ഗുജറാത്തിനോടുള്ള കലിപ്പ് പഞ്ചാബിനോട് തീർത്ത് ഹെറ്റ്മയർ; ഇംപാക്ട് നൽകി ജയ്സ്വാൾ; വീണ്ടും ‘തലപൊക്കി’ ചെഹൽ
വീണ്ടും അവസാന ഓവർ ത്രില്ലർ. ഇത്തവണ വിജയം സഞ്ജുവിന്റെ രാജസ്ഥാനൊപ്പം. ഗുജറാത്തിനെതിരായ മത്സരത്തിൽ 20–ാം ഓവറിന്റെ അവസാന പന്തിൽ റാഷിദ് ഖാൻ തട്ടിയെടുത്ത വിജയത്തിന് രാജസ്ഥാൻ പകരം ചോദിച്ചത് പഞ്ചാബിനോട്. 20–ാം ഓവറിന്റെ അഞ്ചാം പന്തിൽ ഹെറ്റ്മയർ പറത്തിയ സിക്സറിൽ രാജസ്ഥാൻ വീണ്ടെടുത്തത്
വീണ്ടും അവസാന ഓവർ ത്രില്ലർ. ഇത്തവണ വിജയം സഞ്ജുവിന്റെ രാജസ്ഥാനൊപ്പം. ഗുജറാത്തിനെതിരായ മത്സരത്തിൽ 20–ാം ഓവറിന്റെ അവസാന പന്തിൽ റാഷിദ് ഖാൻ തട്ടിയെടുത്ത വിജയത്തിന് രാജസ്ഥാൻ പകരം ചോദിച്ചത് പഞ്ചാബിനോട്. 20–ാം ഓവറിന്റെ അഞ്ചാം പന്തിൽ ഹെറ്റ്മയർ പറത്തിയ സിക്സറിൽ രാജസ്ഥാൻ വീണ്ടെടുത്തത്
വീണ്ടും അവസാന ഓവർ ത്രില്ലർ. ഇത്തവണ വിജയം സഞ്ജുവിന്റെ രാജസ്ഥാനൊപ്പം. ഗുജറാത്തിനെതിരായ മത്സരത്തിൽ 20–ാം ഓവറിന്റെ അവസാന പന്തിൽ റാഷിദ് ഖാൻ തട്ടിയെടുത്ത വിജയത്തിന് രാജസ്ഥാൻ പകരം ചോദിച്ചത് പഞ്ചാബിനോട്. 20–ാം ഓവറിന്റെ അഞ്ചാം പന്തിൽ ഹെറ്റ്മയർ പറത്തിയ സിക്സറിൽ രാജസ്ഥാൻ വീണ്ടെടുത്തത്
വീണ്ടും അവസാന ഓവർ ത്രില്ലർ. ഇത്തവണ വിജയം സഞ്ജുവിന്റെ രാജസ്ഥാനൊപ്പം. ഗുജറാത്തിനെതിരായ മത്സരത്തിൽ 20–ാം ഓവറിന്റെ അവസാന പന്തിൽ റാഷിദ് ഖാൻ തട്ടിയെടുത്ത വിജയത്തിന് രാജസ്ഥാൻ പകരം ചോദിച്ചത് പഞ്ചാബിനോട്. 20–ാം ഓവറിന്റെ അഞ്ചാം പന്തിൽ ഹെറ്റ്മയർ പറത്തിയ സിക്സറിൽ രാജസ്ഥാൻ വീണ്ടെടുത്തത് വിജയത്തിന്റെ ത്രസിപ്പിക്കുന്ന ഊർജം. പഞ്ചാബ് മുന്നോട്ടുവച്ച 147 റൺസ് വിജയലക്ഷ്യം മറികടന്ന് രാജസ്ഥാൻ വിജയം സ്വന്തമാക്കിയത് ഒരു പന്ത് ശേഷിക്കെ 3 വിക്കറ്റിന്. സ്കോർ: പഞ്ചാബ് കിങ്സ് 20 ഓവറിൽ 8 വിക്കറ്റിന് 147. രാജസ്ഥാൻ റോയൽസ് 19.5 ഓവറിൽ 7 വിക്കറ്റിന് 152 റൺസ്.
