിച്ചതിന്റെ 10–ാം വാർഷികത്തിൽ അങ്ങോട്ടു വീണ്ടും ഒരു യാത്ര പോകുകയായിരുന്നു, 2024 ഫെബ്രുവരി 23ന്; ഉച്ചംഗിമലയിലെ ഈ വർഷത്തെ മാഘപൗർണമി കാണാൻ.
മാഘപൗർണമി, കർണാടകയിലെ പെൺജീവിതങ്ങൾക്ക് അതു ശരിക്കും അമാവാസിയായിരുന്നു. ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഒരു ദിവസത്തെ വർണക്കാഴ്‌ചയാണ് ഈ പൗർണമി. അതു കഴിഞ്ഞാൽ കുറേ സ്ത്രീകളെ പിന്നെ കാത്തിരുന്നത് നിറംകെട്ട ജീവിതമായിരുന്നു. പണ്ട്, കർണാടകയിലെ യെല്ലമ്മ ക്ഷേത്രങ്ങളിൽ വാത്മീകി, മാതികാ സമുദായത്തിൽപ്പെട്ട പെൺകുട്ടികളെ ദേവദാസിയാക്കിയിരുന്നതു മാഘമാസത്തിലെ പൗർണമി നാളിലായിരുന്നു. മാഘപൗർണമിക്കു കർണാടകയിലെ ഉച്ചംഗിമലയിലേക്കു നടത്തിയ യാത്ര 2014 ഫെബ്രുവരി 02ന് ‘മലയാള മനോരമ’ ‘ഞായറാഴ്ച’യിൽ പ്രസിദ്ധീകരിച്ചതിന്റെ 10–ാം വാർഷികത്തിൽ അങ്ങോട്ടു വീണ്ടും ഒരു യാത്ര പോകുകയായിരുന്നു, 2024 ഫെബ്രുവരി 23ന്; ഉച്ചംഗിമലയിലെ ഈ വർഷത്തെ മാഘപൗർണമി കാണാൻ.
മാഘപൗർണമി, കർണാടകയിലെ പെൺജീവിതങ്ങൾക്ക് അതു ശരിക്കും അമാവാസിയായിരുന്നു. ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും ഒരു ദിവസത്തെ വർണക്കാഴ്‌ചയാണ് ഈ പൗർണമി. അതു കഴിഞ്ഞാൽ കുറേ സ്ത്രീകളെ പിന്നെ കാത്തിരുന്നത് നിറംകെട്ട ജീവിതമായിരുന്നു. പണ്ട്, കർണാടകയിലെ യെല്ലമ്മ ക്ഷേത്രങ്ങളിൽ വാത്മീകി, മാതികാ സമുദായത്തിൽപ്പെട്ട പെൺകുട്ടികളെ ദേവദാസിയാക്കിയിരുന്നതു മാഘമാസത്തിലെ പൗർണമി നാളിലായിരുന്നു. മാഘപൗർണമിക്കു കർണാടകയിലെ ഉച്ചംഗിമലയിലേക്കു നടത്തിയ യാത്ര 2014 ഫെബ്രുവരി 02ന് ‘മലയാള മനോരമ’ ‘ഞായറാഴ്ച’യിൽ പ്രസിദ്ധീകരിച്ചതിന്റെ 10–ാം വാർഷികത്തിൽ അങ്ങോട്ടു വീണ്ടും ഒരു യാത്ര പോകുകയായിരുന്നു, 2024 ഫെബ്രുവരി 23ന്; ഉച്ചംഗിമലയിലെ ഈ വർഷത്തെ മാഘപൗർണമി കാണാൻ.
‘മനോരമ ഞായറാഴ്ചയിൽ’ പ്രസിദ്ധീകരിച്ച ഫീച്ചർ സുപ്രീം കോടതിയിൽ എത്തിയതിനെത്തുടർന്ന് കോടതി, ദേവദാസി വിഷയത്തിൽ ഇടപെടുകയും കർശനമായ നിരീക്ഷണത്തിനും നിരോധനത്തിനും വിധി പുറപ്പെടുവിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ 10 വർഷത്തിനു ശേഷമുള്ള ഈ യാത്രയിലെ കാഴ്ചകൾ തികച്ചും വ്യത്യസ്തമാണ്. ഇതിനിടെ ഇവിടുത്തെ സ്ത്രീജീവിതങ്ങളിലും ആ കോടതിവിധി വലിയ മാറ്റമുണ്ടാക്കിയിരിക്കുന്നു.
