ഇംഗ്ലണ്ടിൽ ഇന്ത്യ പേടിക്കണം; കിവീസിന്റെ ഈ ദക്ഷിണാഫ്രിക്കൻ താരത്തെ!
സതാംപ്ടനിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരാട്ടം കളിക്കുന്ന ടീം ഇന്ത്യയ്ക്കു മുന്നിലേക്ക് ന്യൂസീലൻഡ് നിരയിൽ പുതിയൊരു വെല്ലുവിളി ‘സ്റ്റാൻസ്’ എടുത്തിട്ടുണ്ട്. പേര് ഡെവൻ ഫിലിപ് കോൺവേ. വെറുമൊരു താരോദയം എന്നു പറയാവുന്നതല്ല ആ വരവ്. ടെസ്റ്റ് ക്രിക്കറ്റിൽ കാലം മാറ്റമില്ലാതെ കാത്തുസൂക്ഷിച്ച ഒരുപിടി
സതാംപ്ടനിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരാട്ടം കളിക്കുന്ന ടീം ഇന്ത്യയ്ക്കു മുന്നിലേക്ക് ന്യൂസീലൻഡ് നിരയിൽ പുതിയൊരു വെല്ലുവിളി ‘സ്റ്റാൻസ്’ എടുത്തിട്ടുണ്ട്. പേര് ഡെവൻ ഫിലിപ് കോൺവേ. വെറുമൊരു താരോദയം എന്നു പറയാവുന്നതല്ല ആ വരവ്. ടെസ്റ്റ് ക്രിക്കറ്റിൽ കാലം മാറ്റമില്ലാതെ കാത്തുസൂക്ഷിച്ച ഒരുപിടി
സതാംപ്ടനിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരാട്ടം കളിക്കുന്ന ടീം ഇന്ത്യയ്ക്കു മുന്നിലേക്ക് ന്യൂസീലൻഡ് നിരയിൽ പുതിയൊരു വെല്ലുവിളി ‘സ്റ്റാൻസ്’ എടുത്തിട്ടുണ്ട്. പേര് ഡെവൻ ഫിലിപ് കോൺവേ. വെറുമൊരു താരോദയം എന്നു പറയാവുന്നതല്ല ആ വരവ്. ടെസ്റ്റ് ക്രിക്കറ്റിൽ കാലം മാറ്റമില്ലാതെ കാത്തുസൂക്ഷിച്ച ഒരുപിടി
സതാംപ്ടനിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ കലാശപ്പോരാട്ടം കളിക്കുന്ന ടീം ഇന്ത്യയ്ക്കു മുന്നിലേക്ക് ന്യൂസീലൻഡ് നിരയിൽ പുതിയൊരു വെല്ലുവിളി ‘സ്റ്റാൻസ്’ എടുത്തിട്ടുണ്ട്; പേര് ഡിവോൺ ഫിലിപ് കോൺവേ. വെറുമൊരു താരോദയം എന്നു പറയാവുന്നതല്ല ആ വരവ്. ടെസ്റ്റ് ക്രിക്കറ്റിൽ കാലം മാറ്റമില്ലാതെ കാത്തുസൂക്ഷിച്ച ഒരുപിടി റെക്കോർഡുകളുടെ ആണിക്കല്ലിളക്കിയാണു കിവീസ് ഓപ്പണറുടെ അരങ്ങേറ്റം തന്നെ.
ഇംഗ്ലിഷ് മണ്ണിൽ സ്വപ്നങ്ങൾക്കും അപ്പുറമെന്നു പറയാവുന്ന പ്രകടനവുമായി ടെസ്റ്റ് ക്രിക്കറ്റിന്റെ ക്രീസിൽ പേരു രേഖപ്പെടുത്തിയ കോൺവേ, കെയ്ൻ വില്യംസണും റോസ് ടെയ്‌ലറും പോലുള്ള സ്ഥിരം എതിരാളികൾക്കിടയിൽ ‘അജ്ഞാതഭീഷണിയായി’ കോലിക്കും സംഘത്തിനും മുന്നിൽ വേറിട്ടു നിൽക്കും.
