സഹകരണം എവിടെവരെ?
കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കുള്ള ക്ഷണം നിരസിക്കാൻ മുസ്‍ലിം ലീഗിനെ പ്രേരിപ്പിച്ച പ്രധാന കാരണം അതു ലീഗിന്റെ രാഷ്ട്രീയ വിശ്വാസ്യതയ്ക്കു പോറലേൽപിക്കും എന്നതായിരുന്നു. ഒരു മുന്നണിയിൽ നിൽക്കുമ്പോൾ അവിടെ ഉറച്ചുനിൽക്കുകയാണ് അന്തസ്സ്
കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കുള്ള ക്ഷണം നിരസിക്കാൻ മുസ്‍ലിം ലീഗിനെ പ്രേരിപ്പിച്ച പ്രധാന കാരണം അതു ലീഗിന്റെ രാഷ്ട്രീയ വിശ്വാസ്യതയ്ക്കു പോറലേൽപിക്കും എന്നതായിരുന്നു. ഒരു മുന്നണിയിൽ നിൽക്കുമ്പോൾ അവിടെ ഉറച്ചുനിൽക്കുകയാണ് അന്തസ്സ്
കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കുള്ള ക്ഷണം നിരസിക്കാൻ മുസ്‍ലിം ലീഗിനെ പ്രേരിപ്പിച്ച പ്രധാന കാരണം അതു ലീഗിന്റെ രാഷ്ട്രീയ വിശ്വാസ്യതയ്ക്കു പോറലേൽപിക്കും എന്നതായിരുന്നു. ഒരു മുന്നണിയിൽ നിൽക്കുമ്പോൾ അവിടെ ഉറച്ചുനിൽക്കുകയാണ് അന്തസ്സ്
കോഴിക്കോട്ട് സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്കുള്ള ക്ഷണം നിരസിക്കാൻ മുസ്‍ലിം ലീഗിനെ പ്രേരിപ്പിച്ച പ്രധാന കാരണം അതു ലീഗിന്റെ രാഷ്ട്രീയ വിശ്വാസ്യതയ്ക്കു പോറലേൽപിക്കും എന്നതായിരുന്നു. ഒരു മുന്നണിയിൽ നിൽക്കുമ്പോൾ അവിടെ ഉറച്ചുനിൽക്കുകയാണ് അന്തസ്സ്; അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ ലീഗ് വിലയിരുത്തി.
പക്ഷേ, ദിവസങ്ങൾക്കുള്ളിൽ ലീഗിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാൻ വിമർശകർക്ക് അവസരം കിട്ടി. എൽഡിഎഫ് സർക്കാർ വച്ചുനീട്ടിയ കേരള ബാങ്ക് ഭരണസമിതി അംഗത്വം ലീഗ് എംഎൽഎ പി.അബ്ദുൽ ഹമീദ് സ്വീകരിച്ചതു പാർട്ടിയിലും മുന്നണിയിലും വല്ലാത്ത അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു. സിപിഎമ്മിന്റെ ആലയിൽ ലീഗിനെ കെട്ടാനുള്ള നീക്കത്തിന്റെ തുടക്കമായി ചിലരെല്ലാം വ്യാഖ്യാനിച്ചു. ആ വെള്ളം വാങ്ങിവച്ചാൽ മതിയെന്ന് ഒടുവിൽ സാദിഖലി തങ്ങൾക്കുതന്നെ പ്രഖ്യാപിക്കേണ്ടി വന്നു. എൽഡിഎഫിലേക്കു പോകാൻ ഒരു കാരണംപോലും ഇല്ലെങ്കിൽ, യുഡിഎഫിൽ തുടരാൻ ലീഗിന് ഒരായിരം കാരണങ്ങളുണ്ടെന്നു തങ്ങൾ വ്യക്തമാക്കിയതു ലീഗിലെ തന്നെ ചിലർക്കുള്ള സന്ദേശമായിക്കൂടി അണികൾ കരുതുന്നു.