∙ ആരാണ് ദേവദാസികൾ?
പിന്നാക്ക സമുദായങ്ങളിൽ നിന്ന് യെല്ലമ്മ ക്ഷേത്രങ്ങളിലേക്കു സമർപ്പിക്കപ്പെടുന്ന പെൺകുട്ടികളായിരുന്നു കർണാടകയിലെ ദേവദാസികൾ. രാജസഭകളിൽ നൃത്തമാടുകയും പാട്ടുപാടുകയും ചെയ്യുന്ന കഥകളിലെ ദേവദാസികളല്ലിത്. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ വീണവരെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ഉപയോഗപ്പെടുത്താൻ നാട്ടുപ്രമാണിമാർ കണ്ടെത്തിയ ഉപായത്തിന്റെ ബലിയാടുകളാണിവർ. ഇവർ ക്ഷേത്രസ്വത്ത് ആയി പുറമേ അറിയപ്പെടുമെങ്കിലും നാട്ടിലെ പ്രമാണിമാരായിരുന്നു ഇവരെ ഉപയോഗപ്പെടുത്തിയിരുന്നത്. ആദ്യം ഒരാളുടെ ദാസിയായി തുടങ്ങി പിന്നെ അവർക്കു മടുക്കുമ്പോൾ മറ്റൊരാളുടെ, ഒടുക്കം പലരുടെ ദാസിമാരായി തീരാനായിരുന്നു അവരുടെ വിധി. ശരിക്കും ലൈംഗികത്തൊഴിലാളികളായി അവസാനിക്കുകയായിരുന്നു കർണാടകയിലെ ഭൂരിഭാഗം ദേവദാസികളും.
പൗർണമിനാളിൽ പുലർച്ചെ രണ്ടു മുതൽ നാലു വരെ ക്ഷേത്രത്തിന്റെ ശ്രീകോവിൽ അടച്ചിട്ടായിരുന്നത്രെ പണ്ടുകാലത്ത് ദേവദാസിയാക്കുന്നതിന്റെ പൂജകൾ. ക്ഷേത്രഭാരവാഹികൾക്കും പൂജാരികൾക്കും മാത്രമാണ് അകത്തേക്കു പ്രവേശനം. ക്ഷേത്രത്തിലെ പുണ്യതീർഥമായി വിശ്വസിക്കപ്പെടുന്ന ആനെഹൊണ്ട (ആനക്കുളം) യിൽ കുളിപ്പിച്ചാണു പെൺകുട്ടികളെ ശ്രീകോവിലിലേക്ക് ആനയിക്കുകയെന്നും പൂജിച്ച തളികയിൽ ഋതുമതികളെ നഗ്നരാക്കി ഇരുത്തിയായിരിക്കും ചടങ്ങെന്നും പഴമക്കാരുടെ കഥകളിൽ കേൾക്കാം. 1982ൽ ദേവദാസി സമ്പ്രദായം നിയമം മൂലം നിരോധിച്ചു. എന്നാൽ, ദാരിദ്ര്യം തുടരുന്നതിനാൽ ദേവദാസി സമ്പ്രദായവും തുടർന്നു. വീട്ടുകാർ യെല്ലമ്മ ക്ഷേത്രങ്ങളിൽ പെൺകുട്ടികളെ എത്തിച്ച് നടയിരുത്തി.