∙ റെക്കോർഡുകൾ തകർത്ത തുടക്കം
ന്യൂസീലൻഡിനെതിരെ അനായാസജയം പ്രതീക്ഷിച്ചിറങ്ങിയ ഇംഗ്ലിഷ് കരുത്തിനെതിരെ റെക്കോർഡുകളുടെ സ്ട്രെയ്റ്റ് ഡ്രൈവുകൾ തീർത്തായിരുന്നു ഡിവോൺ കോൺവേ ടെസ്റ്റിൽ തന്റെ വരവറിയിച്ചത്. കോൺവേയുടെ ബാറ്റിങ് കരുത്തിൽ പുന:പ്രതിഷ്ഠ നടന്ന റെക്കോർഡുകളിൽ ഇന്ത്യൻ ക്രിക്കറ്റ് നെഞ്ചിലേറ്റിയ രണ്ടു ഇതിഹാസങ്ങളുടേതുമുൾപ്പെടും. ക്രിക്കറ്റിന്റെ മക്കയായ ലോഡ്സിൽ ഒരു അരങ്ങേറ്റ താരത്തിന്റെ എക്കാലത്തെയും ഉയർന്ന സ്കോറിലേക്കുള്ള കോൺവേയുടെ കുതിപ്പിൽ ഇന്ത്യയുടെ ദാദ സൗരവ് ഗാംഗുലിയുടെ പേരാണ് ആദ്യം മാഞ്ഞത്.
1996ൽ പൊടിമീശക്കാരൻ സൗരവിന്റെ ബാറ്റിൽ പിറന്ന 131 റൺസ് കോൺവേ മറികടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെതന്നെ പുതുയുഗത്തിനു അടിത്തറ പാകിയൊരു ഇന്നിങ്സിന്റെ ആടയാഭരണങ്ങൾ കൂടിയാണു നഷ്ടമായത്. ക്രിക്കറ്റിന്റെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്രീസിൽ നിരവധി അനവധി മഹാരഥൻമാർ പിറന്നിട്ടും വഴിമാറാതിരുന്നൊരു നാഴികക്കല്ലാണു മുപ്പതിന്റെ പടിവാതിലിലെത്തി നിൽക്കുന്ന കോൺവേ പിന്നെ പിഴുതെടുത്തത്. ഇരട്ടശതകം ചാർത്തിയ അരങ്ങേറ്റ സ്കോറിലേക്കുള്ള പ്രയാണത്തിൽ ലോക ക്രിക്കറ്റിലെ ഇന്ത്യയുടെ അഭിമാനസ്തംഭമായ രഞ്ജിത് സിങ്ജിയുടെ ‘വിന്റേജ്’ റെക്കോർഡിന് ‘പോറലേറ്റു’.
ഇംഗ്ലണ്ടിൽ ഒരു അരങ്ങേറ്റ താരത്തിന്റെ ഉയർന്ന സ്കോർ എന്ന രഞ്ജിത് സിങ്ജിയുടെ നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രമുദ്രയാണ് മാഞ്ഞത്. പഠനത്തിനായി ഇംഗ്ലണ്ടിലെത്തിയ, ഇന്ത്യയിലെ നവ്നഗർ നാട്ടുരാജ്യത്തിന്റെ രാജാവ് ഇംഗ്ലിഷ് മണ്ണിൽ ആ റെക്കോർഡ് കുറിച്ചത് 1896ൽ ആണ്! അന്നു മാഞ്ചസ്റ്ററിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിനു വേണ്ടി കളിക്കാനിറങ്ങിയ രഞ്ജിത് സിങ്ജി കുറിച്ച 154 റൺസാണ് കിവീസ് ഓപ്പണറുടെ അശ്വമേധത്തിൽ വഴിമാറിയത്.
അരങ്ങേറ്റ ടെസ്റ്റിൽ കൂടുതൽ റൺസ് നേടുന്ന ഓപ്പണിങ് ബാറ്റ്സ്മാൻ എന്ന നേട്ടവും സ്വന്തം പേരിലെഴുതിയാണു ലോഡ്സിൽ നിന്നു കോൺവേ മടങ്ങിയത്. ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ചുറി നേടിയ കോൺവേ 2 ഇന്നിങ്സുകളിലായി 223 റൺസാണ് ആ ടെസ്റ്റിൽ കുറിച്ചത്. മാഞ്ഞുപോയതും മുൻ ദക്ഷിണാഫ്രിക്കൻ താരം കെപ്ലർ വെസ്സൽസിന്റെ 39 വർഷം പഴക്കമുള്ള റെക്കോർഡും.