∙ വീണ്ടും അവസാന ഓവർ പരീക്ഷണം; ഇത്തവണ വിജയം ആർആറിനൊപ്പം
17–ാം സീസണിൽ സഞ്ജുവിന്റെ രാജസ്ഥാൻ ഇതുവരെ പരാജയം നുണഞ്ഞത് ഒരിക്കൽ മാത്രമാണ്. ഗുജറാത്ത് ടൈറ്റൻസിന് എതിരെ നടന്ന ആ മത്സരത്തിന്റെ വിധി മാറിമറിഞ്ഞത് അവസാന ഓവറിലാണ്. അന്ന് മത്സരത്തിന്റെ അവസാന പന്ത് ബൗണ്ടറി ലൈൻ കടത്തി റാഷിദ് ഖാൻ ഗുജറാത്തിന് വിജയം സമ്മാനിച്ചപ്പോൾ, പഞ്ചാബിനെതിരെ രാജസ്ഥാൻ വിജയിച്ചത് മത്സരത്തിൽ ഒരു പന്തുമാത്രം അവശേഷിക്കെ ഹെറ്റ്മയർ ഗാലറിയിലേക്ക് പറത്തിവിട്ട സിക്സറിലൂടെയാണ്. അർഷ്‌ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ 10 റൺസായിരുന്നു രാജസ്ഥാന്റെ വിജയ ലക്ഷ്യം.
എന്നാൽ, ആദ്യ രണ്ട് പന്തുകളിൽ നിന്നും റൺസ് കണ്ടെത്താൻ കഴിയാതെ വന്നതോടെ രാജസ്ഥാൻ ആശങ്കയിലായി. എന്നാൽ മൂന്നാം പന്ത് സിക്സർ പറത്തിയ ഹെറ്റ്മയർ രാജസ്ഥാന്റെ വിജയ പ്രതീക്ഷകൾ വീണ്ടും സജീവമാക്കി. തുടർന്ന് നാലാം പന്തിൽ രണ്ട് റൺസ് നേടിയ ഹെറ്റ്മയർ സ്ട്രൈക് നിലനിർത്തി. ഒടുവിൽ രാജസ്ഥാൻ ആരാധകർ കാത്തിരുന്ന ആ നിമിഷം വന്നെത്തി. വിജയത്തിനും രാജസ്ഥാനും ഇടയിൽ 2 റൺസും 2 പന്തും ബാക്കിയായപ്പോൾ, ഉയർന്ന ആത്മവിശ്വാസത്തോടെ ഹെറ്റ്മയർ പറത്തിയ പന്ത് ഗാലറിയിലേക്ക് പറന്നിറങ്ങി. രാജസ്ഥാന് വിജയത്തിനൊപ്പം പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിന്റെ അടിത്തറ ബലപ്പെടുകയും ചെയ്തു.
∙ ജയ്സ്വാൾ ഫോമിലേക്ക്, ഇംപാക്ട് ലഭിച്ച് രാജസ്ഥാൻ
രാജസ്ഥാൻ ടീം ഈ സീസണിൽ ഏറ്റവും പ്രതീക്ഷയോടെ നോക്കിക്കണ്ടിരുന്ന താരമാണ് യശ്വസി ജയ്സ്വാൾ. എന്നാൽ ആദ്യ 4 മത്സരങ്ങളിൽ തീർത്തും നിരാശപ്പെടുത്തിയ താരം രാജസ്ഥാന് വലിയ തലവേദന ആയിരുന്നു. 9.75 റൺസ് ശരാശരിയിൽ 39 റൺസ് മാത്രമായിരുന്നു ജയ്സ്വാളിന്റെ സംഭാവന. എന്നാൽ ഗുജറാത്തിന് എതിരായ മത്സരത്തിൽ 19 പന്തുകളിൽ നിന്ന് 24 റൺസ് നേടി അദ്ദേഹം പ്രതീക്ഷ നൽകി. പതിയെ നിലയുറപ്പിച്ച ശേഷം മോശം പന്തുകളെ മാത്രം തിരഞ്ഞുപിടിച്ച് ബൗണ്ടറി കടത്തിയാണ് അന്ന് യശ്വസി റൺ നിരക്ക് ഉയർത്തിയത്. അതേ മാതൃകയിൽ തന്നെയാണ് പഞ്ചാബിനെതിരെയും ജയ്സ്വാൾ ബാറ്റ് വീശിയത്.