നിരോധനം നിലവിൽ വന്നത് പലരും ഏറെക്കാലം അറിഞ്ഞതുപോലുമില്ല. നിയമത്തെക്കുറിച്ച് അറിയാവുന്നവരാകട്ടെ ഏറിയ പങ്കും ആ നിയമത്തിനെതിരു നിൽക്കുന്നവരായിരുന്നു. അല്ലാത്ത ചുരുക്കം ചിലരാകട്ടെ, ഈ സമ്പ്രദായത്തെ എതിർക്കാൻ ശേഷിയില്ലാത്തവരും. പഴയകാലത്തിന്റെ പ്രതാപം കെടാതെ കാത്തുസൂക്ഷിക്കാൻ നാട്ടിൽ ദേവദാസികൾ വേണമെന്നു ശഠിക്കുന്ന പ്രമാണിമാർ യെല്ലമ്മ ക്ഷേത്രങ്ങളിൽ മാഘപൗർണമി വലിയ ആഘോഷമായി കൊണ്ടാടി. ഒരുകാലത്ത് ദേവദാസികളായവർ യെല്ലമ്മ വിഗ്രഹവുമായി ഉച്ചംഗിമലയിൽ എത്തുന്നതും മാഘപൗർണമി നാളിലാണ്.
∙ പിന്നെയും ഉച്ചംഗിമല കയറുമ്പോൾ
മാഘപൗർണമിയുടെ തലേന്നു രാത്രിയായിരുന്നു ഈ വർഷത്തെയും യാത്ര. ദാവനഗരെ ചെന്നു വേണം ഉച്ചംഗിമലയിലേക്കു പോകാൻ. ദക്ഷിണേന്ത്യയുടെ പടിഞ്ഞാറു ഭാഗത്തായാണ് ബെംഗളൂരുവിൽ നിന്ന് 265 കിലോമീറ്റർ മാറിയുള്ള ദാവനഗരെ എന്ന ജില്ലാ ആസ്ഥാനം. ദാവനഗരെ നഗരത്തിൽ നിന്ന് 37 കിലോമീറ്റർ മാറിയാണ് ഉച്ചംഗി ദുർഗ ക്ഷേത്രം. ചരിത്രത്തിൽ പാണ്ഡ്യരുടെ ആസ്ഥാനമായിരുന്നത്രെ ഇത്. മലമുകളിലുള്ള ക്ഷേത്രം ദൂരെ നിന്നു തന്നെ കാണാം. അടുത്തേക്ക് എത്തുന്തോറും മല കയറിപ്പോകുന്ന ആളുകളെയും കുഞ്ഞുജീവികളെപ്പോലെ കണ്ടുതുടങ്ങും.
വർഷങ്ങൾക്കു മുൻപ് വരുമ്പോൾ ഈ വഴി നീളെ കാളവണ്ടികൾ കാണാമായിരുന്നു, ചായം പൂശിയ കാളകളും പൂക്കൾ കൊണ്ട് അലങ്കരിച്ച വണ്ടികളും. ഈ വണ്ടികളിൽ ആണ് രഹസ്യമായി ദേവദാസിയാക്കാനുള്ള പെൺകുട്ടികളെ കൊണ്ടുവന്നിരുന്നതെന്നു ദേവദാസി സമ്പ്രദായത്തിനെതിരെ പ്രവർത്തിച്ചിരുന്ന സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. കാളവണ്ടികളിൽ വരുന്നതിനു പുറമേ, വഴിനീളെ പ്രായം ചെന്ന ദേവദാസികൾ കാൽനടയായി വരുന്നതും കാണാമായിരുന്നു. ചിലർ ക്ഷേത്രത്തിൽ നിന്ന് പൂജ കഴിഞ്ഞ് ഇറങ്ങിവരികയായിരിക്കും. ചിലർ ക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരിക്കും.
പക്ഷേ, ഇക്കുറി കാളവണ്ടികൾ ഒന്നുപോലും കണ്ടില്ല. ‘‘ആളുകൾ ട്രാക്ടറിലാണു വരുന്നത്. കാലം പുരോഗമിച്ചില്ലേ?’’– വഴിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പൊലീസുകാരൻ പറഞ്ഞു. പണ്ട് വഴിയിൽ ഇരുവശവും കാണാമായിരുന്ന സൂര്യകാന്തിപ്പാടങ്ങളും ഇപ്പോഴില്ല; അവിടമെല്ലാം ചോളം കയ്യടക്കിയിരിക്കുന്നു. ക്ഷേത്രത്തിലേക്ക് 3 വഴികളിലൂടെ കയറാം. ഇതിൽ ഒരു വഴി പൂർണമായും പടികളാണ്. മറ്റു വഴികൾ പാത പോലെ ഒരുക്കിയിട്ടുണ്ട്. വഴികൾ തുടങ്ങുന്നതിനു സമീപത്തായി പണ്ട് കാളവണ്ടികൾ പാർക്ക് ചെയ്ത് കാളകളെ കെട്ടിയിട്ടിരുന്ന സ്ഥലത്ത് ഇപ്പോൾ ജീപ്പുകളും ഓട്ടോകളും ട്രാക്ടറുകളും മാത്രം.