∙ മണ്ണും വീടും ക്രിക്കറ്റും ഉപേക്ഷിച്ച്...
കൈ നിറയെ റെക്കോർഡുകളും ആദ്യ പരമ്പരയിലെ താരവുമായി അതിശയിപ്പിച്ച കോൺവേയുടെ ക്രിക്കറ്റ് കരിയറും ‘ഫാന്റസി’ പരിവേഷം നിറഞ്ഞതാണ്. ന്യൂസീലൻഡിനു വീണു കിട്ടിയ സൗഭാഗ്യമാണ് ഈ ഓപ്പണിങ് ബാറ്റ്സ്മാൻ. പെരുമയിൽ നിന്നു ഇരുളിലേക്കു നീങ്ങുന്ന ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ നഷ്ടം കൂടിയാണ് ഈ ഇരുപത്തൊമ്പതുകാരൻ. ജൊഹാനസ്ബർഗിലാണു ഡിവോൺ കോൺവേ ജനിച്ചത്.
ഫുട്ബോൾ പരിശീലകനായ പിതാവിന്റെ പാരമ്പര്യത്തിൽ നിന്നു വഴിമാറി ക്രിക്കറ്റിന്റെ പിച്ചിലേക്കു തിരിഞ്ഞ കോൺവേയ്ക്ക് ഇരുപതാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്റെ വിളിയെത്തി. പ്രാദേശിക തലത്തിൽ മിന്നുന്ന പ്രകടനങ്ങളായിരുന്നു ഈ ഇടംകയ്യന്റെ ബാറ്റിൽ പിറന്നത്. പക്ഷേ രാജ്യാന്തര ക്രിക്കറ്റിന്റെ പടിവാതിലെന്നു പറയാവുന്ന വേദികളിൽ നനഞ്ഞ പടക്കങ്ങളായി കോൺവേയുടെ ഇന്നിങ്സുകൾ. മികവ് തെളിയിച്ചിട്ടും ബാറ്റിങ് ഓർഡറിൽ സ്ഥിരമായൊരു സ്ഥാനം ലഭിക്കാത്തതിൽ പകച്ചു നിന്നതായിരുന്നു ആ നാളുകളെന്നാണു കോൺവേ തന്നെ പിന്നീടു സാക്ഷ്യപ്പെടുത്തിയത്.
ട്വന്റി20യിൽ ഓപ്പണറായും ഏകദിനങ്ങളിൽ മധ്യത്തിലും ഫിനിഷിങ്ങിലും ചതുർദിനങ്ങളിൽ പകരക്കാരനായും മാറേണ്ടിവന്ന അനിശ്ചിതത്വം തളർത്തിയപ്പോൾ ക്രിക്കറ്റ് പോലും മതിയാക്കാനുള്ള തീരുമാനത്തിലെത്തിയിരുന്നു യുവതാരം. ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഇംഗ്ലണ്ടിലെ പണമൊഴുകുന്ന കോൽപാക് സീരീസിന്റെ വലയിൽ വീണപ്പോൾ, ഇംഗ്ലിഷ് കൗണ്ടികളിലെ അനുഭവസമ്പത്തുണ്ടായിട്ടും തലതിരിച്ചു നടന്നു താരമാണു രാജ്യാന്തര ക്രിക്കറ്റ് അകലുന്ന നിരാശയിൽ പാഡഴിക്കാൻ ഒരുങ്ങിയത്.
ഇതിനിടെ ഒരു വിസ്മയമെന്നോണം കോൺവേയുടെ ബാറ്റിൽ നിന്നൊരു കിടിലൻ ഇന്നിങ്സും പിറന്നു. 2017ൽ ജൊഹാനസ്ബർഗിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ ഇരട്ട ശതകമാണു യുവതാരത്തെ തേടിയെത്തിയത്. പക്ഷേ, അതൊരു പുതിയ തുടക്കമാകുമെന്നു പ്രതീക്ഷിക്കാൻ കോൺവേ തയാറായില്ല. ദക്ഷിണാഫ്രിക്കയിലെ താരത്തിന്റെ അവസാന ഇന്നിങ്സ് ആയി മാറി ആ മാരത്തോൺ പ്രകടനം. ന്യൂസീലൻഡിലേക്ക് ജീവിതം പറിച്ചുനടാനായിരുന്നു കോൺവേയുടെയും പങ്കാളി കിമ്മിന്റെയും തീരുമാനം.