എൺപതു തൊട്ടുള്ള മുന്നണി രാഷ്ട്രീയം പരിശോധിച്ചാൽ യുഡിഎഫിന്റെ അവിഭാജ്യഘടകമായാണു ലീഗിനെ സിപിഎമ്മും വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ കോൺഗ്രസിനെ എന്ന പോലെ ലീഗിനെ വിമർശിക്കാനും കുത്തിനോവിക്കാനുമുള്ള ഒരവസരവും സിപിഎം പാഴാക്കിയിരുന്നില്ല. ഏതാനും മാസങ്ങളായി ആ രാഷ്ട്രീയലൈനല്ല സിപിഎമ്മിനുള്ളത്. ലീഗിനെ പുകഴ്ത്താൻ കിട്ടുന്ന ഒരവസരവും സിപിഎം ഇപ്പോൾ കളയുന്നുമില്ല. ആ സൗഹൃദം പൂക്കാൻ കൈമാറിയ സ്നേഹസമ്മാനമായാണ് കേരള ബാങ്ക് ഭരണസമിതി നിയമനം പെട്ടെന്നു വിലയിരുത്തപ്പെട്ടത്. പലസ്തീൻ റാലികളിലേക്കു സിപിഎമ്മിന്റെ തുറന്ന ക്ഷണം ഉണ്ടായതും നവകേരള സദസ്സിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ലേഖനം ലീഗിന്റെ ‘ചന്ദ്രികയിൽ’ പ്രസിദ്ധീകരിച്ചതും ആ ചർച്ച കൂടുതൽ സജീവമാക്കി. ലീഗിന്റെ ഒരു സംസ്ഥാന കൗൺസിൽ അംഗം മുഖ്യമന്ത്രി വിളിച്ച നവകേരള സദസ്സ് പൗരപ്രമുഖരുടെ യോഗത്തിൽ പങ്കെടുക്കുകകൂടി ചെയ്തതോടെ പാർട്ടി രാഷ്ട്രീയ പ്രതിസന്ധിയിലായി.
‘കേരള ബാങ്കിൽ’ സംഭവിച്ചത്
കേരളത്തിലെ തന്നെ ഏറ്റവും പ്രമുഖരായ സഹകാരികളിൽ ഒരാളാണ് പി.അബ്ദുൽ ഹമീദ് എംഎൽഎ. കേരള ബാങ്കിനു മുൻപുണ്ടായിരുന്ന സംസ്ഥാന സഹകരണ ബാങ്കിൽ മൂന്നു പതിറ്റാണ്ടോളം അദ്ദേഹം ഡയറക്ടറായിരുന്നു. സമാനപദവി മന്ത്രി വി.എൻ.വാസവൻ നീട്ടിയപ്പോൾ അതു സ്വീകരിക്കാവുന്നതാണല്ലോയെന്നു ഹമീദ് വിചാരിച്ചു. പി.കെ.കുഞ്ഞാലിക്കുട്ടി അതിനു സമ്മതവും സാദിഖലി ശിഹാബ് തങ്ങൾ അർധസമ്മതവും പറഞ്ഞെന്നാണ് ലീഗ് കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. അങ്ങനെ ആ ‘ഒന്നൊന്നര സമ്മതം’ മന്ത്രിയെ ഹമീദ് അറിയിച്ചു.
കേരള ബാങ്ക് പദവി ഹമീദിനെ തേടി വന്നതിനു പിന്നിൽ മറ്റു ചില കാരണങ്ങളുമുണ്ട്. ലീഗിന്റെ മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ എതിർത്ത് യു.എ.ലത്തീഫ് എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന നിയമയുദ്ധത്തോട് അകലം പാലിച്ചാണ് ഹമീദ് നിൽക്കുന്നത്. ലീഗിന്റെ പ്രാഥമിക സഹകരണസംഘങ്ങളെല്ലാം ചേർന്നാണ് ആ കേസുമായി മുന്നോട്ടു പോകുന്നതെങ്കിലും ഹമീദിന്റെ സ്വന്തം പട്ടിക്കാട് സഹകരണ ബാങ്ക് ആ കൂട്ടായ്മയിൽനിന്നു മാറിനിൽക്കുകയുമാണ്.