∙ പച്ചവള പുതുക്കാൻ ഒരു ദിനം
മലയിലേക്കു കയറിപ്പോകാൻ തുടങ്ങുന്നിടത്തു വലിയ മണികൾ കെട്ടിയിട്ടിട്ടുണ്ട്, അതിൽ അടിച്ചാണ് എല്ലാവരും മല കയറിത്തുടങ്ങുന്നത്. കെട്ടിയുണ്ടാക്കിയ പടികളിലും ചായങ്ങൾ വാരിപൂശിയിരിക്കുന്നതു കാണാം. വർണപ്പൊടികൾ വിൽക്കാനായി കച്ചവടക്കാർ വശങ്ങളിൽ ഇരിപ്പുണ്ട്. പണ്ട് ദാസിയാക്കാൻ കൊണ്ടുവരുന്ന പെൺകുട്ടികളെ ചായം പൂശിയിരുന്ന കഥ പണ്ടൊരു ദേവദാസി പറഞ്ഞുതന്നത് ഓർത്തു. നേരത്തെ ദേവദാസിയാക്കപ്പെട്ടവരും വർണപ്പൊടികൾ വാങ്ങിക്കും. ക്ഷേത്രത്തിൽ സമർപ്പിക്കാനാണിത്. വളകളുടെ കച്ചവടവും പൊടിപൊടിക്കുന്നു. പച്ചവളകളാണ് ഏറെയും. ദേവദാസികൾ തങ്ങളുടെ പച്ചവളകൾ കൈകൾ കൂട്ടിയിടിച്ച് പൊട്ടിച്ച് പുതിയ വളകൾ ചാർത്തുന്ന ദിവസം കൂടിയാണ് മാഘപൗർണമി. അണിഞ്ഞൊരുങ്ങി സുന്ദരികളാവാൻ ഇതിലും നല്ലൊരു ദിവസമില്ലത്രെ.
പഴമാണ് ഇവിടുത്തെ മറ്റൊരു വഴിപാട്. ശ്രീകോവിലിന്റെ പുറകിലെ ചുവരിൽ എറിയാനാണു പഴം വാങ്ങിക്കുന്നത്. പഴുത്ത പഴം ചുവരിലിടിച്ച് വീണ്, കാണാൻ സുഖകരമല്ലാത്ത വിധം അവിടെ കൂടിക്കിടക്കും. ‘‘ഉദാ ഉദാ’’ എന്നു വിളിച്ചാണ് സ്ത്രീകൾ പടികൾ കയറുന്നത്. ഉച്ചംഗിദുർഗയെ സ്തുതിക്കലാണ് ‘ഉദാ’ എന്ന വിളിയിലൂടെ. പല ദേവദാസികളും പ്രായാധിക്യം കൊണ്ട് പടികൾ കയറാൻ ഏറെ വിഷമിക്കുന്നുണ്ട്. പണ്ടത്തെ അപേക്ഷിച്ച് ആഘോഷത്തിൽ ദേവദാസികൾ ഇപ്പോൾ നന്നേ കുറഞ്ഞിരിക്കുന്നു. 10 വർഷത്തിനിടെ പലരും മരണത്തിനു കീഴടങ്ങിയിരിക്കാം. നാൽപ്പതും അൻപതും അതിൽ താഴെയും പ്രായമുള്ള ദേവദാസികളെ ഇപ്പോഴും കാണാം.