തന്റെ ഗെയിം ഒരിടത്തും എത്താൻ പോകുന്നില്ലെന്ന നിഗമനമാണു ന്യൂസീലൻഡെന്ന മനോഹര രാജ്യത്ത് ഒരു ജോലിയും ഏതെങ്കിലും ചെറുക്ലബ്ബിലെ ക്രിക്കറ്റ് അവസരവുമെന്ന കൊച്ചു സ്വപ്നത്തിലേക്കുള്ള ദേശാടനത്തിനു കോൺവേയെ പ്രേരിപ്പിച്ചത്. ദക്ഷിണാഫ്രിക്കയിലെ വീടും സ്ഥലവും കാറും എന്നുവേണ്ട കയ്യിൽ കരുതാൻ പറ്റാത്തവയെല്ലാം വിറ്റഴിച്ചായിരുന്നു പുതുജീവിതം തേടിയുള്ള പ്രയാണം.
∙ ന്യൂസീലൻഡ് എന്ന ഭാഗ്യജാതകം
2017 ഓഗസ്റ്റിൽ ന്യൂസീലൻഡ് മണ്ണിൽ കാലുവച്ച കോൺവേ വിക്ടോറിയ യൂണിവേഴ്സിറ്റി ക്രിക്കറ്റ് ക്ലബ്ബിലാണു ആദ്യ അവസരം കണ്ടെത്തിയത്. വിക്ടോറിയയിൽ ക്രിക്കറ്റർ എന്ന നിലയ്ക്കു മാത്രമായിരുന്നില്ല കോൺവേയുടെ പ്രവേശനം. വെല്ലിങ്ടണിലെ വിദ്യാലയങ്ങളിലും മറ്റുമുള്ള കുട്ടിത്താരങ്ങളുടെ പരിശീലകനായാണു ക്വിന്റോൺ ഡി കോക്കിന്റെയും ടെംപ ബാവുമയുടെയും സഹതാരങ്ങളിലൊരാളായി ക്രിക്കറ്റിൽ പ്രവേശിച്ച കോൺവേയെ വിക്ടോറിയ തിരഞ്ഞെടുത്തത്.
ആഴ്ചയിലെ 30 മണിക്കൂറോളം നീണ്ട അധ്യാപനത്തിനിടയിൽ ടീമിനു വേണ്ടി കളിക്കാൻ കിട്ടുന്ന ചെറിയ അവസരമായിരുന്നു കോൺവേയുടെ ആശ്വാസം. അതിലെല്ലാം റൺസ് വാരിക്കൂട്ടുന്നതിൽ ആനന്ദം കണ്ടെത്തിയ ദക്ഷിണാഫ്രിക്കൻ താരത്തെ വെല്ലിങ്ടണിലെ ക്രിക്കറ്റ് സമൂഹം ശ്രദ്ധിക്കാനും വൈകിയില്ല. വിക്കറ്റിനു പിന്നിലും മോശമല്ലാത്ത കോൺവേ എന്ന ബാറ്റ്സ്മാനെ വെല്ലിങ്ടൺ ടീമിന്റെ പരിശീലകരും കാര്യമായി ശ്രദ്ധിച്ചു. ഫസ്റ്റ് ക്ലാസ് സീസണിനിടെ വെല്ലിങ്ടൺ ടീമിന്റെ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടലിനു ദേശീയ ടീമിലേക്കു ക്ഷണം ലഭിച്ചതോടെ കോൺവേയുടെ കരിയറിലെ അടുത്ത ‘ട്വിസ്റ്റിനും’ കളമൊരുങ്ങി. മൂന്നു മത്സരം ബാക്കിയുള്ള വെല്ലിങ്ടൺ ക്ലബ് കോൺവേയെ ഫോണിൽ ബന്ധപ്പെട്ടാണ് ആവശ്യം അറിയിച്ചത്.