ഇത്തവണ ഇംപാക്ട് പ്ലെയർ ആയിട്ടാണ് ജയ്സ്വാളിനെ പഞ്ചാബ് അവതരിപ്പിച്ചത്. എന്നിരുന്നാലും ഓപ്പണിങ് ബാറ്ററായി തന്നെ ക്രീസിലെത്തിയ ജയ്സ്വാളിന്റെ ഓരോ നീക്കവും കൃത്യതയോടെ ആയിരുന്നു. 28 പന്തുകൾ നീണ്ട ഇന്നിങ്സിനിടയിൽ പന്ത് ബൗണ്ടറി ലൈൻ കടന്നത് നാല് തവണ മാത്രമാണ്. അതും 4 ഫോറുകൾ. ഈ സീസണിലെ തന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ആയ 39 റൺസുമായി പുറത്തായ ജയ്സ്വാൾ തന്നെയാണ് പഞ്ചാബിനെതിരെ രാജസ്ഥാനുവേണ്ടി ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയതും.
∙ ബട്‌ലറിന് പകരം തനുഷ്, പിറന്നത് സീസണിൽ ‘ഏറ്റവും മികച്ച’ ഓപ്പണിങ് കൂട്ടുകെട്ട്
ജോസ് ബട്‌ലർ വിട്ടുനിന്ന മത്സരത്തിൽ ജയ്സ്വാളിനൊപ്പം രാജസ്ഥാൻ ഇന്നിങ്സ് ഓപ്പൺ ചെയ്തത് ഐപിഎലിലെ അരങ്ങേറ്റക്കാരൻ തനുഷ് കോട്ടിയാൻ (31 പന്തിൽ 24) ആണ്. ബാറ്റിങ് ദുഷ്കരമായിരുന്ന പിച്ച് ആയിരുന്നിട്ടുകൂടി മികച്ച പ്രകടനമാണ് ഈ പുതിയ കൂട്ടുകെട്ട് രാജസ്ഥാനായി പുറത്തെടുത്തത്.
50 പന്തിൽ 56 റൺസാണ് ഇവർ രാജസ്ഥാന്റെ സ്കോർ ബോർഡിൽ ചേർത്തത്. 17–ാം സീസണിൽ രാജസ്ഥാന്റെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ടും ഇതുതന്നെയാണ്. 9–ാം ഓവറിന്റെ രണ്ടാം പന്തിൽ തനുഷിനെ പുറത്താക്കിക്കൊണ്ട് ലിയാം ലിവിങ്സ്റ്റനാണ് ഈ കൂട്ടുകെട്ട് തകർത്തത്.
∙ ചെറിയ ലക്ഷ്യത്തിന് മുന്നില്‍ കാലിടറി സഞ്ജുവും പരാഗും
ആയാസരഹിതമായി എത്തിപ്പിടിക്കുമെന്ന് കരുതിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ രാജസ്ഥാന് പക്ഷേ കാര്യങ്ങൾ അത്ര അനുകൂലമായിരുന്നില്ല. സീസണിൽ ഏറ്റവും ഫോമിൽ സ്കോർ കണ്ടെത്തിക്കൊണ്ടിരുന്ന നായകൻ സഞ്ജുവും (14 പന്തിൽ 18) ഹിറ്റ് ബാറ്റർ റിയാൻ പരാഗും (18 പന്തിൽ 23) കാര്യമായ സംഭാവന നൽകാതെ മടങ്ങിയപ്പോൾ തന്നെ രാജസ്ഥാൻ സമ്മർദത്തിലായി. പിന്നാലെ ധ്രുവ് ജുറെൽ (11 പന്തിൽ 6) കൂടി പുറത്തായതോടെ രാജസ്ഥാൻ സീസണിലെ രണ്ടാം തോൽവിയിലേക്കാണോ പൊയ്ക്കൊണ്ടിരിക്കുന്നത് എന്നുവരെ തോന്നിപ്പിച്ചു. എന്നാൽ പിന്നീട് കളിയുടെ നിർണായക നിമിഷത്തിൽ അവസരത്തിനൊത്ത് ഉയർന്ന ഹെറ്റ്മയർ അത്തരം ചിന്തകളെ കാറ്റിൽ പറത്തുകയായിരുന്നു.