1982ലെ നിരോധനത്തിനു ശേഷവും ഇവിടെ ദേവദാസിയാക്കൽ ചടങ്ങ് നടന്നിട്ടുണ്ട് എന്നതിന് ആ കാഴ്ച തന്നെ തെളിവ്. ദേവദാസികളിൽ ഭൂരിഭാഗം പേരുടെയും മുടി ജട പിടിച്ചിട്ടുണ്ട്. അതു ദേവിയുടെ അനുഗ്രഹമാണെന്നാണ് അവരുടെ വാദം. ജട പിടിച്ച മുടിക്കു മുകളിൽ തളികയിൽ യെല്ലമ്മ വിഗ്രഹവും ഏന്തി അവർ മല കയറുകയാണ്, പിന്നെയും അനുഗ്രഹത്തിനായി. പടികൾ കയറി എത്തുന്നതു വലിയൊരു പാറയുടെ പുറത്താണ്. അതിന്റെ താഴ‌്‌വാരത്തിൽ ഒരു കുളം കാണാം. അതാണ് ആനക്കുളം. ദേവദാസികളും യെല്ലമ്മയെ തൊഴാനെത്തിയവരുമെല്ലാം അടുത്ത കാലം വരെ ആ കുളത്തിൽ കുളിച്ചു വസ്ത്രം മാറി ക്ഷേത്രദർശനത്തിനു പോകുമായിരുന്നു.
ഇപ്പോൾ കുളത്തിൽ ഇറങ്ങി കുളിക്കുന്നത് അപകടകരമായതിനാൽ ആളുകൾ കുറച്ചു വെള്ളം ശേഖരിച്ചു കൊണ്ടുവന്ന് പാറയിൽ നിന്നുകൊണ്ട് ദേഹശുദ്ധി വരുത്തിയെന്നു വരുത്തിത്തീർക്കുകയാണ്. യെല്ലമ്മ വിഗ്രഹം പാറപ്പുറത്തു വച്ച് വർണപ്പൊടികളും പൂക്കളും ചാർത്തി സ്വന്തം നിലയിൽ ഓരോരുത്തരും പൂജ നടത്തും. പൂജയ്ക്കിടയിൽ ചിലർ തുള്ളിയുറയുന്നതും കാണാം. രാത്രിയാകുമ്പോഴേക്കും പാറപ്പുറം മുഴുവനും ഭക്തരെക്കൊണ്ടു നിറഞ്ഞിരിക്കും, ക്ഷേത്രദർശനം കഴിഞ്ഞാലും ആളുകൾ പാറപ്പുറത്ത് തിരിച്ചെത്തി വിശ്രമിക്കും. അവർക്കിടയിലൂടെ നടന്നുപോകുക തന്നെ ദുഷ്കരമാണ്.
∙ നിരീക്ഷണം ശക്തം
ദേവദാസിയാക്കൽ നിരോധിച്ചു കൊണ്ടുള്ള ബാനറുകൾ അവിടവിടെ കാണാം. പെൺകുട്ടികളെ ദേവദാസിയാക്കിയാൽ 2 മുതൽ 5 വർഷം വരെ തടവും 2000 മുതൽ 10,000 രൂപ വരെ പിഴയുമാണു ശിക്ഷ എന്ന് ബാനറുകളിൽ കാണാം. മനോരമ ലേഖനം സുപ്രീം കോടതിയിൽ എത്തിയതിനെത്തുടർന്ന്, ദേവദാസിയാക്കുന്നതിനെതിരെ ശക്തമായ ബോധവൽക്കരണം വേണമെന്ന് 2016 ഫെബ്രുവരിയിലെ വിധിയിൽ നിഷ്കർഷിച്ചിരുന്നു. അതിന്റെ ഭാഗമാണു വനിതാ വികസന വകുപ്പ് തയാറാക്കിയ ബാനറുകൾ.
ഉൾഗ്രാമങ്ങളിൽ ദേവദാസി സമ്പ്രദായത്തിനെതിര മൈക്ക് അനൗൺസ്മെന്റും കോടതി നിഷ്കർഷിച്ചിരുന്നതാണ്. ഇത് മാഘപൗർണമിയുടെ രണ്ടുമൂന്നു ദിവസം മുന്നേ ആരംഭിക്കും.