പാഡ് അണിയാനുള്ള ക്ഷണത്തിനു റെഡിയെന്നായിരുന്നു താരത്തിന്റെ മറുപടി. മുപ്പതിലേറെ റൺസ് കുറിച്ച് അരങ്ങേറ്റം, രണ്ടാം മത്സരത്തിൽ പുറത്താകാതെ 78 റൺസ്, മൂന്നാം മത്സരത്തിൽ പുറത്താകാതെ 50 റൺസ്... ലോക്കി ഫെർഗൂസൺ ഉൾപ്പെടെയുള്ള രാജ്യാന്തര താരങ്ങളെ ചങ്കുറപ്പോടെ നേരിട്ട കോൺവേ ക്രിക്കറ്റിലൊരു പുനർജന്മം കൂടിയാണ് ആ ഇന്നിങ്സുകളിൽ തീർത്തത്.
ന്യൂസീലൻഡിലെ സൂപ്പർ സ്മാഷ് ട്വന്റി20 ലീഗിലെ വിളിയെത്തിയതിനു പിന്നിലും ടോം ബ്ലണ്ടലിന്റെ അഭാവമാണു നിമിത്തമായത്. നാട്ടിൽ നിന്നു വിരുന്നെത്തിയ മാതാപിതാക്കൾക്കൊപ്പം സിനിമയ്ക്കു പോകുന്ന വഴിയാണു കോൺവേയ്ക്കു ‘കോൾ’ വന്നത്. ഓടിപ്പാഞ്ഞു ചെന്നു ഗ്രൗണ്ടിൽ ഇറങ്ങേണ്ട അവസ്ഥയിലായിരുന്നു ആ ക്ഷണം. കോൺവേ കുതിച്ചെത്തി, ഹാമിഷ് മാർഷലിനൊപ്പം വെല്ലിങ്ടൺ ഓപ്പണറായി പാഡ് കെട്ടി. വീണ്ടുമൊരു അർധശതകത്തിലേക്കായിരുന്നു ആ ദൗത്യം.
∙ ന്യൂസീലൻഡിലെ ‘മിസ്റ്റർ കൺസിസ്റ്റന്റ്’
ടോം ബ്ലണ്ടലിന്റെ രൂപത്തിലായിരുന്നു തൊട്ടടുത്ത സീസണിലും കോൺവേയുടെ ഭാഗ്യോദയം. പ്ലങ്കറ്റ് ഷീൽഡിലെ നാലു മത്സരങ്ങളിൽ അവസരം ലഭിച്ച കോൺവേ ന്യൂസീലൻഡ് മണ്ണിലെ ആദ്യശതകവും കുറിച്ചാണു മടങ്ങിയത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഈ ദക്ഷിണാഫ്രിക്കക്കാരന്. വെല്ലിങ്ടണിലെ പ്രശസ്തരായ പരിശീലകരുടെ സാന്നിധ്യത്തിൽ കൂടുതൽ സാങ്കേതികത്തികവ് ആർജിച്ച കോൺവേ കോലിയുടെയും ഡിവില്ലിയേഴ്സിന്റെയും ജോ റൂട്ടിന്റെയും ബാറ്റിങ് നിരീക്ഷിച്ച് ഫുട്‌വർക്കിലും കാര്യമായ പുരോഗതിയാണു നേടിയത്.
പ്രാദേശിക തലത്തിൽ കളിച്ച 6 ടൂർണമെന്റിൽ അഞ്ചിലും ടോപ്സ്കോററായി മാറിയ കോൺവേ ‘മിസ്റ്റർ കൺസിസ്റ്റന്റ്’ എന്ന ഖ്യാതിയിലേക്കു വളരാനും വൈകിയില്ല. ദക്ഷിണാഫ്രിക്കയിലെ ലീഗിൽ ലയൺസ് ക്ലബ്ബിനു വേണ്ടി ഒരു അർധശതകത്തിന്റെ അകമ്പടിയോടെ 21 റൺസ് ശരാശരിയിൽ മാത്രം ബാറ്റ് വീശിയ കോൺവേയാണു ന്യൂസീലൻഡ് മണ്ണിലെ ടോപ് ഓർഡർ ബാറ്റ്സ്മാൻമാരിലെ ‘ടോപ്’ ആയി മാറിയത്. വെല്ലിങ്ടൺ ഫയർബേഡ്സിനു വേണ്ടി 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നു 72.63 എന്ന കനപ്പെട്ട ശരാശരിയിൽ 1598 റൺസാണ് ഈ മറുനാടൻ താരം കുറിച്ചത്.