∙ ഹിറ്റായി ഹെറ്റ്മയർ
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ സിക്സർ പായിച്ച് ജോസ് ബട്‌ലർ രാജസ്ഥാന് വിജയവും സ്വന്തം സെഞ്ചറിയും പൂർത്തിയാക്കിയപ്പോൾ ബട്‌ലറേക്കാൾ ആഹ്ലാദത്തോടെ അദ്ദേഹത്തെ കെട്ടിപ്പിടിക്കുന്ന ഹെറ്റ്മയറിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ, പഞ്ചാബിന് എതിരായ മത്സരശേഷം ഹെറ്റ്മയറെ ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ തോന്നാത്ത ഒരു രാജസ്ഥാൻ ആരാധകൻ പോലും ഉണ്ടാകില്ല. കൈവഴുതിപ്പോകുമെന്നു തോന്നിച്ച വിജയം അത്ര മനോഹരമായാണ് ഹെറ്റ്മയർ ചേർത്തു നിർത്തിയത്.
മത്സരത്തിന്റെ അവസാന നിമിഷ സമ്മർദങ്ങൾക്കിടയിലും പതറാതെ 10 പന്തുകളിൽ നിന്ന് ഹെറ്റ്മയർ സ്വന്തമാക്കിയ 27 റൺസിന് സെഞ്ചറിയേക്കാൾ തിളക്കമുണ്ടായിരുന്നു. അതിനാൽ തന്നെ കളിയിലെ കേമൻ (പ്ലെയർ ഓഫ് ദ് മാച്ച്) പട്ടം സ്വന്തമാക്കിയതും ഹെറ്റ്മയർ തന്നെയാണ്. രാജസ്ഥാന്റെ വിജയത്തിൽ ഏറ്റവും നിർണായകമായ അവസാന ഓവറിൽ പായിച്ച 2 സിക്സറുകൾക്ക് പുറമേ മറ്റൊരു സിക്സർ കൂടി പറത്തിയ ഹെറ്റ്മയറിന്റെ ചെറിയ, ‘വലിയ’ ഇന്നിങ്സിൽ ഒരു ഫോറും ഉൾപ്പെട്ടിരുന്നു.
∙ സജ്ഞുവിന്റെ തീരുമാനം ശരിവച്ച് പഞ്ചാബ് ബാറ്റർമാർ!
ടോസ് നേടിയിട്ടും ബോളിങ് തിരഞ്ഞെടുത്ത സഞ്ജുവിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് പഞ്ചാബ് ബാറ്റർമാർ പുറത്തെടുത്തത്. ശിഖർ ധവാന്റെ അഭാവത്തിൽ പഞ്ചാബ് ഇന്നിങ്സ് ഓപ്പൺ ചെയ്ത അഥർവ ടെയ്‌ഡ് (12 പന്തിൽ 15), ജോണി ബെയർസ്റ്റോ (19 പന്തിൽ 15) സഖ്യം 22 പന്തുകളിൽ നിന്ന് 27 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കിയെങ്കിലും നാലാം ഓവറിന്റെ നാലാം പന്തിൽ ആവേശ് ഖാൻ പഞ്ചാബിന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. അഥർവ ആയിരുന്നു ഇര. തുടർന്ന് പവർ പ്ലേ ഓവറുകൾ പൂർത്തിയാകുമ്പോൾ വെറും 38 റൺസ് മാത്രമായിരുന്നു പഞ്ചാബ് അക്കൗണ്ടിൽ ഉണ്ടായിരുന്നത്. സൺറൈസേഴ്സിന് ഏതിരായ മത്സരത്തിൽ (32) നിന്ന് 6 റൺസിന്റെ പുരോഗതി മാത്രം.