റവന്യു, പൊലീസ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന വിവിധ സംഘങ്ങൾ ക്ഷേത്രം കേന്ദ്രീകരിച്ചു പരിശോധന നടത്തുമെന്നും സംശയകരമായ സാഹചര്യത്തിൽ കുടുംബങ്ങൾ പെൺകുട്ടികളുമായി എത്തിയാൽ വിശദാംശങ്ങൾ ചോദിച്ച് ദേവദാസിയാക്കാൻ എത്തിച്ചതല്ലെന്ന് ഉറപ്പു വരുത്തുമെന്നും സുപ്രീം കോടതിയിൽ കർണാടക സർക്കാർ അറിയിച്ചിരുന്നു. ഇതിനായി സന്നദ്ധപ്രവർത്തകരും മാഘപൗർണമിക്ക് യെല്ലമ്മ ക്ഷേത്രത്തിൽ എത്തിച്ചേരും.
∙ നിസ്സാരമല്ല മാറ്റങ്ങൾ
സന്നദ്ധ പ്രവർത്തകരുമായി എത്തിയ ദേവദാസി വിമോചന മുന്നണി സംസ്ഥാന പ്രസിഡന്റ് ടി.വി.രേണുകയെ ഞങ്ങൾ ഈ യാത്രയിലും കണ്ടു. സുപ്രീം കോടതി വിധി കർണാടകയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയതായി രേണുക പറഞ്ഞു. പക്ഷേ, ഇപ്പോൾ ക്ഷേത്രങ്ങളിൽ നിന്നു മാറി വീടുകൾ കേന്ദ്രീകരിച്ച് ദേവദാസിയാക്കൽ ചടങ്ങു നടക്കാനുള്ള സാധ്യതയും അവർ ചൂണ്ടിക്കാട്ടി. വീടുകളിലെ ചടങ്ങ് കണ്ടെത്തുന്നതോ തടയുന്നതോ അത്ര എളുപ്പമല്ല. കഴിഞ്ഞ വർഷം ജഗലൂർ താലൂക്കിലെ മഡ്രള്ളിയിൽ ദേവദാസിയാക്കിയതായി പെൺകുട്ടി തന്നെ പരാതിപ്പെട്ടിട്ടും പിതാവിനെ 7 ദിവസം കഴിഞ്ഞ് വിട്ടയയ്ക്കേണ്ടിവന്നുവെന്നും ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് എടുക്കുന്നതെന്നും രേണുക പറഞ്ഞു.
മാഘപൗർണമി കഴിഞ്ഞ് ദിവസങ്ങൾ കഴിയുമ്പോൾ ഇത്തരം പരാതികൾ ഇപ്പോഴും പലയിടത്തു നിന്നും ഉയരാറുണ്ട്. ഇങ്ങനെ പരാതിപ്പെടാൻ തയാറായി കുട്ടികൾ മുന്നോട്ടുവരുന്നതുതന്നെ ഗുണപരമായ മാറ്റമായാണ് ദേവദാസി വിമോചന മുന്നണി കാണുന്നത്. കർണാടകയിൽ വിവിധ ജില്ലകളിലായി 44,000 ദേവദാസികൾ ഉണ്ട് എന്നാണ് സർക്കാർ കണക്ക്. എന്നാൽ, അനൗദ്യോഗിക കണക്ക് ഇതിലുമേറെയാണ്. ഇവരുടെ മക്കളായ ഒരു ലക്ഷത്തോളം പേർക്ക് രേഖകളിൽ അച്ഛന്റെ പേര് ഇല്ല. ഇതുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ ഏറെയാണ്. ദേവദാസികൾക്ക് പ്രതിമാസം 2000 രൂപയാണ് പെൻഷൻ. പെൻഷൻ കിട്ടാൻ, ദേവദാസി ആയിരുന്നു എന്ന അവകാശവാദവുമായി ലൈംഗികത്തൊഴിലാളികൾ പോലും ഓഫിസുകളിൽ എത്തുന്നുണ്ടെന്ന് വനിതാ വികസന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.