നാലു ശതകങ്ങൾ. അതിലൊന്ന് പുറത്താകാതെ നേടിയ ട്രിപ്പിൾ സെഞ്ചുറിയും. 2019–20 സീസണിൽ പ്ലങ്കറ്റ് ഷീൽഡിലും (ഫസ്റ്റ് ക്ലാസ് ടൂർണമെന്റ്) ഫോഡ് ട്രോഫി (ലിസ്റ്റ് എ ടൂർണമെന്റ്) സൂപ്പർ സ്മാഷിലും (ട്വന്റി20 ലീഗ്) റൺമലയുടെ ഉയരങ്ങൾ താണ്ടിയ കോൺവേ വെല്ലിങ്ടണിന്റെ കിരീടനേട്ടങ്ങളിലെയും നായകനായി മാറി. ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമമിട്ടായിരുന്നു ടീം വെല്ലിങ്ടണിന്റെ പ്ലങ്കറ്റ് ഷീൽഡ് നേട്ടം. സൂപ്പർ സ്മാഷിൽ ഡബിൾ കിരീടമെന്ന സുപ്പീരിയോറിറ്റിയും വെല്ലിങ്ടൺ അടിച്ചെടുത്തു.
ദക്ഷിണാഫ്രിക്കയിൽ നിന്നു ക്രിക്കറ്റ് ഉപേക്ഷിച്ചെത്തി മൂന്നു വർഷത്തിൽ ബ്ലാക്ക് ക്യാപ്സിന്റെ രാജ്യാന്തര വിലാസം സ്വന്തമാക്കാൻ കോൺവേയ്ക്കു കഴിഞ്ഞു. കഴിഞ്ഞ നവംബറിൽ വെസ്റ്റിൻഡീസിനെതിരെ മികച്ച പ്രകടനത്തോടെ ട്വന്റി20 അരങ്ങേറ്റം കുറിച്ച കോൺവേ ന്യൂസീലൻഡിന്റെ ബദ്ധവൈരികളായ ഓസ്ട്രേലിയയ്ക്കെതിരെയാണു ലോക ക്രിക്കറ്റിലെ തന്റെ വരവ് വിളിച്ചോതിയത്. സ്വന്തം ടീം 2ന് 11 എന്ന നിലയിൽ തകർന്നപ്പോൾ ക്രീസിലെത്തിയ താരം 20 ഓവറിൽ 5ന് 184 എന്ന ഗംഭീര ടോട്ടൽ സമ്മാനിച്ചാണു തിരിച്ചുകയറിയത്.
59 പന്തിൽ പുറത്താകാതെ 99 റൺസ് കുറിച്ച ഇടംകയ്യന്റെ പ്രകടനം രാജ്യാന്തര ട്വന്റി20 അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായിരുന്നു. ട്വന്റി20യിൽ തുടർച്ചയായ 6 അർധശതകങ്ങൾ അടിച്ചുകൂട്ടിയ സൂപ്പർ താരത്തിന്റെ ആ പടയോട്ടം ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന്റെ വാക്കുകളിലൂടെ ഇന്ത്യ അടുത്തറിയുകയും ചെയ്തു. ‘ഡിവോൺ കോൺവേ, താങ്കൾ 4 ദിവസം വൈകിപ്പോയി. പക്ഷേ, എന്തൊരു ബാറ്റിങ്’ –ട്വിറ്ററിൽ അശ്വിന്റെ വൈറൽ കുറിപ്പ്. ഐപിഎൽ ലേലം കഴിഞ്ഞതിനു 4 ദിനം പിന്നാലെ വന്ന ഈ ഇന്നിങ്സിന് ഇതിലേറെ എന്തു പ്രശംസ വേണം !
English Summary: Rising super star from New Zealand, Devon Conway