ഒന്നാം വിക്കറ്റിന് ശേഷം പഞ്ചാബിനായി 25 റൺസിന് മുകളിലുള്ള ഒരു കൂട്ടുകെട്ട് പിറക്കുന്നത് ആറാം വിക്കറ്റിലാണ്. ജിതേഷ് ശർമ– ലിയാം ലിവിങ്സ്റ്റൻ സഖ്യം പഞ്ചാബ് സ്കോർ ബോർഡിൽ ചേർത്തത് 33 റൺസാണ്. 24 പന്തുകൾ നീണ്ടുനിന്ന ഈ കൂട്ടുകെട്ട് തന്നെയാണ് പഞ്ചാബ് ഇന്നിങ്സിനെ നൂറു കടത്തിയത്. ജിതേഷ് ശർമ പുറത്തായ ശേഷം കളത്തിലെത്തിയ അശുതോഷ് ശർമ ലിവിങ്സ്റ്റനുമായി ചേർന്ന് 11 പന്തിൽ 19 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ ഹർപ്രീത് ബ്രാറിനെ (3 പന്തിൽ 3*) കൂട്ടുപിടിച്ച് 13 പന്തിൽ 25 റൺസും അശുതോഷ് പഞ്ചാബിനായി കണ്ടെത്തി. ഒടുവിൽ ഇന്നിങ്സിന്റെ അവസാന പന്തിൽ പുറത്താകുമ്പോൾ 16 പന്തിൽ 31 റൺസായിരുന്നു അശുതോഷിന്റെ സമ്പാദ്യം.
∙ വീണ്ടും തല ഉയർത്തി യുസ്‌വേന്ദ്ര ചെഹൽ
4 ഓവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജ്, 4 ഓവറിൽ 34 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാൻ എന്നിവരുടെ മികവിലാണ് പഞ്ചാബ് ബാറ്റർമാരെ രാജസ്ഥാൻ വരുതിയിലാക്കിയത്. എന്നാൽ 4 ഓവറിൽ 31 റൺസ് വഴങ്ങിയ ചെഹലാണ് രാജസ്ഥാൻ ബോളർമാരുടെ കൂട്ടത്തിൽ ഏറ്റവും തല ഉയർത്തി നിന്നത്.
മറ്റൊന്നുമല്ല, ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമന്റെ പർപ്പിൾ ക്യാപ്പിന്റെ തലപ്പൊക്കം തന്നെയായിരുന്നു അതിന് കാരണം. ഒറ്റ രാത്രി 5 വിക്കറ്റുകൾ കടപുഴക്കി ചെഹലിന്റെ തലയിലിരുന്ന പർപ്പിൾ ക്യാപ് അടിച്ചെടുത്ത മുംബൈ ഇന്ത്യൻസിന്റെ ബുമ്രയുടെ തലയിൽ നിന്നാണ് ചെഹൽ തൊപ്പി തിരികെപ്പിടിച്ചത്. 6 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകളാണ് ഈ സീസണിൽ ചെഹലിന്റെ ഇതുവരെയുള്ള സമ്പാദ്യം.
∙ ഫോട്ടോ ഷൂട്ടിനായി മാത്രം ഒരു ഉപനായകനോ?
രാജസ്ഥാനെതിരായ മത്സരത്തിൽ നിന്ന് പഞ്ചാബ് കിങ്സ് നായകൻ ശിഖർ ധവാൻ പരുക്കുമൂലം വിട്ടു നിന്നപ്പോൾ പകരക്കാരനായി ടോസിങ്ങിന് എത്തിയതും ടീമിനെ നയിച്ചതും സാം കരൻ. എന്നാൽ, 2024 ഐപിഎൽ സീസണിന്റെ ഉദ്ഘാടനത്തിന് മുൻപ് നടന്ന നായകൻമാരുടെ ഫോട്ടോഷൂട്ടിൽ ധവാന് പകരം ഉപനായകൻ എന്ന പേരിൽ ജിതേഷ് ശർമയെ പഞ്ചാബ് ടീം അവതരിപ്പിച്ചിരുന്നു. സ്വാഭാവികമായും ക്യാപ്റ്റന്റെ അഭാവത്തിൽ ടീമിനെ നയിക്കേണ്ടത് ഉപനായകനായിരുന്നു. എന്നാൽ ജിതേഷ് ടീമിൽ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് സാം കരണിന് ക്യാപ്റ്റന്റെ തൊപ്പി കൈമാറിയതെന്ന ചർച്ച സമൂഹമാധ്യമങ്ങളില്‍ അലയടിക്കുന്നുമുണ്ട്.