ഈ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് നേതൃത്വത്തിന്റെ അറിവോടെ പദവി ഹമീദ് സ്വീകരിച്ചതെന്നും കൂടുതൽ വ്യാഖ്യാനം വേണ്ടെന്നുമാണ് ലീഗ് നേതൃത്വം വിശദീകരിക്കുന്നത്. പക്ഷേ, വിചാരിക്കാത്ത രാഷ്ട്രീയതലത്തിലേക്ക് ആ പ്രശ്നം വളർന്നു. മുഖ്യമന്ത്രിയുടെ ലേഖനം ‘ചന്ദ്രിക’യിൽ മാത്രമല്ല, ബിജെപി മുഖപത്രത്തിലും വന്നല്ലോയെന്ന് ആ വിമർശനത്തിനു മറുപടി നൽകി. എൻ.എ.അബൂബക്കർ നവകേരള സദസ്സിനു പോയതു വ്യക്തിപരമായ ആവശ്യങ്ങൾക്കാകാമെന്നും ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നും പറഞ്ഞു കയ്യൊഴിഞ്ഞു. അപ്പോഴും കേരള ബാങ്ക് പ്രശ്നത്തിൽ പാർട്ടിക്കുള്ളിൽ തൃപ്തികരമായ ഉത്തരം നേതൃത്വത്തിനു നൽകാനായില്ല.
അനിഷ്ടത്തിൽ കോൺഗ്രസ്
കോൺഗ്രസിനു പലതും ഒട്ടും ദഹിച്ചിട്ടില്ല. എന്നാൽ, അതുപറഞ്ഞു ലീഗ് നേതൃത്വത്തെ പിണക്കാനുള്ള സമയമായി ഇതിനെ കോൺഗ്രസ് കാണുന്നില്ല. കേരള ബാങ്ക് പുകിലെല്ലാം നടക്കുമ്പോൾ കേംബ്രിജിലായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കോഴിക്കോട്ട് പി.കെ.കുഞ്ഞാലിക്കുട്ടിയുമായി ഇന്നു പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ശ്രമിക്കും. സഹകാരിയായ ഹമീദിനു കേരള ബാങ്ക് ഭരണസമിതി അംഗമാകാമെങ്കിൽ മുൻ ആസൂത്രണ ബോർഡ് അംഗമായ തന്നെ എൽഡിഎഫ് വീണ്ടും ആ ബോർഡിൽ വച്ചാൽ സമ്മതിക്കുമോയെന്നാണ് സിഎംപിയുടെ സി.പി.ജോൺ യുഡിഎഫ് നേതൃത്വത്തോടു ചോദിച്ചത്. മുന്നണിയിൽ വ്യാപക അസംതൃപ്തിയുണ്ട്. ഹമീദ് ഭരണസമിതി അംഗത്വം ഒഴിയുകയാണ് വേണ്ടതെന്ന വികാരവും ഘടകകക്ഷികൾക്കുണ്ട്.
ലീഗിലും അണികളിലും ആശയക്കുഴപ്പമുണ്ടാക്കുക എന്ന ലക്ഷ്യത്തിന് ഇതെല്ലാം പ്രയോജനപ്പെടുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപു മറ്റൊന്നും സംഭവിക്കാനില്ലെന്ന് അവർക്കറിയാം. യുവനിരയിൽ നിന്ന് ഒരാളെ ലോക്സഭയിലേക്കു മൽസരിപ്പിക്കണമെന്നു ലീഗ് ആഗ്രഹിക്കുന്നു. മൂന്നാമതൊരു സീറ്റ് ചോദിക്കാനുള്ള തീരുമാനം അതു കണക്കിലെടുത്താണ്. രാഹുൽ ഗാന്ധി മത്സരിച്ചില്ലെങ്കിൽ വയനാട്, കെ.മുരളീധരൻ മാറിയാൽ വടകര. ഇതിൽ ഒന്നാണു ലക്ഷ്യം. ആ സമ്മർദക്കളിയുടെ തുടക്കമാണോ ഇതെല്ലാമെന്നു സംശയിക്കുന്നവരും യുഡിഎഫിലുണ്ട്.
നവകേരള സദസ്സ് മലപ്പുറത്ത് എത്തുമ്പോൾ എന്താണു സംഭവിക്കുകയെന്നാണ് ഈ ഘട്ടത്തിൽ കോൺഗ്രസ് ശ്രദ്ധിക്കുന്നത്. ലീഗിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന ഒന്നുംതന്നെ മലപ്പുറത്തു സംഭവിക്കരുതെന്ന കർശനനിർദേശം നേതൃത്വം നൽകിക്കഴിഞ്ഞു. ജില്ലാ ഘടകം അതൊരു കടമയായി എടുത്തിട്ടുണ്ടെങ്കിലും ‘കാബിനറ്റ് ബസ്’ മലപ്പുറം വിടും വരെ ഉദ്വേഗം തുടരും.